യുക്രെയ്നിൽ നിന്നു വരുന്ന പുതിയ വാർത്തകൾ ഭീതി വർധിപ്പിക്കുന്നതാണ്. ഓപ്പറേഷൻ ഗംഗ എന്ന പേരിൽ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം കുറേക്കൂടി ഊർജിതപ്പെടുത്തണമെന്നാണ്
എല്ലാവരും ആഗ്രഹിക്കുന്നത്.
യുദ്ധം മനുഷ്യസമൂഹത്തിനുണ്ടാക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും എത്രമാത്രം ഭീകരമാണെന്നു "യുദ്ധവും സമാധാനവും’ എന്ന വിഖ്യാത നോവലിലൂടെ മഹാനായ റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയി വരച്ചുകാട്ടുന്നുണ്ട്.
ഫ്രഞ്ച് സൈന്യം റഷ്യയിൽ നടത്തിയ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് 1869-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ക്ലാസിക് കൃതി. അക്കാലത്തെ യുദ്ധം അതു നടക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ മാത്രമേ ബാധിച്ചിരുന്നുള്ളൂ. എന്നാലിന്നു ലോകത്തിന്റെ ഏതുഭാഗത്തു യുദ്ധം നടന്നാലും അതു വൻകരൾക്കപ്പുറത്തു താമസിക്കുന്നവരുടെ ജീവിതത്തെപ്പോലും കശക്കിയെറിയുന്നു. ഈ ദുഃഖസത്യം മനുഷ്യസമൂഹത്തിനു വീണ്ടും കാട്ടിത്തരികയാണു യുക്രെയ്നിലെ റഷ്യൻ അധിനിവേശം.
റഷ്യയുടെ കടന്നാക്രമണത്തിൽ ഏറ്റവും വലിയ ഉന്മൂലനഭീഷണി നേരിടുന്നതു യുക്രെയ്ൻ ഭരണകൂടവും ജനതയുമാണെങ്കിലും യുദ്ധഭൂമിയിൽ നിന്നു പ്രാണരക്ഷാർഥം പലായനം ചെയ്യേണ്ടിവരുന്നത് ഇന്ത്യക്കാരടക്കമുള്ള മറ്റു രാജ്യക്കാരുമാണ്. റഷ്യയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി എസ്.ജെ. നവീൻ അധിനിവേശ സേനയുടെ ക്രോധാഗ്നിയിൽ ജീവൻ ഹോമിക്കേണ്ടിവരുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനിക്കുന്ന പ്രതീകമായി.
റഷ്യൻസൈന്യം യുക്രെയ്നിലേക്കു കടന്നുകയറിയതു മിക്കവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ്. യുദ്ധത്തിന്റെ രൂക്ഷത ഓരോ ദിവസവും കൂടിവന്നപ്പോഴും യുക്രെയ്നിലുള്ള ഇരുപതിനായിരത്തിലധികം ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി മടക്കിക്കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു നമ്മുടെ ഭരണകൂടം. എന്നാൽ, കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി നവീൻ റഷ്യൻ സേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യയിൽ വലിയ നടുക്കമാണു സൃഷ്ടിച്ചിരിക്കുന്നത്. യുക്രെയ്നിൽ ചികിത്സയിലായിരുന്ന ചന്ദൻ ജിൻഡാൽ എന്ന മറ്റൊരു മെഡിക്കൽ വിദ്യാർഥി മരിച്ച വാർത്തയും ഇന്നലെ വന്നിട്ടുണ്ട്.
