വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ വീണ്ടും ജീവൻവയ്ക്കുന്പോൾ അതു കേരളത്തിലെ വ്യവസായാന്തരീക്ഷത്തിൽ പുതിയൊരു അനുഭവമാണ് എന്നു പറയേണ്ടതുണ്ട്.
സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (പഴയ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്) പുതുവത്സരദിനത്തിൽ പ്രവർത്തനം തുടങ്ങിയതു വ്യവസായ സൗഹൃദ അന്തരീക്ഷമില്ല എന്ന കേരളത്തിന്റെ ദുഷ്പേരു മാറ്റിയെടുക്കാൻ ഉപകരിക്കട്ടെയെന്നു ശുഭാപ്തിവിശ്വാസികളെല്ലാം ആഗ്രഹിക്കുന്നു. പത്രക്കടലാസ് ഉത്പാദിപ്പിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ഒരു ഫാക്ടറി കോട്ടയം ജില്ലയിലെ വെള്ളൂരിൽ 1983 ജൂൺ ഏഴിനു പ്രവർത്തനം തുടങ്ങിയപ്പോൾ വ്യവസായവത്കരണത്തിൽ പിന്നാക്കമായ കേരളത്തിന് അതൊരു മുതൽക്കൂട്ടാവുമെന്ന് ഇവിടെയുള്ളവർ പ്രതീക്ഷിച്ചു. അതിനൊത്തവിധം പ്രവർത്തനം മുന്നോട്ടുപോവുകയും ചെയ്തു. എന്നാൽ, പിന്നീടു കന്പനി നഷ്ടത്തിലായി. എച്ച്.എൻ.എൽ. സ്വകാര്യവത്കരിക്കുന്നതായി 2017 ഒക്ടോബർ 28നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 2019 ജനുവരിയിൽ ഫാക്ടറിയുടെ പ്രവർത്തനം നിർത്തി. ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ വീണ്ടും ജീവൻവയ്ക്കുന്പോൾ അതു കേരളത്തിലെ വ്യവസായാന്തരീക്ഷത്തിൽ പുതിയൊരു അനുഭവമാണ് എന്നു പറയേണ്ടതുണ്ട്.
കേന്ദ്രസർക്കാരിന് 146 കോടി രൂപ നൽകിയാണു കേരളം എച്ച്എൻഎൽ ഫാക്ടറി ഏറ്റെടുത്തത്. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം 2022 ജനുവരി ഒന്നിനു ഫാക്ടറി തുറന്നെങ്കിലും ഉത്പാദനം പുനരാരംഭിക്കാൻ മാസങ്ങളെടുക്കും. യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും നവീകരണവുമാണ് ആദ്യം നടക്കുക. 34.30 കോടി രൂപയാണ് അറ്റകുറ്റപ്പണികൾക്കു വകയിരുത്തിയിട്ടുള്ളത്. നവീകരണത്തിനായി 44.94 കോടി രൂപയും ചെലവാക്കും. ഈ പ്രവർത്തനങ്ങൾക്കു ശേഷം ഏപ്രിൽ-മേയ് മാസത്തോടെ ന്യൂസ്പ്രിന്റ് ഉത്പാദനം പുനരാരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
ഫാക്ടറി പുനരാരംഭിക്കുന്നതുകൊണ്ടുള്ള നേട്ടം ജീവനക്കാർക്കു മാത്രമല്ല. ഉത്പാദനം പൂർണതോതിലാകുന്നതോടെ അനുബന്ധ സംരംഭങ്ങൾക്കും ചലനമുണ്ടാവുകയും ഫാക്ടറി പ്രദേശത്തിനു മൊത്തത്തിൽ ഉണർവുണ്ടാവുകയും ചെയ്യും. സർക്കാരിനു നികുതിവരുമാനവും ലഭിക്കും.
