സമൂഹത്തിന്റെ എല്ലാ തലങ്ങളിലും മൂല്യച്യുതി നേരിടുമ്പോൾ കുടുംബങ്ങളുടെയും വ്യക്തികളുടെയും ആരോഗ്യകരമായ നിലനിൽപ്പിനു കരുതലിന്റെ കരങ്ങൾ നീണ്ടുചെന്നെത്തണം.
കേരള സമൂഹത്തിന്റെ മാനസികാരോഗ്യം തകരുകയാണോ? അതേയെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അനുദിനമെന്നോണം ഉണ്ടാകുന്നത്. പെരുകുന്ന കൂട്ട ആത്മഹത്യകളും ഒളിച്ചോട്ടങ്ങളും കുടുംബത്തകർച്ചകളുമെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്. സാമ്പത്തിക ഞെരുക്കങ്ങളും വ്യക്തിപരമായ തകർച്ചകളും മറ്റും മൂലം വലിയ പ്രതിസന്ധികളെ നേരിടുമ്പോൾ പലരും പരിഹാരം കണ്ടെത്തുന്നതു ജീവനൊടുക്കിയാണ്.
കുടുംബത്തിന്റെ തണലും സമൂഹത്തിന്റെ കരുതലും നഷ്ടമായെന്ന തോന്നൽ ഉണ്ടാകുന്നതോടെ പലരും വീണുപോകുന്നു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിനടത്തു താമരക്കുളത്തു വീട്ടമ്മയെയും ഭിന്നശേഷിക്കാരായ രണ്ടു പെൺമക്കളെയും വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതു കഴിഞ്ഞ ദിവസമാണ്.
മക്കളുടെ ശാരീരിക ബുദ്ധിമുട്ടുകളും ഭർത്താവിന്റെ രോഗവും ആ വീട്ടമ്മയെ അലട്ടിയിരുന്നതായി പറയുന്നു. ഇതുപോലെ കുടുംബങ്ങളുടെ കൂട്ട ആത്മഹത്യ വലിയൊരു ദുഷ്പ്രവണതയായി മാറുന്നുണ്ടോയെന്നു സംശയിക്കണം. ഭാവി അനിശ്ചിതത്വത്തിലാണെന്നും തങ്ങൾക്ക് ആരുമില്ലെന്നുമുള്ള തോന്നലുണ്ടാകുമ്പോഴേക്കും ജീവനൊടുക്കി പ്രശ്നപരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നതു സമൂഹത്തിന്റെ പരാജയമാണ്.
സമൂഹത്തിന്റെ മാനസികാരോഗ്യ തകർച്ച ആത്മഹത്യയിലേക്കു മാത്രമല്ല കൊലപാതകത്തിലേക്കും നയിച്ചേക്കാം. സുഹൃത്തുക്കൾ സംഘംചേർന്നു മദ്യപിക്കുന്നതിനിടയുണ്ടായ തർക്കത്തെത്തുടർന്നു മൂന്നു ജീവൻ നഷ്ടപ്പെട്ട സംഭവമുണ്ടായതു കഴിഞ്ഞദിവസം കല്ലന്പലത്താണ്. സ്വന്തം വീട്ടിലെ മദ്യപാനസദസിലുണ്ടായ സംഘർഷത്തിൽ സർക്കാർ ജീവനക്കാരനായ ഒരാൾ ആദ്യം കൊല്ലപ്പെടുന്നു. ഈ സംഭവത്തെച്ചൊല്ലി സുഹൃത്തുക്കൾക്കിടയിൽ നടന്ന വാക്കേറ്റത്തെത്തുടർന്ന് അതിലൊരാളെ വണ്ടിയിടിച്ചു കൊല്ലുന്നു.
