കേരളത്തിലെ ചെറുകിട റബർ കർഷകരുടെ താത്പര്യങ്ങളെ ഹനിക്കുന്ന റബർ കരടുബില്ലിലെ നിർദേശങ്ങൾക്കെതിരേ സംസ്ഥാന സർക്കാരും ഇവിടെനിന്നുള്ള ജനപ്രതിനിധികളും കേന്ദ്ര സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയും അവ പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും വേണം.
നിലവിലുള്ള റബർ ആക്ട് റദ്ദാക്കി റബർ മേഖലയ്ക്കായി പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം റബറിന്റെ വിലയിടിവുമൂലം കടുത്ത പ്രതിസന്ധിയിൽ കഴിയുന്ന കർഷകരുടെ ആശങ്കകൾ ഒന്നുകൂടി വർധിപ്പിക്കുകയാണ്. റബർ മേഖലയിലെ പഴയ രീതികൾ മാറ്റി വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും റബർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കു പുതിയ സ്വഭാവം നൽകുകയുമാണു ബില്ലിന്റെ ലക്ഷ്യമെന്നാണു സർക്കാർ പറയുന്നത്.
കർഷകർ ഉത്പാദിപ്പിക്കുന്ന റബറിനു മതിയായ വില ഉറപ്പുവരുത്തുകയും കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതും ബില്ലിന്റെ ലക്ഷ്യമായി പറയുന്നുണ്ടെങ്കിലും അതു വിശ്വസിക്കാൻ ഇതുവരെയുള്ള അനുഭവങ്ങൾ വച്ച് ആരെങ്കിലും തയാറാകുമോയെന്നു സംശയമാണ്. റബർ ഇറക്കുമതിയിൽ റബർ ബോർഡിന് ഒരു പങ്കുമില്ലാത്ത രീതിയിൽ ഇറക്കുമതി പൂർണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ കൊണ്ടുവരുന്നതു പുതിയ നിയമഭേദഗതിയിലെ കാതലായ ഒരു വ്യവസ്ഥയാണ്.
ഫലത്തിൽ, ടയർ മുതലാളിമാരുടെ ലാഭസഞ്ചി വീണ്ടും വീർപ്പിക്കാനുതകുന്ന രീതിയിൽ റബർ മേഖലയെ അപ്പാടെ വ്യവസായലോബിയുടെ ഇഷ്ടത്തിനനുസരിച്ചു കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുന്ന വ്യവസ്ഥകളാണു പുതിയ റബർ നിയമത്തിലുള്ളതെന്നു കാണാം. കേരളത്തിൽ റബർ കൃഷിയുടെ മരണമണി മുഴുങ്ങുന്നതു കേൾക്കാൻ കാത്തിരിക്കുന്നവരൊക്കെ സന്തോഷിക്കുന്നുണ്ടാവും.
ലോകത്തിലെ പ്രമുഖ റബർ ഉത്പാദകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ റബർ കൃഷിയുടെ ഏതാണ്ട് 80 ശതമാനം കേരളത്തിലാണ്. സംസ്ഥാനത്തെ ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം റബർ തങ്ങളുടെ ഉപജീവനമാർഗമായ ഒരു കൃഷിയാണ് . എന്നാൽ, വ്യവസായികൾക്ക് അതൊരു അസംസ്കൃത വസ്തുവും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബറിന്റെ 65 ശതമാനവും വിവിധ തരത്തിലുള്ള ടയറുകളുടെയും ട്യൂബുകളുടെയും നിർമാണത്തിനായി ഉപയോഗിക്കുന്നു. റബറിനെ ഒരു വ്യാവസായിക അസംസ്കൃത വസ്തുവായിട്ടാണു കേന്ദ്ര വാണിജ്യമന്ത്രാലയവും കണക്കാക്കുന്നത്. റബർ ഒരു കാർഷികോത്പന്നമായി പ്രഖ്യാപിക്കണമെന്ന കേരളത്തിലെ കർഷകരുടെ പതിറ്റാണ്ടുകളായുള്ള മുറവിളി കേന്ദ്രം ഭരിച്ച ഒരു സർക്കാരും കേട്ടിട്ടില്ല.
എങ്കിലും റബർകൃഷിക്കു റബർ ബോർഡ് വഴി ചില സഹായങ്ങളും സാങ്കേതിക ഉപദേശങ്ങളും നൽകിവന്നു. കർഷകരുടെ താത്പര്യങ്ങൾകൂടി കണക്കിലെടുത്തു റബറിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങൾ രൂപീകരിക്കുന്നതിനു ബോർഡ് കേന്ദ്രസർക്കാരിനു ചില ശിപാർശകൾ നടത്തുകയും ചെയ്തിരുന്നു. പുതിയ കരടു നിയമത്തിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ നടപ്പാക്കുകയാണെങ്കിൽ റബർ പൂർണമായും ഒരു വ്യവസായ അസംസ്കൃത വസ്തുവായി മാറും. കർഷകരുടെ ആവശ്യങ്ങൾ ആരും കേൾക്കാൻ പോലുമില്ലാത്ത സ്ഥിതിയും സംജാതമായേക്കാം.
