കർഷകരോടു സർക്കാരിന് യഥാർഥത്തിൽ താത്പര്യമുണ്ടെങ്കിൽ കാർഷികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം ന്യായമായ തോതിൽ ഉയർത്തുകയാണു വേണ്ടത്
കാർഷികവളർച്ച ഉറപ്പാക്കുകയും ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെടുകയുണ്ടായി. കൃഷിയെ നവീകരിക്കുന്നതിനും ജൈവകൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ബജറ്റിലെ നിർദേശങ്ങൾ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കിസാൻ ഡ്രോണുകളും മറ്റു യന്ത്രങ്ങളും കർഷകർക്കു ന്യായവില ലഭ്യമാക്കാൻ ഉപകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കൃഷി നവീകരണം, ജൈവകൃഷി, ഹൈടെക് കൃഷി എന്നതൊക്കെ ഇപ്പോൾ സ്ഥിരമായി കേൾക്കുന്ന കാര്യങ്ങളാണ്. ഉപജീവനമാർഗമായി കൃഷിയെ ആശ്രയിക്കുന്ന രാജ്യത്തെ സാധാരണ കർഷകരിൽ എത്രപേർക്ക് ഇതിന്റെ പ്രയോജനമെടുക്കാൻ കഴിയുന്നുണ്ട്? സന്പന്നകർഷകർക്കും കൃഷിയെ വിനോദമായി കാണുന്നവർക്കുമൊക്കെ പറഞ്ഞിട്ടുള്ളതാണു വലിയ ചെലവുള്ള ജൈവകൃഷിയും ഹൈടെക് കൃഷിയുമൊക്കെ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണ കർഷകർക്ക് ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നു നന്നായറിയാം.
കർഷകരുടെ വരുമാനം ആറു വർഷംകൊണ്ട് ഇരട്ടിയാക്കുമെന്ന് 2016 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അതേപ്പറ്റി ആരും മിണ്ടുന്നില്ല. ബജറ്റിലും അതിനുള്ള നിർദേശമൊന്നുമില്ല. കൃഷിയിടങ്ങളിൽ ഡ്രോണുകളുടെ (കിസാൻ ഡ്രോൺ) ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നാണു കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്ന്. കീടനാശിനികൾ തളിക്കാനും കൃഷിയിടങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽവത്കരിക്കാനുമാണു ഡ്രോണുകൾ ഉപയോഗിക്കുക. ചെറുകിട കർഷകർക്ക് ഈ നിർദേശംകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
ഗോതന്പ്, നെല്ല് എന്നിവ താങ്ങുവില നൽകി കേന്ദ്രം സംഭരിക്കുമെന്നും ഇതുവഴി 1.63 കോടി കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2.37 ലക്ഷം കോടി രൂപ എത്തുമെന്നും ബജറ്റ് പ്രസംഗത്തിലുണ്ട്. 2020-21 കാലയളവിൽ 1.97 കോടി കർഷകരിൽനിന്നു ധാന്യസംഭരണം നടത്തുകയും അതിന് 2.48 ലക്ഷം കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോൾ തുക കുറഞ്ഞത് കർഷകർക്കു നഷ്ടമല്ലേ ഉണ്ടാക്കുക? എല്ലാ വിളകൾക്കും താങ്ങുവില വേണമെന്നതാണു കർഷകരുടെ ആവശ്യം. എന്നാൽ, കേരളത്തിലെ മുഖ്യകൃഷികളിലൊന്നായ റബറിനു താങ്ങുവില പരിഗണനയിലില്ലെന്നു കേന്ദ്രസർക്കാർ ബുധനാഴ്ച പാർലമെന്റിൽ വ്യക്തമാക്കിയിരിക്കുന്നു. കർഷകസ്നേഹം വാക്കിൽ മാത്രമേയുള്ളൂ എന്നല്ലേ ഇതു വ്യക്തമാക്കുന്നത്?
കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ഒരാവശ്യവും ഇക്കുറി ബജറ്റിൽ പരിഗണിച്ചില്ല എന്നതാണു സങ്കടകരമായ കാര്യം. കൃഷിക്കും അനുബന്ധ കാര്യങ്ങൾക്കുമുള്ള ബജറ്റ് വിഹിതം 2021-22 ൽ 3.78 ശതമാനമായിരുന്നത് ഇത്തവണ 3.36 ശതമാനമായി കുറഞ്ഞു. ഗ്രാമീണമേഖലയ്ക്കു സഹായകമായി നിൽക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കുറച്ചതും ഇതോടു ചേർത്തുവായിക്കണം. തൊഴിലുറപ്പ് പദ്ധതിക്കായി 2020-21 ൽ 1.11 ലക്ഷം കോടി രൂപ വിനിയോഗിച്ചപ്പോൾ 2021-22 ൽ അത് 98,000 കോടി രൂപയായി കുറഞ്ഞു. 2022-23 വർഷത്തേക്കു വകയിരുത്തിയിട്ടുള്ളതാകട്ടെ 73,000 കോടി രൂപയും.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വഴിയുള്ള ധാന്യസംഭരണത്തിനായുള്ള വകയിരുത്തൽ 28 ശതമാനവും കാർഷികവളങ്ങൾക്കുള്ള സബ്സിഡി 25 ശതമാനവും കുറച്ചു. ഭക്ഷ്യ സബ്സിഡിയിൽ 2021-22 ലെ പരിഷ്കരിച്ച ബജറ്റിലേതിനെക്കാൾ 27 ശതമാനം കുറവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. കാർഷികമേഖലയ്ക്കായി മുൻ ബജറ്റിൽ മൊത്തം 4,74,750 കോടി രൂപ നീക്കിവച്ചിരുന്നെങ്കിൽ ഇത്തവണ അത് 3,70,303 കോടി രൂപയായി കുറഞ്ഞു. സർക്കാരിന്റെ കർഷകസ്നേഹ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്കുകൾ.
ഇന്ത്യയുടെ ജനസംഖ്യയുടെ 58 ശതമാനത്തിന്റെയും പ്രധാന ഉപജീവനമാർഗമാണു കൃഷി. കൃഷി പ്രധാനമായും ഒരു സംസ്ഥാന വിഷയമാണ്. ഭക്ഷ്യസംഭരണ-രാസവളം സബ്സിഡികളും വിവിധ കേന്ദ്രപദ്ധതികൾക്കുള്ള വിഹിതങ്ങളും വഴിയാണ് കേന്ദ്രസർക്കാർ കാർഷികമേഖലയിൽ ഇടപെടുന്നത്. കാർഷികോത്പാദനത്തിലും കർഷകരുടെ വരുമാനത്തിലും ഗണ്യമായ വർധനയുണ്ടാക്കുന്നതിനു സർക്കാരിനു ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തങ്ങളാണു രാജ്യത്തു നടന്ന ഹരിതവിപ്ലവവും ധവളവിപ്ലവവും. ശാസ്ത്രീയമായ കൃഷിരീതികളോടു വൈമുഖ്യമുള്ളവരല്ല ഇന്ത്യയിലെ കർഷകരെന്നും അതു തെളിയിച്ചു. കാർഷികമേഖലയോടു സർക്കാരിനു താത്പര്യമുണ്ടായാൽ കൃഷിയും കർഷകരും അഭിവൃത്തിപ്പെടും.
എന്നാൽ, കാർഷികമേഖലയുടെ കോർപറേറ്റ്വത്കരണത്തിനാണ് ഇപ്പോൾ സർക്കാരിനു താത്പര്യമെന്നു വിവാദ കാർഷിക നിയമങ്ങൾ കൊണ്ടുവന്നപ്പോൾ മുതൽ കർഷകസമൂഹം സംശയിക്കുന്നു. കർഷകപ്രക്ഷോഭത്തെത്തുടർന്നു മൂന്നു വിവാദ നിയമങ്ങളും പിൻവലിച്ചെങ്കിലും അവയിലെ ചില വ്യവസ്ഥകൾ പിൻവാതിലിലൂടെ കൊണ്ടുവരാൻ ഈ ബജറ്റിലൂടെ ശ്രമിക്കുന്നതായി കർഷകസംഘടനകൾ ആരോപിക്കുന്നുണ്ട്. കർഷകരോടു സർക്കാരിന് യഥാർഥത്തിൽ താത്പര്യമുണ്ടെങ്കിൽ കാർഷികമേഖലയ്ക്കുള്ള ബജറ്റ് വിഹിതം ന്യായമായ തോതിൽ ഉയർത്തുകയാണു വേണ്ടത്.
കർഷകരോടു സ്നേഹം വാക്കിൽമാത്രം പോരാ
11:19 PM Feb 03, 2022 | Deepika.com