കൃഷിപ്പിഴയോ അതുപോലുള്ള തക്കതായ കാരണങ്ങളോമൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ സാധാരണക്കാർ വിഷമിക്കുന്ന സന്ദർഭങ്ങളിൽ അവരുടെ കിടപ്പാടം പിടിച്ചെടുത്തും തുക ഈടാക്കാൻ അതിസാമർഥ്യം കാട്ടാറുള്ള ബാങ്കുകൾ കോടീശ്വരന്മാരായ വായ്പാത്തട്ടിപ്പുകാരോടു കാട്ടുന്ന മൃദുസമീപനം ആശ്ചര്യകരമാണ്.
ശതകോടീശ്വരന്മാരായ വിജയ് മല്യയും നീരവ് മോദിയുമൊക്കെ നടത്തിയ സഹസ്രകോടികളുടെ ബാങ്ക് തട്ടിപ്പു കഥകൾ കേട്ട് അന്പരന്നു വാപൊളിച്ചു നിന്ന ഇന്ത്യക്കാർ ഇനി ഇത്തരം തട്ടിപ്പുകളുണ്ടാവില്ലെന്ന സർക്കാരിന്റെ ഉറപ്പു പാഴായതു കണ്ടു മൂക്കത്തു വിരൽവയ്ക്കുകയാണ്. എബിജി ഷിപ്യാർഡ് എന്ന കന്പനി 28 ബാങ്കുകളിൽനിന്നായി 22,842 കോടി രൂപ വായ്പയെടുത്തു തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങളാണു കഴിഞ്ഞദിവസം പുറത്തുവന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസായി വിശേഷിപ്പിക്കപ്പെട്ട ഈ സംഭവത്തിൽ എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന ഋഷി അഗർവാൾ ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ കേസെടുത്തിട്ടുണ്ട്.
ഇതെഴുന്നതുവരെ ആരും അറസ്റ്റിലായിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കപ്പൽ നിർമാതാക്കളാണ് ഗുജറാത്തിലെ സൂററ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിജി ഷിപ്യാർഡ്. വന്പൻ ബിസിനസ് സ്ഥാപനങ്ങൾക്കു മാനദണ്ഡങ്ങൾ ലംഘിച്ചു വൻതുക വായ്പ നൽകാൻ ബാങ്ക് അധികൃതർ തയാറാകുമ്പോഴാണ് ഇത്തരം തട്ടിപ്പുകൾക്കു വഴിയൊരുങ്ങുന്നത്. വായ്പാതട്ടിപ്പ് മുൻഅനുഭവങ്ങൾ ധാരാളമുണ്ടെങ്കിലും സായിപ്പിനെ കാണുന്പോൾ കവാത്ത് മറക്കുന്നു.
സാധാരണക്കാർ ഒരു വായ്പയ്ക്കായി ചെല്ലുന്പോൾ ഉപാധികളുടെ പട്ടികനിരത്തി മൂക്കുകൊണ്ട് ക്ഷ വരപ്പിക്കുന്ന ബാങ്ക് അധികൃതർ വന്പന്മാർക്കു മുന്നിൽ മുട്ടുമടക്കി നിൽക്കും. ഐസിഐസിഐയുടെ നേതൃത്വത്തിൽ 28 ബാങ്കുകളുടെ കൺസോർഷ്യമാണ് എബിജി ഷിപ്യാർഡിനു വായ്പ നൽകിയത്. അതുകൊണ്ടു വായ്പ അനുവദിക്കുംമുന്പ് ചർച്ചകൾ നടന്നിട്ടുണ്ടാവും.
വായ്പത്തുക വകമാറ്റി നിക്ഷേപിച്ചു എന്നതാണ് എബിജി ഷിപ്യാർഡിനെതിരേ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. വായ്പയുടെ ഭൂരിഭാഗവും ഇവർ വിദേശത്തുള്ള തങ്ങളുടെതന്നെ സംരംഭങ്ങളിൽ നിക്ഷേപിക്കുകയും വിദേശരാജ്യങ്ങളിൽ ആസ്തി വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നാണു കണ്ടെത്തിയത്. 2005-നും 2010-നും ഇടയിലാണ് വായ്പ നൽകിയതെന്നും 2011-നും 2017-നും ഇടയിൽ തട്ടിപ്പ് നടന്നുവെന്നും എഫ്ഐആറിൽ പറയുന്നു.
ബാങ്കുകളുമായുള്ള വിശ്വാസ്യത ലംഘിക്കുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തുവെന്നതാണ് എബിജിക്കെതിരേ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാൽ, മതിയായ ഈടില്ലാതെ ബാങ്കുകൾ എങ്ങനെ ഇത്ര വലിയ തുക വായ്പ നൽകി, ആരുടെയെങ്കിലും ഇടപെടൽ ഇതിനുപിന്നിലുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ബാക്കിയാണ്.
