മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കാൻ ചില ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ടെന്നു വ്യക്തമാണ്. ഇത്തരം നീക്കങ്ങൾക്കു കൂട്ടുനിൽക്കാതെ കേന്ദ്രസർക്കാർ ഈ സന്യാസിനീ സമൂഹത്തെ തങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ അനുവദിക്കണം.
"അഗതികളുടെ അമ്മ' എന്നു ലോകം വിളിച്ച വിശുദ്ധ മദർ തെരേസയാൽ സ്ഥാപിക്കപ്പെട്ടതും, ഉപവി നിറഞ്ഞ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു സർവരാലും പ്രശംസിക്കപ്പെടുന്നതുമായ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ സേവനങ്ങളെ തടസപ്പെടുത്തുന്ന ചില നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതു വലിയ ആശങ്ക ജനിപ്പിക്കുന്നു.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കാനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ സർക്കാർ നിരസിച്ചിരിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചുവെന്നും വാർത്ത വന്നെങ്കിലും സന്യാസിനീ സഭാ അധികൃതർ അതു നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയോ അക്കൗണ്ടുകൾ മരവിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണു മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ വ്യക്തമാക്കിയത്.
എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കൽ പ്രശ്നം പരിഹരിക്കപ്പെടുംവരെ വിദേശ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലെന്നു തങ്ങൾതന്നെ നിർദേശം നൽകിയതാണെന്നാണു സന്യാസിനീ സഭയുടെ വിശദീകരണം. അതെന്തായാലും മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കാൻ ചില ആസൂത്രിതശ്രമങ്ങൾ നടക്കുന്നുണ്ടെന്നു വ്യക്തമാണ്. ഇത്തരം നീക്കങ്ങൾക്കു കൂട്ടുനിൽക്കാതെ കേന്ദ്രസർക്കാർ ഈ സന്യാസിനീ സമൂഹത്തെ തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ അനുവദിക്കണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അയ്യായിരത്തോളം അംഗങ്ങളുള്ള സന്യാസിനീ സമൂഹമാണു മിഷനറീസ് ഓഫ് ചാരിറ്റി. ഇന്ത്യക്കുള്ളിൽത്തന്നെ പാവങ്ങൾക്കായുള്ള സേവനത്തിലേർപ്പെട്ടിരിക്കുന്ന ഇരുന്നൂറ്റന്പതോളം സ്ഥാപനങ്ങൾ ഈ സന്യാസിനീ സമൂഹത്തിനുണ്ട്. കോൽക്കത്തയിലെ തെരുവുകളിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ പുഴുവരിച്ചു കിടന്നവരുടെ ശുശ്രൂഷ ഏറ്റെടുത്തുകൊണ്ടു മദർ തെരേസ തുടങ്ങിവച്ച മഹത്തായ സേവനദൗത്യം വിഘ്നമില്ലാതെ തുടർന്നുകൊണ്ടുപോകാൻ അവർക്കു കഴിയുന്നതു സുമനസുകളിൽനിന്നും ഉദാരമതികളിൽനിന്നും സംഭാവനകൾ ലഭിക്കുന്നതുകൊണ്ടുകൂടിയാണ്. ദാരിദ്ര്യം വ്രതമാക്കിയ ഈ സന്യാസിനികൾ അതിൽ ഒരു ചില്ലിക്കാശുപോലും സ്വന്തം കാര്യത്തിനായി ചെലവഴിക്കാറില്ല.
സംഭാവനകൾ തടസപ്പെടുത്തുന്നതിനർഥം പാവങ്ങളെ ശുശ്രൂഷിക്കുന്നതു ദുഷ്കരമാക്കുന്നു എന്നുതന്നെയാണ്. ക്ഷീരമുള്ള അകിടിൽനിന്നും ചോര കുടിക്കാൻ ഇഷ്ടപ്പെടുന്ന ദുഷ്ടമനസുകൾ മദർ തെരേസയുടെ സേവനപ്രവർത്തനങ്ങളെ വരെ ഇകഴ്ത്തിക്കാട്ടാനും ആക്ഷേപിക്കാനും മുതിർന്നിട്ടുണ്ട്. എന്നിട്ടും ആരോടും പരിഭവമില്ലാതെ അമ്മ തന്റെ സേവനദൗത്യവുമായി മുന്നോട്ടു പോയി. ഇപ്പോൾ പുതിയ തടസങ്ങൾ സൃഷ്ടിക്കാൻ വരുന്നതു പഴയ ആരോപണകർത്താക്കളുടെ പിന്തുടർച്ചക്കാരാണ്.
