റേഷൻപോലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക തകരാറുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം. ബദൽ സംവിധാനങ്ങൾ
ക്രമീകരിക്കാനും കഴിയണം.
സംസ്ഥാനത്തെ റേഷൻ വിതരണത്തിലെ തകരാർ അടിയന്തരമായി പരിഹരിക്കണം. അഞ്ചു ദിവസത്തിലധികമായി സംസ്ഥാനത്ത് റേഷൻ വിതരണം താറുമാറായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും തകരാർ തുടങ്ങിയിരുന്നു. തുടർന്ന് സംസ്ഥാനമൊട്ടുക്ക് റേഷൻസാധനങ്ങൾ വാങ്ങാനാകാതെ ജനങ്ങൾ പ്രയാസപ്പെടുന്ന അവസ്ഥയെത്തി. തീർത്തും ദരിദ്രരായവരെ പട്ടിണിയിലേക്കു തള്ളിവിടാൻ ഇടയാക്കുന്നതാണ് റേഷൻ വിതരണത്തിലുണ്ടായ പ്രതിസന്ധി.
കോവിഡ് വ്യാപനത്തെത്തുടർന്ന് തൊഴിലും വരുമാനവുമില്ലാതായ വലിയൊരു ജനവിഭാഗം സംസ്ഥാനത്തുണ്ട്. സൗജന്യ ഭക്ഷ്യക്കിറ്റുകൾ നിലച്ചതിനുശേഷം പൊതുവിതരണ സംവിധാനംവഴി ലഭിച്ചുകൊണ്ടിരിക്കുന്ന അരിയും ഗോതമ്പും ആട്ടയുമൊക്കെയാണ് ഇക്കൂട്ടരുടെ വിശപ്പകറ്റുന്നത്. അവരുടെ അന്നം മുട്ടിക്കുന്നതാണ് റേഷൻ വിതരണത്തിലുണ്ടായ തകരാർ.
ഒരുമാസത്തെ റേഷൻ സാധനങ്ങൾ പല ഘട്ടങ്ങളിലായാണ് ഇപ്പോൾ കിട്ടുന്നത്. അതിനാൽത്തന്നെ റേഷൻ സാധനങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പല കുടുംബങ്ങളിലും അരിയും ഗോതമ്പുമെല്ലാം തീർന്ന് പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യമാണ്. സംസ്ഥാനത്തെ കാർഡ് ഉടമകളിൽ മഹാഭൂരിപക്ഷത്തിനും ഈ മാസത്തെ റേഷന്റെ ഒരുവിഹിതംപോലും കിട്ടിയിട്ടില്ല. 91,81,378 കാർഡ് ഉടമകളും 14,036 പൊതുവിതരണ കേന്ദ്രങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ പതിനായിരത്തോളം കടകളിലും ഇ-പോസ് മെഷിൻ നിശ്ചലമാകുകയായിരുന്നു.
റേഷൻ കടകളിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ(ഇ-പോസ്) സംവിധാനം വഴിയാണ് റേഷൻ സാധനങ്ങൾ വാങ്ങുന്നത്. സെർവർ തകരാറിനെത്തുടർന്ന് ഇ-പോസ് മെഷിനുകൾ നിശ്ചലമായതാണ് റേഷൻ സാധനങ്ങളുടെ വിതരണം നിലയ്ക്കാൻ ഇടയാക്കിയത്. കാർഡ് ഉടമകളുടെ മുഴുവൻ വിവരങ്ങളും സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്നോ പാർക്കിലെ ഡേറ്റാ സെന്ററിലാണ് തകരാർ സംഭവിച്ചത്. നാഷണൽ ഇൻഫർമാറ്റിക് സെന്ററിന്റെ(എൻഐസി) സെർവറാണ് ഇ-പോസ് മെഷിനുകൾക്കായി ഉപയോഗിക്കുന്നത്. സംസ്ഥാന ഐടി മിഷനും സ്റ്റേറ്റ് ഡേറ്റാ സെന്ററും ചേർന്നാണ് നടത്തിപ്പ്.
സെർവർ തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇന്നലെയും പൂർണമായി പരിഹരിച്ചിട്ടില്ല. അതിനാൽ ഏഴു ജില്ലകളിൽ രാവിലെയും ഏഴു ജില്ലകളിൽ ഉച്ചകഴിഞ്ഞും റേഷൻ വിതരണം നടത്തുമെന്നാണ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഇന്നലെ അറിയിച്ചത്. 2018 ജനുവരിയിലാണ് ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം സംസ്ഥാനത്തു തുടങ്ങിയത്. അതിനുശേഷം പലതവണ സെർവർ തകരാറുകൾ സംഭവിച്ചു. എന്നാൽ അതെല്ലാം പെട്ടെന്നുതന്നെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലും സെർവർ തകരാറുണ്ടായി. അന്ന് മാന്വലായി റേഷൻ വിതരണം ചെയ്തത് താത്കാലിക ആശ്വാസമായിരുന്നു. എന്നാൽ ഇതിന്റെ മറവിൽ ചില വ്യാപാരികൾ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്കു കടത്തിയെന്നാണ് മന്ത്രി പറയുന്നത്. അതിനാലാണ് ഇക്കുറി മാന്വലായി വിതരണം നടത്തുന്നതിന് മുതിരാതിരുന്നത്. ഏതാനും മാസങ്ങളായി തകരാറുകളില്ലാതെയാണ് റേഷൻ വിതരണം നടന്നിരുന്നത്. ഇക്കുറി സെർവർ തകരാർ പരിഹരിക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവന്നിരിക്കുകയാണ്.
ഇ-പോസ് മെഷിൻ നിശ്ചലമായതോടെ റേഷൻ വാങ്ങാനെത്തിയവരും കടയുടമകളും തമ്മിൽ പലയിടത്തും വാക്കുതർക്കമുണ്ടായി. പലയിടത്തും കടകളടച്ചിട്ടു. തകരാർ എപ്പോൾ പരിഹരിക്കപ്പെടുമെന്നതു സംബന്ധിച്ച് സിവിൽ സപ്ലൈസ് അധികൃതർക്ക് വിശദീകരിക്കാനായതുമില്ല. പൊതുവിപണിയിൽ അരിക്കും പച്ചക്കറികൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വലിയ വിലക്കയറ്റമുണ്ട്. ആഴ്ചകളായി തുടരുന്ന വിലക്കയറ്റം പരിഹരിക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളൊന്നും വേണ്ടത്ര ഫലപ്രദമായില്ല. വിലക്കയറ്റം രൂക്ഷമായി തുടരുന്നതിനിടെ റേഷൻകൂടി കിട്ടാതായതാണ് ജനങ്ങളെ കൂടുതൽ വലച്ചത്.
വിലക്കയറ്റത്തെ നേരിടാൻ മുൻഗണനേതര കാർഡ് ഉടമകൾക്ക് ഈ മാസം കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കൂടുതലായി മണ്ണെണ്ണയും നൽകാൻ തീരുമാനിച്ചിരുന്നു. ഇത് റേഷൻകടകളിൽ തിരക്കു വർധിപ്പിക്കുകയും ചെയ്തു. അതിനിടെയാണ് ഇ-പോസ് സംവിധാനം പണിമുടക്കിയത്. റേഷൻപോലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക തകരാറുണ്ടായാൽ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം. ബദൽ സംവിധാനങ്ങൾ ക്രമീകരിക്കാനും കഴിയണം.
അന്നം മുട്ടിക്കരുത്
02:30 AM Jan 13, 2022 | Deepika.com