കുടുംബപ്രശ്നങ്ങൾക്കും സാന്പത്തിക പ്രശ്നങ്ങൾക്കും പോലീസ് കേസുകൾക്കും ആത്മഹത്യയിലൂടെയും കൊലപാതകത്തിലൂടെയും പരിഹാരം കാണാൻ ശ്രമിക്കുന്നവർ സമൂഹത്തെ വലിച്ചുകൊണ്ടുപോകുന്നതു വലിയ പതനത്തിലേക്കാണ്.
കേരളത്തിലെ കുടുംബബന്ധങ്ങളുടെ ഭദ്രതയെപ്പറ്റി വളരെ അഭിമാനത്തോടെയാണു നാം പറഞ്ഞിരുന്നത്. എന്നാലിന്നു ചുറ്റും കേൾക്കുന്നതു കുടുംബബന്ധ തകർച്ചയുടെ കഥകളാണ്. കുടുംബം എന്ന സ്ഥാപനത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയുണർത്തുന്ന കാര്യങ്ങളാണു സമൂഹത്തിൽ നടക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വികസിക്കുകയും മൊബൈൽ ഫോൺ ഓരോ വ്യക്തിയുടെയും സ്വകാര്യതയുടെ ഭാഗമായി തീരുകയും ചെയ്തതോടെ വ്യക്തിബന്ധങ്ങളുടെ സ്വഭാവത്തിനു കാര്യമായ മാറ്റങ്ങൾ വന്നു. ഇതിന്റെ ബാക്കിപത്രമായ കുടുംബത്തകർച്ചകളുടെ വ്യാപ്തി എത്രത്തോളമായിട്ടുണ്ട് എന്നറിയാൻ പത്രങ്ങളിലൂടെ കണ്ണോടിക്കുകയോ ദൃശ്യമാധ്യമങ്ങൾ വീക്ഷിക്കുകയോ ചെയ്താൽ മതി. ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും മക്കൾ മാതാപിതാക്കളെയും മാതാപിതാക്കൾ മക്കളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതിന്റെ വാർത്തകൾ കേട്ട് ഇന്നാരും ഞെട്ടുന്നുപോലുമില്ല. സമൂഹത്തിന് എവിടെയാണു പിഴച്ചത്?
കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെംബറും കൂട്ടാളികളും അറസ്റ്റിലായ സംഭവമുണ്ടായതു കഴിഞ്ഞയാഴ്ചയാണ്. ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്ത് മെംബർ ഭർത്താവിന്റെ ഇരുചക്രവാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചശേഷം ആ വിവരം പോലീസിനെ രഹസ്യമായി അറിയിക്കുകയായിരുന്നു. മയക്കുമരുന്നു കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്താൽ ഗൾഫിലുള്ള കാമുകനോടൊപ്പം പോകാൻ കഴിയുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. ഇത്ര നീചമായ പ്രവൃത്തി ചെയ്യാൻ പോലും ഒരു വീട്ടമ്മ തയാറാകുന്ന നിലയിലേക്കു കുടുംബബന്ധങ്ങൾ ശിഥിലമായിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഇന്നത്തെ സമൂഹത്തിനുമുണ്ട്.
എല്ലാവരുടെയും കൈയിൽ മൊബൈൽ ഫോണ് എത്തിയതോടെ ആർക്കും എളുപ്പത്തിൽ രഹസ്യബന്ധങ്ങളും അവിഹിത ബന്ധങ്ങളും തുടങ്ങാമെന്ന നിലയായി. ഫോണ് വിളിയിലൂടെയോ ചാറ്റിംഗിലൂടെയോ പരിചയപ്പെടുന്നയാൾ ജീവിതപങ്കാളിയെയും മക്കളെയും മാതാപിതാക്കളെയുംകാൾ വിശ്വസിക്കാൻ കൊള്ളാവുന്നയാളായി ആർക്കെങ്കിലും തോന്നുന്നതോടെ കുടുംബബന്ധത്തിൽ വിള്ളൽ വീഴുകയായി. ഇത്രയുമേയുള്ളോ നമ്മുടെ സ്നേഹബന്ധത്തിന്റെ ആഴം? എവിടെപ്പോയി നമ്മുടെ സദാചാര ബോധം?
