ആഗോളതാപന-കാലാവസ്ഥാ വ്യതിയാന വിപത്തുകളിൽനിന്നു ഭൂമിയെ രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങൾക്ക് എല്ലാ രാജ്യങ്ങളും തയാറാകേണ്ടതുണ്ട്
സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി ലോകം ആഗ്രഹിച്ചവിധം തീരുമാനങ്ങളുണ്ടാകാതെ സമാപിച്ചു. എങ്കിലും മാനവരാശി ഇന്നു നേരിടുന്ന വെല്ലുവിളികളായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നേരിടുന്നതിനുള്ള ചില നടപടികൾക്കു തുടക്കം കുറിക്കാൻ തീരുമാനിച്ചത് ഉച്ചകോടിയുടെ നേട്ടമായി വിശേഷിപ്പിക്കാം.
കൽക്കരി ഉപയോഗം കുറയ്ക്കൽ, ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷസിനുള്ളിൽ പിടിച്ചുനിർത്തുന്നതിനുള്ള ശ്രമം തുടരൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം നേരിടുന്ന രാജ്യങ്ങൾക്കു സാന്പത്തികസഹായം നൽകൽ എന്നിവ അതിൽപ്പെടുന്നു. കൽക്കരി ഉപയോഗം പടിപടിയായി അവസാനിപ്പിക്കുമെന്നൊരു തീരുമാനമെടുക്കാനാണ് ഉച്ചകോടി ലക്ഷ്യമിട്ടത്. പക്ഷേ കൽക്കരി ഉപയോഗം കുറയ്ക്കുമെന്ന നയത്തിലെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യ ഉറച്ചുനിന്നതുകൊണ്ടാണ് ഇത്തരമൊരു മയപ്പെടുത്തൽ വേണ്ടിവന്നത്. ചൈന ഇതിനെ പിന്തുണച്ചെങ്കിലും കൽക്കരിക്കാര്യത്തിലെ കാർക്കശ്യമില്ലായ്മ ഉച്ചകോടിലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമെന്നു സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും കുറ്റപ്പെടുത്തുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഗ്ലാസ്ഗോ ഉച്ചകോടിയെപ്പറ്റി പലരും അമിതപ്രതീക്ഷകൾ പുലർത്തിയിരുന്നു. 2015-ൽ നടന്ന പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കയുടെയും മറ്റും നിലപാടുകൾമൂലം ആഗോളതാപനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ അഭിപ്രായയൈക്യം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എടുത്ത ചില തീരുമാനങ്ങളാകട്ടെ നടപ്പാക്കാനുമായില്ല. ഇപ്പോൾ ഗ്ലാസ്ഗോയിലും വാഗ്ദാനങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നു വിമർശകർ കുറ്റപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭ മുന്നോട്ടുവച്ച ചില പ്രധാന നിർദേശങ്ങൾക്കു ഗ്ലാസ്ഗോ ഉച്ചകോടിയിൽ അംഗീകാരം ലഭിച്ചില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കാർബൺ ഡയോക്സൈഡ് നിർഗമനം 2030-നു മുന്പ് പകുതിയായി കുറയ്ക്കുക, സന്പന്നരാജ്യങ്ങൾ 10,000 കോടി ഡോളർ സഹായം പാവപ്പെട്ട രാജ്യങ്ങൾക്കു നൽകുക തുടങ്ങിയവയായിരുന്നു ആ നിർദേശങ്ങൾ. ഇരുനൂറോളം രാജ്യങ്ങളുടെ പ്രതിനിധികൾ രണ്ടാഴ്ച സമ്മേളിച്ചിട്ടും അഭിപ്രായവ്യത്യാസങ്ങളുടെ മഞ്ഞുരുക്കാൻ കഴിഞ്ഞില്ല.
