തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പുമെല്ലാം നീതിപൂർവമാണു നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ പലർക്കും മാറിയിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിൽ വീണ്ടുമൊരു രാഷ്ട്രീയ ബലപരീക്ഷണത്തിനു കളമൊരുങ്ങുകയാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെയും താരതമ്യേന രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞ ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കാണു ഫെബ്രുവരിയിലും മാർച്ച് ആദ്യവാരത്തിലുമായി തെരഞ്ഞെടുപ്പ് നടക്കുക.
രാജ്യത്തെ ജനങ്ങൾക്കു വലിയ ദുരിതങ്ങൾ സമ്മാനിച്ച കോവിഡ് മഹാമാരിക്കാലത്തെ സർക്കാർനടപടികളോട് ഉത്തരേന്ത്യയിലെ വോട്ടർമാരുടെ പ്രതികരണം ഈ തെരഞ്ഞെടുപ്പുകളിൽ വ്യക്തമാകും. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമഭേദഗതികൾക്കെതിരേ ഉത്തരേന്ത്യയിലെ കർഷകർ നടത്തിയ ഐതിഹാസികസമരത്തിന്റെ പ്രതിഫലനങ്ങളും ഈ ജനവിധിയിൽ ഉണ്ടാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കും രാജ്യത്തെ പ്രമുഖ പ്രതിപക്ഷകക്ഷികൾക്കും വളരെ നിർണായകമായിരിക്കും ഈ ജനവിധിയുടെ ഫലങ്ങൾ.
തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ നാലിടത്തും ബിജെപിയാണു ഭരണകക്ഷി. പഞ്ചാബിൽ കോൺഗ്രസും. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ കക്ഷി കോൺഗ്രസായിരുന്നു എന്നതും ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ചടുലവും തന്ത്രപരവുമായ രാഷ്ട്രീയ നീക്കങ്ങളിലൂടെ ബിജെപി മണിപ്പൂരിലും ഗോവയിലും മന്ത്രിസഭ രൂപവത്കരിക്കുകയായിരുന്നു.
അങ്ങനെനോക്കുന്പോൾ ഈ അഞ്ചു സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മാത്രമാണ് ബിജെപിക്ക് അനുകൂലമായി വ്യക്തമായ ജനവിധി ഉണ്ടായത്. മണിപ്പൂരിലും ഗോവയിലും പാർട്ടിക്കു മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതെപോയതിനു കോൺഗ്രസ് നേതൃത്വം ഏറെ പഴികേട്ടതാണ്. എന്നാൽ, ഇതിൽനിന്നു പാഠം പഠിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ല. അഞ്ചു വർഷം കഴിഞ്ഞു വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്പോൾ മണിപ്പൂരിലും ഗോവയിലും കോൺഗ്രസ് കൂടുതൽ ദുർബലമായ ചിത്രമാണു കാഴ്ചവയ്ക്കുന്നത്.
പഞ്ചാബിലേക്കും ഉത്തർപ്രദേശിലേക്കുമാണു രാഷ്ട്രീയ നിരീക്ഷകരുടെയെല്ലാം കണ്ണ് എന്നതിൽ സംശയമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണു കോൺഗ്രസ് പഞ്ചാബിൽ മികച്ച വിജയം നേടിയത്. ആകെയുള്ള 117 സീറ്റിൽ 77 സീറ്റ് നേടി കോൺഗ്രസ് ശക്തി തെളിയിച്ചു. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 13-ൽ എട്ടു സീറ്റിൽ ജയിച്ചു കോൺഗ്രസ് പഞ്ചാബിലെ മേധാവിത്വം നിലനിർത്തി. ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളിലൊന്നായി പഞ്ചാബിനെ ഉറപ്പിച്ചുനിർത്തിയ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ കഴിഞ്ഞവർഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് കോൺഗ്രസ് നേതൃത്വം ഇടപെട്ടു മാറ്റിയത് പാർട്ടി പ്രവർത്തകരെപ്പോലും അന്പരപ്പിച്ചിരുന്നു. താനുമായി നിരന്തരം പോരടിച്ച നവജ്യോത് സിംഗ് സിദ്ദുവിനെ നേതൃത്വത്തിൽ പ്രതിഷ്ഠിക്കാനാണു തന്നെ തഴഞ്ഞത് എന്നതിൽ വ്രണിതഹൃദയനായ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടു പുതിയ പാർട്ടി ഉണ്ടാക്കി ബിജെപിയുമായി സഖ്യത്തിലായി. കോൺഗ്രസിനതു തീർച്ചയായും ക്ഷീണമുണ്ടാക്കും.
എന്നാലതു ബിജെപിയെ അധികാരത്തിലെത്താൻ സഹായിക്കുമോ എന്നതു കണ്ടറിയണം. ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന അകാലിദൾ കർഷകസമരത്തെത്തുടർന്ന് എൻഡിഎ വിട്ടിരുന്നു. കേന്ദ്രസർക്കാരിനെതിരേയുള്ള കർഷകരോഷം ശമിക്കാത്തതു പഞ്ചാബിൽ ബിജെപിക്കു തലവേദനയാണ്.
ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലം കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഭാവി തീരുമാനിക്കുന്നതിലും നിർണായകമാകുമെന്നു നിരീക്ഷകരെല്ലാം പറയുന്നു. 2014 ലും 2019-ലും ബിജെപിയെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ യുപിയുടെ സംഭാവന വളരെ വലുതാണ്. യുപിയിലെ 403 സീറ്റിൽ 312 സീറ്റും പിടിച്ചടക്കിയാണു ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടിയത്. എന്നാൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനപ്രീതി ഇടിഞ്ഞതും കർഷകസമരത്തിന്റെ അലയൊലികളും ഇത്തവണ ബിജെപിക്കു തലവേദനയാണ്. സമാജ്വാദി പാർട്ടിയും ബിഎസ്പിയുമാണു യുപിയിൽ ബിജെപിക്കു മുഖ്യ എതിരാളികൾ.
തെരഞ്ഞെടുപ്പിൽ ഏതുവിധേനയും ജയിക്കാനായി പാർട്ടികൾ രാഷ്ട്രീയ ധാർമികത ബലികഴിച്ചും പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചും പ്രകോപനപരമായ പ്രചാരണരീതികൾ അവലംബിച്ചും പ്രവർത്തിക്കുന്ന പ്രവണത കൂടിവരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പുമെല്ലാം നീതിപൂർവമാണു നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള സംശയങ്ങൾ പലർക്കും മാറിയിട്ടില്ല. പ്രചാരണ സമയത്തും വോട്ടെടുപ്പുവേളയിലും ഫലപ്രഖ്യാപനത്തിനുശേഷവും ജനവിധി അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു നീക്കവും അനുവദിച്ചുകൊടുക്കരുത്.
ഉത്തരേന്ത്യൻ ജനത വീണ്ടും വിധിയെഴുത്തിനൊരുങ്ങുന്പോൾ
01:42 AM Jan 10, 2022 | Deepika.com