ഡൽഹിയിലെ കർഷകസമരത്തിന്റെ വിജയം കേരളമടക്കം രാജ്യത്തെല്ലായിടത്തെയും കർഷകർക്കു പുതിയൊരു ആത്മവിശ്വാസം പകർന്നിട്ടുണ്ട്. കേരളത്തിലെ കർഷകർ ഇപ്പോൾ പ്രകൃതിക്ഷോഭ ദുരിതങ്ങളും വന്യമൃഗശല്യവും മൂലം വലിയ കുരുക്കിലാണ്.
മൂന്നു വിവാദ കാർഷികനിയമങ്ങളും കേന്ദ്രസർക്കാർ പാർലമെന്റിൽ ബില്ലവതരിപ്പിച്ചു പിൻവലിച്ചതോടെ രാജ്യത്തെ കർഷകർ അവകാശസംരക്ഷണത്തിനായി നടത്തിയ വലിയൊരു പോരാട്ടം വിജയം കണ്ടിരിക്കുകയാണ്. ഒരുവർഷം നീണ്ട കർഷകസമരം അതിന്റെ പ്രധാനലക്ഷ്യം നേടിയിരിക്കെ അവശേഷിക്കുന്ന തർക്കവിഷയങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള വിവേകവും സംയമനവും കേന്ദ്രസർക്കാരും കർഷകസംഘടനകളും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. നിലനില്പിനായി തങ്ങൾ നടത്തിയ പ്രക്ഷോഭം ഒരു രാഷ്ട്രീയപാർട്ടിക്കും മുതലെടുപ്പിന് അവസരമാകരുതെന്നു കർഷകസംഘടനകൾ നിഷ്കർഷ പുലർത്തിയിരുന്നു. അതിനാൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെച്ചൊല്ലി രാഷ്ട്രീയപാർട്ടികൾ നടത്തുന്ന വാദപ്രതിവാദങ്ങളിൽ വലിയ കഴന്പൊന്നുമില്ല എന്നതാണു യാഥാർഥ്യം.
പാർലമെന്റിൽ വേണ്ടത്ര ചർച്ചയില്ലാതെ മൂന്നു വിവാദബില്ലുകളും പാസാക്കിയതുപോലെ ചർച്ചയൊന്നുമില്ലാതെ ഞൊടിയിടെയാണ് അവ പിൻവലിച്ചതും. അതുസംബന്ധിച്ച തർക്കങ്ങളും കർഷകരുടെ പ്രശ്നങ്ങളെ സ്പർശിക്കുന്നതല്ല.
ഇന്ത്യയുടെ പ്രക്ഷോഭചരിത്രത്തിൽ പുതുചരിത്രമെഴുതാൻ രാജ്യതലസ്ഥാനമായ ഡൽഹി കേന്ദ്രീകരിച്ചു നടന്ന കർഷകസമരത്തിനു കഴിഞ്ഞു. കാർഷികോത്പന്നങ്ങൾക്കു താങ്ങുവില നിയമംവഴി ഉറപ്പാക്കുകയോ അതുസംബന്ധിച്ച നടപടികൾക്കു കേന്ദ്രം തുടക്കമിടുകയോ ചെയ്യുംവരെ പ്രക്ഷോഭം തുടരുമെന്നാണു സമരം നയിച്ച സംയുക്ത കിസാൻ മോർച്ച പറഞ്ഞത്. താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുടർപ്രക്ഷോഭത്തിനു രൂപം നൽകുമെന്നാണ് അവരുടെ മുന്നറിയിപ്പ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്രസർക്കാർ അതുമായി ബന്ധപ്പെട്ടു നടത്തിയ ചില അവകാശവാദങ്ങളെ പ്രക്ഷോഭകർ ചോദ്യംചെയ്യുന്നു.
