ആൾബലവും സ്വാധീനശക്തിയുമില്ലാത്ത പാവങ്ങളുടെ ഫയലുകളാണു പലപ്പോഴും സർക്കാർ ഓഫീസുകളിൽ പിടിച്ചുവയ്ക്കപ്പെടുന്നത്. അനുമതികൾ മുഴുവൻ കിട്ടാതെ, അനുവദനീയമല്ലാത്ത ഭൂമികളിൽ വലിയ വ്യവസായ പാർക്കുകളും നോളജ് സിറ്റികളും ഉയരുന്ന നാട്ടിലാണു സജീവനെപ്പോലുള്ള ഹതഭാഗ്യർ ജീവനൊടുക്കേണ്ടിവരുന്നത് എന്നതാണു വൈരുധ്യം.
ഓരോ ഫയലും ഒരോ ജീവിതമാണെന്നു സർക്കാർ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചതു തന്റെ ആദ്യമന്ത്രിസഭയുടെ ആദ്യനാളുകളിലാണ്. പിന്നീട് ഒരു ഫയൽനീക്ക യജ്ഞകാലത്ത് ഈ ഓർമപ്പെടുത്തൽ പുതുക്കി. നമ്മുടെ ഭരണയന്ത്രം കറങ്ങുന്ന രീതിക്ക് എന്നിട്ടെന്തെങ്കിലും മാറ്റംവന്നോ? ഒരു ചുക്കും സംഭവിച്ചില്ല. സർക്കാർകാര്യം പഴയ മുറപോലെതന്നെ നടക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളുമൊക്കെ ഫയലുകളിൽ ചുവപ്പുനാടകളിട്ടു കെട്ടിമുറുക്കിവച്ചിരിക്കുകയാണവിടെ. ആ ചുവപ്പുനാട അഴിയാൻ ഒന്നുകിൽ ഉന്നത ഇടപെടൽ വേണം, അല്ലെങ്കിൽ കൈക്കൂലി ചെല്ലണം. ഇല്ലെങ്കിൽ ശിലാഹൃദയസമാനരായ ഉദ്യോഗസ്ഥരുടെ മേശയിൽ ആ ഫയലുകൾ എത്രകാലം വേണമെങ്കിലും വിശ്രമിക്കും. ചുവപ്പുനാടയിൽ ജീവിതം കുരുങ്ങി ആത്മഹത്യയിൽ ശരണം തേടേണ്ടിവരുന്ന ഹതഭാഗ്യരുടെ കണ്ണിയിൽ ഒടുവിലായി ചേർക്കപ്പെട്ടയാളാണു പറവൂർ മൂത്തകുന്നം മാല്യങ്കര സജീവൻ എന്ന അന്പത്തേഴുകാരൻ.
ഭൂമി തരംമാറ്റി കിട്ടാനായി വില്ലേജ് ഓഫീസ് മുതൽ ആർഡിഒ ഓഫീസ് വരെ ഒന്നരവർഷം കയറിയിറങ്ങി നടന്നിട്ടും ഫലമില്ലാതെ വന്നപ്പോൾ സഹികെട്ടാണു മത്സ്യത്തൊഴിലാളിയായ സജീവൻ ജീവനൊടുക്കിയത്. സജീവന്റെ നാലു സെന്റ് ഭൂമി പുരയിടമാണെങ്കിലും ഡേറ്റാ ബാങ്കിൽ അതു നെൽവയൽ എന്നാണ്. പണയത്തിലുള്ള ഈ ഭൂമി തരംമാറ്റി കിട്ടിയാൽ ബാങ്ക് വായ്പ സംഘടിപ്പിച്ചു പഴയ കടം വീട്ടാമെന്നു സജീവൻ കണക്കുകൂട്ടി. ഭൂമി തരംമാറ്റി കിട്ടാനായി ഫോർട്ട് കൊച്ചി ആർഡിഒ ഓഫീസിൽ നിരന്തരം കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥർ കനിഞ്ഞില്ല.
എന്നാൽ, സജീവന്റെ അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നുമാണു ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ 2021 ഫെബ്രുവരി 18-നാണ് ആർഡിഒ ഓഫീസിൽ ലഭിച്ചതെന്നും തുടർനടപടികൾക്കുശേഷം ഒക്ടോബർ 27നു ഭൂമി തരംമാറ്റത്തിനുള്ള ഫീസ് അടയ്ക്കാൻ കത്തയച്ചെന്നും സജീവൻ പ്രതികരിച്ചില്ലെന്നും സബ് കളക്ടർ പറയുന്നു. ഇതു ശരിയാണെന്ന് അംഗീകരിച്ചാൽതന്നെ, വില്ലേജ് ഓഫീസർ അനുകൂല റിപ്പോർട്ട് നൽകിയ ഒരു ഫയലിൽ തീരുമാനമെടുക്കാൻ എട്ടുമാസം വേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് അധികൃതർ വിശദീകരിക്കേണ്ടതുണ്ട്. ഇതു സർക്കാർ ഓഫീസിലെ സ്വാഭാവിക കാലതാമസമാണോ? ജനങ്ങളുടെ പ്രശ്നങ്ങളെ എത്ര നിസാരമായാണു കാണുന്നത് എന്നതിന്റെ തെളിവല്ലേ ഇത്?
