കൂടുതൽ സാഹസങ്ങൾക്കു മുതിരുന്നതിൽനിന്നു റഷ്യയെ പിന്തിരിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കണം. സമാധാനത്തിന്റെ പാതയിലേക്കു വരാൻ റഷ്യ തയാറായില്ലെങ്കിൽ അതു ലോകസമാധാനത്തിനു ഭീഷണിയാണ്.
യുക്രെയ്നിൽനിന്നുയരുന്ന നിലവിളികൾക്ക് എത്രയും വേഗം ശമനമുണ്ടാകണമേയെന്നു പ്രാർഥിച്ചുകൊണ്ടിരിക്കുന്ന ലോകസമൂഹത്തെ വീണ്ടും ആശങ്കയിലാഴ്ത്തുന്ന നടപടികളാണു റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനിൽനിന്നുണ്ടാകുന്നത്. റഷ്യയുടെ അണ്വായുധ സേനയോട് ഒരുങ്ങിയിരിക്കാൻ പുടിൻ നൽകിയ ജാഗ്രതാനിർദേശം തികച്ചും പ്രകോപനപരവും ലോകജനതയെ വെല്ലുവിളിക്കുന്നതുമായിരുന്നു.
അണ്വായുധ പ്രയോഗത്തിന്റെ ഭീകരത എത്ര വലുതാണെന്നു ജപ്പാനിലെ ഹിരോഷിമയിൽനിന്നും നാഗസാക്കിയിൽനിന്നും ലോകം കണ്ടിട്ടുള്ളതാണ്. യുക്രെയ്നെ എളുപ്പം കീഴടക്കാമെന്ന തങ്ങളുടെ കണക്കുകൂട്ടലുകളെ പാടേ തെറ്റിച്ചുകൊണ്ടു വീറോടെ പൊരുതുന്ന യുക്രെയ്ൻ സൈന്യത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പ് പുടിന്റെ സമനില തെറ്റിച്ചിട്ടുണ്ടാവുമോ? അമേരിക്കയും യൂറോപ്യൻ യൂണിയനും പ്രഖ്യാപിച്ച കടുത്ത സാന്പത്തിക ഉപരോധങ്ങൾ റഷ്യൻ പ്രസിഡന്റിനെ അസ്വസ്ഥനാക്കുന്നുണ്ടാവുമെന്നു തീർച്ചയാണ്.
എന്നാൽ, പുടിന്റെ ഭീഷണികളും സമ്മർദതന്ത്രങ്ങളും തങ്ങളോടു വേണ്ട എന്ന മട്ടിൽ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ പൊരുതുകയാണു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലസ്കിയും സൈന്യവും. ലോകസമൂഹത്തിന്റെ മനോഗതം തിരിച്ചറിഞ്ഞ് പുടിൻ ഇനിയെങ്കിലും സമാധാനത്തിനു തയാറാവുമോ?
പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായീകരിക്കപ്പെടും എന്നാണു പ്രമാണം. അതുകൊണ്ടു യുക്രെയ്ൻ അധിനിവേശത്തെ ന്യായീകരിക്കാൻ റഷ്യയ്ക്കും കാരണങ്ങളുണ്ട്. എന്നാൽ, ലോകം അതംഗീകരിക്കുന്നില്ല. യുദ്ധം ഒരു കക്ഷിക്കും ആത്യന്തികവിജയം നൽകില്ലെന്നും എല്ലാവർക്കും അതു നഷ്ടമേ ഉണ്ടാക്കൂവെന്നും എത്രയോ യുദ്ധങ്ങളിലൂടെ ലോകം അനുഭവിച്ചറിഞ്ഞതാണ്.
അക്കാര്യം ഏറ്റവും നന്നായറിയുന്നതു രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽ പാടേ തകർന്ന യൂറോപ്യൻ രാജ്യങ്ങളായിരിക്കും. യുക്രെയ്നോടു മാനസികമായി ഐക്യം പ്രഖ്യാപിക്കുന്പോഴും സൈനികസഹായം നൽകാതെ നാറ്റോയും യൂറോപ്യൻ യൂണിയനും യുദ്ധത്തിൽനിന്നു മാറിനിൽക്കുന്നത് ഈ തിരിച്ചറിവ് നന്നായുള്ളതുകൊണ്ടാണ്.
യുക്രെയ്നെ യുദ്ധത്തിൽ സഹായിക്കാത്ത അമേരിക്കയുടെയും നാറ്റോയുടെയും നടപടി ഭീരുത്വവും ചതിയുമാണെന്നു വ്യാഖ്യാനിക്കുന്നവർ ഉണ്ടെങ്കിലും ഒരു മഹായുദ്ധം ഒഴിവായതിൽ സമാധാനിക്കുന്നവരാണേറെ. ദേശാഭിമാനത്താൽ പ്രചോദിതരായി പൊരുതുന്ന ഒരു ജനതയ്ക്കു മുന്പിൽ പിടിച്ചുനിൽക്കാൻ ഏതു വൻശക്തിക്കും ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഈ സത്യം വീണ്ടും ലോകത്തോടു വിളിച്ചുപറയുകയാണു യുക്രെയ്നിലെ വീരപോരാളികൾ. അവർക്കു തങ്ങളുടെ ജീവനേക്കാൾ വലുതു രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ്. പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം എന്നാണല്ലോ കവിവാക്യം.
