തെറ്റുകൾ തിരുത്താനും കൂടുതൽ ക്രിയാത്മകമായി ജീവിതം നയിക്കാനുമുള്ള പുതുചിന്തകളിലേക്കാണു പുതുവർഷം വാതായനം തുറന്നിടുന്നത്.
ആയുസിന്റെ ദൈർഘ്യവും ചരിത്രത്തിന്റെ നീളവും വർധിപ്പിച്ചുകൊണ്ടു പുതിയൊരു സംവത്സരംകൂടി ആഗതമായിരിക്കുന്നു. തികഞ്ഞ സന്തോഷത്തോടെയും നിറഞ്ഞ പ്രതീക്ഷകളോടെയുമാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്.
ജീവിതം കൂടുതൽ ഫലദായകവും പ്രവർത്തനങ്ങൾ കുറേക്കൂടി കാര്യക്ഷമവുമാക്കുന്നതിനുള്ള പ്രതിജ്ഞകൾ അന്നു പലരും പുതുക്കും. വർഷാവസാനം കണക്കെടുക്കുന്പോൾ പ്രതീക്ഷകൾ പലതും പൂവണിഞ്ഞില്ലെന്നും പ്രതിജ്ഞകൾ ഏറെയൊന്നും പാലിക്കാനായില്ലെന്നും ദുഃഖത്തോടെ തിരിച്ചറിയും. എങ്കിലും നിരാശ വേണ്ടെന്നും പ്രത്യാശാപൂർണമായ ഭാവിയാണു മുന്നിലുള്ളതെന്നുമുള്ള പ്രചോദനവുമായി അടുത്ത പുതുവർഷം വന്നണയുന്പോൾ പ്രതീക്ഷകൾ വീണ്ടും തളിർക്കുന്നു. ജീവിതത്തിനു പുതിയ അർഥം പകരുകയും നേട്ടം സമ്മാനിക്കുകയും ചെയ്യുന്ന വർഷമായി 2022 മാറട്ടെ.
കോവിഡ് മഹാമാരിയുടെ ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണു കഴിഞ്ഞ പുതുവർഷം പിറന്നത്. മഹാമാരിയുടെ സാന്നിധ്യം പോയവർഷം ജീവിതത്തിന്റെ സകല തലങ്ങളെയും ബാധിച്ചു. മുഖംമൂടിയും അകലംപാലിക്കലും സമൂഹജീവിതത്തിന്റെ പ്രതീകങ്ങളായി. 2022 കോവിഡ് മുക്തമായിരിക്കുമെന്ന കണക്കുകൂട്ടലും അസ്ഥാനത്തായിരിക്കുകയാണ്. ഒമിക്രോൺ വ്യാപനം പുതിയവർഷത്തിലും ലോകത്ത് ആശങ്ക വിതയ്ക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങൾ ഏകമനസോടെയാണു നീങ്ങുന്നത് എന്നതു മാത്രമാണ് ആശ്വാസം. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വലിയ പ്രകൃതിക്ഷോഭങ്ങളായി കൂടുതൽ രാജ്യങ്ങളെ ബാധിച്ച വർഷമാണു കടന്നുപോയത്. ജർമനിയിലെ വെള്ളപ്പൊക്കവും കാനഡയിലെ കൊടുംചൂടും നൽകിയ ആപത് സൂചനകൾ പ്രകൃതിയെ കൂടുതൽ കരുതലോടെ സമീപിക്കാൻ മനുഷ്യവംശത്തെ പ്രേരിപ്പിക്കുന്നു. അതിതീവ്ര മഴയുടെയും ചുഴലിക്കാറ്റിന്റെയും ദുരന്തഫലങ്ങൾ കേരളമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വലിയതോതിൽ അനുഭവിക്കേണ്ടിവന്നു.
