കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം.
സംസ്ഥാനത്തു കോവിഡിന്റെ മൂന്നാം തരംഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വൈറസിനെതിരായ ഫലപ്രദമായ ഔഷധം ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ രോഗവ്യാപനം കുറയ്ക്കുന്നതിന് അധികൃതർ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കുകയേ നിർവാഹമുള്ളൂ. രോഗം വരില്ലെന്ന ഉറപ്പ് ആർക്കുമില്ല.
രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് പിടിപെടുന്നുണ്ട്. മാസ്ക് ധരിക്കൽ, ആളകലം പാലിക്കൽ തുടങ്ങിയ കരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ഒരു ജാഗ്രതക്കുറവും പാടില്ല. ഇപ്പോൾ പുറത്തുവരുന്നതു ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും മരണസംഖ്യയുടെയും കണക്കുകളാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന ആപ്തവാക്യം ഏറ്റവും പ്രസക്തമായ കാലമാണിത്.
കോവിഡ് മഹാമാരി ലോകത്തെ കീഴടക്കിയിട്ട് ഒന്നര വർഷം പിന്നിടുന്ന സാഹചര്യത്തിൽ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. ജാഗ്രതാപാലനത്തിന്റെ ഗൗരവത്തിൽ ഇതു കുറവു വരുത്തിയിട്ടുണ്ട് എന്നതും വാസ്തവമാണ്. കോവിഡിനെ ഇനി പേടിക്കേണ്ടതില്ല എന്നൊരു ചിന്തയിലേക്ക് ആരെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അത് അപകടമാണ്. കോവിഡ് ബാധിച്ച് ഇപ്പോഴും ധാരാളം പേർ കേരളത്തിൽ മരിക്കുന്നുണ്ട് എന്നതു മറക്കരുത്. സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 51,000 പിന്നിട്ടു. രണ്ടു ലക്ഷത്തോളം പേർ കേരളത്തിലിപ്പോൾ കോവിഡ് ബാധിതരായുണ്ടെന്നാണു കണക്ക്.
എല്ലാവർക്കും രോഗപരിശോധന നടത്തിയാൽ ഈ സംഖ്യ ഇനിയും വളരെ ഉയരാം. കോവിഡിന്റെ ആദ്യനാളുകളിൽ ഫലപ്രദമായ പ്രതിരോധനടപടികളിലൂടെ ലോകപ്രശംസ നേടിയ കേരളം ഇന്നു രാജ്യത്ത് ഏറ്റവും കൂടുതൽ രോധബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ്. മറ്റു സംസ്ഥാനങ്ങളിൽ ശരിയായ രോഗപരിശോധന നടക്കാത്തതുകൊണ്ടാണ് ഈ സ്ഥിതിയെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ നമുക്കു കഴിയില്ല. ഇവിടത്തെ ആരോഗ്യവകുപ്പ് അധികൃതർക്കുണ്ടായ വീഴ്ചകളും ജനങ്ങളുടെ നിസംഗതയും ഇപ്പോഴത്തെ കൂടിയ രോഗവ്യാപനത്തിന് ഒരു കാരണമാണ്.
കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ ആറുമടങ്ങ് വ്യാപനശേഷിയാണ് ഇപ്പോഴത്തെ ഒമിക്രോൺ വകഭേദത്തിനുള്ളത്. കോവിഡ് മൂന്നാം തരംഗം കേരളത്തിൽ പടരുന്നതു മറ്റു നാടുകളിൽ ഇതു വന്നുപോയ അതേ ഘടനയിലാണ്. രോഗപരിശോധന നടത്തുന്നവരിൽ മൂന്നിലൊന്നിനും രോഗം സ്ഥിരീകരിക്കുന്നു. അടുത്ത മൂന്നാഴ്ച നിർണായകമാണെന്നു സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടിൽ ഒരാൾക്കു രോഗം വന്നാൽ മറ്റെല്ലാവർക്കും കിട്ടുന്ന സാഹചര്യമാണുള്ളത്. മിക്കവർക്കും കുറഞ്ഞ രോഗലക്ഷണങ്ങളും ഗുരുതരാവസ്ഥയുമാണ് ഉള്ളതെങ്കിലും മൂന്നു ശതമാനം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുമെന്നാണു നിഗമനം.
ഗുരുതരമായ രോഗമില്ലാതെ വീടുകളിൽ കഴിയുന്നവരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് നിയന്ത്രണത്തിനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങളെപ്പറ്റി വ്യക്തതയില്ലാതെ, ആശയക്കുഴപ്പത്തിലും താളപ്പിഴകളിലുമാണ് ആരോഗ്യവകുപ്പിലെ സംവിധാനങ്ങളെന്ന ആക്ഷേപം ശക്തമാണ്. കോവിഡിന്റെ തുടക്കകാലത്ത് ടെൻഡറില്ലാതെ മരുന്നും ഉപകരണങ്ങളും വാങ്ങിക്കൂട്ടിയെന്നു രേഖയുണ്ടാക്കി അഴിമതി നടത്തിയെന്ന ആരോപണം ആരോഗ്യവകുപ്പിനെ നാണക്കേടിലാഴ്ത്തിയിരിക്കുന്നു.
ജാഗ്രതക്കുറവിനു ജനങ്ങളെ കുറ്റം പറയുന്നതിൽ അർഥമില്ല. മാതൃക കാട്ടേണ്ടവർ തെറ്റായ സന്ദേശങ്ങളാണു തങ്ങളുടെ പ്രവൃത്തികളിലൂടെ നൽകുന്നത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നു ജനങ്ങളെ ഉപദേശിക്കുന്നവർ തന്നെ വലിയ ആഘോഷങ്ങളോടെ പാർട്ടി സമ്മേളനങ്ങൾ നടത്തുന്നു. അവിടെ എത്ര ആളുണ്ടായാലും പ്രശ്നമില്ല, പക്ഷേ സാധാരണ ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണം എന്നു പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ? വിവാഹ-മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി കുറച്ചു. ആരാധനാലയങ്ങളിലെ നിയന്ത്രണങ്ങൾ പഴയതുപോലെ തുടരുകയാണ്. അതേസമയം രാഷ്ട്രീയ യോഗങ്ങൾ നിർബാധം നടക്കുന്നു. രാഷ്ട്രീയ പാർട്ടികളും സർക്കാർ സംവിധാനങ്ങളും മിതത്വം പാലിച്ചു മാതൃക കാട്ടണം. കോവിഡ് പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ രാജ്യമൊട്ടാകെ ലോക്ഡൗൺ പ്രഖ്യാപിച്ചു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു ജനങ്ങളെ പരിഭ്രാന്തരാക്കുകയും ലക്ഷക്കണക്കിനാളുകളെ വലിയ ദുരിതത്തിലാഴ്ത്തുകയും ചെയ്തിരുന്നു. എന്നിട്ടും ജനങ്ങൾ അതുമായി സഹകരിച്ചതു മഹാമാരിയെ പിടിച്ചുകെട്ടിയേ തീരൂ എന്ന ബോധ്യത്തോടെയാണ്.
ആ ലോക്ഡൗൺ കൊണ്ടു വേണ്ടത്ര ഫലമുണ്ടായോയെന്ന് ഇന്നു പലരും സംശയിക്കുന്നു. അനുഭവങ്ങളിലൂടെയാണല്ലോ പാഠം പഠിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കുകതന്നെ വേണം.
കോവിഡ് ജാഗ്രത എല്ലാവർക്കും വേണം
11:23 PM Jan 20, 2022 | Deepika.com