മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്ര സർക്കാർ ഇടപെടേണ്ടതുണ്ട്. ഇന്ത്യയിലെ പൗരന്മാരായ കേരളീയർ സുരക്ഷയ്ക്കുവേണ്ടി ഇനി ഏതു വാതിലിലാണു മുട്ടേണ്ടത്?
ഒരു പേക്കിനാവുപോലെ മധ്യകേരളത്തിലെ ജനങ്ങളുടെ ഉറക്കംകെടുത്തുന്ന വിഷയമാണു കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം. ഡാം തകർന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി വേവലാതിപ്പെടുന്ന മനുഷ്യരുടെ ആശങ്കയെ പുച്ഛിച്ചുതള്ളുന്ന നിഷേധാത്മക നിലപാടിന് ഒരു മാറ്റവും വരുത്താൻ തമിഴ്നാട് തയാറല്ല എന്നതിന്റെ പുതിയ ദൃഷ്ടാന്തമാണ് ആളുകൾ ഗാഢനിദ്രയിലാണ്ടു കിടക്കുന്ന പാതിരാത്രി സമയത്തും ഒരു മുന്നറിയിപ്പുമില്ലാതെ ഡാമിലെ വെള്ളം തുറന്നുവിടുന്ന നടപടി.
കേരളത്തിലെ ജനങ്ങൾക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല, തങ്ങളുടെ കാര്യം നടക്കണം എന്ന തരത്തിലുള്ള മനുഷ്യത്വരഹിത സമീപനമാണിത്. വേണ്ടത്ര സമയംമുമ്പു മുന്നറിയിപ്പ് നല്കിയശേഷം പകൽ മാത്രമേ ഡാം തുറന്നുവിടാവൂ എന്ന് ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയുള്ളതാണ്. അതൊന്നും മാനിക്കാതെ തങ്ങൾക്കിഷ്ടമുള്ളതുപോലെ ചെയ്യുമെന്ന ധാർഷ്ട്യമാണു തമിഴ്നാടിന്റെ നടപടികളിൽ തെളിയുന്നത്. അന്തർസംസ്ഥാന ബന്ധങ്ങളിൽ പാലിക്കേണ്ട മര്യാദകൾ അവർ ലംഘിക്കുന്നു.
1895-ൽ പണി പൂർത്തിയാകുകയും ഡീകമ്മീഷൻ ചെയ്യേണ്ട കാലാവധി പണ്ടേ കഴിയുകയും ചെയ്ത മുല്ലപ്പെരിയാർ ഡാം മധ്യകേരളത്തിലെ ജനങ്ങളെ ഒരു ജലബോംബ് എന്ന നിലയിൽ ഭയപ്പെടുത്താൻ തുടങ്ങിയിട്ടു കാലം കുറെയായി. പുതിയൊരു ഡാം നിർമിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന കേരളത്തിന്റെ ആവശ്യത്തെ, ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതുപോലെ, അറ്റകുറ്റപ്പണികൾ നടത്തി ഡാം സുരക്ഷിതമാക്കിയെന്ന വാദംകൊണ്ടു നേരിടാനാണു തമിഴ്നാട് ശ്രമിക്കുന്നത്.
റിക്ടർ സ്കെയിലിൽ 6.5 അളവിൽ കൂടിയ ഭൂകന്പങ്ങളെ മുല്ലപ്പെരിയാർ ഡാം അതിജീവിക്കില്ലെന്ന് ഐഐടി റൂർക്കി നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളതാണ്. ശേഷിക്കപ്പുറം ജലം സംഭരിച്ചാൽ ഈ ഡാം തകരാമെന്നാണ് യുഎൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ നടത്തിയ പഠനത്തിലും പറയുന്നത്. എന്നിട്ടും ഡാമിൽ പരമാവധി വെള്ളം സംഭരിച്ച് കേരളത്തിലെ ജനങ്ങളുടെ നെഞ്ചിൽ ആശങ്കയുടെ തീ കോരിയിടാനാണു തമിഴ്നാടിന്റെ ശ്രമം. ജലനിരപ്പ് സംബന്ധിച്ച സുപ്രീംകോടതി നിർദേശങ്ങൾ ലംഘിക്കുന്നില്ല എന്നു കാണിക്കാനായി ഇരുട്ടിന്റെ മറവിൽ വെള്ളം ഒഴുക്കിവിട്ട് കേരളീയരെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂർ രാജ്യം ലയിച്ചതോടെ കാലഹരണപ്പെട്ടതായി പല നിയമജ്ഞരും അഭിപ്രായപ്പെടുന്ന ഒരു കരാറിന്റെ മറവിലാണ് തമിഴ്നാട് ഇന്നും മുല്ലപ്പെരിയാർ ഡാമിൽ അവകാശം നിലനിർത്തുന്നത്. എങ്കിലും ഡാമിന്റെ സുരക്ഷാഭീഷണി ഇല്ലാതാക്കണം എന്നല്ലാതെ തമിഴ്നാടിനു വെള്ളം നൽകില്ല എന്നു കേരളം ഒരിക്കലും പറഞ്ഞിട്ടില്ല. തമിഴ്നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്നതാണു സംസ്ഥാനത്തിന്റെ നിലപാട്. ഉദാരപൂർവമായ ഈ സമീപനത്തിനു യോജിച്ചവിധത്തിലല്ല തമിഴ്നാടിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങൾ.
