കോൺഗ്രസിനെ അവഗണിച്ചുകൊണ്ടു പ്രതിപക്ഷ ഐക്യനീക്കം ഫലപ്രാപ്തിയിലെത്തിക്കാൻ മമത ബാനര്ജിക്കു കഴിയുമോയെന്നു സംശയിക്കണം.
ഒരു മാസം മുന്പു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്കു ചില തിരിച്ചടികൾ നേരിട്ടെങ്കിലും അവർക്കു വെല്ലുവിളി ഉയർത്തുന്ന ബദൽശക്തിയാകാൻ ശ്രമിക്കാതെ അനൈക്യത്തിന്റെ പാതയിലൂടെ ചരിക്കുകയാണു രാജ്യത്തെ പ്രതിപക്ഷകക്ഷികൾ. ബിജെപി കഴിഞ്ഞാൽ പ്രധാന രാഷ്ട്രീയകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസാണു സ്വാഭാവികമായും പ്രതിപക്ഷ നേതൃസ്ഥാനത്തു വരേണ്ടത്.
പക്ഷേ കോൺഗ്രസിന്റെ സ്ഥാനം അംഗീകരിച്ചുകൊടുക്കാൻ ചില പ്രമുഖ പ്രതിപക്ഷ പാർട്ടികൾ തയാറാകുന്നില്ല. ഇതു രണ്ടു കാരണങ്ങൾ കൊണ്ടാവാം. ഒന്ന്, ബിജെപിയെ കേന്ദ്രഭരണത്തിൽനിന്നു താഴെയിറക്കുന്നതിനു തക്ക സംഘടനാപാടവവും നേതൃവൈഭവവും കോൺഗ്രസിനുണ്ടോയെന്നു മറ്റു പാർട്ടികൾക്കുള്ള സംശയം. രണ്ട്, പ്രതിപക്ഷ കക്ഷിനേതാക്കൾ പലർക്കുമുള്ള പ്രധാനമന്ത്രിപദ മോഹം. പ്രതിപക്ഷത്തെ ഭിന്നത പരമാവധി മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അതിനിടെയാണു പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ ചില രാഷ്ട്രീയനീക്കങ്ങൾ.
കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കുന്ന പ്രസ്താവന മമതാ ബാനർജിയിൽ നിന്ന് ഇന്നലെയുമുണ്ടായി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിൽ തത്കാലം ചേരില്ലെന്ന് അവർ വ്യക്തമാക്കി. ഏതാനും ദിവസം മുന്പ് ഡൽഹിയിലെത്തിയ മമത പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചർച്ച നടത്തിയെങ്കിലും കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ തയാറായിരുന്നില്ല. ഡൽഹിയിലെത്തുമ്പോഴെല്ലാം സന്ദർശിക്കാൻ സോണിയാഗാന്ധി ഭരണഘടനാ പദവിയിലുള്ള ആളൊന്നുമല്ലല്ലോ എന്നാണവർ ചോദിച്ചത്. അതേസമയം എൻസിപി, ശിവസേന തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുമായി ആശയവിനിമയം നടത്താൻ മമത സമയം കണ്ടെത്തുന്നുമുണ്ട്.
രാജ്യസഭയിലെ പ്രതിപക്ഷനേതാവായ കോൺഗ്രസിലെ മല്ലികാർജുൻ ഖാർഗെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തില്ല. എന്നാൽ, കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു. പൊതുകാര്യങ്ങളിൽ ഇതര പ്രതിപക്ഷ പാർട്ടികളുമായി തുടർന്നും സഹകരിക്കുമെന്നാണു തൃണമൂൽ കോൺഗ്രസിന്റെ നിലപാട്. കോൺഗ്രസ് ആദ്യം സ്വന്തം പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാകട്ടെ മറ്റു പാർട്ടികളുമായുള്ള ഏകോപനം എന്നായിരുന്നു ഒരു തൃണമൂൽ നേതാവിന്റെ പ്രതികരണം.
വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ആകെയുള്ള 17 കോൺഗ്രസ് എംഎൽഎമാരിൽ 12 പേരെയും അടർത്തിയെടുത്ത തൃണമൂൽ കോൺഗ്രസിന്റെ നീക്കമാണ് ഇരുപാർട്ടികളെയും തമ്മിൽ കൂടുതൽ അകറ്റിയത്. മേഘാലയയിൽ ഇതുവരെ സാന്നിധ്യം അറിയിച്ചിട്ടില്ലാതിരുന്ന തൃണമൂൽ കോൺഗ്രസ് ഈയൊരു നീക്കത്തിലൂടെ അവിടത്തെ മുഖ്യപ്രതിപക്ഷമായി മാറി. വിഭാഗീയ ശക്തികൾക്കെതിരേ പോരാടാൻ കോൺഗ്രസിനു കരുത്തില്ലെന്ന ആരോപണമുയർത്തിയാണ് മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കൂടാരത്തിലെത്തിയത്.
അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽനിന്നു മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലെയ്റോ ഉൾപ്പെടെയുള്ള ഏതാനും കോൺഗ്രസ് നേതാക്കളെ നേരത്തേ തൃണമൂൽ വലയിലാക്കിയിരുന്നു. മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്, ഹരിയാന മുൻ പിസിസി അധ്യക്ഷൻ അശോക് തൻവർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും തൃണമൂലിലെത്തി. പശ്ചിമബംഗാളിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രങ്ങളെ തൂത്തെറിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം നേടി ഭരണം നിലനിർത്തിയ മമതാ ബാനർജി ഇന്ദ്രപ്രസ്ഥത്തിലേക്കാണു കണ്ണു പായിക്കുന്നതെന്ന് അവരുടെ ഇപ്പോഴത്തെ നീക്കങ്ങൾ സൂചിപ്പിക്കുന്നു.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രവർത്തനശൈലിയിൽ ഒരുവിഭാഗം പാർട്ടിനേതാക്കൾക്കുതന്നെ അതൃപ്തിയുണ്ട്. അപ്പോൾപ്പിന്നെ കോൺഗ്രസ് വിട്ടു സ്വന്തം പാർട്ടിയുണ്ടാക്കി കരുത്തു തെളിയിച്ച മമതാ ബാനർജിയെപ്പോലൊരു തീപ്പൊരി നേതാവിന്റെ കാര്യം പറയേണ്ടതില്ലല്ലോ. എങ്കിലും കോൺഗ്രസിനെ അവഗണിച്ചുകൊണ്ടു പ്രതിപക്ഷ ഐക്യനീക്കം ഫലപ്രാപ്തിയിലെത്തിക്കാൻ മമതയ്ക്കു കഴിയുമോയെന്നു സംശയിക്കണം.
ബംഗാളിനു പുറത്തും സാന്നിധ്യമറിയിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടി ഇപ്പോഴും കോൺഗ്രസ് തന്നെയാണ്.
ഏതാനും ദിവസം മുന്പു നടന്ന ത്രിപുര തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ തൂത്തുവാരിയതു ബിജെപി ആയിരുന്നു. ആകെയുള്ള 334 വാർഡുകളിൽ 329 ലും ബിജെപി ജയിച്ചു. ദശകങ്ങൾ ത്രിപുര ഭരിച്ച സിപിഎം മൂന്നു സീറ്റിലൊതുങ്ങി. ബിജെപിയെ തളയ്ക്കുമെന്ന് അവകാശപ്പെട്ട തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റിലാണു ജയിക്കാനായത്.
കോൺഗ്രസിനു സീറ്റൊന്നും കിട്ടിയില്ല. മൂപ്പിളമ തർക്കം മറന്നു പ്രതിപക്ഷ പാർട്ടികളെല്ലാം ഒന്നിച്ചുനിന്നാലേ ബിജെപിയെ ചെറുക്കാൻ കഴിയൂ എന്നാണ് ഈ ഫലവും തെളിയിച്ചത്. കോൺഗ്രസിനെ ഒഴിവാക്കി മുന്നേറാൻ ശ്രമിക്കുന്ന മമതാ ബാനർജിയും ഇതു മനസിലാക്കുമെന്നു കരുതാം.
മമതയുടെ നീക്കങ്ങളും പ്രതിപക്ഷത്തെ അനൈക്യവും
11:36 PM Dec 01, 2021 | Deepika.com