പ്രതീക്ഷാനിർഭരമായൊരു ഭാവിയുടെ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുന്നതുമാണു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം.
കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടുന്നതും പ്രതീക്ഷാനിർഭരമായൊരു ഭാവിയുടെ ചിത്രം വരച്ചുകാട്ടാൻ ശ്രമിക്കുന്നതുമാണു രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം. അടിസ്ഥാനസൗകര്യവികസനം, കൃഷി, പ്രതിരോധം, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളും രാഷ്ട്രപതി ഊന്നിപ്പറയുകയുണ്ടായി. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ കഴിവുകൾ ഊർജിതമായ വാക്സിനേഷൻ യജ്ഞത്തിലൂടെ പ്രകടമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുവർഷത്തിനുള്ളിൽ ഇന്ത്യയിൽ 150 കോടി ഡോസ് വാക്സിൻ നൽകി. രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരിൽ 70 ശതമാനം പേരും രണ്ടു ഡോസും എടുത്തവരാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക് സർവേ 2022-ലും രാജ്യത്തിന്റെ സാന്പത്തികനിലയെപ്പറ്റി ശോഭനമായ ചിത്രമാണു നൽകിയിട്ടുള്ളത്.
സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളെപ്പറ്റി വിശദീകരിച്ച രാഷ്ട്രപതി സർക്കാർ ശരിയായ പാതയിലൂടെയാണു രാജ്യത്തെ മുന്നോട്ടുപോകുന്നതെന്നു വ്യക്തമാക്കാൻ ശ്രമിച്ചു. ലോകത്ത് ഇന്ന് ഏറ്റവും വലിയ ഭക്ഷ്യവിതരണ സന്പ്രദായമുള്ളത് ഇന്ത്യയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും വീടുകളിൽ പട്ടിണി കിടക്കുന്നില്ല എന്നുറപ്പുവരുത്താനായി പിഎം ഗരീബ് കല്യാൺ യോജന പദ്ധതിപ്രകാരം പാവപ്പെട്ടവർക്കു സൗജന്യ റേഷൻ വിതരണം ചെയ്തു. ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ മരുന്നുകൾ കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്തതും ഒരു വലിയ മുന്നേറ്റമായിരുന്നെന്നു രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സർക്കാർ നടപ്പാക്കിയ അടിസ്ഥാന വികസനപദ്ധതികളുടെ നീണ്ട പട്ടികയും അദ്ദേഹം നിരത്തി.
രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള എക്സ്പ്രസ് വേ ആയ ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉടൻ പൂർത്തിയാകും. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗതാഗതസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനു സർക്കാർ വിപുലമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കു സർക്കാർ അനുമതി നൽകി. ഇത്തരം അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാന്പത്തിക പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നു നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
കാർഷികമേഖലയ്ക്കു സർക്കാർ സജീവപരിഗണന നൽകുന്നുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. രാജ്യത്തെ കർഷകരെയും ഗ്രാമീണ സന്പദ്വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിനു ഗവണ്മെന്റ് നിരന്തരം പ്രവർത്തിച്ചുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷികമേഖലയിൽ റിക്കാർഡ് ഉത്പാദനമുണ്ടായി. ഇന്ത്യയുടെ കാർഷിക കയറ്റുമതി മൂന്നുലക്ഷം കോടി പിന്നിട്ടു.
