ഇത്തരം നിഷേധാത്മക നിലപാടുകൾ തുടരുന്നിടത്തോളം കാലം കേരളം രക്ഷപ്പെടില്ല
കേരളം എങ്ങനെയാണു വ്യവസായങ്ങളുടെ ശവപ്പറന്പായതെന്ന് ഇനിയും മനസിലായിട്ടില്ലാത്തവർക്കു കണ്ണൂർ മാതമംഗലത്ത് ആറുമാസം മുന്പു തുടങ്ങിയ ഹാർഡ്വെയർ ഷോപ്പ് സിഐടിയു തൊഴിലാളികൾ പൂട്ടിച്ച കഥ കേട്ടാൽ കാര്യം ഏകദേശം പിടികിട്ടിയേക്കും. മാതമംഗലത്തെ എസ്.ആർ. അസോസിയേറ്റ്സ് എന്ന സ്ഥാപനം ഉടമ പൂട്ടിയത് ചുമട്ടുതൊഴിലാളികളുടെ നിരന്തര ഭീഷണിയും ഉപരോധ സമരവും മൂലം സഹികെട്ടാണ്. കടയിൽനിന്നു സാധനം വാങ്ങാനെത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുന്നതു തുടർന്നതോടെ സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പറ്റാതായി.
കയറ്റിറക്കു തൊഴിൽപ്രശ്നമാണു സമരത്തിലേക്കു നയിച്ചതെന്നാണു യൂണിയൻ നേതാക്കളുടെ വാദം. നിയമാനുസൃതം ലേബർ കാർഡ് വാങ്ങി സ്വന്തം തൊഴിലാളികളെക്കൊണ്ടു കടയിലെ കയറ്റിറക്കു പ്രവർത്തനങ്ങൾ നടത്തിക്കാനാണു കടയുടമ ശ്രമിച്ചത്. അതു സിഐടിയുക്കാർ തടയുകയും കടയുടമയെ മർദിക്കുകയും ചെയ്തു. ഇത് കേസായതോടെ സിഐടിയു സമരം ആരംഭിച്ചു. കയറ്റിറക്കിനു സ്വന്തം തൊഴിലാളികളെ നിയോഗിക്കാൻ ഇതിനിടെ ഹൈക്കോടതി അനുമതി നൽകി. അതോടെ കടയ്ക്കു മുന്നിൽ ഉപരോധവും ഭീഷണിയും തുടങ്ങി. 70 ലക്ഷം രൂപ മുടക്കി തുടങ്ങിയ സ്ഥാപനമാണു ഗത്യന്തരമില്ലാതെ പൂട്ടേണ്ടിവന്നത്.
ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധത്തെത്തുടർന്ന് ഈ ഹാർഡ്വെയർ കടയ്ക്കു പുറമേ മാതമംഗലത്തെ എ.ജെ. സെക്യൂടെക് ഐടി സൊലൂഷൻസ് എന്ന സ്ഥാപനവും അടയ്ക്കേണ്ടിവന്നതായി പരാതിയുണ്ട്. എസ്.ആർ. അസോസിയേറ്റ്സിൽ നിന്നു സാധനം വാങ്ങിയെന്ന് ആരോപിച്ച് ഐടി സൊലൂഷൻസിന്റെ ഉടമയെ ആക്രമിച്ചതിനെത്തുടർന്ന് ആ സ്ഥാപനവും അടച്ചു. രണ്ടു സ്ഥാപനങ്ങൾ പൂട്ടിച്ചതോടെ ചുമട്ടുതൊഴിലാളികൾക്കു തൃപ്തിയായിട്ടുണ്ടാവും.
തങ്ങളുടെ മുഷ്ക് ജയിച്ചു എന്ന് അവകാശപ്പെടാം എന്നല്ലാതെ എന്തു നേട്ടമാണ് അവർക്കുണ്ടായത്? തങ്ങൾ നടത്തിയതു ഗാന്ധിയൻ സമരമാണെന്നു ചുമട്ടുതൊഴിലാളി നേതാക്കൾ പറഞ്ഞിരുന്നു. കടയുടമയെ മർദിക്കുന്നതും കടയിൽ വരുന്നവരെ ഭീഷണിപ്പെടുത്തുന്നതുമാണോ ഗാന്ധിയൻ സമരം? പഞ്ചായത്ത് നോട്ടീസ് നൽകിയതിനെത്തുടർന്നാണു കടപൂട്ടിയതെന്ന വിശദീകരണവുമായി ഇതിനിടെ സംസ്ഥാന തൊഴിൽമന്ത്രി രംഗത്തെത്തി. കടയുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നു സിപിഎം നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കിയതോടെ ഈ വാദവും പൊളിഞ്ഞു.