വിളകൾ സ്വതന്ത്രമായി വിൽക്കാനുള്ള അവകാശം നിയമംവഴി ആദ്യമായി നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നു കിസാൻ മോർച്ച ചൂണ്ടിക്കാട്ടി. തങ്ങളുടെ വിളകൾ ഇഷ്ടമുള്ളവർക്കു വിൽക്കാനുള്ള അവകാശം കർഷകർക്കു ലഭ്യമാക്കുന്ന നിയമം പല സംസ്ഥാനങ്ങളും പാസാക്കിയിട്ടുണ്ട്. കേരളത്തിലെ കർഷകർ, ചില ഉത്പന്നങ്ങളുടെ കാര്യത്തിലൊഴികെ, ഈ സ്വാതന്ത്ര്യം പണ്ടുമുതലേ ഉപയോഗിച്ചുവരുന്നവരാണ്. കുത്തകകളെ സംരക്ഷിക്കാനാണു വിവാദ കാർഷികനിയമങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന ആരോപണം കർഷകരെ പ്രക്ഷോഭത്തിലേക്കു തള്ളിവിട്ട പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം-2020, കർഷക (ശക്തീകരണ, സംരക്ഷണ) നിയമം-2020, അവശ്യസാധന നിയമഭേദഗതി-2020 എന്നീ വിവാദ നിയമങ്ങൾ 2020 സെപ്റ്റംബറിലാണു പാർലമെന്റിൽ പാസാക്കിയത്. കാർഷികോത്പന്ന വിപണി കൈയടക്കാൻ കോർപറേറ്റുകളെ സഹായിക്കുന്നതിനാണ് ഈ നിയമഭേദഗതികളെന്ന് ആരോപണമുയർന്നു. വിവാദ നിയമങ്ങൾ നടപ്പായാൽ കോർപറേറ്റുകൾ പറയുന്ന വിലയ്ക്കു കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കേണ്ട ദുരവസ്ഥ സംജാതമാകുമെന്നും കരാർ തൊഴിലാളികളുടെ അവസ്ഥയിലേക്കു കർഷകർ മാറുമെന്നും വിലയിരുത്തലുകളുണ്ടായി. എന്നാൽ, ഉത്തരേന്ത്യയിൽ കർഷകർ ധാന്യങ്ങൾ വിൽക്കുന്ന ചന്തകളായ മണ്ഡികളിലെ ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കാനും കർഷകർക്കു രാജ്യത്തെവിടെയും ഉത്പന്നം വിൽക്കാനും ഈ നിയമങ്ങൾ സഹായിക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം.
സർക്കാരിനു തെറ്റുപറ്റിയതു സമ്മതിക്കേണ്ടിവരുമെന്നതുകൊണ്ടാണു പാർലമെന്റിൽ ചർച്ചകൂടാതെ മൂന്നു നിയമങ്ങളും പിൻവലിച്ചതെന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തിയത്. കർഷകപ്രക്ഷോഭം മുതലെടുത്തു രാജ്യത്തു സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനാണു നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നു സർക്കാരും വാദിച്ചു. ഇതിൽ കൂടുതൽ ശരി ഏതു വാദത്തിനാണെങ്കിലും കർഷകർ ഉയർത്തിയ ആവശ്യങ്ങൾ നിറവേറ്റപ്പെടണം എന്നതിലാണു കാര്യം.
പ്രധാനമായും ഉത്തരേന്ത്യൻ കർഷകരാണു പ്രക്ഷോഭത്തിനിറങ്ങിയത്. അവരുടെ പ്രശ്നങ്ങളാണു പ്രക്ഷോഭസമയത്തു കൂടുതലായും ചർച്ചചെയ്യപ്പെട്ടതും. അതിൽത്തന്നെ, വിളവെടുപ്പു കഴിഞ്ഞു കർഷകർ വൈക്കോൽ കത്തിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന പ്രശ്നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പ്രായോഗിക പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതു സർക്കാരാണ്. ചില്ലുമേടയിലിരുന്നു കർഷകരെ കല്ലെറിയരുതെന്നു സുപ്രീംകോടതിവരെ ഓർമിപ്പിച്ചു. കേരളത്തിലെ കർഷകർ ഇപ്പോൾ പ്രകൃതിക്ഷോഭ ദുരിതങ്ങളും വന്യമൃഗശല്യവും മൂലം വലിയ കുരുക്കിലാണ്. എത്ര പണം മുടക്കി കൃഷിയിറക്കിയാലും എന്തെങ്കിലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അവർക്കില്ലാതായിരിക്കുന്നു. കർഷകത്തൊഴിലാളികളുടെ ദൗർലഭ്യവും ഉയർന്ന കൂലിയും രാസവളത്തിന്റെ ക്ഷാമവുമെല്ലാം ഇതിനുപുറമേ. റബർവില ഉയരാൻ തുടങ്ങിയെങ്കിലും മഴമൂലം ടാപ്പിംഗ് നടത്താനാവാത്ത സ്ഥിതി. കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സംസ്ഥാന സർക്കാർ കുറേക്കൂടി താത്പര്യമെടുക്കേണ്ടതുണ്ട്. ഏതായാലും, ഡൽഹിയിലെ കർഷകസമരത്തിന്റെ വിജയം കേരളമടക്കം രാജ്യത്തെല്ലായിടത്തെയും കർഷകർക്കു പുതിയൊരു ആത്മവിശ്വാസം പകർന്നിട്ടുണ്ട് എന്നത് അംഗീകരിക്കണം.
കർഷക പോരാട്ടവിജയം ഓർമപ്പെടുത്തുന്നത്
11:53 PM Nov 30, 2021 | Deepika.com