രാത്രി ഇരുട്ടു നിറഞ്ഞതായിക്കോട്ടെ, അന്തരീക്ഷം തണുത്തുവിറയ്ക്കുന്നതാകട്ടെ, എങ്കിലും നാം ഒറ്റയ്ക്കാകില്ലെന്നാണു പുൽക്കൂട്ടിൽ അവതരിച്ച ഉണ്ണിയേശു സാക്ഷ്യപ്പെടുത്തുന്നത്.
ഇന്നു ക്രിസ്മസ്. സ്വർഗം ഭൂമിയിലേക്കിറങ്ങിവന്ന സുദിനം. രണ്ടായിരം വർഷംമുന്പ് മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തിൽ ദിവ്യരക്ഷകൻ പിറന്നപ്പോൾ അത് ഈ ഭൂമിയിലെ സന്മനസുള്ളവർക്കെല്ലാം സമാധാനമേകുന്ന സദ്വാർത്തയായി. ഒരു രാജാവിന്റെ ജനനം കാത്തിരുന്നവർക്കു പുൽക്കൂട്ടിലെ ഉണ്ണി ആഹ്ലാദദായകമായ പുതിയൊരു ഉൾക്കാഴ്ചയിലേക്കാണു നക്ഷത്രവെളിച്ചമൊരുക്കിയത്.
മനുഷ്യന്റെ ബോധമണ്ഡലത്തെയും പ്രപഞ്ചവീക്ഷണത്തെത്തന്നെയും മാറ്റിമറിക്കാൻ പോന്നതായിരുന്നു ആ ജനനത്തിലൂടെ ലോകത്തിനു നൽകപ്പെട്ട സന്ദേശം. പാപാന്ധകാരം നിറഞ്ഞ ഒരു കാലത്താണു തിരുപ്പിറവി സംഭവിക്കുന്നത്. നഷ്ടപ്പെട്ട പറുദീസ മനുഷ്യന്റെ പാപമോചനത്തിലൂടെ വീണ്ടെടുക്കുന്നതിനാണു ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചതെന്നു ക്രൈസ്തവവിശ്വാസം പഠിപ്പിക്കുന്നു.
സ്നേഹത്തിന്റെ സന്ദേശത്തിലൂടെ യേശു വിമോചനത്തിന്റെ പുതിയൊരു ലോകക്രമം സൃഷ്ടിച്ചു. നിന്ദിതർക്കും പീഡിതർക്കും മർദിതർക്കും അവിടന്ന് ആശ്രയമായിത്തീർന്നു. ഭൂതകാലത്തെപ്പറ്റി ആർദ്രതയും വർത്തമാനകാലത്തു ധൈര്യവും ഭാവിയെക്കുറിച്ചു പ്രതീക്ഷയും നിറയ്ക്കുന്ന നവ്യാനുഭവമായി ക്രിസ്മസ് മാറിയത് അങ്ങനെയാണ്.
ദൈവികസ്നേഹത്തിന്റെയും നിർമലശാന്തിയുടെയും അലൗകിക നിർവൃതി നിറയുന്ന സ്വർഗമാണു തങ്ങളുടെ നിത്യഭവനമെന്നു ക്രൈസ്തവർ വിശ്വസിക്കുന്നു. അവിടേക്കുള്ള തീർഥയാത്രയാണ് ഓരോ ക്രൈസ്തവജീവിതവും. പുൽക്കൂട്ടിലെ ഉണ്ണിയേശു ആ തീർഥയാത്രയിൽ വഴി കാട്ടുന്ന നക്ഷത്രമാണ്. ആ ദിവ്യസാന്നിധ്യം നേരിട്ടനുഭവിച്ചു സായൂജ്യമടയാൻ എല്ലാ ക്രൈസ്തവരും ആഗ്രഹിക്കുന്നു.
എങ്കിലും ഭൂമിയിൽ അതിനു ഭാഗ്യം ലഭിക്കുന്നതു കുറേ ആട്ടിടയന്മാരെയും കിഴക്കുനിന്നെത്തിയ മൂന്നു ജ്ഞാനികളെയുംപോലെ കുറച്ചുപേർക്കു മാത്രമാവാം. എന്നാൽ, ആരും നിരാശരാകേണ്ടതില്ലെന്നും ഒരു അദൃശ്യസാന്നിധ്യമായി യേശു കൂടെയുണ്ടെന്നും യഥാർഥ വിശ്വാസികൾ പിന്നീടു മനസിലാക്കും. നാലാമത്തെ ജ്ഞാനിയെപ്പറ്റി ഹെന്റി വാൻ ഡൈകിന്റെ പ്രസിദ്ധ കഥ നൽകുന്ന സന്ദേശമതാണ്. രക്ഷകൻ പിറന്നതു ലക്ഷണങ്ങളിൽനിന്നു മനസിലാക്കി ദിവ്യശിശുവിനെ കാണാൻ അമൂല്യസമ്മാനങ്ങളുമായി പുറപ്പെട്ട ആളായിരുന്നു ആർത്തബാൻ എന്നുപേരുള്ള നാലാമത്തെ ജ്ഞാനി. അപ്രതീക്ഷിത തടസങ്ങൾമൂലം അദ്ദേഹത്തിനു മറ്റു മൂന്നു ജ്ഞാനിമാരുടെ സംഘത്തോടൊപ്പം ചേരാനായില്ല.
