കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെപ്പറ്റി വേണ്ടത്ര പഠിക്കുകയും അവിടത്തെ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യാതെയാണ് ഗാഡ്ഗില്-കസ്തൂരിരംഗന് റിപ്പോർട്ടുകൾ തയാറാക്കിയത് എന്നതാണ് അവയുടെ ഏറ്റവും വലിയ ന്യൂനത.
പശ്ചിമഘട്ടത്തിലെ ജനവാസമേഖലകളെയും ഉൾപ്പെടുത്തി പരിസ്ഥിതിലോല പ്രദേശങ്ങൾ (ഇഎസ്എ) പ്രഖ്യാപിച്ച കസ്തൂരിരംഗൻ റിപ്പോർട്ട് ചില ഇളവുകളോടെ നടപ്പാക്കാൻ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. ഇഎസ്എകളായി കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരാമർശിച്ച കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളെ രണ്ടായി തരംതിരിച്ച് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാനാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്ത് 123 വില്ലേജുകളിലായി നിശ്ചയിച്ചിരുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ ഇഎസ്എ പ്രദേശത്തുനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തെ, നിർമാണപ്രവർത്തനങ്ങൾക്കു തടസമില്ലാത്ത നോൺകോർ മേഖലയായി മാറ്റണമെന്നാണു നിർദേശം.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വിളിച്ച യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇതുസംബന്ധിച്ച വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതംഗീകരിക്കപ്പെട്ടാൽത്തന്നെ ബാക്കിയുള്ള 8,656 ചതുരശ്ര കിലോമീറ്റർ പ്രദേശം നിർമാണപ്രവർത്തനങ്ങൾക്കു വിലക്കുള്ള ഇഎസ്എ ആയി മാറും. നിരവധി ജനവാസമേഖലകൾ അവിടെയുമുണ്ട്. ആ പ്രദേശത്തെ ജനങ്ങളുടെയും കൃഷിചെയ്തു സാധാരണ ജീവിതം നയിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം.
പശ്ചിമഘട്ടവും അതിലെ ജൈവവൈവിധ്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ് എന്നതിൽ തർക്കമൊന്നുമില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നതു പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി എല്ലാവരെയും കൂടുതൽ ബോധവാന്മാരാക്കുന്നുമുണ്ട്.
എന്നാൽ, മനുഷ്യനെ മറന്നുകൊണ്ടുള്ള തീവ്രനിലപാടുകൾ പരിസ്ഥിതി മൗലികവാദികളും അവർക്കു കുടപിടിക്കുന്നവരും സ്വീകരിക്കുന്പോഴാണു സാധാരണജനങ്ങൾ അതിനെ എതിർക്കുന്നത്. മഴ വന്നാലും വേനൽ വന്നാലും അതിനു കാരണക്കാർ മലയോരകർഷകരാണ് എന്നുപറഞ്ഞാൽ എങ്ങനെ അംഗീകരിക്കാനാവും? കാലാകാലങ്ങളായി പശ്ചിമഘട്ട പ്രദേശങ്ങളിൽ കൃഷിചെയ്തു ജീവിക്കുന്ന മലയോര നിവാസികളുടെ അവിടത്തെ ജീവിതം അസാധ്യമാക്കുന്ന വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് അവരുടെ കഴുത്തിൽ കുരുക്കിടാനുള്ള തന്ത്രങ്ങളെയും തീരുമാനങ്ങളെയും അനുകൂലിക്കാൻ മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നവർക്കു കഴിയില്ല.
വനംവിസ്തൃതി വർധിപ്പിക്കുകയെന്ന ഗൂഢ അജൻഡയാണു പശ്ചിമഘട്ടസംരക്ഷണത്തിന്റെ പേരിലുള്ള ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കു പിന്നിലെന്നു പലരും വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്. കേരളത്തിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെപ്പറ്റി വേണ്ടത്ര പഠിക്കുകയും അവിടത്തെ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യാതെയാണ് ഈ റിപ്പോർട്ടുകൾ തയാറാക്കിയത് എന്നതാണ് അവയുടെ ഏറ്റവും വലിയ ന്യൂനത.
കേരളത്തിന്റെ വടക്കുമുതൽ തെക്കുവരെ നീണ്ടുകിടക്കുന്ന സഹ്യസാനുക്കളിൽ മണ്ണിനോടു പടവെട്ടി തലമുറകളായി ജീവിച്ചുവരുന്ന ലക്ഷക്കണക്കിനു മനുഷ്യരുണ്ട് എന്ന വസ്തുതയ്ക്കു നേരേ കണ്ണടച്ചുകൊണ്ടാണു പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിൽ തന്റെ റിപ്പോർട്ട് തയാറാക്കിയത്. മലയോരമേഖലകളിലെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന പരിഷ്കൃത മനുഷ്യരെ പ്രാകൃതയുഗത്തിലെ അവസ്ഥയിലേക്കു മടക്കിക്കൊണ്ടുപോകാൻ നിർബന്ധിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിൽ നിർദേശിച്ച പല നിയന്ത്രണങ്ങളും.
