ഇടുക്കി ജില്ലയിലെ മലയോര കർഷകരെ ദ്രോഹിക്കുന്ന സമീപനമാണു കുറേക്കാലമായി റവന്യു വകുപ്പും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിക്കുന്നത്. പുറമെ പരിസ്ഥിതി മൗലികവാദം പറയുന്ന ചില നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയും അവർക്കുണ്ട്.
രവീന്ദ്രൻ പട്ടയങ്ങൾ എന്നപേരിൽ അറിയപ്പെട്ടിരുന്ന 530 പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യു വകുപ്പിന്റെ തീരുമാനം ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
1999-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തു ദേവികുളം അഡീഷണൽ തഹസീൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രൻ ഒപ്പിട്ടുനൽകിയ പട്ടയങ്ങളാണു രവീന്ദ്രൻ പട്ടയങ്ങൾ എന്നപേരിൽ പിന്നീടു വിവാദമായത്. ഈ പട്ടയങ്ങൾ പലതും അനധികൃതമാണെന്നു പരാതി ഉയർന്നതിനെത്തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. നാലുവർഷം നീണ്ട പരിശോധനയ്ക്കുശേഷമാണ് ഇപ്പോൾ 530 പട്ടയങ്ങൾ റദ്ദാക്കുന്നത്.
ഇങ്ങനെ റദ്ദുചെയ്യപ്പെടുന്ന പട്ടയങ്ങളുടെ ഉടമകളിൽ അർഹരായവർക്കു വീണ്ടും അപേക്ഷ നൽകി പട്ടയം നേടാമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും പട്ടയമുടമകളെ വലിയ കുരുക്കുകളിൽപെടുത്തുന്നതാണ് ഈ നീക്കമെന്ന് അനുഭവസ്ഥർക്കറിയാം. വർഷങ്ങളോളം സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടന്നാലും പുതിയ പട്ടയം കിട്ടുമെന്ന് ഉറപ്പില്ല. വലിയ അഴിമതിക്കു വഴിതെളിക്കുന്നതാണ് ഈ നടപടിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
അർഹരായവർക്കെല്ലാം പട്ടയം നൽകുമെന്നു മാറിമാറി വരുന്ന സർക്കാരുകൾ ആവർത്തിച്ചു പറയാറുണ്ടെങ്കിലും അതിനുള്ള ശ്രമങ്ങൾ തുടങ്ങുന്പോൾതന്നെ അത് അട്ടിമറിക്കാനുള്ള നീക്കങ്ങളും ശക്തമാകും. ഇടുക്കി ജില്ലയിലെ മലയോര കർഷകരെ ദ്രോഹിക്കുന്ന സമീപനമാണു കുറേക്കാലമായി റവന്യു വകുപ്പും ഒരുപറ്റം ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിക്കുന്നത്. പുറമെ പരിസ്ഥിതി മൗലികവാദം പറയുന്ന ചില നിക്ഷിപ്ത താത്പര്യക്കാരുടെ പിന്തുണയും അവർക്കുണ്ട്. മൂന്നാറിന്റെ സമീപമേഖലകളിൽനിന്നു കർഷകരെ കുടിയിറക്കിവിടാനുള്ള തന്ത്രങ്ങൾ പലതും പയറ്റുന്നു. ഇപ്പോൾ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയിരിക്കുന്നതു കൂടുതൽ പട്ടയങ്ങൾ റദ്ദാക്കുന്നതിനോ പുതിയതു നൽകാതിരിക്കുന്നതിനോ ഉള്ള ടെസ്റ്റ് ഡോസ് ആണോയെന്നു സംശയിക്കുന്നവരുണ്ട്.
23 വർഷം മുന്പു ലഭിച്ച രവീന്ദ്രൻ പട്ടയം ലഭിച്ചവർ പലരും തങ്ങളുടെ ഭൂമി പലതവണ കൈമാറിക്കഴിഞ്ഞു. കൃഷിക്കായി വിതരണംചെയ്ത ഭൂമിയിൽ വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളുമുണ്ട്. നിലവിലെ രേഖകളനുസരിച്ചു വീണ്ടും പട്ടയത്തിനായി അപേക്ഷിച്ചാൽ പലർക്കും പട്ടയം കിട്ടണമെന്നില്ല. സർക്കാർ നിയമപരമായി നൽകിയ പട്ടയം സ്വീകരിച്ച ഭൂവുടമകൾ ഇപ്പോൾ വിഡ്ഢികളാക്കപ്പെട്ട അവസ്ഥയിലാണ്. പട്ടയം നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് അതിനുള്ള പദവി ഇല്ലായിരുന്നെങ്കിൽ അതിനു പട്ടയമുടമകളെ എന്തിനു ക്രൂശിക്കണം?