ആർത്തബാൻ ബെത്ലഹേമിൽ എത്തിയപ്പോഴേക്കും ഹേറോദേസിനെ ഭയന്ന് ഉണ്ണിയേശുവിനെയുംകൊണ്ടു മാതാപിതാക്കൾ ഈജിപ്തിലേക്കു പലായനം ചെയ്തിരുന്നു. രക്ഷകനെ തേടിയലഞ്ഞ ആർത്തബാന് ഒടുവിൽ കുരിശുമരണസമയത്താണു യേശുവിന്റെ പക്കലെത്താൻ കഴിയുന്നത്. അവിടെയും ദർശനസൗഭാഗ്യം ലഭിക്കുന്നില്ല. കാൽവരിയുടെ സമീപം മരണം പുൽകുന്ന ആർത്തബാൻ താൻ യേശുവിനായി കൊണ്ടുനടന്ന കാഴ്ചദ്രവ്യങ്ങളെല്ലാം ദിവ്യസന്നിധിയിൽ സ്വീകരിക്കപ്പെട്ടതായി മനസിലാക്കി നിർവൃതിയടയുന്നു. ഇത്തരം ആത്മസമർപ്പണമാണു ക്രിസ്മസിന് ഒരുങ്ങുന്നവർ മാതൃകയാക്കേണ്ടത്.
ഏറെ അന്ധകാരപൂർണമാണ് ഇന്നത്തെ ലോകം. മഹാമാരി, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, വർഗീയ വിദ്വേഷങ്ങൾ, അക്രമവാഴ്ച എന്നിവയെല്ലാം ഭീതി വർധിപ്പിക്കുന്നു. വർഗീയചിന്തയുടെ വേലിയേറ്റമാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ദയാശൂന്യവും ആർത്തി നിറഞ്ഞതുമായ ഇന്നത്തെ ലോകത്തിന്റെ രീതികൾ വിവേകമതികളെ വല്ലാതെ ഭയപ്പെടുത്തുന്നു. മനുഷ്യമനസുകൾ തമ്മിലുള്ള വേലിക്കെട്ടുകളുടെ ഉയരം കൂടുകയാണ്.
ഏതു കാര്യവും സങ്കുചിത കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന പ്രവണത ശക്തിപ്പെടുന്നു. നിസാര കാര്യങ്ങൾ പോലും സംഘർഷത്തിലും ഏറ്റുമുട്ടലിലും എത്തിക്കാൻ സംഘടിത നീക്കങ്ങളുണ്ടാകുന്നു. വിദ്വേഷത്തിന്റെ പ്രചാരകരെ നിലയ്ക്കുനിറുത്താൻ അധികാരികൾക്കു കഴിയുന്നില്ല.
സമുദായസൗഹാർദം തകരുന്നതു സമൂഹത്തിന്റെ ഭദ്രതതന്നെ അപകടത്തിലാക്കും. വിവേകത്തിന്റെ സ്വരങ്ങൾ കൂടുതൽ ഉച്ചത്തിൽ മുഴങ്ങേണ്ടതായിട്ടുണ്ട്. പ്രതീക്ഷയുടെ നക്ഷത്രവെളിച്ചങ്ങൾ അണഞ്ഞുപോകാതെ കാത്തുസൂക്ഷിക്കാനാവണം. എല്ലാവരുടെയും ഹൃദയങ്ങളിൽ സ്നേഹവും കാരുണ്യവും പിറവിയെടുക്കണമെന്നാണു ക്രിസ്മസ് നൽകുന്ന സന്ദേശത്തിന്റെ പൊരുൾ.
ഹൃദയം ഹൃദയത്തോടു ചേർത്തുവയ്ക്കുന്പോൾ പകയും വിദ്വേഷവുമൊക്കെ അലിഞ്ഞില്ലാതാകും.
ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണു ക്രിസ്മസ്. മതപരമായ ചട്ടക്കൂടുകൾക്കപ്പുറമുള്ള സാർവലൗകിക മാനങ്ങൾ ക്രിസ്മസ് പ്രതിനിധാനം ചെയ്യുന്ന എല്ലാക്കാര്യങ്ങൾക്കുമുണ്ട്. തീർത്തും സാധാരണക്കാരായ ആട്ടിടയന്മാരുടെ അടുത്തേക്കാണ് ആ തിരുരാത്രിയിൽ ദൈവം അഭയകേന്ദ്രം തേടിച്ചെന്നത്. ഭവനരഹിതനായ ഒരാളുടെ പിറവി ഇന്നു ലോകമെന്പാടുമുള്ള ഭവനങ്ങളിൽ ആഘോഷിക്കപ്പെടുന്നു.
ജീവിതം തുടർച്ചയായ ഒരു ക്രിസ്മസ് അനുഭവമായി മാറണമെങ്കിൽ നമ്മുടെ മനസുകളിൽ പുൽക്കൂടുകൾ ഒരുങ്ങണം. രാത്രി ഇരുട്ടു നിറഞ്ഞതായിക്കോട്ടെ, അന്തരീക്ഷം തണുത്തുവിറയ്ക്കുന്നതാകട്ടെ, എങ്കിലും നാം ഒറ്റയ്ക്കാകില്ലെന്നാണു പുൽക്കൂട്ടിൽ അവതരിച്ച ഉണ്ണിയേശു സാക്ഷ്യപ്പെടുത്തുന്നത്. കാലിത്തൊഴുത്തിലേതിനു സമാനമാണു നമ്മിൽ പലരുടെയും ജീവിതങ്ങൾ. അതിനെ കൂടുതൽ നക്ഷത്രത്തിളക്കമുള്ളതാക്കി മാറ്റാൻ ക്രിസ്മസ് നൽകുന്ന ആത്മീയോർജം പ്രചോദനം പകരട്ടെ. എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.
പുൽക്കൂട്ടിലേക്കുള്ള തീർഥയാത്ര
11:56 PM Dec 24, 2021 | Deepika.com