ഒരുകാലത്തു കംപ്യൂട്ടർവത്കരണത്തെയും വിദ്യാഭ്യാസരംഗത്തെ സ്വകാര്യ പങ്കാളിത്തത്തെയും എതിർത്തതുപോലുള്ള പ്രതിലോമ നിലപാടുകൾക്കു പഴികേട്ട പാർട്ടി മാറുന്നകാലം ആവശ്യപ്പെടുന്ന തരത്തിൽ തുറന്ന വികസന സമീപനത്തിനും പ്രത്യയശാസ്ത്ര പൊളിച്ചെഴുത്തുകൾക്കും തയാറാകുന്നുവെങ്കിൽ അതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
കൊച്ചിയിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നവകേരള നയരേഖ പാർട്ടിക്കുപുറത്തും ചർച്ചയാവുകയാണ്. കേരള വികസനത്തെ പുതിയ കാലത്തിലേക്കു നയിക്കുകയാണ് ഈ നയരേഖയുടെ ലക്ഷ്യമെന്നു സിപിഎം പറയുന്നു.
അടിസ്ഥാനസൗകര്യ വികസന മേഖലയിലെ ദൗർബല്യങ്ങൾ തിരുത്തുകയും അടുത്ത 25 വർഷം കേരളത്തിൽ ഇടതുഭരണം നിലനിർത്തി ജീവിതനിലവാരം ഉയർത്തുകയും ചെയ്യുകയെന്നതും നയരേഖയുടെ ലക്ഷ്യമാണ്. തൊഴിലാളിവർഗ സർവാധിപത്യത്തിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ പിന്തുടർന്നുവന്ന പ്രത്യയശാസ്ത്ര പ്രമാണങ്ങളിൽ ചില നിലപാടുമാറ്റങ്ങൾ വരുത്താൻ സിപിഎം തയാറാകുന്നുവെന്ന സൂചനയാണ് ഈ നയരേഖയെ ശ്രദ്ധേയമാക്കുന്നത്.
ഒരുകാലത്തു കംപ്യൂട്ടർവത്കരണത്തെയും വിദ്യാഭ്യാസരംഗത്തെ സ്വകാര്യ പങ്കാളിത്തത്തെയും എതിർത്തതുപോലുള്ള പ്രതിലോമ നിലപാടുകൾക്കു പഴികേട്ട പാർട്ടി മാറുന്നകാലം ആവശ്യപ്പെടുന്ന തരത്തിൽ തുറന്ന വികസന സമീപനത്തിനും പ്രത്യയശാസ്ത്ര പൊളിച്ചെഴുത്തുകൾക്കും തയാറാകുന്നുവെങ്കിൽ അതു സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
സ്വകാര്യ മൂലധന നിക്ഷേപം, വിദേശ പങ്കാളിത്തം, വ്യവസായരംഗത്തെ ആധുനികീകരണം, തൊഴിലാളി സംഘടനകളുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളിൽ കാലാനുസൃത മാറ്റങ്ങളാണു നവകേരള നയരേഖ മുന്നോട്ടുവയ്ക്കുന്നത്. പ്രത്യേക മേഖലകളിൽ വിദേശനിക്ഷേപമാകാമെന്നും വികസനം തടസപ്പെടാതിരിക്കാൻ ഹാനികരമല്ലാത്ത വായ്പകൾ സ്വീകരിക്കേണ്ടതായി വരുമെന്നും നയരേഖ പറയുന്നു.
സന്പദ്ഘടനയുടെ മൊത്തത്തിലുള്ള താത്പര്യങ്ങൾക്ക് എതിരായിവരുന്ന വിദേശനിക്ഷേപങ്ങൾ സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പാർട്ടിയുടെ വ്യവസ്ഥാപിത നയങ്ങളിൽനിന്നുള്ള വ്യതിചലനമാണിതെന്ന് ഇടതുപക്ഷ തീവ്രവാദികൾ കുറ്റപ്പെടുത്താമെങ്കിലും യാഥാർഥ്യാധിഷ്ഠിത നിലപാടാണിതെന്നു നിഷ്പക്ഷമതികൾ സമ്മതിക്കും. സ്വകാര്യനിക്ഷേപത്തോടെ വൻകിട ഉന്നത വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനങ്ങൾ അനുവദിക്കാമെന്ന നയരേഖയിലെ നിർദേശം സ്വാഗതാർഹമായ നിലപാടുമാറ്റമാണ്.
സ്വാശ്രയ വിദ്യാഭ്യാസമേഖലയോടുണ്ടായിരുന്ന എതിർപ്പ് സിപിഎം പിന്നീടു മാറിയെങ്കിലും അതിൽനിന്നൊക്കെ ബഹുദൂരം മുന്നോട്ടുപോകുന്നതാണു പുതിയ സമീപനം. സംസ്ഥാനത്തു വൈജ്ഞാനികരംഗത്തു കുതിച്ചുചാട്ടമുണ്ടാക്കണമെന്നും ഉന്നത വിദ്യാഭ്യാസത്തെ ലോകനിലവാരത്തിലെത്തിക്കുകയാണു ലക്ഷ്യമെന്നുമാണു നയരേഖ പറയുന്നത്. ഈ നിലപാടിൽ വെള്ളംചേർക്കാത്ത തീരുമാനങ്ങളും നടപടികളുമുണ്ടായാൽ കേരളവും പുറത്തുനിന്നു വിദ്യാർഥികളെത്തുന്ന ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറും.