ഏതാനും ആഴ്ച മുമ്പാണു ഗുജറാത്തിലെ വഡോദരയിൽ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഒരു ബാലികാഭവനത്തിനെതിരേ മതപരിവർത്തനക്കുറ്റം ആരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനുംഗോയുടെ പരാതിയിലായിരുന്നു ഗുജറാത്ത് സർക്കാരിന്റെ ഈ നടപടി. ഈ ബാലികാഭവനത്തിൽ പരിശോധനയ്ക്കെത്തിയ കനുംഗോ ആരോപിച്ചത് അവിടെ ബൈബിളിന്റെ പല കോപ്പികൾ കണ്ടെത്തിയെന്നും അക്രൈസ്തവരെ ബൈബിൾ വായിക്കാൻ പ്രേരിപ്പിക്കുന്നു എന്നുമൊക്കെയായിരുന്നു. ബാലിശമായ ഈ ആരോപണം തള്ളിക്കളയുന്നതിനു പകരം സന്യാസിനികൾക്കെതിരേ കേസെടുക്കാനാണു ഗജറാത്ത് സർക്കാർ തയാറായത്.
മിഷനറീസ് ഓഫ് ചാരിറ്റി റാഞ്ചിയിൽ നടത്തുന്ന നിർമൽ ഹൃദയ് അഭയകേന്ദ്രത്തിൽനിന്ന് 2018-ൽ ഒരു കുഞ്ഞിനെ നിയമപ്രകാരം ദത്ത് കൊടുത്തതിന്റെ പേരിലും സന്യാസിനിമാരെ പ്രതിക്കൂട്ടിൽ കയറ്റാൻ കനുംഗോയും മറ്റു ചില മതതീവ്രവാദികളും രംഗത്തു വന്നിരുന്നു. അതിന്റെ തുടർച്ചയായ ഇപ്പോഴത്തെ നീക്കങ്ങൾ തികഞ്ഞ ആശങ്കയോടെ കാണണം. എഫ്സിആർഎ രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നതു ഡിസംബർ 31-നാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കി നൽകാൻ കേന്ദ്രസർക്കാർ തയാറാകണം.
രാജ്യത്തെ ക്രൈസ്തവസമൂഹത്തെ ലക്ഷ്യമിട്ട് അടുത്തിടെയായി അസഹിഷ്ണുതയുടെ വേലിയേറ്റമുണ്ടാകുന്നത് ഇതോടു ചേർത്തുവായിക്കേണ്ടതുണ്ട്. എതിർപ്പുകളെയും പ്രതിഷേധങ്ങളെയും വകവയ്ക്കാതെ കർണാടകയിലെ ബിജെപി സർക്കാർ മതപരിവർത്തന നിരോധനനിയമം പാസാക്കിയതു കഴിഞ്ഞദിവസമാണ്. ദേവാലയ ആക്രമണങ്ങൾ അവിടെ തുടർച്ചയായുണ്ടാകുന്നു. രാജ്യത്തു പലയിടത്തും ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്താൻ സംഘടിത ശ്രമങ്ങളുണ്ടായി. ഉത്തർപ്രദേശിലെ ആഗ്ര, വാരാണസി, ഹരിയാനയിലെ കുരുക്ഷേത്ര, അംബാല, ഗുരുഗ്രാം, ആസാമിലെ സിൽച്ചർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ തടസപ്പെടുത്തൽ ശ്രമങ്ങളോ ക്രൈസ്തവർക്കു നേരേ ഭീഷണികളോ ഉണ്ടായി.
ഇന്ത്യയുടെ മതേതര പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കുന്ന ഇത്തരം അക്രമങ്ങളെ തടയാൻ ഭരണാധികാരികൾ തയാറാകുന്നില്ലെങ്കിൽ അതു വലിയ അപകടങ്ങളിലേക്കു നയിക്കും. ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക അകറ്റുന്ന നടപടികൾ കേന്ദ്രസർക്കാരിൽനിന്ന് ഉണ്ടാകണം.
മിഷനറീസ് ഓഫ് ചാരിറ്റി എന്തു തെറ്റു ചെയ്തു?
01:02 AM Dec 29, 2021 | Deepika.com