ഫയലുകൾ വൈകിക്കുന്നതിനു ന്യായീകരണമായി ഉദ്യോഗസ്ഥർ സാധാരണ നിരത്താറുള്ള ഒരു ന്യായം ജോലിത്തിരക്കാണ്. എല്ലാവരും കൃത്യസമയത്ത് ഓഫീസിൽ വരുകയും കൃത്യസമയത്തു മാത്രം പോകുകയും ചെയ്യുന്നത് ഉറപ്പാക്കിയാൽ തന്നെ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കു മാറ്റം വരും. ജോലിക്കാരുടെ പെരുപ്പമാണു പലപ്പോഴും ഫയൽനീക്കത്തിനു തടസമായി നിൽക്കുന്നത് എന്നതല്ലേ യാഥാർഥ്യം? ഒരു ഫയൽ എത്ര മേശകളിലൂടെ നീങ്ങിയാലാണ് ഒടുവിൽ തീരുമാനമെടുക്കുന്ന മേശയിലെത്തുന്നത്? വെറുതെ സമയനഷ്ടത്തിനിടയാക്കുന്ന ഇത്തരം നടപടിക്രമങ്ങൾ അവസാനിപ്പിക്കാൻ സമയമായില്ലേ? ഭരണപരിഷ്കാര കമ്മീഷനുകൾക്ക് ഇക്കാര്യങ്ങളിലൊന്നും ശിപാർശ നൽകാനില്ലേ?
സർക്കാർ ഓഫീസിലെ ഉദ്യോഗസ്ഥർ ഒരു നിയന്ത്രണവുമില്ലാതെ മൊബൈൽ ഫോൺ നോക്കിയിരുന്നാൽ ഒരു ഫയലും നീങ്ങില്ല. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണം. ജീവനക്കാർ ചെയ്യേണ്ട ജോലിക്കു കൃത്യമായ ശന്പളം സർക്കാർ നൽകുന്നുണ്ട്. എന്നിട്ടും കൈക്കൂലി കിട്ടാതെ കാര്യം നടത്തില്ലെന്നു സർക്കാർ ഓഫീസുകളിലും സർവകലാശാലകളിലുമൊക്കെ ഉള്ളവർ വാശിപിടിച്ചാൽ അതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ ജീവനക്കാരാണ് ഈ കോവിഡ് മഹാമാരിയുടെ കാലത്തു ക്ലിപ്തവരുമാനം ഉറപ്പുള്ള ഒരേയൊരു വിഭാഗം. സഹജീവികളോട് അവർ അല്പംകൂടി കാരുണ്യം കാണിക്കണം.
ആൾബലവും സ്വാധീനശക്തിയുമില്ലാത്ത പാവങ്ങളുടെ ഫയലുകളാണു പലപ്പോഴും സർക്കാർ ഓഫീസുകളിൽ പിടിച്ചുവയ്ക്കപ്പെടുന്നത്. അനുമതികൾ മുഴുവൻ കിട്ടാതെ, അനുവദനീയമല്ലാത്ത ഭൂമികളിൽ വലിയ വ്യവസായ പാർക്കുകളും നോളജ് സിറ്റികളും ഉയരുന്ന നാട്ടിലാണു സജീവനെപ്പോലുള്ള ഹതഭാഗ്യർ ജീവനൊടുക്കേണ്ടിവരുന്നത് എന്നതാണു വൈരുധ്യം.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ടുതന്നെ പല റവന്യു ഓഫീസുകളിലും ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടപ്പുണ്ടെന്നു പറയുന്നു. ഇത്തരം അപേക്ഷകൾ തീർപ്പാക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടാക്കണം. അന്പതോ നൂറോ വർഷം മുന്പു പുരയിടമായി മാറിയ സ്ഥലങ്ങൾ പോലും ഡേറ്റാബാങ്കിൽ "നിലം' എന്നു തെറ്റായി രേഖപ്പെടുത്തി കിടക്കുന്നതായി ഒട്ടേറെ പരാതികളുണ്ട്. സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ, ഇത്തരം കേസുകളിൽ യുക്തിസഹമായ നടപടികളുണ്ടാകണം. ഇനിയാരെയും ആത്മഹത്യയിലേക്കു തള്ളിവിടരുത്.
ചുവപ്പുനാടയിൽ കുരുക്കി ആളുകളെ കൊല്ലരുത്
01:52 AM Feb 08, 2022 | Deepika.com