അതിനു കൈയടിക്കാൻ നഗരവാസികളായ കുറേ പരിസ്ഥിതിമൗലികവാദികളെ കിട്ടി. എങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിനെതിരേ ജനരോഷം ശക്തമാവുകയും സംസ്ഥാന സർക്കാർ എതിർപ്പറിയിക്കുകയും ചെയ്തതോടെ കേന്ദ്ര സർക്കാർ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. കസ്തൂരിരംഗനെ പരിഷ്കരിച്ച റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ചു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കേരളത്തിലെ വനപ്രദേശങ്ങളെ കണ്ടെത്തിയത്. ഉപഗ്രഹചിത്രങ്ങളിൽ പതിഞ്ഞ റബർത്തോട്ടങ്ങളും മറ്റു നാണ്യവിളത്തോട്ടങ്ങളുമൊക്കെ വനങ്ങളായി റിപ്പോർട്ടിൽ വന്നു. ഇത്തരം പല ന്യൂനതകളും കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും ഗാഡ്ഗിൽ റിപ്പോർട്ടിനെക്കാളും ഭേദമായി അതു പലർക്കും തോന്നി. കേരളത്തിലെ പശ്ചിമഘട്ടപ്രദേശങ്ങൾ നേരിൽകണ്ടു സ്ഥിതിഗതികൾ വിലയിരുത്താനോ അവിടത്തെ ജനപ്രതിനിധികളുമായി കൂടിയാലോചന നടത്താനോ ഗാഡ്ഗിലോ കസ്തൂരിരംഗനോ തയാറായില്ല എന്നതാണു രണ്ടു റിപ്പോർട്ടുകളുടെയും ന്യൂനത. എയർകണ്ടീഷൻഡ് മുറിയിലിരുന്നു തത്പരകക്ഷികൾ ആഗ്രഹിക്കുന്നവിധം അവർ റിപ്പോർട്ട് തയാറാക്കി.
മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾപോലല്ല കേരളത്തിലെ വില്ലേജുകൾ എന്ന വസ്തുതപോലും റിപ്പോർട്ട് തയാറാക്കിയവർ കണക്കിലെടുത്തില്ല. കേരളത്തിൽ വനപ്രദേശങ്ങളുള്ള വില്ലേജുകളിലും വലിയ ജനവാസകേന്ദ്രങ്ങളുണ്ട്. അത്തരം വില്ലേജുകളെ മുഴുവനായി ഇഎസ്എയിൽ ഉൾപ്പെടുത്തുന്പോൾ അവിടത്തെ ജനജീവിതത്തിനു ചങ്ങലപ്പൂട്ടു വീഴും. ഇത്തരം കാര്യങ്ങൾ കേരളം കേന്ദ്രസർക്കാരിനു മുന്നിൽ ശക്തമായി അവതരിപ്പിക്കേണ്ടതുണ്ട്.
നിർഭാഗ്യവശാൽ ഇപ്പോൾ സംസ്ഥാനത്തിന്റെ മുൻഗണനാക്രമങ്ങൾ മറ്റു പലതുമാണ്. പല സമ്മർദങ്ങൾക്കും ഒത്തുതീർപ്പുകൾക്കും വഴങ്ങി കേരളത്തിന്റെ താത്പര്യങ്ങൾ ബലികഴിക്കപ്പെടുന്ന ഗതികേട് മുല്ലപ്പെരിയാർ പ്രശ്നത്തിലും മറ്റും നാം കാണുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കാര്യത്തിൽ അതുണ്ടാകാൻ പാടില്ല. മലയോരനിവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. പശ്ചിമഘട്ടത്തിലെ ജനവാസമേഖലകളിൽ പാറ പൊട്ടിക്കുന്നതിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കർഷകർ എതിർക്കുന്നില്ല. എന്നാൽ, വീടുവയ്ക്കുന്നതിനും കൃഷി വികസിപ്പിക്കുന്നതിനും വ്യാപാരപ്രവർത്തനങ്ങൾ നടത്തുന്നതിനുമൊക്കെ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ജനജീവിതം അസാധ്യമാകും.
ഇഎസ്എയിൽ കോർ, നോൺ കോർ എന്നിങ്ങനെ തിരിക്കുകയാണെങ്കിൽ നോൺ കോർ മേഖലകളെ കൃത്യമായി നിർവചിച്ചു വ്യക്തത വരുത്തണമെന്നും നിയമപരമായ സാധുതയും സംസ്ഥാനത്തിന്റെ അധികാരങ്ങളും ഉറപ്പാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര ജനങ്ങൾക്കു സാധാരണജീവിതം നയിക്കാനുള്ള അവകാശം ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്.
ഇഎസ്എ കുരുക്കിൽനിന്നു മലയോരജനതയെ രക്ഷിക്കണം
01:10 AM Dec 06, 2021 | Deepika.com