അപാകതകളെല്ലാം പരിഹരിച്ച് മലയോര കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാർ എത്രയുംവേഗം കേന്ദ്രത്തിനു സമർപ്പിക്കണം. ഇതുസംബന്ധിച്ച് ആവശ്യമായ ചർച്ചകൾ കേന്ദ്രസർക്കാരും ഉടൻ പൂർത്തിയാക്കണം. ഇഎസ്എയുടെ പേരിലുള്ള അനിശ്ചിതത്വം അനന്തമായി നീട്ടിക്കൊണ്ടുപോകരുത്.
പശ്ചിമഘട്ട സംരക്ഷണത്തിനു കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു കേന്ദ്രസർക്കാർ വീണ്ടും നീട്ടി. പലതവണ ദീർഘിപ്പിച്ച കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂൺ 30 വരെയാണു നീട്ടിയിരിക്കുന്നത്.
2014 മുതൽ പശ്ചിമഘട്ട മേഖലയിലെ മലയോര കർഷകരുടെ തലയ്ക്കുമീതെ ഡെമോക്ലീസിന്റെ വാൾപോലെ തൂങ്ങിയാടുകയാണു പരിസ്ഥിതി മൗലികവാദികളുടെ താത്പര്യങ്ങൾക്കനുസരിച്ചു തയാറാക്കപ്പെട്ട ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ. അന്തിമ വിജ്ഞാപനം വന്നാലേ തങ്ങളുടെ ഭൂമി പരിസ്ഥിതിലോല മേഖലയിലാണോ അല്ലയോ എന്നു മലയോരജനതയ്ക്കു വ്യക്തമാകുകയുള്ളു.
അതുകൊണ്ട് എട്ടുവർഷമായി തുടരുന്ന അനിശ്ചിതത്വം എത്രയുംവേഗം നീങ്ങണമെന്ന് അവർക്ക് ആഗ്രഹമുണ്ട്. എങ്കിലും മാനദണ്ഡങ്ങളനുസരിച്ചു കൃത്യമായി പരിസ്ഥിതി ലോല മേഖല നിർണയിക്കാതെ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനോട് അവർക്കു യോജിക്കാനും കഴിയില്ല.
കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് തയാറാക്കിയ അവസാന റിപ്പോർട്ടിലും പലവിധ പാകപ്പിഴകളുമുള്ളതായിട്ടാണു കർഷകർ മനസിലാക്കുന്നത്. അതെല്ലാം പൂർണമായി പരിഹരിച്ചുകൊണ്ടുവേണം അന്തിമവിജ്ഞാപനം ഇറക്കാൻ.
അതുകൊണ്ടു തങ്ങളുടെ ഭാവി നിർണയിക്കുന്ന തീരുമാനത്തിനായി അല്പംകൂടി കാത്തിരിക്കുന്നതാണു നല്ലതെങ്കിൽ അതിനും മലയോര കർഷകർ തയാറാണ്. എന്നാൽ, ഈ കാത്തിരിപ്പ് അനന്തമായി നീട്ടിക്കൊണ്ടുപോകരുത്. പരിസ്ഥിതിലോല മേഖലകൾ നിർണയിക്കുന്നതുൾപ്പെടെ പല വ്യവസ്ഥകളും സംബന്ധിച്ചു സംസ്ഥാനങ്ങളുമായുള്ള ചർച്ച പൂർത്തിയാക്കാത്തതാണു കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടാൻ കാരണമെന്നാണു കേന്ദ്രസർക്കാരിന്റെ വിശദീകരണം.
പരിസ്ഥിതിലോല മേഖലയിൽ പ്രദേശങ്ങളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച നടത്തി മലയോര നിവാസികൾക്കു ദോഷകരമല്ലാത്ത റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കേരളസർക്കാർ തയാറാകണം. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിനുള്ള സവിശേഷമായ ഗ്രാമഘടനയും ജീവിതശൈലിയും അംഗീകരിച്ച് ഇഎസ്എയിൽ ന്യായമായ ഇളവുകൾ നൽകാൻ കേന്ദ്രവും സന്നദ്ധമാകേണ്ടതുണ്ട്.