കേന്ദ്രസർക്കാരിനെയും ജലകമ്മീഷനെയും സ്വാധീനിച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചും കാര്യങ്ങൾ തങ്ങളുടെ വഴിക്കു കൊണ്ടുപോകാമെന്ന ധാർഷ്ട്യമാണ് അവരുടെ നടപടികളിൽ തെളിയുന്നത്. തമിഴ്നാടിനു സഹായകമായ നിലപാടുകൾ പലതും കേരളത്തിൽനിന്നുണ്ടായിട്ടും ഇതാണു സ്ഥിതി. മുല്ലപ്പെരിയാർ ബേബിഡാം ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കേരള വനംവകുപ്പിന്റെ നടപടി വിവാദമായപ്പോൾ അതു റദ്ദാക്കിയിരുന്നു.
സർക്കാരിലെ ഉന്നതരുടെ മൗനാനുവാദമില്ലാതെ ഇങ്ങനെയൊരു അനുമതി നല്കൽ സാധ്യമാകില്ലെന്ന് അഭിപ്രായമുയർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുന്പെങ്കിലും അറിയിക്കണമെന്നു കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തെഴുതിയത് ഒരു മാസം മുന്പാണ്. ഒരു ഊമക്കത്തിന്റെ വിലപോലും അതിനില്ലേ?
വ്യാഴാഴ്ച വെളുപ്പിന് 2.30നാണു യാതൊരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാർ ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പിൽവേയിലെ പത്ത് ഷട്ടറുകളും 60 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 8,000 ഘനയടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കി. നദീതീരത്തെ വീടുകളിൽ ഉറങ്ങിക്കിടന്നവർ എഴുന്നേറ്റോടേണ്ട സ്ഥിതിയുണ്ടായി.
കൊച്ചുകുട്ടികളും വയോധികരുമെല്ലാം അതിലുണ്ട്. ജനങ്ങളിൽ ഇതു വലിയ പ്രതിഷേധമുണ്ടാക്കിയതു സ്വാഭാവികം. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ട നടപടി പ്രതിഷേധാർഹമാണെന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നതിനെതിരേ മുഖ്യമന്ത്രി വീണ്ടും തമിഴ്നാടിനു കത്തയച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാം ഡി-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിൽ പ്രതിഷേധമുയർത്തി.
മുല്ലപ്പെരിയാർ ഡാമിൽനിന്നു രാത്രി വൈകി ജലം തുറന്നുവിടുന്നത് അവസാനിപ്പിക്കാൻ തമിഴ്നാടിനു നിർദേശം നല്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം എംപിമാരായ ജോസ് കെ. മാണിയും തോമസ് ചാഴികാടനും പ്രധാനമന്ത്രിക്കു കത്തു നൽകി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക അകറ്റാനും സുരക്ഷ ഉറപ്പാക്കാനും കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ട്. ഇന്ത്യയിലെ പൗരന്മാരായ കേരളീയർ സുരക്ഷയ്ക്കുവേണ്ടി ഇനി ഏതു വാതിലിലാണു മുട്ടേണ്ടത്?
മുല്ലപ്പെരിയാറിൽ തമിഴ്നാടിന് എന്തുമാകാമെന്നോ?
11:28 PM Dec 03, 2021 | Deepika.com