ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സമഗ്രമായൊരു പുനരവലോകനത്തിനു സമയമായെന്നാണ് എയർ ഇന്ത്യയുടെ കൈമാറ്റം സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളിൽ ഒന്നുപോലെ നിലകൊണ്ടിരുന്ന എയർ ഇന്ത്യ വിമാനക്കന്പനി 69 വർഷത്തിനുശേഷം ടാറ്റാ ഗ്രൂപ്പിന്റെ കൈയിൽ തിരിച്ചെത്തി. കാലം അതിവേഗം മാറുന്നതിന്റെ പ്രതിഫലനം എന്നതിനൊപ്പം കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളിലുണ്ടാകുന്ന വലിയ മാറ്റങ്ങളുടെ സൂചനയും അതിലുണ്ട്.
1947 ഓഗസ്റ്റ് 15നു സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഇന്ത്യയിൽ അധികാരത്തിലേറിയ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പൊതുമേഖലയിൽ സ്ഥാപനങ്ങൾ ആരംഭിച്ച് രാജ്യത്തിന്റെ വ്യാവസായിക-സാന്പത്തിക അടിത്തറ കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. 1932ൽ ജെ.ആർ.ഡി. ടാറ്റ, ടാറ്റ എയർലൈൻസ് എന്ന പേരിൽ തുടങ്ങുകയും 1946ൽ എയർ ഇന്ത്യ എന്നു പേരു മാറി പബ്ലിക് ലിമിറ്റഡ് കന്പനിയാകുകയും ചെയ്ത വിമാനകന്പനിയെ 1953ൽ കേന്ദ്രസർക്കാർ ഏറ്റെടുത്തതു വ്യോമയാന വ്യവസായം വികസിക്കേണ്ടതു പൊതുമേഖലയിലാവണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു. ഏഴു പതിറ്റാണ്ടിനു ശേഷം വികസനദിശകളും സമീപനങ്ങളും അപ്പാടെ മാറുകയാണ്.
പൊതുമേഖലയുടെ കരുത്തിലാണ് ഇന്ത്യ സ്വാശ്രയത്വം ആർജിച്ചതും സാന്പത്തികശക്തിയായി വളരാൻ തുടങ്ങിയതും. എന്നാൽ തൊണ്ണൂറുകളിൽ രാജ്യം ഉദാരവത്കരണ സാന്പത്തികനയം സ്വീകരിച്ചതോടെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയാൻ തുടങ്ങി. സ്വകാര്യമേഖലയുമായുള്ള മത്സരത്തിൽ അവയിൽ മിക്കതും പരാജയപ്പെട്ടു. എയർ ഇന്ത്യ എന്ന അഭിമാനസ്ഥാപനവും അതിലുൾപ്പെട്ടു.
വൻനഷ്ടത്തിലായ എയർ ഇന്ത്യയെ 18,000 കോടി രൂപയ്ക്കു ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള താലസ് ലിമിറ്റഡിനു കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതു കഴിഞ്ഞ ഒക്ടോബറിലായിരുന്നു. ഇതിൽ 15,300 കോടി രൂപ എയർ ഇന്ത്യയുടെ കടബാധ്യതയാണ്. ബാക്കി 2,700 കോടി രൂപയാണ് താലസ് ലിമിറ്റഡ് പണമായി നൽകിയത്. എയർ ഇന്ത്യ പോലൊരു വന്പൻ സ്ഥാപനം കൈമാറുന്നതിന് ഈ തുക വളരെ ചെറുതാണെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു. അതേസമയം, ടെൻഡറിൽ ഏറ്റവും മികച്ച തുക ക്വോട്ട് ചെയ്തതു ടാറ്റാ ഗ്രൂപ്പായിരുന്നു എന്നതു വസ്തുതയാണ്.
ബിസിനസിലെ അടിസ്ഥാന ധാർമികമൂല്യങ്ങൾ പിന്തുടരുന്നതിൽ ഇന്നും ശ്രദ്ധിക്കുന്ന ചുരുക്കം ചില ഇന്ത്യൻ കന്പനികളിലൊന്നാണ് ടാറ്റാ ഗ്രൂപ്പ് എന്നതും എടുത്തുപറയേണ്ടതുണ്ട്. 2003-04 സാന്പത്തികവർഷത്തിനു ശേഷം പൊതുമേഖലയിലെ ആദ്യ സ്വകാര്യവത്കരണംകൂടിയാണ് എയർ ഇന്ത്യയുടേത്. നഷ്ടപ്പെട്ട വികസന ചക്രവാളങ്ങൾ തിരിച്ചുപിടിക്കാൻ ടാറ്റാ ഗ്രൂപ്പിനു കീഴിൽ എയർ ഇന്ത്യക്കു കഴിയുമെന്നു പ്രത്യാശിക്കാം.
ടാറ്റാ മാനേജ്മെന്റിന്റെ പ്രഫഷണൽ മികവ് എയർ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്കു പറക്കാൻ സഹായിക്കുന്നതാണ് എന്നതിനു സംശയമൊന്നുമില്ല. എയർ ഇന്ത്യയെ ലോകോത്തര നിലവാരമുള്ള വിമാനകന്പനിയാക്കി മാറ്റുന്നതിന് ടാറ്റാ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നു ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജീവനക്കാരുടെ സഹകരണവും അവരെ മാനേജ്മെന്റ് എങ്ങനെ സഹകരിപ്പിക്കുന്നു എന്നതും പ്രധാനമാണ്.
ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സമഗ്രമായൊരു പുനരവലോകനത്തിനു സമയമായെന്നാണ് എയർ ഇന്ത്യയുടെ കൈമാറ്റം സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ എയർ ഇന്ത്യയുടെ തുടർപ്രവർത്തനത്തിനു വായ്പാ ഗാരന്റി അടക്കം 1.10 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. ഇങ്ങനെ വെള്ളാനകളെ തീറ്റിപ്പോറ്റാനുള്ളതല്ല പൊതുഖജനാവിലെ പണം. അതു ജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്കുവേണ്ടി വിനിയോഗിക്കാനുള്ളതാണ്.
രാജ്യത്തിന്റെ കാതൽമേഖലകളെല്ലാം സ്വകാര്യമേഖലയ്ക്കു തീറെഴുതി കൊടുക്കാം എന്നല്ല ഇതിനർഥം. നഷ്ടം സഹിച്ചും നിലനിർത്തേണ്ട തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. എന്നാൽ അവയുടെ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണം. പിടിപ്പുകേടുകൾമൂലം സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കു നഷ്ടമുണ്ടാകുന്പോൾ ടിക്കറ്റ് ചാർജ് കൂട്ടി ആ അധികഭാരം ജനങ്ങളുടെ ചുമലിലേക്കു വച്ചുകൊടുക്കുന്ന തരത്തിലുള്ള സൂത്രപ്പണികൾ ഇവിടെ ഇനി അധികകാലം നടപ്പില്ല.
എയർ ഇന്ത്യ കൈമാറ്റം നൽകുന്ന സന്ദേശം
11:09 PM Jan 28, 2022 | Deepika.com