കേന്ദ്ര-സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടവിധം ഏകോപനം നടത്തിയിരുന്നെങ്കിൽ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ വീഴ്ച ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
പ്രതിഷേധക്കാർ വഴിതടഞ്ഞതുമൂലം പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയ സംഭവം അങ്ങേയറ്റം നിർഭാഗ്യകരവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു. പഞ്ചാബിലെ ഫിറോസ്പുരിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അവിടേക്കു തിരിച്ചത്. ഭട്ടിൻഡയിൽ വിമാനമിറങ്ങി യോഗസ്ഥലത്തേക്കു പോകുംവഴി ഹുസൈനിവാലയിലെ ഫ്ളൈഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞു. അവിടെ ഇരുപതു മിനിട്ടോളം കുടുങ്ങിക്കിടന്ന പ്രധാനമന്ത്രി റാലി റദ്ദാക്കി മടങ്ങിപ്പോവുകയായിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച ഇവിടെ സംഭവിച്ചുവെന്നു വ്യക്തമാണ്.
ഇതിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ ഇത്തരമൊരു സുരക്ഷാവീഴ്ചയ്ക്ക് ഉത്തരവാദികളാവില്ലേ? പ്രധാനമന്ത്രിയുടെ സുരക്ഷ പ്രധാനമായും കേന്ദ്ര ഏജൻസികളുടെ ചുമതലയിലാണല്ലോ.
ഏറ്റവുമധികം സുരക്ഷാ ഏർപ്പാടുകളുള്ള ലോകനേതാക്കളിലൊരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ സംരക്ഷണത്തിനു മാത്രമായി സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) എന്നൊരു പ്രത്യേക വിഭാഗമുണ്ട്. മൂവായിരം അംഗങ്ങളുള്ള എസ്പിജിയുടെ വാർഷികബജറ്റ് 2020-21-ൽ 540 കോടി രൂപയായിരുന്നു. അത് ഈ വർഷം 600 കോടി രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാനായി 12 കോടി രൂപ മുടക്കി ഒരു മെഴ്സിഡസ് മേബാക്ക് എസ്-650 കാർ വാങ്ങിയത് അടുത്തയിടെയാണ്. പ്രധാനമന്ത്രിക്കായി 8,400 കോടി രൂപയ്ക്ക് എയർ ഇന്ത്യ വൺ എന്ന പ്രത്യേക വിമാനവും വാങ്ങിയിട്ടുണ്ട്. ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങളുള്ള പ്രധാനമന്ത്രി പ്രതിഷേധക്കാർ വഴിതടഞ്ഞതുമൂലം 20 മിനിട്ട് വഴിയിൽക്കിടക്കേണ്ടി വന്നു എന്നതു രാജ്യത്തിനാകെ നാണക്കേടാണ്.
ദേശീയ പ്രതീകങ്ങളാണു രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ. കക്ഷിരാഷ്ട്രീയത്തിനതീതമായി ഈ പദവികളെ കാണുകയും അതിനനുസരിച്ചുള്ള ബഹുമാനവും പരിഗണനയും അവർക്കു നൽകുകയും വേണം. സങ്കുചിത രാഷ്ട്രീയത്തിനതീതമായ പെരുമാറ്റമാണു രാഷ്ട്രപതിയിൽനിന്നും പ്രധാനമന്ത്രിയിൽനിന്നുമൊക്കെ രാഷ്ട്രം പ്രതീക്ഷിക്കുന്നതും. പഞ്ചാബിലുണ്ടായതുപോലുള്ള സുരക്ഷാവീഴ്ച ആവർത്തിക്കപ്പെടാൻ പാടില്ല. കുറ്റക്കാർക്കെതിരേ നടപടിയെടുത്തുകൊണ്ട് അതുറപ്പാക്കണം.
പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പ്രധാനമന്ത്രി വഴിയിൽ കുടുങ്ങിയ സംഭവം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനാണു കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസും ശ്രമിക്കുന്നത്. വിവാദമായ മൂന്നു കാർഷികനിയമ ഭേദഗതികൾക്കെതിരേ രാജ്യത്തെ കർഷകർ തലസ്ഥാനമായ ഡൽഹിയിൽ ഒരു വർഷത്തോളം നടത്തിയ സമരം കേന്ദ്രസർക്കാരിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കർഷകർ സമരത്തിൽനിന്നു പിന്മാറില്ലെന്നു വ്യക്തമായതോടെ മൂന്നു വിവാദനിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായി.
പഞ്ചാബിൽനിന്നുള്ള കർഷകരാണു കർഷകസമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത്. അവരെ അനുനയിപ്പിക്കുക എന്നതും ഫിറോസ്പൂരിൽ ബിജെപി സംഘടിപ്പിച്ച റാലിയുടെ ലക്ഷ്യമായിരുന്നു. പ്രധാനമന്ത്രിയെ വഴിയിൽ തടഞ്ഞതും റാലി റദ്ദാക്കി അദ്ദേഹത്തിനു തിരിച്ചുപോകേണ്ടിവന്നതും കേന്ദ്രസർക്കാരിനെയും ബിജെപിയെയും രോഷാകുലരാക്കുന്നതു സ്വാഭാവികം. ഫിറോസ്പുരിലെ റാലിയിൽ പങ്കെടുക്കാൻ പോകുന്നവരെ തടയിടുന്നതിനു പ്രതിഷേധക്കാർ പലയിടത്തും പ്രധാന റോഡുകൾ ബ്ലോക്ക് ചെയ്തിരുന്നതു പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കു ചുമതലപ്പെട്ട കേന്ദ്ര- സംസ്ഥാന ഏജൻസികൾ അറിഞ്ഞില്ല എന്നുവരുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച് സംഭവം വിവരിച്ചത് ഇക്കാര്യത്തിൽ തുടർനടപടികൾ പലതുമുണ്ടാകാമെന്നതിന്റെ സൂചനയാണ്. പഞ്ചാബ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമമാർഗം നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ വരവ് റോഡ് മാർഗമാക്കിയതാണു കുഴപ്പങ്ങൾക്ക് ഇടയാക്കിയതെന്നു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചിരുന്നു. എന്നാൽ, പഞ്ചാബ് ഡിജിപിയിൽനിന്ന് സുരക്ഷാ കാര്യങ്ങളിൽ ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ റോഡ് യാത്ര തീരുമാനിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്.
സംസ്ഥാന സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയും യാത്രയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കേണ്ടതു സംസ്ഥാന സർക്കാരാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടവിധം ഏകോപനം നടത്തിയിരുന്നെങ്കിൽ ഈ സുരക്ഷാ വീഴ്ച ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം പ്രസക്തമാണ്.
ഗുരുതരമായ സുരക്ഷാവീഴ്ച
12:06 AM Jan 07, 2022 | Deepika.com