കോവിഡ് മഹാമാരിക്കിടയിലും 2020-21 ൽ ഇന്ത്യയിലെ കർഷകർ 30 കോടി ടണ്ണിലധികം ഭക്ഷ്യധാന്യങ്ങളും 33 കോടി ടണ്ണിലധികം ഹോർട്ടികൾച്ചർ ഉത്പന്നങ്ങളും ഉത്പാദിപ്പിച്ചു. റാബി സീസണിൽ 433 ലക്ഷം ടൺ ഗോതന്പും ഖരീഫ് സീസണിൽ 900 ലക്ഷം ടൺ അരിയും വിളയിച്ചു. എന്നാൽ, അതിനനുസരിച്ചുള്ള പരിഗണന കർഷകർക്കു നൽകുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നയപ്രഖ്യാപന പ്രസംഗത്തിലില്ല. പ്രതിരോധരംഗത്തു രാജ്യം കൂടുതൽ സ്വയംപര്യാപ്തത ആർജിച്ചുവരികയാണെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
2020-21 ൽ സൈന്യത്തിന്റെ ആധുനികീകരണത്തിനായി നടപ്പാക്കിയ പദ്ധതികളിൽ 87 ശതമാനവും മേക്ക് ഇൻ ഇന്ത്യ കാറ്റഗറിയിൽപ്പെട്ടതായിരുന്നു. പുതിയ വിദ്യാഭ്യാസനയം പ്രാദേശികഭാഷകൾക്കു കൂടുതൽ പ്രോത്സാഹനം നൽകുന്നുണ്ട്. സർക്കാരിന്റെ മുഖ്യനയങ്ങളിലൊന്നാണു സ്ത്രീശക്തീകരണം. സ്കൂളിൽ ചേരുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചതായും രാഷ്ട്രപതി പറഞ്ഞു. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ ഇന്ത്യയിലെ സാമൂഹ്യ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നു വിലയിരുത്തേണ്ടതുണ്ട്.
പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഇക്കണോമിക് സർവേ-2022 പ്രകാരം 2022-23 ൽ ഇന്ത്യയുടെ ജിഡിപി 8-8.5 ശതമാനം വളരുമെന്നു പ്രതീക്ഷിക്കുന്നു. നടപ്പുവർഷത്ത ജിഡിപി വളർച്ച 9.2 ശതമാനമാണ്. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുന്പോൾ ഇതൊരു മെച്ചപ്പെട്ട പ്രകടനംതന്നെയാണെന്നു പറയാം. സാമൂഹ്യസേവന രംഗത്ത് ഇന്ത്യ 2021-22 ൽ 20 ലക്ഷം കോടി രൂപ ചെലവഴിച്ചു. വിദ്യാഭ്യാസരംഗത്തെ ഇന്ത്യയുടെ ചെലവിടൽ 6.97 ലക്ഷം കോടിയായും ആരോഗ്യരംഗത്തെ ചെലവിടൽ 4.72 ലക്ഷം കോടിയായും ഉയർന്നു. ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളും മറ്റു സംരംഭങ്ങളും വളരുന്നതു സന്പദ്വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയാണെന്നും സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഹാമാരി സാധാരണക്കാരുടെ ക്രയശേഷിയെ വലിയതോതിൽ തളർത്തിയെന്നു പലരും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഇക്കണോമിക് സർവേ അത്തരം ആശങ്കകളൊന്നും പ്രകടിപ്പിക്കുന്നില്ല. സുസ്ഥിര വികസനത്തിന് അവശ്യംവേണ്ട വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തിലും സർക്കാർ ശുഭപ്രതീക്ഷയാണു പ്രകടിപ്പിക്കുന്നത്. ബാങ്കിംഗ് മേഖല സ്വകാര്യ മൂലധന നിക്ഷേപത്തെ കാര്യമായി പിന്തുണയ്ക്കുമെന്നു സർക്കാർ കണക്കുകൂട്ടുന്നു. എന്നാൽ, തൊഴിലില്ലായ്മ പരിഹരിച്ചും പുതിയ തൊഴിലുകൾ സൃഷ്ടിച്ചും സാന്പത്തികരംഗത്തെ ചലനാത്മകമാക്കുന്നതിൽ ഇത്തരം ശുഭപ്രതീക്ഷകൾ മാത്രം മതിയോയെന്ന ചോദ്യം ബാക്കിയാണ്.
പ്രതീക്ഷയുടെ ചിത്രം നൽകി നയപ്രഖ്യാപന പ്രസംഗം
11:17 PM Jan 31, 2022 | Deepika.com