രാജ്യത്ത് ഫലപ്രദമായ ലോകായുക്ത സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. അതിനെ ദുർബലപ്പെടുത്താനുള്ള ഏതു നീക്കവും അപകടകരമാണ്. ഒരുമാസത്തിനുള്ളിൽ നിയമസഭാ സമ്മേളനം ചേരാനിരിക്കെ തിടുക്കത്തിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസായി കൊണ്ടുവരുന്നതിന് ഒരു ന്യായീകരണവുമില്ല.
പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ അഴിമതിരഹിത സദ്ഭരണം കാംക്ഷിക്കുന്ന എല്ലാവരും ഉത്കണ്ഠയോടെ കാണുന്നു. അധികാരസ്ഥാനത്തുള്ള പൊതുപ്രവർത്തകർക്കെതിരായ അഴിമതിക്കേസുകൾ തെളിയിക്കപ്പെട്ടാൽ അവർ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്ത വിധിച്ചാലും ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിംഗ് നടത്തി ആ വിധി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന നിയമഭേദഗതി കൊണ്ടുവരാനുള്ള ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകി.
ലോകായുക്തയെ വെറും ഉപദേശകപദവിയിലേക്കു തരംതാഴ്ത്തുന്നതാണ് ഈ നിയമഭേദഗതിയെന്നും ലോകായുക്തയ്ക്കു മുന്പിലുള്ള ചില കേസുകളിൽ തിരിച്ചടി ഭയന്നാണ് ഈ നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ സർക്കാരിന്റെ ന്യായവാദങ്ങൾ എന്തുതന്നെയായാലും ലോകായുക്ത സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് ഒരുതരത്തിലും ആശാസ്യമല്ല. പൊതുരംഗത്ത് അഴിമതിക്കാരുടെ നിറഞ്ഞാട്ടത്തിന് അതു വഴിതെളിക്കും.
1999-ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പു പ്രകാരം ലോകായുക്തയുടെ വിധി ബന്ധപ്പെട്ട അധികാരികൾ ഒരുമാസത്തിനകം അതേപടി അംഗീകരിച്ചുകൊണ്ടു മറുപടി നൽകേണ്ടതുണ്ട്. ഇതിൽ മാറ്റംവരുത്തി ലോകായുക്ത വിധി പുനഃപരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ 14-ാം വകുപ്പിൽ ഉൾപ്പെടുത്താനാണു തീരുമാനം. ലോകായുക്തയ്ക്ക് ഉപദേശകപദവി മാത്രമേയുള്ളൂവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഭേദഗതി കൊണ്ടുവരുന്നുവെന്നാണു സർക്കാർ വിശദീകരണം. ഇതു വസ്തുതകൾക്കു നിരക്കുന്നതല്ല. സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റീസോ ആയി പ്രവർത്തിച്ചിട്ടുള്ള ഉന്നതശീർഷരായ നിയമജ്ഞരെയാണ് ലോകായുക്തയായി നിയമിക്കുന്നത്. ഉപലോകായുക്ത ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ച ആളായിരിക്കണം. ഈ ന്യായാധിപർ തെളിവെടുപ്പു നടത്തി വാദപ്രതിവാദങ്ങൾ കേട്ടു തീരുമാനിക്കുന്ന വിധി പുനഃപരിശോധിക്കാൻ സർക്കാരിലുള്ളവർക്ക് എന്ത് അർഹതയാണുള്ളത്. ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി സർക്കാരിനു സ്വജനപക്ഷപാതം നടത്താനല്ലേ നിർദിഷ്ട നിയമഭേദഗതി ഉപകരിക്കൂ?
1978-ൽ നിയമസഭ ചർച്ചചെയ്തു പാസാക്കിയതാണ് ലോകായുക്ത നിയമം. 1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണു സംസ്ഥാനത്ത് ലോകായുക്ത നടപ്പാക്കാൻ നടപടി തുടങ്ങിയത്. അതിനു മുന്പ് സംസ്ഥാനത്ത് പൊതുപ്രവർത്തകരുടെ അഴിമതി തടയാൻ നിലവിലുണ്ടായിരുന്ന സംവിധാനം അഴിമതിനിരോധന കമ്മീഷനായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 1982-ൽ 77 പേരുടെ മരണത്തിനിടയാക്കിയ വൈപ്പിൻ മദ്യദുരന്തത്തെത്തുടർന്ന് അന്നത്തെ എക്സൈസ് മന്ത്രി എൻ. ശ്രീനിവാസനു രാജിവയ്ക്കേണ്ടിവന്നത് മന്ത്രിക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നുണ്ടെന്ന അഴിമതിനിരോധന കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്നായിരുന്നു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ബന്ധുനിയമനക്കേസിൽ മന്ത്രി കെ.ടി. ജലീലിനു രാജിവയ്ക്കേണ്ടിവന്നതും ലോകായുക്ത വിധിയെത്തുടർന്നാണ്. ലോകായുക്ത വിധിക്കെതിരേ ജലീൽ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയെങ്കിലും രക്ഷയുണ്ടായില്ല. ഇത്തരത്തിൽ ഫലപ്രദമെന്നു തെളിയിക്കപ്പെട്ട ഒരു അഴിമതിനിരോധന സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് അഴിമതിക്കാരെ സഹായിക്കാനേ ഉപകരിക്കൂ.
ജനാധിപത്യ ഭരണമായാലും ഏകാധിപത്യ ഭരണമായാലും ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അഴിമതിയാണ്. അഴിമതിക്കാർ ഭരണസംവിധാനത്തിന്റെ ഭാഗമായാൽ പൊതുമുതൽ കൊള്ളയടിക്കപ്പെടുകയോ സാധാരണ ജനങ്ങൾക്കു നീതി നിഷേധിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകും. ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങളിൽ അഴിമതിയുടെ ഭീഷണി വർധിച്ചുവരുകയാണ്. പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിൽ മിക്കതിലും അഴിമതി തടയാൻ ശക്തമായ ഓംബുഡ്സ്മാൻ സംവിധാനം നിലവിലുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ലോക്പാലും ലോകായുക്തയും പോലുള്ള നിയമസംവിധാനങ്ങളും ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.
രാജ്യത്ത് ഫലപ്രദമായ ലോകായുക്ത സംവിധാനം നിലവിലുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. അതിനെ ദുർബലപ്പെടുത്താനുള്ള ഏതു നീക്കവും അപകടകരമാണ്. ഒരുമാസത്തിനുള്ളിൽ നിയമസഭാ സമ്മേളനം ചേരാനിരിക്കെ തിടുക്കത്തിൽ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസായി കൊണ്ടുവരുന്നതിന് ഒരു ന്യായീകരണവുമില്ല.
ലോകായുക്തയെ ദുർബലമാക്കരുത്
01:42 AM Jan 28, 2022 | Deepika.com