ഇതേത്തുടർന്ന് ഇവരുടെ സുഹൃത്തായ മറ്റൊരു യുവാവ് കെഎസ്ആർടിസി ബസിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം മദ്യപാനികൾ പോലീസ് കസ്റ്റഡിയിലുണ്ട്. മദ്യം വ്യക്തികളെയും കുടുംബങ്ങളെയും തകർക്കുന്ന വിപത്താണ് എന്നു പറയുന്നവരെ പരിഹസിക്കുന്നതിനു പകരം മദ്യപാനം ഏതെല്ലാം വിധത്തിലാണു വ്യക്തികളെ മാനസിക തകർച്ചയിലേക്കു നയിക്കുന്നതെന്നു പഠിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. ചുറ്റും ജീവിതങ്ങൾ വീണുടയുന്പോഴും ആരും ഒന്നും പഠിക്കുന്നില്ല.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടെ കേരളത്തിന്റെ സാമൂഹികഘടനയിലും ജീവിതശൈലിയിലുമുണ്ടായ മാറ്റങ്ങൾ നമ്മുടെ കുടുംബങ്ങളുടെ രൂപഘടനയിൽ മാറ്റം വരുത്തുകയും കുടുംബബന്ധങ്ങളിലും വ്യക്തിബന്ധങ്ങളിലും ശൈഥില്യത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ട്. മാതാപിതാക്കളും ഒന്നോ രണ്ടോ മക്കളും എന്ന പരിമിതവട്ടത്തിലേക്കു കുടുംബസങ്കല്പം ഒതുങ്ങിയതോടെ വ്യക്തികളുടെ സ്വകാര്യത വിശാലമായെങ്കിലും അവരുടെ മാനസികവ്യഥകൾ തുറന്നുപറയാനും പ്രശ്നങ്ങൾ പങ്കുവയ്ക്കാനുമുള്ള സൗകര്യങ്ങൾ കുറയുകയാണുണ്ടായത്.
കുടുംബങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കുറഞ്ഞതോടെ ആശയവിനിമയത്തിലും പരിമിതികൾ സംഭവിച്ചു. അതു വ്യക്തികളുടെ മാനസികസമ്മർദങ്ങൾ കൂട്ടി. സമൂഹമാധ്യമങ്ങളുടെ കടന്നുകയറ്റം കുടുംബങ്ങളുടെയും വ്യക്തികളുടെയും മാനസികാരോഗ്യം കുറയ്ക്കാനാണ് ഉപകരിച്ചത് എന്നതിന് ഉദാഹരണങ്ങൾ എത്ര വേണമെങ്കിലുമുണ്ട്.
വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാതെ അവരുടെ വ്യക്തിജീവിതത്തിലേക്കുള്ള സമൂഹമാധ്യമങ്ങളുടെ തള്ളിക്കയറ്റം എത്രയോ കുടുംബങ്ങളെയാണു തകർത്തത്. എത്രയോ പേരാണു സമൂഹമാധ്യമ തേജോവധത്തിൽ മാരകമായി മുറിവേറ്റ് ശരശയ്യയിൽ കിടക്കുന്നത്. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന പലരും തങ്ങളുടെ ദുരിതങ്ങൾക്ക് ആത്മഹത്യയിലൂടെ പോംവഴി കണ്ടെത്താൻ ശ്രമിക്കുന്നു. ആത്മഹത്യ തെറ്റാണെന്നു പറയാൻ നിരവധി പേരുണ്ടാവും. എന്നാൽ, അശരണർക്കു കൈത്താങ്ങ് നൽകി ജീവിതത്തിലേക്കു കൈപിടിച്ചുയർത്താൻ എത്ര പേരുണ്ട്?
ഉയർന്ന സാക്ഷരതയിലും പരീക്ഷകളിലെ കൂടിയ വിജയശതമാനക്കണക്കുകളിലും അഭിമാനിക്കുന്നവരുടെ നാടാണു കേരളം. ഇങ്ങനെ നമ്മൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ മികവ് വ്യക്തികളുടെ ജീവിതവിജയത്തിനും മാനസികാരോഗ്യപാലനത്തിനും ഉതകുന്നില്ലെങ്കിൽ എവിടെയോ സാരമായ തകരാറില്ലേ? പുരോഗമന നാട്യങ്ങളുടെയും പരിഷ്കാര പുറംപൂച്ചുകളുടെയും ഉള്ളിൽ ശരിയായ അസ്തിത്വദുഃഖവുമായി വെന്തുനീറിക്കഴിയുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇതൊരു സാമൂഹ്യവിപത്താണെന്ന സത്യം കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകുന്നതു വലിയ അപകടം വരുത്തിവയ്ക്കും.
നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു വളർന്ന കേരളസമൂഹം പിന്നോട്ടുപോകാൻ പാടില്ല. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും മൂല്യച്യുതി നേരിടുമ്പോൾ കുടുംബങ്ങളുടെയും വ്യക്തികളുടെയും ആരോഗ്യകരമായ നിലനിൽപ്പിനു കരുതലിന്റെ കരങ്ങൾ നീണ്ടുചെന്നെത്തണം. സാമൂഹ്യശാസ്ത്രജ്ഞരും സമൂഹനേതാക്കളും മാത്രമല്ല, ആത്മീയനേതൃത്വവും ഗൗരവപൂർവം ഇടപെടേണ്ട വിഷയമാണിത്.
തകരുന്ന മാനസികാരോഗ്യവും ഉലയുന്ന സമൂഹവും
01:32 AM Feb 03, 2022 | Deepika.com