തീവ്രവാദവും ഭീകരപ്രവർത്തനങ്ങളുമാണു മനുഷ്യവംശം നേരിടുന്ന മറ്റൊരു ഭീഷണി. അമേരിക്കൻ സേന പിന്മാറിയതോടെ അഫ്ഗാനിസ്ഥാൻ വീണ്ടും താലിബാന്റെ കിരാതഭരണത്തിലായതു ലോകം കടുത്ത ആശങ്കയോടെയാണു കാണുന്നത്. തീവ്രവാദ ആശയഗതിക്കാർ ചില യൂറോപ്യൻ രാജ്യങ്ങളിലും തലപൊക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവിടത്തെ ഭരണകൂടങ്ങൾ അതിനെ അടിച്ചമർത്താൻ കർശന നടപടികളെടുക്കുന്നു. അതേസമയം, ആഫ്രിക്കയിൽ മതത്തിന്റെ മറവിലുള്ള ഭീകരപ്രവർത്തനങ്ങൾ വർധിക്കുകയാണ്. ഇതിനിടെ, സമാധാനദൂതുമായി ഫ്രാൻസിസ് മാർപാപ്പ ഇറാക്കിലേക്കു നടത്തിയ സന്ദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ അതിർത്തികളിലെ സംഘർഷത്തിന് അയവു വന്നിട്ടില്ല.
മൂന്നു കാർഷിക നിയമഭേദഗതികൾക്കെതിരേ കർഷകർ നടത്തിയ ഐതിഹാസികമായ ചെറുത്തുനിൽപ്പാണു പോയവർഷം രാജ്യത്ത് ഏറെ വാർത്താപ്രാധാന്യം നേടിയ സംഭവവികാസങ്ങളിലൊന്ന്. ഒടുവിൽ കേന്ദ്രസർക്കാരിനു മൂന്നു വിവാദ നിയങ്ങളും പിൻവലിക്കേണ്ടിവന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും മറ്റും ചില തിരിച്ചടികളുണ്ടായെങ്കിലും ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ ശക്തിയായി ബിജെപി തുടരുകയാണ്. ദിശയറിയാതെ ഉഴലുന്ന കോൺഗ്രസ് നേതൃത്വത്തിനു പ്രത്യയശാസ്ത്ര നിലപാടുകളുടെ കാര്യത്തിലും വേണ്ടത്ര ആശയവ്യക്തത ഇല്ലെന്നതു ജനാധിപത്യവിശ്വാസികളെ ഖിന്നരാക്കുന്നുണ്ട്.
വർഗീയവിദ്വേഷത്തിന്റെ കാർമേഘങ്ങൾ ഇന്ത്യയുടെ അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്നതു വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ നീക്കങ്ങൾ ശക്തിപ്പെടുന്നു. കർണാടക നിയമസഭ പാസാക്കിയ മതപരിവർത്തന നിരോധന നിയമവും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരേ പലയിടത്തുമുണ്ടായ ആക്രമണങ്ങളും ഇതിനു തെളിവാണ്.
താലിബാൻ ആശയങ്ങൾക്ക് ഇവിടെയും പിന്തുണക്കാർ കൂടിവരുന്നതു ഭീതിയോടെയേ കാണാൻ കഴിയൂ. ആരാധനാലയങ്ങളിൽ വിശ്വാസികളെ ഉപദേശിക്കുന്നതുപോലും തെറ്റായി വ്യാഖ്യാനിച്ച് വർഗീയ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുകയാണു ചിലർ. ഇത്തരം ആപത്കരമായ നീക്കങ്ങൾ സമൂഹഗാത്രത്തിൽ ആഴത്തിലുള്ള മുറിവുകളാണു സൃഷ്ടിക്കുന്നത്. പക്വമതികളുടെ സ്ഥാനം അവസരവാദികളും തീവ്രവാദികളും കൈയടക്കുന്നതിന്റെ ദോഷം എല്ലാ തലങ്ങളിലുമുണ്ട്. തെറ്റുകൾ തിരുത്താനും കൂടുതൽ ക്രിയാത്മകമായി ജീവിതം നയിക്കാനുമുള്ള പുതുചിന്തകളിലേക്കാണു പുതുവർഷം വാതായനം തുറന്നിടുന്നത്. നവവത്സരാശംസകൾ.
പ്രതീക്ഷകളുണർത്തി പുതിയ സംവത്സരം
01:33 AM Jan 01, 2022 | Deepika.com