കേരളത്തിൽ 8656.46 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ വരുമെന്നാണു സംസ്ഥാനം കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇഎസ്എ ആയി നേരത്തേ നിശ്ചയിക്കപ്പെട്ടതിൽ നിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു. ഇതിനോടു കേന്ദ്രം യോജിക്കുന്നില്ലെന്നാണു പുറത്തുവന്നിട്ടുള്ളവിവരം. 8656.46 ച. കി.മീ. പ്രദേശം ഇളവുകളിലാത്ത പരിസ്ഥിതിലോല മേഖലയായും 1337.24 ച. കി.മീ. പ്രദേശം ഇളവുകളുള്ള പരിസ്ഥിതിലോല മേഖലയായും പരിഗണിക്കാമെന്നാണു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിൽനിന്നുള്ള എംപിമാരോടു സൂചിപ്പിച്ചത്.
ഇതു കേരളത്തിന്റെ താത്പര്യത്തിനെതിരാണ്. ഇഎസ്എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞദിവസം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കു കത്തയച്ചിരുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടിലെ ചില അപാകതകൾ പരിഹരിച്ചു പുതിയ റിപ്പോർട്ടു നൽകാൻ സംസ്ഥാനത്തിനു സമയം ആവശ്യമുള്ളതുകൊണ്ട് അന്തിമ വിജ്ഞാപനം നീട്ടണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കേരളത്തിൽനിന്നു ബിഷപ്പുമാരടങ്ങുന്ന പ്രതിനിധിസംഘം ഡിസംബർ 21-നു ഡൽഹിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇഎസ്എ വില്ലേജുകൾ തീരുമാനിക്കുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നു. കർഷകരുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള റിപ്പോർട്ടായിരിക്കണം സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിക്കുന്നതെന്നു കെസിബിസിയുടെ പ്രതിനിധിസംഘം ഒരാഴ്ച മുന്പ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചും ആവശ്യപ്പെട്ടിരുന്നതാണ്.
കേരളം തയാറാക്കിയിരിക്കുന്ന ഇഎസ്എ വില്ലേജുകളുടെ ജിയോ കോ-ഓർഡിനേറ്റ്സ് കൃത്യമല്ലെന്നു പരാതിയുണ്ട്. ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്നു കർഷകർ തുടക്കംമുതൽ ആവശ്യപ്പെടുന്നതാണ്. സംസ്ഥാനത്ത് 123 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇഎസ്എ ആയി നേരത്തേ കേന്ദ്ര റിപ്പോർട്ടുകളിൽ പരാമർശിച്ചിരുന്നത്. അത് 92 വില്ലേജുകളിലെ 8656.46 ചതുരശ്ര കിലോമീറ്റർ പ്രദേശമായി കുറയ്ക്കണമെന്നു സംസ്ഥാനം നിർദേശിക്കുന്നു. എന്നാൽ, പൂർണമായും ഇഎസ്എയിൽനിന്ന് ഒഴിവാക്കപ്പെട്ട 31 വില്ലേജുകളെക്കാൾ ജനസാന്ദ്രത കൂടിയതും വനഭൂമി കുറഞ്ഞതുമായ വില്ലേജുകൾ ഒഴിവാക്കപ്പെടാത്തവയിലുണ്ട് എന്നാണ് ആക്ഷേപം.
ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ ഒഴിവാക്കിയ ചില ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും റവന്യുഭൂമിയും പുതിയ ലിസ്റ്റിലെ 92 വില്ലേജുകളിൽ ഇഎസ്എ പ്രദേശമായി ചേർത്തിട്ടുണ്ടെന്നും പരാതിയുണ്ട്. ഇത്തരം അപാകതകളെല്ലാം പരിഹരിച്ച് മലയോര കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ റിപ്പോർട്ട് തയാറാക്കി സംസ്ഥാന സർക്കാർ എത്രയുംവേഗം കേന്ദ്രത്തിനു സമർപ്പിക്കണം. ഇതുസംബന്ധിച്ച് ആവശ്യമായ ചർച്ചകൾ കേന്ദ്രസർക്കാരും ഉടൻ പൂർത്തിയാക്കണം. ഇഎസ്എയുടെ പേരിലുള്ള അനിശ്ചിതത്വം അനന്തമായി നീട്ടിക്കൊണ്ടുപോകരുത്.
ഇഎസ്എ കാര്യത്തിൽ തീരുമാനം ഉടൻ വേണം
11:49 PM Jan 03, 2022 | Deepika.com