പക തീർക്കാൻ ബോംബെറിയുകയും വെട്ടിക്കൊല്ലുകയും ചെയ്യുന്ന രീതിക്ക് എത്രയും വേഗം അറുതിവരുത്തിയില്ലെങ്കിൽ കേരളം സ്വാമി വിവേകാനന്ദൻ പറഞ്ഞതിനേക്കാൾ വലിയ ഭ്രാന്താലയമായി മാറും.
കണ്ണൂരിൽനിന്നു വീണ്ടും അരുംകൊല രാഷ്ട്രീയത്തിന്റെ അട്ടഹാസങ്ങളും ആർത്തനാദങ്ങളും ഉയരുന്നതു കേരളത്തെ ഭീതിപ്പെടുത്തുന്നു. തലശേരി പുന്നോൽ താഴെവയലിൽ ഇന്നലെ പുലർച്ചെ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവർത്തകൻ ഹരിദാസൻ വെട്ടേറ്റു മരിച്ച സംഭവം തികഞ്ഞ ആശങ്കയോടെയേ സമാധാനകാംക്ഷികൾക്കു കാണാനാവൂ. ആർഎസ്എസ് - ബിജെപി സംഘമാണു കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിക്കുന്നു. ജോലികഴിഞ്ഞു മടങ്ങിവരവേ വീടിനു മുന്നിൽവച്ചാണു ഹരിദാസിനെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. താഴെവയൽ പ്രദേശത്തെ ഉത്സവസ്ഥലത്തു കഴിഞ്ഞയാഴ്ചയുണ്ടായ സംഘർഷമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. നിസാര തർക്കങ്ങൾ വരെ ഊതിപ്പെരുപ്പിച്ചു മനുഷ്യജീവനെടുക്കുന്ന സംഘർഷങ്ങളിലേക്ക് എത്തിക്കുന്ന പകയുടെ രാഷ്ട്രീയത്തിൽനിന്നു കേരളത്തിനു മോചനം ഇനിയും അകലെയാണെന്നാണ് ഇത്തരം നിഷ്ഠുരകൃത്യങ്ങൾ വിളിച്ചുപറയുന്നത്. ഇനിയെങ്കിലും സംയമനം പാലിക്കാനുള്ള വിവേകം ബന്ധപ്പെട്ട എല്ലാവരും പ്രകടിപ്പിക്കുമെന്നു കരുതാം.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരുകാലത്തു കേരളത്തിന്റെ ഉറക്കംകെടുത്തിയിരുന്നു. അതിനൊരു മാറ്റംവരികയാണെന്ന പ്രതീതിക്കിടെയാണ് ഇന്നലത്തെ പാതകം. സിപിഎമ്മും ബിജെപിയും ഇരുഭാഗത്തുമായി നിന്നു നടത്തിയ പകപോക്കൽ ചോരക്കളിയിൽ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടമായിട്ടുണ്ട്. ഒരു പാർട്ടിക്കാരൻ കൊല്ലപ്പെട്ടാൽ പകരം എതിർപാർട്ടിയിലുള്ള ഒരാൾ കൊല്ലപ്പെടണം എന്ന കാട്ടുനീതിയാണ് ഒരുകാലത്ത് അവിടെ നടമാടിയത്.
രാഷ്ട്രീയ പകപോക്കലിനുവേണ്ടി ഇരയാക്കപ്പെടുന്നവർക്കു മുൻ കൊലപാതകവുമായി പുലബന്ധംപോലും ഉണ്ടാകണമെന്നില്ല. ആളുമാറി കൊന്ന സംഭവങ്ങളും പലതുണ്ടായിട്ടുണ്ട്. എതിർഭാഗത്തുള്ളവരെ കൊന്നുതള്ളി രാഷ്ട്രീയവിജയം നേടാൻ ശ്രമിക്കുന്ന അപരിഷ്കൃത രീതി കണ്ണൂർ പ്രദേശത്തിനു മൊത്തം ദുഷ്പേരുണ്ടാക്കാനും കാരണമായി. അക്രമരാഷ്ട്രീയ പ്രമാണിമാരുടെ ഫത്വ അനുസരിച്ച് എതിർചേരിയിൽപ്പെട്ടവരുടെ തലയെടുക്കാൻ പാർട്ടിഗ്രാമങ്ങളിൽ ഇപ്പോഴും ആളുണ്ടെന്നതു സാക്ഷരകേരളത്തിന് ഒട്ടും ഭൂഷണമല്ല. മടിച്ചുമടിച്ചാണെങ്കിലും ഈ കൊലപാതക രാഷ്ട്രീയസംസ്കാരത്തെ അപലപിക്കാൻ നിഷ്പക്ഷമതികൾ മുന്നോട്ടുവരുണ്ട് എന്നത് ആശ്വാസകരമാണ്.