എച്ച്എൻഎൽ ഫാക്ടറി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ എന്തുകൊണ്ടു നഷ്ടത്തിലാവുകയും പൂട്ടിപ്പോവുകയും ചെയ്യുന്നുവെന്ന് ഈയവസരത്തിൽ ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. തൊഴിലാളികളുടെ ഉത്തരവാദിത്വമില്ലായ്മയും ഉദാസീനതയുമാണു പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലേക്കു നയിക്കുന്നതെന്ന ആരോപണം പൊതുവേയുണ്ട്. ഇതിൽ കുറേയൊക്കെ കഴന്പുണ്ടാകാം. എന്നാൽ, അതു മാത്രമല്ല കാരണം. സർക്കാർ നയങ്ങളിൽ വരുന്ന മാറ്റങ്ങളും മാനേജ്മെന്റിന്റെ വീഴ്ചകളും പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ക്രമക്കേടുകളുടെ പേരിൽ എച്ച്എൻഎൽ മാനേജിംഗ് ഡയറക്ടർ ആർ. ഗോപാല റാവുവിനെ 2020 ഡിസംബർ 31ന് സസ്പെൻഡ് ചെയ്യുകയുണ്ടായി. 2016 നവംബറിൽ ചാർജെടുത്ത അദ്ദേഹം നാലുവർഷം കൊണ്ടു കന്പനിയുടെ നഷ്ടം 120 കോടിയിൽനിന്നു 500 കോടി രൂപയായാണു വർധിപ്പിച്ചത്. അദ്ദേഹത്തിനെതിരേ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളെപ്പറ്റി സെൻട്രൽ വിജിലൻസ് കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. പൊതുഖജനാവിലെ പണമെടുത്തു സ്ഥാപിച്ച ഇത്തരം എത്രയോ സ്ഥാപനങ്ങളാണു ചിലരുടെ തോന്ന്യാസങ്ങൾ മൂലം നശിച്ച് ഇല്ലാതാകുന്നത്!
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണു കേരളം എച്ച്എൻഎൽ ഫാക്ടറി ഏറ്റെടുത്തത്. വ്യവസായങ്ങളുടെ ശവപ്പറന്പാണു കേരളം എന്ന ദുഷ്പേരു മാറ്റിയെടുക്കാൻ ഇത്തരം നടപടികളിലൂടെ കഴിയണം. സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളി യൂണിയനുകളുടെയും നിഷേധാത്മക നിലപാടുകൾ മൂലം അടച്ചുപൂട്ടപ്പെടുകയോ കേരളത്തിൽനിന്നു നാടുവിടുകയോ ചെയ്യേണ്ടിവന്ന വ്യവസായ സ്ഥാപനങ്ങൾ നിരവധിയാണ്. അടുത്തകാലത്തുതന്നെ കിഴക്കന്പലത്തെ കിറ്റെക്സ് ഫാക്ടറി വിപുലീകരണത്തിനു ശ്രമിച്ചപ്പോൾ ഇതരസംസ്ഥാനങ്ങൾ തേടി പോകേണ്ടിവന്നത് ഇവിടെ എന്തൊക്കെയോ കുഴപ്പങ്ങളുള്ളതുകൊണ്ടാണല്ലോ. മലയാളികൾക്കു വ്യവസായ സ്ഥാപനങ്ങൾ തുടങ്ങണമെങ്കിൽ വാളയാർ ചുരം കടന്നുപോകണം എന്ന സ്ഥിതി മാറണം. കേരളത്തിലെ റബർ കർഷകരെ ചൂഷണങ്ങളിൽനിന്നു രക്ഷിക്കാൻ റബറധിഷ്ഠിത വ്യവസായം തുടങ്ങുന്നതിനു വെള്ളൂരിൽ എച്ച്എൻഎലിന്റെ 150 ഏക്കർ സ്ഥലം കേരള റബർ ലിമിറ്റഡിനു കൈമാറിയിരുന്നു. പക്ഷേ, അതുസംബന്ധിച്ച പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. ന്യൂസ്പ്രിന്റ് ഫാക്ടറി പുനരാരംഭിക്കുന്നതിനു സർക്കാർ കാണിച്ച ഇച്ഛാശക്തി ഇക്കാര്യത്തിലുമുണ്ടാകണം.
അതിനിടെ, പൊതുമേഖലയിലെ മാതൃകയിൽ സ്വകാര്യമേഖലയിലും ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ ആരംഭിക്കാൻ നടത്തുന്ന നീക്കം സ്വാഗതാർഹമാണ്. കേരള ചെറുകിട വ്യവസായ അസോസിയേഷനും സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സും ചേർന്നാണ് സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു രൂപം നൽകുന്നത്. ഇങ്ങനെ സ്വകാര്യമേഖലയും സർക്കാരും കൈകോർക്കുകയും നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുകയും ചെയ്താൽ വ്യവസായരംഗത്തു കേരളത്തിനു വന്നുവീണ ദുഷ്പേരു മാറ്റിയെടുക്കാൻ കഴിയും.
വെള്ളൂരിൽനിന്നൊരു ഉണർത്തുപാട്ട്
01:21 AM Jan 03, 2022 | Deepika.com