റബർകൃഷിയെ വ്യവസായലോബിക്ക് അടിയറവയ്ക്കാനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം കേരളത്തിലെ റബർ കർഷകരിൽ അലയടിക്കുന്നുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ അതൊന്നും പ്രത്യക്ഷ പ്രതിഷേധമായി വരുന്നില്ലെന്നു മാത്രം. പുതിയ നിയമ ഭേദഗതിയിലൂടെ റബർ ബോർഡിന്റെ പ്രസക്തി ഇല്ലാതാകുന്നതു റബർ മേഖലയുടെ മുഴുവൻ നിയന്ത്രണവും വ്യവസായലോബിയുടെ കൈയിലെത്തിക്കുമെന്നു മനസിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി. ഇപ്പോൾത്തന്നെ ടയർ വ്യവസായികളുടെ നിയന്ത്രണത്തിലാണു റബർ വിപണി. ലാഭക്കൊതി മൂത്തു സകല കുതന്ത്രങ്ങളും പയറ്റുന്നവർക്കു നേരിട്ടു റബർ കൃഷിയെയും നിയന്ത്രിക്കാൻ സാഹചര്യമുണ്ടാകുന്നതു ചെറുകിട-പരിമിത റബർ കർഷകരെ കുത്തുപാളയെടുക്കുന്ന സ്ഥിതിയിലെത്തിക്കുമെന്നതിൽ സംശയം വേണ്ട.
റബർ ഇറക്കുമതി യഥേഷ്ടം നടത്തി വിലയിടിക്കാൻ എല്ലാ സാധ്യതയുമുണ്ട്. കുറേക്കാലമായി നാഥനില്ലാക്കളരി പോലെയാണു റബർ ബോർഡ്. കേരളത്തിനു മതിയായ പ്രാതിനിധ്യം അതിൽ ലഭിക്കാതായിട്ടു വർഷങ്ങളായി. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തികളായി ബോർഡ് ഭരണം നടത്തുന്നവർക്കു പ്രധാനം റബർ കർഷകരുടെ താത്പര്യങ്ങളേക്കാൾ മറ്റു പലതുമാണ്. ഈ അവസ്ഥയിൽപോലും റബർ ബോർഡ് നിലനിൽക്കുന്നതാണ് അതു നിന്നുപോകുന്നതിനേക്കാൾ ഭേദം.
രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ റബറിന്റെ ഗുണനിലവാരം വർധിപ്പിക്കുക എന്നത് പുതിയ റബർ നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്നായി പറയുന്നുണ്ട്. അതേസമയം ഇറക്കുമതി ചെയ്യുന്ന റബറിന്റെയും റബർ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് ഒന്നും പറയുന്നുമില്ല. ഗുണനിലവാര പ്രശ്നം ഉയർത്തിക്കാട്ടി, ഇവിടെ ഉത്പാദിപ്പിക്കുന്ന റബറിന്റെ വിലയിടിക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലുള്ളതെന്നു കർഷകർ സംശയിക്കുന്നു.
ഇഷ്ടംപോലെ റബർ ശേഖരിച്ചു പൂഴ്ത്തിവയ്ക്കാൻ വ്യവസായികളെ സഹായിക്കുന്നതാണു പുതിയ ചില വ്യവസ്ഥകളെന്നും ആക്ഷേപമുണ്ട്. റബർ കരടുബില്ലിൽ പൊതുജനങ്ങൾക്ക് ഈ മാസം 21 വരെ നിർദേശങ്ങൾ സമർപ്പിക്കാം. കേരളത്തിലെ ചെറുകിട റബർ കർഷകരുടെ താത്പര്യങ്ങളെ ഹനിക്കുന്ന കരടുബില്ലിലെ നിർദേശങ്ങൾക്കെതിരേ സംസ്ഥാന സർക്കാരും ഇവിടെനിന്നുള്ള ജനപ്രതിനിധികളും കേന്ദ്ര സർക്കാരിനെ ശക്തമായ പ്രതിഷേധം അറിയിക്കുകയും അവ പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും വേണം. റബർ കർഷകർക്കു ദ്രോഹകരമായ വ്യവസ്ഥകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ മടിക്കരുത്.
റബർ കർഷകരെ വഴിയാധാരമാക്കരുത്
11:25 PM Jan 19, 2022 | Deepika.com