കിഴക്കന്പലം സംഭവം കേരളത്തിനൊരു മുന്നറിയിപ്പായി എടുക്കണം. അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ തൊഴിലുടമകളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും പോലീസും കൂടുതൽ ജാഗ്രത പുലർത്തുകയും കർശന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യേണ്ടത് ഇവിടെ സ്വൈരജീവിതം ഉറപ്പാക്കാൻ ആവശ്യമാണ്.
എറണാകുളം ജില്ലയിലെ കിഴക്കന്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസ് സംഘത്തെ ആക്രമിക്കുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്ത സംഭവം കേരളത്തെ അന്പരപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.
ലേബർ ക്യാന്പിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ ചിലർ ആഘോഷത്തിന്റെ പേരിൽ രാത്രിയിൽ ബഹളംവച്ചതു മറ്റു ചിലരെ അലോസരപ്പെടുത്തുകയും അതു സംഘട്ടനത്തിലെത്തുകയും ചെയ്തുവെന്നാണു റിപ്പോർട്ട്. ഇതേപ്പറ്റി കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തെ തൊഴിലാളികൾ ആക്രമിച്ചു. പോലീസ് വാഹനം അടിച്ചുതകർത്തു. ഇതറിഞ്ഞു രണ്ടാമതെത്തിയ പോലീസ് സംഘത്തിലെ സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ളവരെ തൊഴിലാളികൾ കൂട്ടംചേർന്ന് മർദിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയുമായിരുന്നു. പിന്നീട് എസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാർ സ്ഥലത്തെത്തിയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അക്രമവുമായി ബന്ധപ്പെട്ടു നൂറ്റന്പതിലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
അതിഥിത്തൊഴിലാളികൾ എന്നു നാം വിളിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇവിടെ പോലീസിനെതിരേ പോലും സംഘടിത ആക്രമണം നടത്താൻ എങ്ങനെ ധൈര്യം കിട്ടി എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ലേബർ ക്യാന്പിലെ തൊഴിലാളികൾ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചതിന്റെ ലഹരിയിൽ അക്രമിക്കുകയായിരുന്നു എന്നാണു പുറത്തുവരുന്ന വിവരം. ഈ ലഹരിവസ്തുക്കൾ തൊഴിലാളികൾക്ക് എവിടെനിന്നു കിട്ടുന്നുവെന്ന് അന്വേഷിക്കണം. കേരളം ലഹരിമരുന്നിന്റെ പിടിയിലാണെന്നു തെളിയിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു. കിഴക്കന്പലത്തെ അതിഥിത്തൊഴിലാളികളുടെ പല ചെയ്തികളും തങ്ങളുടെ സ്വൈരജീവിതത്തിനു തടസമുണ്ടാക്കുന്നതായി പ്രദേശവാസികൾ നേരത്തേ പരാതിപ്പെട്ടിട്ടുള്ളതാണ്.
എന്നാൽ, ഈ പരാതികൾ വേണ്ടവിധം അന്വേഷിച്ചു നടപടിയെടുക്കാൻ പോലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഉചിതമായ നടപടികൾ വേണ്ടസമയത്തു സ്വീകരിക്കാത്തപ്പോഴാണു കാര്യങ്ങൾ കൈവിട്ടുപോയി പല അനിഷ്ടസംഭവങ്ങളുമുണ്ടാകുന്നത്. തൊഴിലാളികളെ നിയന്ത്രിച്ചുനിർത്താൻ തൊഴിലുടമയ്ക്കും ബന്ധപ്പെട്ട അധികാരികൾക്കുമെല്ലാം ഉത്തരവാദിത്വമുള്ളതാണ്.
പോലീസിനെ ആക്രമിച്ച തൊഴിലാളികളെ കണ്ടെത്താൻ പോലീസിനെ സഹായിക്കുമെന്നു കന്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന എല്ലാവരും അക്രമത്തിൽ ഉൾപ്പെട്ടവരാകണമെന്നില്ല. അവരിലെ അക്രമികളെ നിയമനടപടികൾക്കു വിധേയരാക്കുകയും നിരപരാധികളെ വിട്ടയയ്ക്കുകയും വേണം. വിവേകമില്ലാതെ ചിലർ ചെയ്യുന്ന പ്രവൃത്തികൾക്കു സുഹൃത്തുക്കളും സഹപ്രവർത്തകരും ശിക്ഷ അനുഭവിക്കേണ്ടിവരുന്ന സംഭവങ്ങൾ ധാരാളമുണ്ടാകാറുണ്ട്. അതെന്തായാലും സംഘടിതമായി പോലീസിനെ ആക്രമിച്ചു പോലീസ് വാഹനം കത്തിച്ച സംഭവം ഒട്ടും നിസാരമായി തള്ളാൻ കഴിയില്ല. പൊതുജനത്തിന്റെ മിത്രങ്ങൾ എന്നതുപോലെ അവരുടെ സംരക്ഷകരുമാണു പോലീസ്. ആർക്കും പോലീസിനെ ഭയമില്ല എന്ന അവസ്ഥ വരുന്നതു സമൂഹത്തെ അരാജകത്വത്തിലേക്കു നയിക്കും. അതുകൊണ്ട് ഈ കേസിൽ അക്രമികളെയെല്ലാം പിടികൂടി അവർക്കു ശിക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്.
പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയുംപോലെ നിയമവാഴ്ചയില്ലാത്ത ഒരു നാടല്ല കേരളമെന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ബോധ്യമാക്കിക്കൊടുക്കണം. കോവിഡ് മഹാമാരിയുടെ കാലത്തു മൂന്നുനേരം സൗജന്യ ഭക്ഷണം നൽകി അതിഥിത്തൊഴിലാളികൾക്കു പൂർണസംരക്ഷണം ഒരുക്കിയ നാടാണിത്. അതുപോലെ മാന്യമായ പെരുമാറ്റം അവരിൽനിന്നു കേരളം പ്രതീക്ഷിക്കുന്നുണ്ട്. നിർഭാഗ്യവശാൽ അതിനു വിരുദ്ധമായ പ്രവൃത്തികളാണിപ്പോൾ ഉണ്ടാകുന്നത്. മോഷണവും കൊലപാതകവും ആക്രമണങ്ങളും ഉൾപ്പെടെ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്തു കൂടിവരികയാണ്. അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വ്യക്തിവിവരങ്ങൾ പോലീസിന്റെ പക്കലില്ലാത്തത് കുറ്റകൃത്യങ്ങൾ തടയുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിലും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വടക്കുകിഴക്കൻ മേഖലയിൽനിന്നു വരുന്ന തൊഴിലാളികളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും ഇവരിലുണ്ടാകാം. കിഴക്കന്പലം സംഭവം കേരളത്തിനൊരു മുന്നറിയിപ്പായി എടുക്കണം. അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ തൊഴിലുടമകളും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും പോലീസും കൂടുതൽ ജാഗ്രത പുലർത്തുകയും കർശന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യേണ്ടത് ഇവിടെ സ്വൈരജീവിതം ഉറപ്പാക്കാൻ ആവശ്യമാണ്.
അതിഥിത്തൊഴിലാളികൾ അക്രമികളാകുന്പോൾ
12:25 AM Dec 27, 2021 | Deepika.com