അക്രമവിളയാട്ടം നടത്തുന്ന ക്രിമിനൽ സംഘങ്ങളുടെ രാഷ്ട്രീയബന്ധങ്ങൾ നടപടികളെടുക്കുന്നതിൽനിന്നു പലപ്പോഴും പോലീസിനെ പിന്തിരിപ്പിക്കുന്നു. ഇതിനു വലിയ വില നൽകേണ്ടിവരുന്നതു നാടും ജനങ്ങളുമാണ്. രണ്ടുമാസം മുന്പ് ആലപ്പുഴയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ നടുക്കം കേരളത്തിൽനിന്നു വിട്ടുമാറിയിട്ടില്ല. ഒരു എസ്ഡിപിഐ നേതാവും ഒരു ബിജെപി നേതാവുമാണ് ഏതാനും മണിക്കൂറുകൾക്കിടെയുള്ള ആക്രമണങ്ങളിൽ അന്നു വെട്ടേറ്റുമരിച്ചത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
സ്കൂട്ടറിൽ വീട്ടിലേക്കു പോകുംവഴിയാണ് ആക്രമണമുണ്ടായത്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ബൈക്കുകളിലെത്തിയ ഒരു സംഘം വീട്ടിൽക്കയറി വെട്ടിക്കൊല്ലുകയായിരുന്നു. സമരത്തിനിടെ സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ട്വന്റി 20 പ്രവർത്തകൻ സി.കെ. ദീപുവിന്റെ മരണവും കേരളം ചർച്ച ചെയ്യപ്പെടുന്ന ദിവസങ്ങളാണിത്. ഇതുപോലുള്ള കൊലപാതകങ്ങളും അക്രമങ്ങളും കൂടിവരുന്നതു സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു വലിയ ഭീഷണിയാണ്. അക്രമികളെ മുഴുവൻ പിടികൂടി നിയമനടപടികൾക്കു വിധേയരാക്കിയില്ലെങ്കിൽ കേരളം അരാജകത്വത്തിലേക്കു വഴുതിവീഴുമോ എന്നുപോലും ഭയപ്പെടണം. കൊലപാതക കേസുകളിൽ യഥാർഥ പ്രതികളെയും ക്രിമിനലുകളെയും ഗുണ്ടകളെയും രാഷ്ട്രീയം നോക്കാതെ പിടികൂടാനുള്ള ആർജവം പോലീസ് കാണിക്കേണ്ടതുണ്ട്.
അക്രമത്തിന്റെ സംസ്കാരം നമ്മുടെ നാടിനെ എങ്ങോട്ടാണു കൊണ്ടുപോകുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന ഉദാഹരണമായിരുന്നു ഒരാഴ്ച മുന്പ് കണ്ണൂർ തോട്ടടയിൽ വിവാഹപ്പാർട്ടിയിലെ ഒരംഗം അതേസംഘത്തിലെ മറ്റൊരാളുടെ ബോംബേറിൽ കൊല്ലപ്പെട്ട സംഭവം. വിവാഹഘോഷയാത്രയിൽവരെ ബോംബ് കൊണ്ടുനടക്കുകയും പകതീർക്കുന്നതിന് അതുപയോഗിക്കുകയും ചെയ്യുന്ന രീതിയിലേക്കു കേരളത്തിന്റെ ചില പ്രദേശങ്ങളെങ്കിലും മാറിയിരിക്കുന്നു! വിവാഹപൂർവ രാത്രിയിൽ പാട്ടുവയ്ക്കുന്നതുമായുണ്ടായ തർക്കത്തിനു പകരം ചോദിക്കാൻ പിറ്റേന്നു ബോംബുമായെത്തുക! ഉഗ്രശേഷിയുള്ള ബോംബ് ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെനിന്നു കിട്ടി എന്ന ചോദ്യവും പ്രസക്തമാണ്. ബോംബ് നിർമിച്ചും പ്രയോഗിച്ചും പരിചയമുള്ളവരാണു കേസിലെ പ്രതികൾ.
എന്നാൽ, വളരെവേഗം ഇവർ ബോംബുണ്ടാക്കി തിരിച്ചുവന്നു എന്ന കഥ വിശ്വസിക്കാൻ പലരും തയാറല്ല. ആവശ്യക്കാർക്കു വാങ്ങാൻ പാകത്തിൽ ബോംബുകൾ എവിടെയൊക്കെയോ ഉണ്ടാക്കി സൂക്ഷിച്ചുവച്ചിട്ടുണ്ട് എന്നല്ലേ കരുതേണ്ടത്? അത്യന്തം ആപത്കരമായ സ്ഥിതിയാണിത്. പെട്ടെന്നുള്ള രോഷം തീർക്കാൻ ബോംബെറിയുകയും വെട്ടിക്കൊല്ലുകയും ചെയ്യുന്ന രീതിക്ക് എത്രയുംവേഗം അറുതിവരുത്തിയില്ലെങ്കിൽ കേരളം സ്വാമി വിവേകാനന്ദൻ പറഞ്ഞതിനേക്കാൾ വലിയ ഭ്രാന്താലയമായി മാറും.
ചോരക്കളി രാഷ്ട്രീയത്തിന് എന്നാണ് അറുതിവരിക?
01:31 AM Feb 22, 2022 | Deepika.com