ഗ്രാമീണ - കാർഷിക മേഖലയോടു മൊത്തത്തിൽ ഒരു താത്പര്യമില്ലായ്മ ഈ ബജറ്റിന്റെ സമീപനത്തിൽ പ്രകടമാണ്.
വലിയ പ്രതീക്ഷകൾ വച്ചുപുലർത്തിയവർക്കു കാര്യമായ ആശ്വാസം ലഭിക്കാത്ത പ്രഖ്യാപനങ്ങൾ. പിഎം ഗതിശക്തി എന്ന പേരിൽ ഗതാഗത വികസനത്തിനു പുതിയ പദ്ധതി. ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കാര്യമായ ജനക്ഷേമ പദ്ധതികളില്ല. അതേസമയം, അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യംവയ്ക്കുന്ന ചില നിർദേശങ്ങളുണ്ടുതാനും.
കോവിഡിന്റെ പ്രശ്നങ്ങൾക്കിടയിലും മെച്ചപ്പെട്ട കാർഷികോത്പാദനം നടത്താൻ രാജ്യത്തിനായെന്നു കഴിഞ്ഞദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാന്പത്തികസർവേയിൽ കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, അതിനനുസരിച്ചുള്ള ആശ്വാസനടപടികൾ കർഷകർക്കും കാർഷികമേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. രാസവളം സബ്സിഡിക്കുവേണ്ടി നാമമാത്രമായേ തുക വർധിപ്പിച്ചിട്ടുള്ളൂ.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും സ്ഥിതി തഥൈവ. ഗ്രാമീണ സന്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിൽ കാര്യമായ പങ്കുവഹിക്കാൻ കഴിയുന്ന ഈ പദ്ധതിക്കു കുറേക്കാലമായി തുക കൂട്ടാത്തതു പദ്ധതി നിർത്താനൊരുങ്ങുന്നതിന്റെ സൂചനയാണെന്ന വ്യാഖ്യാനങ്ങളുണ്ട്. ഗ്രാമീണ - കാർഷിക മേഖലയോടു മൊത്തത്തിൽ ഒരു താത്പര്യമില്ലായ്മ ഈ ബജറ്റിന്റെ സമീപനത്തിൽ പ്രകടമാണ്.
സാധാരണക്കാരുടെ കൈയിൽ പണം എത്തിക്കുന്നതിനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നു ചില സാന്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, കോർപറേറ്റ് മേഖലയ്ക്കു സന്തോഷം പകരുന്ന ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട് എന്നതും ശ്രദ്ധേയം. എൽഐസിയും ഉടൻ സ്വകാര്യവത്കരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിയുന്ന കേന്ദ്രസർക്കാർ നയത്തിന് അനുസൃതമാണിത്. ഇൻഷ്വറൻസ് മേഖല അപ്പാടെ സ്വകാര്യമേഖലയ്ക്കു തീറെഴുതിക്കൊടുക്കുന്നതു രാജ്യതാത്പര്യത്തിനു ഗുണകരമല്ലെന്നു ചിന്തിക്കുന്നവർ ധാരാളം. 5ജി ഇന്റർനെറ്റ് ഈ വർഷംതന്നെ നടപ്പാക്കുമെന്നും അതിനായി 5ജി സ്പെക്ട്രം ലേലം നടത്തി സ്വകാര്യ കന്പനികൾക്കു ലൈസൻസ് നൽകുമെന്നും ബജറ്റിൽ പറയുന്നു.
പിഎം ഗതിശക്തി പദ്ധതിയിലൂടെ ഗതാഗത വികസനം ത്വരിതപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പായാൽ നല്ലത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സന്പദ്രംഗത്തിന്റെ ഉണർവിനും അതു സഹായിക്കും. അതിവേഗ യാത്രയ്ക്കു മൂന്നു വർഷം കൊണ്ടു 400 വന്ദേഭാരത് ട്രെയിനുകൾ ഓടിക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്.