കഴിഞ്ഞ ഏഴര വർഷത്തിനിടെ രാജ്യത്ത് 5.35 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പുകളുണ്ടായെന്നു കോൺഗ്രസ് വക്താവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞതു നാമമാത്രമായ തുകയാണ്. ഇത്തരം തട്ടിപ്പുകൾമൂലം ബാങ്കിംഗ് വ്യവസായത്തിനു പ്രതിദിനം 195.5 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും കോൺഗ്രസ് വക്താവ് ആരോപിച്ചു.
കൃഷിപ്പിഴയോ അതുപോലുള്ള തക്കതായ കാരണങ്ങളോമൂലം വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ സാധാരണക്കാർ വിഷമിക്കുന്ന സന്ദർഭങ്ങളിൽ അവരുടെ കിടപ്പാടം പിടിച്ചെടുത്തും തുക ഈടാക്കാൻ അതിസാമർഥ്യം കാട്ടാറുള്ള ബാങ്കുകൾ കോടീശ്വരന്മാരായ വായ്പാത്തട്ടിപ്പുകാരോടു കാട്ടുന്ന മൃദുസമീപനം ആശ്ചര്യകരമാണ്. വിജയ് മല്യയുടെയും നീരവ് മോദിയുടെയും കേസുകൾതന്നെ നല്ല ഉദാഹരണങ്ങൾ.
പ്രമുഖ മദ്യവ്യവസായിയായിരുന്ന വിജയ് മല്യ വിവിധ പൊതുമേഖലാ ബാങ്കുകളിൽനിന്ന് 9000 കോടിയിലധികം രൂപ വായ്പയെടുത്തു തട്ടിപ്പു നടത്തിയശേഷം കേസ് വന്നപ്പോൾ ഇന്ത്യ വിട്ടു. തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കിംഗ്ഫിഷർ എയർലൈൻസിനെ രക്ഷിക്കാനാണു മല്യ വായ്പയെടുത്തത്. പക്ഷേ വിമാനക്കമ്പനി രക്ഷപ്പെട്ടില്ല. ഇപ്പോൾ ബ്രിട്ടനിൽ കഴിയുന്ന മല്യയെ ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരാൻ നടപടിയെടുക്കുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും അതു നടപ്പാകുന്നില്ല.
ഗുജറാത്തി വജ്രവ്യാപാരി നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്നു പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പയെടുത്തു തട്ടിച്ചത് 11,400 കോടി രൂപയാണ്. കേസായതോടെ 2018-ൽ രാജ്യം വിട്ട നീരവ് മോദി 2019-ൽ ലണ്ടനിൽ അറസ്റ്റിലായി. മോദിയെ ഇന്ത്യയിൽ വിചാരണയ്ക്കു വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷ ബ്രിട്ടനിലെ കോടതി 2021 ഫെബ്രുവരിയിൽ അനുവദിച്ചു.
എങ്കിലും നിയമങ്ങളുടെ നൂലാമാലകളുടെയും ഭരണതലത്തിലുള്ള സ്വാധീനങ്ങളുടെയും ബലത്തിൽ ഇദ്ദേഹം ഇപ്പോഴും ലണ്ടനിലെ ജയിലിൽതന്നെ കഴിയുകയാണ്. നീരവ് മോദിയുടെ ഇന്ത്യയിലെ 523 കോടി രൂപ മതിപ്പുള്ള വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും സ്വിസ് ബാങ്കിലെ നിക്ഷേപങ്ങൾ സ്വിസ് അധികൃതർ മരവിപ്പിക്കുകയും ചെയ്തു.
എങ്കിലും തട്ടിച്ചതിന്റെ പകുതി തുകപോലും ഈടാക്കാൻ കഴിഞ്ഞിട്ടില്ല. ഉന്നതബന്ധങ്ങളും സ്വാധീനശക്തിയുമില്ലാത്ത സാധാരണക്കാരെ മാത്രം വരിഞ്ഞുമുറുക്കുന്ന നിയമസംവിധാനങ്ങളെ നോക്കി പരിഹസിക്കുകയാണു വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ളവർ.
22,842 കോടി രൂപ വെട്ടിച്ച എബിജി ഷിപ്യാർഡിന്റെ മുതലാളിമാർക്കും ഇതേ ഭാഗ്യംതന്നെ ലഭിക്കുമോ? തട്ടിപ്പുകാരായ വന്പന്മാരിൽനിന്നു മുഴുവൻ തുകയും തിരിച്ചുപിടിച്ച് നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നു തെളിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
വിജയ് മല്യയ്ക്കും നീരവ് മോദിക്കും പിന്നാലെ ഋഷി അഗർവാളും
11:49 PM Feb 16, 2022 | Deepika.com