ലതാ മങ്കേഷ്കറിന്റെ ഏതെങ്കിലും പാട്ടുകേട്ടാണ് അര നൂറ്റാണ്ടിലേറെയായി ഇന്ത്യ ഉണരുന്നത്. വാനന്പാടി പറന്നകന്നാലും ആ സ്വർഗീയ നാദധാര ഇവിടെത്തന്നെയുണ്ടാകും. ജനകോടികൾക്കു നിർവൃതി പകർന്ന അനശ്വരഗായികയ്ക്കു പ്രണാമം.
അവിരാമമായ സംഗീതസപര്യയിലൂടെ ഒരു ജനതയുടെയാകെ ഹൃദയങ്ങളിൽ കുടിയേറിയ അനശ്വര ഗായിക ലതാ മങ്കേഷ്കർ കഥാവശേഷയായി. ഏഴു പതിറ്റാണ്ടുകാലം അനുവാചകരെ ആഹ്ലാദിപ്പിച്ച ആ ശബ്ദമാധുരി നിലച്ചുപോയിരിക്കുന്നു. അനുപമമായ ഗാനാലാപനശൈലിയിലൂടെ ഇന്ത്യക്കാരുടെ നാലു തലമുറയെയാണ് അവർ വിസ്മയിപ്പിച്ചത്. വിവിധ ഭാഷകളിലായി നാല്പതിനായിരം സിനിമാഗാനങ്ങൾ. അതിൽ ഭൂരിഭാഗവും ഇപ്പോഴും ആസ്വാദകരുടെ ചുണ്ടിൽ തങ്ങിനിൽക്കുന്നവ.
പാട്ടിലൂടെ ദേശീയോദ്ഗ്രഥനം സാധ്യമാകുമെന്നു തെളിയിച്ച അസാധാരണ പ്രതിഭയായിരുന്നു ലതാ മങ്കേഷ്കർ. തെക്ക് കന്യാകുമാരി മുതൽ വടക്ക് കാഷ്മീർ വരെയും കിഴക്ക് കോൽക്കത്ത മുതൽ പടിഞ്ഞാറ് മുംബൈ വരെയുമുള്ള ആളുകൾ ആ ഗാന മാസ്മരികതയിൽ മയങ്ങി നിർവൃതികൊണ്ടു. ഇതിഹാസ തുല്യമായിരുന്നു ലതാ മങ്കേഷ്കർ എന്ന ഗായികയുടെ ജീവിതം. ലതാജിക്കു പകരംവയ്ക്കാൻ ലതാജി മാത്രം.
അറുപതുകളിൽ യൗവനദശയിലായിരുന്ന ഹിന്ദി ചലച്ചിത്ര ഗാനാലാപനരീതിക്കു നവഭാവുകത്വം നൽകിയ ലതാ മങ്കേഷ്കർ ഇന്ത്യയുടെ സംഗീത ചക്രവർത്തിനിയായി മാറിയതു അസാധാരണമായ പ്രതിഭാവിലാസംകൊണ്ടും കഠിനാധ്വാനംകൊണ്ടുമാണ്. സഹോദരി ആശാ ഭോൺസ്ലെ അടക്കം പല തലമുറകളിലെ പല ഗായികമാർ പിന്നീട് രംഗത്തു വന്നെങ്കിലും അവർക്കൊന്നും ലതയുടെ സിംഹാസനത്തിന് ഇളക്കം തട്ടിക്കാൻ കഴിഞ്ഞില്ല. നൗഷാദും ശങ്കർ-ജയ്കിഷനും എസ്.ഡി. ബർമനും മുതൽ എ.ആർ. റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കുവേണ്ടി ലത പാടി. പ്രധാനമായും ഹിന്ദി സിനിമകളിലാണു പാടിയിട്ടുള്ളതെങ്കിലും ഭാഷകൾക്കതീതമായിട്ടായിരുന്നു ഇന്ത്യയിൽ അവരുടെ സ്വീകാര്യത. സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ "കദളീ ചെങ്കദളീ' എന്ന മലയാളഗാനം ആസ്വാദകർ ഇന്നും നെഞ്ചിലേറ്റുന്നു.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും ചലച്ചിത്രരംഗത്തെ ഉയർന്ന ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ലതാ മങ്കേഷ്കറെ ആദരിച്ചപ്പോൾ അർഹതയ്ക്കുള്ള അംഗീകാരമായാണ് അതു വിലയിരുത്തപ്പെട്ടത്. മികച്ച ഗായികയ്ക്കുള്ള വിവിധ അംഗീകാരങ്ങൾ അവർ പലവട്ടം നേടി. ഒരുപക്ഷേ ഇവയെക്കാളൊക്കെ ലതാ മങ്കേഷ്കർക്കു ലഭിച്ച വലിയ ബഹുമതി ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടാൻ കഴിഞ്ഞു എന്നതാണ്.