ഉറ്റവരെ കൊന്നുതള്ളിയും തങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കാനോ ശല്യം തീർക്കാനോ മടിയില്ലാത്തവരുടെ എണ്ണം കൂടിവരികയാണ്. തൃശൂർ ജില്ലയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ഒരു വയോധിക ഏതാനും ദിവസം മുന്പു മരിച്ച സംഭവത്തിൽ ഇവരുടെ മകന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാൻ പണത്തിനുവേണ്ടി മുത്തശ്ശിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൈയിലെ വള മോഷ്ടിക്കുകയായിരുന്നെന്നു പ്രതി പോലീസിനോടു പറഞ്ഞു. സ്വത്തിനുവേണ്ടിയും പണത്തിനുവേണ്ടിയും മാതാപിതാക്കളെ കൊല്ലാൻ മടിക്കാത്തവർ കൂടിവരുന്ന ഒരു സമൂഹത്തിന്റെ ഭാവി എന്തായിരിക്കും? നിസാര കാരണങ്ങൾക്കു കൊല നടത്തുകയും ആത്മഹത്യയിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഭയാനകമാംവിധം വർധിക്കുകയാണ്.
സമൂഹത്തിന്റെ മാനസികാരോഗ്യം തകർന്നതിന്റെ ലക്ഷണമാണിത്. ഇതിനു ചികിത്സ വേണം. കുടുംബനാഥനും ഭാര്യയും രണ്ടു മക്കളും ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത് ഏതാനും ദിവസം മുമ്പാണ്. കുടുംബപ്രശ്നങ്ങൾക്കും സാന്പത്തിക പ്രശ്നങ്ങൾക്കും പോലീസ് കേസുകൾക്കും ആത്മഹത്യയിലൂടെയും കൊലപാതകത്തിലൂടെയും പരിഹാരം കാണാൻ ശ്രമിക്കുന്നവർ സമൂഹത്തെ വലിച്ചുകൊണ്ടുപോകുന്നതു വലിയ പതനത്തിലേക്കാണ്.
കേരളത്തിലെ കുടുംബബന്ധങ്ങളിലുണ്ടായ വലിയ തകർച്ചയുടെ ചിത്രം വരച്ചുകാട്ടുന്ന ലേഖനപരന്പര കഴിഞ്ഞ ദിവസങ്ങളിൽ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു. മാതാപിതാക്കളെ വെട്ടിക്കൊന്നശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പോകുന്ന മക്കൾ, വാർധക്യത്തിന്റെ ഒറ്റപ്പെടലുകളിൽനിന്നും സങ്കടങ്ങളിൽനിന്നും രക്ഷപ്പെടാൻ ജീവനൊടുക്കുന്ന വയോജനങ്ങൾ, ലഹരിക്കടിമകളായ മക്കളെയോർത്തു ഭീതിയിൽ കഴിയുന്ന മാതാപിതാക്കൾ എന്നിങ്ങനെ കുടുംബത്തകർച്ചയുടെ ഭയാനക ചിത്രങ്ങളാണു ചുറ്റും കാണുന്നത്.
കൂട്ടുകുടുംബങ്ങളിൽനിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, സമൂഹമാധ്യമങ്ങളുടെ അതിവ്യാപനം, വഴിപിഴച്ച ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുന്ന ടിവി സീരിയലുകളുടെയും സിനിമകളുടെയും സ്വാധീനം എന്നിങ്ങനെ നിരവധി കാരണങ്ങൾ സാമൂഹ്യശാസ്ത്രജ്ഞർക്കു കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടാനുണ്ട്. വിവാഹിതരാകാതെ രണ്ടുപേർ ഒന്നിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ സംസ്കാരം വ്യാപിക്കുന്നതും കുടുംബസങ്കല്പത്തിനു ഭീഷണിയായി മാറുന്നു. എല്ലാവരും തങ്ങളുടെ സുഖം മാത്രം നോക്കി ജീവിക്കുന്പോൾ സ്വാർഥത പെരുകുകയാണ്. നേർവഴി കാട്ടാൻ നല്ല മാതൃകകളും ഇല്ലാതായിവരുന്നു എന്നതാണു സമൂഹം നേരിടുന്ന വലിയ ദുരന്തം.
കുടുംബബന്ധങ്ങൾ തകരുന്നതു കേരള സമൂഹത്തിനു ഭീഷണി
11:08 PM Mar 04, 2022 | Deepika.com