യുദ്ധം അഞ്ചു ദിവസം പിന്നിട്ടപ്പോൾ ഇരുഭാഗത്തെയും സൈനികരെ കൂടാതെ യുക്രെയ്നിലെ നൂറുകണക്കിനു സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഏറ്റുമുട്ടൽ രൂക്ഷമായ മേഖലകളിൽനിന്നു ജനങ്ങൾ പ്രാണരക്ഷാർഥം പലായനം ചെയ്യുകയാണ്. ഇക്കൂട്ടത്തിൽ വിദേശപൗരന്മാരുമുണ്ട്. ഭക്ഷണവും വെള്ളവും കിട്ടാതെ ആളുകൾ വലയുന്നു. യുക്രെയ്നിലുള്ള ഇന്ത്യൻ വിദ്യാർഥികളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും ഇപ്പോൾ കനത്ത ആശങ്കയിലാണ്.
ഇന്ത്യയുടെ "ഓപ്പറേഷൻ ഗംഗ' രക്ഷാദൗത്യം വഴി കുറേപ്പേരെ മാത്രമേ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. യുക്രെയ്ന്റെ അയൽരാജ്യങ്ങളായ റുമേനിയ, പോളണ്ട്, ഹംഗറി, സ്ളോവാക്യ വഴി രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചിട്ടുണ്ടെങ്കിലും അതിനു പല തടസങ്ങളും നേരിടുന്നുണ്ട് എന്നതും വാസ്തവമാണ്. പോളണ്ട് അതിർത്തിയിലെ രൂക്ഷമായ അഭയാർഥിപ്രവാഹം രക്ഷാപ്രവർത്തനത്തിനു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യൻ വിദ്യാർഥികൾക്കു പോളണ്ട് അതിർത്തിയിൽ യുക്രെയ്ൻ പട്ടാളത്തിന്റെ മർദനമേറ്റ സംഭവം പ്രതികൂല സാഹചര്യങ്ങളുടെ പ്രതിഫലനമായി കാണാം.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെമേൽ സമ്മർദം ചെലുത്തണമെന്നു യുക്രെയ്ൻ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. റഷ്യയുമായുള്ള ദീർഘകാല ബന്ധം കണക്കിലെടുത്ത ഇന്ത്യ റഷ്യയെ പിണക്കേണ്ടതില്ല എന്ന നിലപാടാണെടുത്തത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരേ യുഎൻ രക്ഷാസമിതിയിൽ പ്രമേയം വന്നപ്പോൾ ഇന്ത്യ അതിനെ അനുകൂലിക്കാതെ വിട്ടുനിന്നതും യുക്രെയ്നെ ചൊടിപ്പിച്ചിട്ടുണ്ടാവണം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര പരീക്ഷണമായി മാറിയിരിക്കുകയാണു യുക്രെയ്ൻ പ്രശ്നം. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഇന്ത്യയെ പിന്തുണച്ച ഏക വൻശക്തി റഷ്യയായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ആയുധങ്ങളിൽ 75 ശതമാനവും വാങ്ങിയിട്ടുള്ളതും റഷ്യയിൽനിന്നാണ്. ഈ ഘട്ടത്തിൽ ഇന്ത്യ റഷ്യയോടൊപ്പം നിൽക്കേണ്ടതുണ്ടെന്നു കേന്ദ്രസർക്കാർ കരുതുന്നു.
അതേസമയം, ഉറ്റമിത്രം എന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഇന്ത്യക്കു റഷ്യയോടു യുക്രെയ്നിൽനിന്നു പിന്മാറുന്നതിന് ആവശ്യപ്പെടാൻ കഴിയുമെന്നും അതാണിപ്പോൾ ചെയ്യേണ്ടതെന്നും യുഎന്നിന്റെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന ശശി തരൂരിനെപ്പോലുള്ളവർ അഭിപ്രായപ്പെടുന്നു. വിവേകത്തിന്റെ സ്വരത്തിനു മുൻതൂക്കം കൊടുക്കേണ്ട സമയമാണിത്. കൂടുതൽ സാഹസങ്ങൾക്കു മുതിരുന്നതിൽനിന്നു റഷ്യയെ പിന്തിരിപ്പിക്കാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശ്രമിക്കണം. സമാധാനത്തിന്റെ പാതയിലേക്കു വരാൻ റഷ്യ തയാറായില്ലെങ്കിൽ അതു ലോകസമാധാനത്തിനു ഭീഷണിയാണ്.
സമാധാനത്തിന്റെ പാതയിലേക്കു റഷ്യയെ കൊണ്ടുവരണം
01:33 AM Mar 01, 2022 | Deepika.com