പാടാൻ വേണ്ടി പിറന്നവളായിരുന്നു ലത. പതിമൂന്നാം വയസിൽ തുടങ്ങിയ സംഗീതജീവിതം 92-ാം വയസുവരെ തുടർന്നു. മറാഠി നാടകനടനും ഗായകനുമായിരുന്ന പിതാവ് ദീനാനാഥ് മങ്കേഷ്കർ ഹൃദ്രോഗംമൂലം അകാലത്തിൽ മരിച്ചപ്പോൾ കുടുംബഭാരം ബാലികയായ ലതയുടെ ചുമലിലായി. ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ ഏറെ അക്കാലത്തു സഹിച്ചിട്ടുണ്ട്. തന്റെ അനന്യമായ ഗാനാലാപനശൈലി സ്ഫുടം ചെയ്തെടുക്കുന്നതിൽ ഒരുപക്ഷേ ഇത്തരം ജീവിതാനുഭവങ്ങളും ലതയെ സ്വാധീനിച്ചിട്ടുണ്ടാവാം. പിന്നീട് പണവും പ്രശസ്തിയുമൊക്കെ വേണ്ടുവോളം കൈവന്നപ്പോഴും അവർ നിലമറന്നു പെരുമാറിയിട്ടില്ല. അവിവാഹിതയായ ലത തികച്ചും അച്ചടക്കവും ചിട്ടയുമുള്ള ജീവിതമാണു പിന്തുടർന്നത്. സിനിമയുടെ മാസ്മരികലോകത്ത് ഒരു രാജ്ഞിയെപ്പോലെ വിരാജിക്കുന്പോഴും തന്റെ സ്വകാര്യതയിൽ അഭിരമിക്കാൻ അവർ ഇഷ്ടപ്പെട്ടു. വായനയും പാചകവും ഫോട്ടോഗ്രഫിയും ക്രിക്കറ്റുമൊക്കെയായിരുന്നു അവരുടെ ഇഷ്ടവിനോദങ്ങൾ.
ലതാ മങ്കേഷ്കറുടെ ചില നിലപാടുകളോട് യോജിക്കാത്തവരുണ്ടായിരുന്നു എന്നതു വാസ്തവമാണ്. ചലച്ചിത്രഗാനങ്ങളുടെ പകർപ്പവകാശം ഗായകർക്ക് അവകാശപ്പെട്ടതാണെന്ന നിലപാടുകാരിയായിരുന്നു ലത എന്നു കേട്ടിട്ടുണ്ട്. ഗാനരചയിതാക്കൾക്കും സംഗീതസംവിധായകർക്കും ചലച്ചിത്ര നിർമാതാക്കൾക്കുമാണ് ഗാനങ്ങളുടെ പകർപ്പവകാശം വേണ്ടതെന്നു വാദിക്കുന്നവർ ഇതിനോടു യോജിക്കുന്നില്ല. എന്നാലിതൊന്നും ലതാ മങ്കേഷ്കർ എന്ന ഗാനകോകിലത്തിന്റെ ജനസ്വീകാര്യതയിലോ മഹത്വത്തിലോ ഒരു ന്യൂനതയും ഉണ്ടാക്കുന്നില്ല. 1962-ൽ ഇന്ത്യ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച "യേ മേരെ വതൻ കെ ലോഗോം' എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി. മന്നാഡേ, കിഷോർകുമാർ, മുഹമ്മദ് റാഫി തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. ലതാ മങ്കേഷ്കറിന്റെ ഏതെങ്കിലും പാട്ടുകേട്ടാണ് അര നൂറ്റാണ്ടിലേറെയായി ഇന്ത്യ ഉണരുന്നത്. വാനന്പാടി പറന്നകന്നാലും ആ സ്വർഗീയ നാദധാര ഇവിടെത്തന്നെയുണ്ടാകും. ജനകോടികൾക്കു നിർവൃതി പകർന്ന അനശ്വരഗായികയ്ക്കു പ്രണാമം.
ഇന്ത്യയുടെ വാനന്പാടി
01:40 AM Feb 07, 2022 | Deepika.com