വ്യവസായ - തൊഴിൽരംഗത്തെ സമീപനങ്ങളുമായി ബന്ധപ്പെട്ട് നയരേഖയിലെ നിർദേശങ്ങളാണ് ഏറെ ശ്രദ്ധേയം. ട്രേഡ് യൂണിയനുകൾക്കെതിരേ ശക്തമായ വിമർശനമാണു മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സമ്മേളനത്തിൽ ഉന്നയിച്ചത്. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു നോക്കുകൂലി വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ഏറെക്കാലമായി ചെയ്യുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തലുകൾ ആവശ്യമുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിർത്താൻ തൊഴിലാളികൾക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു കേൾക്കാൻ തൊഴിലാളികൾ തയാറാകുമോ? എങ്കിൽ കേരളത്തിനു പ്രതീക്ഷയ്ക്കു വകയുണ്ട്. കശുവണ്ടി, കയർ തുടങ്ങിയ പരന്പരാഗത വ്യവസായമേഖലകളിൽ ആധുനിക സാങ്കേതികവിദ്യകളും മെഷിനറികളും അനിവാര്യമാണെന്ന നയരേഖയിലെ പരാമർശം വൈകിയാണെങ്കിലും തെറ്റുതിരുത്തുന്നതിന്റെ സൂചനയാണെങ്കിൽ നന്ന്. തൊഴിലാളികളുടെ വേതനം നിർണയിക്കുന്പോൾ ജീവിതച്ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാന്പത്തികശേഷി കണക്കിലെടുക്കണമെന്നും നയരേഖ പറയുന്നു. കേരളത്തിൽ വ്യവസായം വളരാൻ തൊഴിലാളി സംഘടനകളും സഹകരിക്കണമെന്നാണ് ഇതിനർഥം. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ വൈകിയാണെങ്കിലും സിപിഎം തയാറാകുന്നതിന്റെ സൂചനയായി ഇതിനെ കാണാമോ?
തൊഴിലാളികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനെന്ന പേരിൽ തൊഴിൽരംഗത്തും വ്യവസായരംഗത്തും സിപിഎം അടക്കമുള്ള പാർട്ടികൾ പിന്തുടർന്നുവന്ന നിഷേധാത്മക നിലപാടുകൾ കേരളത്തിന്റെ വ്യവസായ വികസനത്തെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്. വ്യവസായികൾ മൂലധനമിറക്കാൻ മടിക്കുകയും സംരംഭകർ ഓടിപ്പോകുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. നോക്കുകൂലിയും അട്ടിമറിക്കൂലിയുമൊക്കെ കേരളത്തിനുണ്ടാക്കിയ ദുഷ്പേരു ചില്ലറയല്ല. രണ്ടാഴ്ചമുന്പ് കണ്ണൂരിലെ മാതമംഗലത്തു ചുമട്ടുതൊഴിലാളികളുടെ ഉപരോധം മൂലം അടച്ചുപൂട്ടേണ്ടിവന്ന കടയിലെ ജീവനക്കാർക്കു ലേബർ കാർഡ് നൽകിയതു കേരള ഹൈക്കോടതി ശരിവച്ചിരുന്നു. എന്നാൽ, ഈ കോടതിവിധി കയറ്റിറക്കുനിയമത്തിന് എതിരാണെന്നും അംഗീകരിക്കില്ലെന്നുമാണു സിഎെടിയു സംസ്ഥാന പ്രസിഡന്റ് പറഞ്ഞത്.
കോടതിയും പോലീസുമൊന്നും തങ്ങൾക്കു പ്രശ്നമല്ലെന്ന മട്ടിൽ പാർട്ടികളുടെ തണലിൽ പടർന്നുപന്തലിച്ച ട്രേഡ് യൂണിയൻ തീവ്രവാദം കേരളത്തിന്റെ വികസനം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതു തിരുത്തുന്ന നവകേരള നയരേഖയിലെ നിർദേശങ്ങൾ പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. സംസ്ഥാനത്തു വേരോട്ടമുള്ള മറ്റു പാർട്ടികളും ഈ വഴിക്കു ചിന്തിക്കുകയും പ്രവർത്തനപരിപാടികളിൽ മാറ്റംവരുത്തുകയും ചെയ്താൽ കേരളം രക്ഷപ്പെടും.
കാലത്തിന്റെ ചുവരെഴുത്തു വായിക്കുന്നുവോ സിപിഎം?
01:38 AM Mar 04, 2022 | Deepika.com