അന്തരീക്ഷത്തിൽ കാർബൺ അളവ് കൂടുന്നതാണ് ആഗോളതാപനത്തിനു പ്രധാനകാരണം. ലോകത്ത് ഓരോ വർഷവും ഉത്പാദിപ്പിക്കപ്പെടുന്ന കാർബൺ ഡയോക്സൈഡിൽ 40 ശതമാനവും കൽക്കരി ഉപയോഗത്തിൽനിന്നാണ്. എന്നാൽ, കൽക്കരി അടക്കമുള്ള പരന്പരാഗത ഊർജങ്ങളുടെ ഉപയോഗം പൂർണമായി അവസാനിപ്പിക്കാൻ ഇന്ത്യപോലുള്ള വികസ്വരരാജ്യങ്ങൾക്കു കഴിയില്ല. ഇന്ത്യയുടെ പ്രധാന ഊർജസ്രോതസാണു കൽക്കരി.
രാജ്യത്തിന്റെ വാണിജ്യ ഊർജ ഉപയോഗത്തിന്റെ 46 ശതമാനവും കൽക്കരിയിൽനിന്നാണ്. ഇന്ത്യയിൽ പെട്രോളിയം, പ്രകൃതിവാതകം, താപോർജം, ആണവോർജം എന്നിവയെക്കാൾ ചെലവുകുറഞ്ഞ ഊർജവും കൽക്കരിയാണ്. ലോകത്തിലെ ഊർജ ഉപയോഗത്തിൽ ചൈനയും അമേരിക്കയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആഗോള ഊർജ ഉപയോഗത്തിന്റെ 5.8 ശതമാനം ഇന്ത്യയുടേതാണ്. ഊർജകാര്യത്തിൽ 63 ശതമാനം സ്വാശ്രയത്വം നേടാനേ നമുക്കായിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കൽക്കരിയുടെ ഉപയോഗം പൂർണമായി നിർത്താൻ ഇന്ത്യക്കു കഴിയില്ല. രാജ്യത്തിന്റെ വ്യവസായ പ്രവർത്തനങ്ങളെയാകെ അതു സ്തംഭിപ്പിക്കും.
സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി തുടങ്ങിയ പാരന്പര്യേതര ഊർജസ്രോതസുകൾ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. ഉദാഹരണത്തിനു കൊച്ചി നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തിക്കുന്നതു പൂർണമായും സൗരോർജം ഉപയോഗിച്ചാണല്ലോ. എന്നാൽ, ഇത്തരം പദ്ധതികൾ വ്യാപിപ്പിക്കുന്നതിനു സമയമെടുക്കും. ഗ്ലാസ്ഗോ ഉച്ചകോടി തീരുമാനങ്ങളുടെ വെളിച്ചത്തിൽ പാരന്പര്യേതര ഊർജസ്രോതസുകൾ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ഊർജിതശ്രമം ഇന്ത്യ തുടങ്ങണം. ഖനിജ ഇന്ധനങ്ങളുടെ ഉപയോഗത്തിലൂടെയാണ് ഇന്നത്തെ സമ്പന്ന രാജ്യങ്ങൾ വ്യവസായവത്കരണത്തിലൂടെ വളർച്ച നേടിയത്.
അവർ ഇപ്പോൾ മറ്റ് ഊർജസ്രോതസുകളിലേക്കു ചുവടു മാറ്റുകയാണ്. ഇത്തരമൊരു പരിവർത്തനത്തിന് ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങൾക്കു കൂടുതൽ സമയം വേണം. വികസിതരാജ്യങ്ങൾ വാഗ്ദാനം ചെയ്ത സാന്പത്തികസഹായവും ആവശ്യമുണ്ട്. അതൊന്നുമുണ്ടാകാതെ കൽക്കരി ഉപേക്ഷിക്കാൻ നിർബന്ധിക്കുന്നതു വിവേചനപരമാണ്. അതേസമയം, ആഗോളതാപന- കാലാവസ്ഥാ വ്യതിയാന വിപത്തുകളിൽനിന്നു ഭൂമിയെ രക്ഷിക്കാൻ കടുത്ത നിയന്ത്രണങ്ങൾക്ക് എല്ലാ രാജ്യങ്ങളും തയാറാകേണ്ടതുണ്ട് എന്നതിലും സംശയമില്ല.
ഗ്ലാസ്ഗോ ഉച്ചകോടിയും ഇന്ത്യൻ നിലപാടും
01:48 AM Nov 16, 2021 | Deepika.com