സാന്പത്തിക ഞെരുക്കം നേരിടുന്ന സാധാരണക്കാർ നികുതിയിൽ എന്തെങ്കിലുമൊക്കെ ഇളവുകൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായിട്ടില്ല. ആദായനികുതി ഇളവുകളോ നികുതി സ്ലാബുകളിൽ മാറ്റമോ ഇല്ല. ചില സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന പശ്ചാത്തലമായിട്ടുപോലും പൊതുജനത്തിന്റെ കൈയടി നേടുന്ന പ്രഖ്യാപനങ്ങളോടു ധനമന്ത്രി വിമുഖത കാണിച്ചു.
വിദ്യാഭ്യാസ മേഖലയിലോ ഗ്രാമീണ ആരോഗ്യമേഖലയിലോ വേണ്ടരീതിയിൽ ബജറ്റ് വിഹിതം വർധിപ്പിച്ചിട്ടില്ല. ക്ഷേമകാര്യങ്ങളിൽ ഇങ്ങനെ പിശുക്കു കാണിച്ചതു സാന്പത്തിക അച്ചടക്കം നിലനിർത്താനാണെന്ന വാദത്തിലും വലിയ കഴമ്പില്ല. ബജറ്റ് കമ്മി കൂടുകയാണ്. റവന്യൂ കമ്മി 6.8 ശതമാനമായി ഉയർന്നുനിൽക്കുന്നു. വിലക്കയറ്റവും അപകടകരമായ തോതിൽ ഉയരുകയാണ്.
അതേസമയം, ക്രിപ്റ്റോ കറൻസിക്കു നികുതി ചുമത്തിയതു പോലുള്ള നടപടികൾ ക്രമക്കേടുകൾക്കുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭകരുടെ വായ്പകൾക്കു സർക്കാർ ഗാരന്റി നൽകുന്ന ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീം 2023 വരെ നീട്ടിയതും സ്വാഗതം ചെയ്യപ്പെടും. 13.5 ലക്ഷം സ്ഥാപനങ്ങൾക്കും അവയെ ആശ്രയിച്ചുകഴിയുന്ന ആറു കോടി കുടുംബങ്ങൾക്കും ആശ്വാസകരമാണ് ഈ ദീർഘിപ്പിക്കൽ.
അടുത്ത 25 വർഷത്തെ വളർച്ചയ്ക്ക് അടിത്തറ പാകലാണു ബജറ്റിന്റെ ലക്ഷ്യമെന്നാണു ധനമന്ത്രി പറഞ്ഞത്. സന്പദ്ഘടനയുടെ വളർച്ചയ്ക്ക് ഊന്നൽ കൊടുക്കാനുള്ള ശ്രമങ്ങൾ ബജറ്റിലുണ്ട്. റോഡ്, റെയിൽവേ, എയർപോർട്ട്, തുറമുഖം തുടങ്ങി ഏഴു ഗതാഗതമേഖലകളിൽ ദ്രുതവികസനം കൊണ്ടുവരുമെന്നും മലയോര റോഡ് വികസനം വേഗത്തിലാക്കാൻ പർവത്മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ജിഎസ്ടി വരുമാനം 1,40,986 കോടി രൂപ എന്ന റിക്കാർഡിൽ എത്തിയതായി ബജറ്റ് പറയുന്നു. ഇതു സംസ്ഥാനങ്ങളുമായി നീതിപൂർവം പങ്കുവച്ച് രാജ്യത്തിന്റെ സമഗ്രവികസനം ത്വരിതപ്പെടുത്താൻ കേന്ദ്രസർക്കാർ തയാറാകേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന ബജറ്റാണ് ഇതെന്നാണു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്.
ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. കേരളത്തിനു പ്രത്യേക നേട്ടമുണ്ടാക്കുന്ന ഒരു പ്രഖ്യാപനവും ഇല്ല എന്നതും ഈ ബജറ്റിന്റെ ന്യൂനതയാണ്.
ജനത്തിന് ആശ്വാസമേകാത്ത പദ്ധതി പ്രഖ്യാപനങ്ങൾ
12:08 AM Feb 02, 2022 | Deepika.com