ട്രേഡ് യൂണിയൻ അഴിഞ്ഞാട്ടത്തിന്റെ വികൃതമുഖമാണ് ഇവിടെ കണ്ടത്. കോടതി ഉത്തരവുണ്ടായാലും ട്രേഡ് യൂണിയൻകാർ പറയുന്നവരെക്കൊണ്ടു ജോലി ചെയ്യിച്ചാലേ സ്ഥാപനം നടത്താൻ അനുവദിക്കൂ എന്നുവന്നാൽ നിയമവാഴ്ചയ്ക്ക് ഈ നാട്ടിൽ എന്തു വിലയാണുള്ളത്? കോടതി ഉത്തരവിനു കടലാസിന്റെ വില പോലും കല്പിക്കുന്നില്ലെങ്കിൽ കേരളമെന്താ വെള്ളരിക്കപ്പട്ടണമാണോ എന്നു വേണമെങ്കിൽ ചോദിക്കാം.
പക്ഷേ ഇവിടെ യൂണിയൻ നേതാക്കൾ ഈ വിധത്തിൽ പെരുമാറുന്നതു ഭരണത്തിന്റെ സംരക്ഷണം കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ? പോലീസിന്റെ സാന്നിധ്യമുണ്ടായിട്ടും കടയിൽവരുന്നവരെ ഭീഷണിപ്പെടുത്താനോ തടയാനോ സമരക്കാർക്കു തടസമുണ്ടായില്ല. പോലീസ് വെറും കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നെന്നു സ്ഥാപനമുടമ പറയുന്നു. കേരളത്തിൽ എന്തുകൊണ്ടാണു പുതിയ സംരംഭങ്ങൾ വരാത്തതെന്ന് ഇതിൽനിന്നു മനസിലാക്കാം. ഇവിടെ വ്യവസായമോ ചെറുകിട സംരംഭമോ തുടങ്ങാൻ മുന്നോട്ടുവരുന്നവർക്കെല്ലാം ഇതുപോലുള്ള ദുരനുഭവങ്ങളാണു നേരിടേണ്ടിവരുന്നത്. കിഴക്കന്പലത്തെ കിറ്റെക്സ് കന്പനിക്കുണ്ടായ അനുഭവം മറക്കാൻ കാലമായിട്ടില്ലല്ലോ.
സാമൂഹിക വികസന സൂചികയിൽ നന്പർ വൺ സംസ്ഥാനമാണു കേരളം എന്നു നാം അവകാശപ്പെടുന്പോഴും നമ്മുടെ പുരോഗതിയെ പിന്നോട്ടടിക്കുന്ന വലിയ പോരായ്മകൾ കണ്ടില്ലെന്നു നടിക്കുന്നതു കാപട്യമാണ്. ഇഷ്ടമില്ലാത്ത യാഥാർഥ്യങ്ങളെ രാഷ്ട്രീയപ്രചാരവേലകൊണ്ടു മറയ്ക്കാമെന്നു കരുതരുത്. അതിനൊക്കെ ആവശ്യത്തിലധികം പ്രചാരം ലഭിക്കും. കേരളത്തിലേക്കു വ്യവസായികളെ ആകർഷിക്കാൻ നടപടികളെടുക്കുമെന്നു ഭരണാധികാരികൾ ഇടയ്ക്കിടെ പറയാറുണ്ട്.
ഇവിടത്തെ വ്യവസായ സൗഹൃദമല്ലാത്ത കാര്യങ്ങൾ അറിയുന്ന ആരെങ്കിലും മൂലധന നിക്ഷേപത്തിനു തയാറാകുമോ? നോക്കുകൂലി സിദ്ധാന്തത്തിൽ വിശ്വസിക്കുന്ന തൊഴിലാളികളെയും പരാന്നജീവികളായ യൂണിയൻ നേതാക്കളെയും നിയന്ത്രിക്കാതെ കേരളത്തിൽ വ്യവസായം വരില്ല. ഇവിടെ തുടങ്ങുന്ന ഓരോ സംരംഭവും നാടിന്റെ സന്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക മാത്രമല്ല പുതിയ തൊഴിൽസൃഷ്ടിക്കു സഹായിക്കുകയും ചെയ്യുന്നുണ്ട്. അതിനുപകരം സ്ഥാപനങ്ങൾ പൂട്ടിച്ച് വ്യവസായ നിക്ഷേപകരെ വഴിയാധാരമാക്കാനും ഉള്ള തൊഴിലുകൾ നഷ്ടപ്പെടുത്താനും ശ്രമിച്ചാലോ? ഇത്തരം നിഷേധാത്മക നിലപാടുകൾ തുടരുന്നിടത്തോളം കാലം കേരളം രക്ഷപ്പെടില്ല.
സംരംഭകരെ ഓടിക്കാൻ എന്തെല്ലാം വഴികൾ!
01:07 AM Feb 15, 2022 | Deepika.com