അനർഹരെ ഒഴിവാക്കാനാണു രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തതെന്നും അർഹതയുള്ളവർക്കു പട്ടയം ഉറപ്പാക്കുമെന്നും റവന്യു മന്ത്രി പറയുന്നു. ഇപ്പോഴത്തെ ഉത്തരവുപ്രകാരം ആരെയും കുടിയൊഴിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ നൽകിയ പട്ടയം റദ്ദാക്കുന്നതിനു പകരം ക്രമവത്കരിച്ചു നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നു ഹൈറേഞ്ച് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. ഇടുക്കി ജില്ലയിൽ വേരോട്ടമുള്ള പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഇതേ അഭിപ്രായമാണുള്ളത്. ആർക്കെങ്കിലും കള്ളപ്പട്ടയം ഉണ്ടെങ്കിൽ അതു റദ്ദാക്കുന്നതിന് ആരും എതിരല്ല.
അതേസമയം അർഹരായവരെ ദ്രോഹിക്കരുത്. പട്ടയം കിട്ടാൻ കാത്തിരിക്കുന്നവരുടെ അപേക്ഷകൾ തീർപ്പാക്കുന്ന കാര്യത്തിൽ ഒട്ടും വേഗമില്ലാതിരിക്കെ പട്ടയം റദ്ദ് ചെയ്യപ്പെടുന്നവർക്കു വേഗം നീതി കിട്ടുമെന്ന് എങ്ങനെ കരുതാനാവും? നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചു വേണ്ടത്ര പരിശോധനകൾ നടത്തിയശേഷമേ പട്ടയം നൽകാൻ കഴിയൂ. 1999-ൽ അന്നത്തെ റവന്യു മന്ത്രി കെ.ഇ. ഇസ്മയിൽ നേരിട്ടു നൽകിയ പട്ടയങ്ങളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത് എന്നതു കൗതുകകരം കൂടിയാണ്. സർക്കാർ ഭൂമി സംരക്ഷിക്കുക എന്ന താത്പര്യം മാത്രമല്ല ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിലുള്ളതെന്നു വ്യക്തം.
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഇടുക്കി ജില്ലയിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഉരസലിനു കാരണമായിട്ടുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നീണ്ടുപോകുന്നതിനു പിന്നിൽ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയുടെ നിലപാടാണെന്നു മുൻമന്ത്രി എം.എം. മണി സിപിഎം ജില്ലാ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിനു രവീന്ദ്രൻ പട്ടയമാണുള്ളത്. പാർട്ടി ഓഫീസ് തൊടാൻ ആരെയും അനുവദിക്കില്ലെന്ന് എം.എം. മണി പ്രസ്താവിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്തുള്ള റവന്യു വകുപ്പിന്റെ നീക്കത്തിൽ ദുരൂഹതയുണ്ടെന്നു പട്ടയം നൽകിയ മുൻ അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രനും പറയുന്നു.
രാഷ്ട്രീയക്കളിയുടെ ഭാഗമായാണു പട്ടയം റദ്ദാക്കപ്പെടുന്നതെങ്കിൽ അതു വലിയ ജനദ്രോഹമാണ്. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കു ലഭിക്കേണ്ട പട്ടയം രാഷ്ട്രീയക്കളിയുടെ പേരിൽ നീണ്ടുപോയ ചരിത്രം മുന്പുമുണ്ട്. യുഡിഎഫ് സർക്കാരിൽ കെ.എം. മാണി റവന്യു മന്ത്രിയായിരിക്കെ ഇടുക്കിയിൽ നടത്താനിരുന്ന വലിയ ഒരു പട്ടയമേള റദ്ദാക്കപ്പെട്ടതു കേരള കോണ്ഗ്രസ് അതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുമോ എന്ന സംശയത്താലാണെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു.
പിന്നീടുള്ള കാലത്തു പരിസ്ഥിതി മൗലികവാദികളുടെ എണ്ണം പെരുകുകയും കർഷകവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരുടെ ഗൂഢാലോചനകൾ ശക്തിപ്പെടുകയും ചെയ്തതോടെ പട്ടയം നൽകൽ ദുഷ്കരമായി. അർഹരായ ആയിരക്കണക്കിനാളുകൾ ഇനിയും പട്ടയം കിട്ടാതെ നിരാശരായി കഴിയുകയാണ്. ഇപ്പോഴത്തെ പട്ടയം റദ്ദാക്കൽ കുടിയേറ്റ ജനതയ്ക്കു നല്ല സന്ദേശമല്ല നൽകുന്നത്. അർഹരായവരുടെ പട്ടയങ്ങൾ ക്രമവത്കരിച്ചു നൽകണം.
പട്ടയത്തിന്റെ പേരിൽ കളിച്ച് ജനങ്ങളെ ദ്രോഹിക്കരുത്
01:35 AM Jan 22, 2022 | Deepika.com