തങ്ങളുടെ മക്കൾക്ക് ഇനി എന്താണു സംഭവിക്കുകയെന്ന ആധിയും വേവലാതിയും യുക്രെയ്നിൽ പഠിക്കാൻപോയ ഓരോ വിദ്യാർഥിയുടെയും നാട്ടിലുള്ള മാതാപിതാക്കൾക്കുണ്ടാകുന്നതു സ്വാഭാവികം. എല്ലാവരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന സർക്കാരിന്റെ ഉറപ്പുകളും ആശ്വാസവാക്കുകളും അവരുടെ ആശങ്ക അകറ്റാൻ പര്യാപ്തമാകുന്നില്ല. യുക്രെയ്നിൽ നിന്നു വരുന്ന പുതിയ വാർത്തകൾ ഭീതി വർധിപ്പിക്കുന്നതുമാണ്. ഓപ്പറേഷൻ ഗംഗ എന്ന പേരിൽ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യം കുറേക്കൂടി ഊർജിതപ്പെടുത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഇനിയെന്താണു സംഭവിക്കുകയെന്ന കടുത്ത ഭീതിയിലാണു യുദ്ധമേഖലയിലുള്ളവർ കഴിയുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും ബങ്കറുകളിലുമൊക്കെ രക്ഷതേടിയിരിക്കുകയാണു പലരും. ദിവസങ്ങളായി ഭക്ഷണവും കുടിവെള്ളവും കിട്ടാത്തവരുണ്ട്. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണു നവീൻ ഖാർകീവിലെ ഗവർണറുടെ വസതിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഖാർകീവിൽ നിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ പോളണ്ട്, സ്ളോവാക്യ, ഹംഗറി, റൊമാനിയ അതിർത്തികളിലേക്കു പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദ്യാർഥികളും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നുമാണു വിവരം.
ശ്രദ്ധ മുഴുവൻ യുദ്ധത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന യുക്രെയ്ൻ ഭരണകൂടത്തിനു രക്ഷാദൗത്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരിക്കാം. യുക്രെയ്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ചൊവ്വാഴ്ച ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി വിശദീകരണം നല്കി. റഷ്യൻ അതിർത്തിയോടുചേർന്ന യുക്രെയ്ൻ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരെ റഷ്യയുടെ സഹായത്തോടെ രക്ഷിക്കാൻ ശ്രമിക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ അടുപ്പം ഇക്കാര്യത്തിൽ ഉപയോഗിക്കണമെന്നാണു നിർദേശം.
വെടിനിർത്തൽ വന്നാലേ പൂർണതോതിൽ ഒഴിപ്പിക്കൽ സാധ്യമാകൂ എന്ന അഭിപ്രായം ചില വിദഗ്ധർ പ്രകടിപ്പിക്കുന്നുണ്ട്. അതിനു റഷ്യയും യുക്രെയ്നും തമ്മിൽ നടക്കുന്ന ചർച്ചകൾ വിജയിക്കണം. ചർച്ചയിൽ യുക്രെയ്നോ റഷ്യയോ വലിയ പ്രതീക്ഷ പ്രകടിപ്പിക്കുന്നില്ല. ഒത്തുതീർപ്പ് എന്ന പേരിൽ കീഴടങ്ങൽ ഉണ്ടാവില്ലെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി പ്രസ്താവിച്ചിട്ടുണ്ട്. ചർച്ച അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും ക്രിമിയ വിട്ടുകൊടുത്ത് ഒത്തുതീർപ്പിനില്ലെന്നും റഷ്യയും പറയുന്നു. സെലൻസ്കിക്കു പകരം തങ്ങളുടെ അനുകൂലിയായ മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ അധികാരത്തിലേറ്റി യുക്രെയ്നിൽ ഒരു പാവഭരണകൂടത്തെ പ്രതിഷ്ഠിക്കാൻ റഷ്യ ശ്രമിക്കുന്നതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. യുദ്ധമുഖത്തുനിന്നു പുറത്തേക്കുവരുന്ന വാർത്തകൾ പൂർണമായും വിശ്വസിക്കാൻ കഴിയില്ലെങ്കിലും യുക്രെയ്നിൽ റഷ്യൻസേന കൂടുതൽ മുന്നേറ്റങ്ങൾ നടത്തുന്നതായാണു വിവരം.
അതേസമയം, അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധത്തിന്റെ പ്രത്യാഘാതങ്ങൾ റഷ്യയെ വലിയതോതിൽ ആശങ്കപ്പെടുത്തുന്നുമുണ്ട്. റഷ്യൻ നാണയമായ റൂബിളിന്റെ മൂല്യം 30 ശതമാനം കണ്ട് ഇടിഞ്ഞത് സാധാരണക്കാരായ റഷ്യക്കാരുടെ ജീവിത നിലവാരത്തെ കാര്യമായി ബാധിക്കുമെന്നാണു വിദഗ്ധമതം. യുദ്ധത്തേക്കാൾ നല്ലതു സമാധാനമാണെന്നു തിരിച്ചറിയാൻ ഇനിയെങ്കിലും റഷ്യക്കു കഴിയട്ടെ.
സമാധാനത്തിനു വഴിതുറക്കട്ടെ
01:54 AM Mar 03, 2022 | Deepika.com