യുവതലമുറയെ തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളെപ്പറ്റിയുള്ള ചില മുന്നറിയിപ്പുകൾ കൊച്ചിയിലെ കാറപകടം നല്കുന്നുണ്ട്. ഇതിലെ എല്ലാ ദുരൂഹതകളും നീക്കുന്ന വിധത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. മയക്കുമരുന്നു മാഫിയകളെ അമർച്ച ചെയ്യണം.
ജീവിതം ആഘോഷിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവർ കൂടിവരുന്ന ഇന്നത്തെ യുവതലമുറയുടെ ആർഭാടജീവിത പാച്ചിലിനിടയിൽ സംഭവിക്കുന്ന ചില അപകടങ്ങൾ സമൂഹത്തിനുനേർക്കും വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. മൂന്നാഴ്ചമുന്പ് കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണർ അപ്പും കാറപകടത്തിൽ മരിച്ച സംഭവവും അതിലെ ദുരൂഹതകളും ജിജ്ഞാസ നിറഞ്ഞ ചർച്ചകൾക്കും ആശങ്കാകുലമായ ചിന്തകൾക്കും വഴിവച്ചിരിക്കുകയാണ്.
സൗന്ദര്യമത്സരത്തിൽ വിജയിച്ചു മോഡലിംഗ് രംഗത്തേക്കുവന്ന രണ്ടു യുവതികൾ നവംബർ ഒന്നിനു പുലർച്ചെ വൈറ്റില-ഇടപ്പള്ളി ബൈപാസിലുണ്ടായ കാറപകടത്തിൽ മരിച്ചപ്പോൾ അത് അമിതവേഗം മൂലമുള്ള അപകടമാണെന്നേ എല്ലാവരും ആദ്യം കരുതിയുള്ളൂ. കാറിൽ ഇവരോടൊപ്പമുണ്ടായിരുന്ന ഒരു യുവാവും പിന്നീട് ആശുപത്രിയിൽവച്ചു മരിച്ചു. കാർ ഡ്രൈവർ മാത്രമാണു രക്ഷപ്പെട്ടത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുന്പോഴാണ് അപകടമുണ്ടായത് എന്ന വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ നിറംമാറുകയും ദിവസം ചെല്ലുന്തോറും ദുരൂഹത വർധിച്ചുവരികയും ചെയ്തു.
എരിവും പുളിയും ചേർത്ത കഥകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അപകടത്തിൽപ്പെട്ടവർ ലഹരിപാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രചാരണമുണ്ടായി. ഇവർ പോയ കൊച്ചിയിലെ നന്പർ 18 ഹോട്ടൽ ലഹരിപാർട്ടികൾ സ്ഥിരമായി നടക്കുന്ന ഇടമാണെന്നു വാർത്ത വന്നു. കേസന്വേഷണത്തിൽ പോലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നില്ല എന്ന ആരോപണമുയർന്നു. അപകടത്തിൽപ്പെട്ട കാറിനെ മറ്റൊരു കാർ പിന്തുടർന്നിരുന്നു എന്ന വെളിപ്പെടുത്തലുണ്ടായതോടെ കേസിനു വഴിത്തിരിവായി. പിന്തുടർന്ന കാറിന്റെ ഉടമ ഹോട്ടലുടമയുടെ സുഹൃത്തായിരുന്നു.
ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ മോഡലുകൾ സഞ്ചരിച്ച കാർ അമിതവേഗത്തിലാണു പോകുന്നതെന്നു പറയാനാണ് താൻ പിന്തുടർന്നതെന്നായിരുന്നു മറുപടി. വിശ്വാസയോഗ്യമല്ലാത്ത ഇത്തരമൊരു മൊഴി വന്നതോടെ സംശയങ്ങൾ പിന്നെയും വർധിച്ചു. ഹോട്ടലിൽവച്ച് ആരെങ്കിലും യുവതികളെ ശല്യം ചെയ്തിരിക്കാമെന്നും അതിൽനിന്നു രക്ഷപ്പെടാനാണു കാറിൽ കയറി അമിതവേഗത്തിൽ പോയതെന്നുമായി നിഗമനം.
അന്നു രാത്രി ഹോട്ടലിൽ എന്താണു നടന്നതെന്നു മനസിലാക്കാനായി പോലീസ് അവിടത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ ഡിജെ പാർട്ടി നടന്ന ഹാളിലെയും മറ്റുചില ഇടങ്ങളിലെയും ദൃശ്യങ്ങൾ രേഖപ്പെടുത്തിയ ഹാർഡ് ഡിസ്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഹോട്ടലുടമയുടെ നിർദേശാനുസരണമാണ് അങ്ങനെ ചെയ്തതെന്നു വ്യക്തമായപ്പോൾ അയാളും അഞ്ചു ഹോട്ടൽ ജീവനക്കാരും അറസ്റ്റിലായി. കോടതിയിൽനിന്നു പിന്നീട് ഇവർക്കു ജാമ്യം ലഭിച്ചു.
ഹോട്ടലിൽ അന്നു സിനിമാ പ്രവർത്തകർ ഉൾപ്പെടെയുള്ള ചില വിഐപികൾ താമസിച്ചിരുന്നെന്നും കാറപകട കേസ് അവരിലേക്കു നീളാതിരിക്കാനാണു ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതെന്നും വ്യാഖ്യാനമുണ്ടായി. ഹോട്ടലുടമയെ പോലീസ് സഹായിക്കുന്നുവെന്നും എന്തൊക്കെയോ മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നുമൊക്കെയുള്ള സംശയങ്ങൾ പൊതുജനത്തിനുണ്ട്. അത്തരം സംശയങ്ങളും ദുരൂഹതകളും നീങ്ങണം. കാറപകടത്തിലേക്കു നയിച്ച സംഭവപരന്പരകൾ ആസൂത്രണം ചെയ്യപ്പെട്ടതാണെങ്കിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. അതിനു പൊതുജനത്തിനു ബോധ്യമാകുന്നവിധത്തിലുള്ള സത്യസന്ധമായ അന്വേഷണം ആവശ്യമുണ്ട്.
കേസിൽനിന്നു ഹോട്ടലുടമയെ ഒഴിവാക്കാൻ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടെന്ന പ്രചാരണം ശക്തമാണ്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിട്ടുണ്ട്. കാറപകടത്തിൽ മരിച്ച യുവതികൾക്കും സുഹൃത്തുക്കൾക്കും ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ മദ്യം നല്കിയെന്നും മയക്കുമരുന്നു കൈമാറിയെന്നും കോടതിയിൽ പോലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി പോലുള്ള ഒരു നഗരത്തിൽ വിഐപികൾ വന്നു താമസിക്കുന്ന ഒരു ഹോട്ടലിൽ പോലീസിന്റെ അറിവോ മൗനസമ്മതമോ ഇല്ലാതെ മയക്കുമരുന്ന് ഇടപാടുകൾ നടക്കുമോ? നിയമപാലനരംഗത്തും സാമൂഹ്യജീവിതത്തിലുമെല്ലാം കാര്യമായ മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും യുവതലമുറയെ നശിപ്പിക്കുന്ന വലിയ വിപത്തായി മാറിയിരിക്കുന്നു. ഇങ്ങനെ യുവതലമുറ നശിക്കുന്പോൾ സമൂഹത്തിന്റെ നിലനില്പാണ് അപകടത്തിലാകുന്നത്. സമൂഹനന്മ കാംക്ഷിക്കുന്നവർ ഇത്തരം അപകടങ്ങൾ ചൂണ്ടിക്കാട്ടുന്പോൾ അവരെ തേജോവധം ചെയ്തും ഭീഷണിപ്പെടുത്തിയും നിശബ്ദരാക്കാനാണു മയക്കുമരുന്നു ലോബിയെ നിയന്ത്രിക്കുന്നവർ ശ്രമിക്കുന്നത്.
യുവതലമുറയെ തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളെപ്പറ്റിയുള്ള ചില മുന്നറിയിപ്പുകൾ കൊച്ചിയിലെ കാറപകടം നല്കുന്നുണ്ട്. ഇതിലെ എല്ലാ ദുരൂഹതകളും നീക്കുന്ന വിധത്തിൽ സമഗ്രമായ അന്വേഷണം നടക്കണം. മയക്കുമരുന്നു മാഫിയകളെ അമർച്ച ചെയ്യണം.
ദുരൂഹതകൾ നീങ്ങണം മാഫിയയെ തകർക്കണം
01:07 AM Nov 22, 2021 | Deepika.com