ഓരോ വർഷവും ഏകദേശം 50,000 കുട്ടികൾ എവിടേക്കോ പോയിമറയുന്നുവെന്നതു സമൂഹത്തെ ഞെട്ടിക്കേണ്ട സംഗതിയാണ്. ഇവർ എത്തിപ്പെടുന്നതു പെൺവാണിഭ സംഘങ്ങളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ അതുമല്ലെങ്കിൽ ഭീകര സംഘടനകളുടെയോ കെണിയിലാകാം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഒളിച്ചോട്ടവും കടത്തിക്കൊണ്ടുപോകലും സംസ്ഥാനത്തു വർധിച്ചുവരികയാണെന്നു വ്യക്തമാക്കുന്ന ഔദ്യോഗിക കണക്കുകൾ അത്യന്തം ആശങ്ക ഉളവാക്കുന്നതാണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്തു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 121 കേസുകൾ രജിസ്റ്റർ ചെയ്തതായാണ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒളിച്ചോട്ടങ്ങൾ ഇതിനുപുറമെ ധാരാളമുണ്ടാകുമെന്നു തീർച്ച. ഇടുക്കി, തൃശൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിൽനിന്നാണു കൂടുതൽ ഒളിച്ചോട്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് ഇതിൽനിന്ന് അനുമാനിക്കാം. ഒളിച്ചോട്ടമായാലും തട്ടിക്കൊണ്ടുപോകലായാലും മക്കൾ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന കണ്ടില്ലെന്നു നടിക്കാൻ സമൂഹത്തിനാവില്ല. സാമൂഹ്യഭദ്രതയ്ക്കു ഭീഷണിയാകുന്ന പ്രവണതകൾക്കെതിരേ സുമനസുകളുടെയെല്ലാം ശബ്ദം ഉയരേണ്ടതുണ്ട്.
പതിനഞ്ചു - പതിനാറു വയസ് പ്രായമുള്ളവരാണ് ഒളിച്ചോട്ടം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പെൺകുട്ടികളിൽ കൂടുതലും. ഇങ്ങനെ ഒളിച്ചോടുന്നവരിൽ ഭൂരിഭാഗവും വിവാഹത്തിൽ ഏർപ്പെടുന്നതായും ഇവരിൽ പ്രായപൂർത്തിയാകാത്തവർക്കെതിരേ പോക്സോ കേസുകൾ എടുക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ, കാണാതാകുന്ന മറ്റു കുട്ടികളുമുണ്ടല്ലോ. അവർ എവിടേക്കാണു പോകുന്നത്? അതേപ്പറ്റി ഗൗരവമായ അന്വേഷണം നടക്കാറുണ്ടോ? അന്വേഷണം തുടങ്ങിയാലും ഒരുഘട്ടം കഴിയുന്പോൾ അതെല്ലാം നിലച്ച് കാണാതാകുന്ന കുട്ടികളുടെ കാര്യം കുടുംബാംഗങ്ങളുടെ സ്വകാര്യദുഃഖം മാത്രമായി തീരുന്നു. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരേ കർശന നടപടികൾ ഉണ്ടാകാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽനിന്ന് ഈ വർഷം ആദ്യത്തെ പത്തുമാസം ഒളിച്ചോട്ടത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഒറ്റ ഒളിച്ചോട്ടം പോലും ഈ ജില്ലകളിൽ നടന്നിട്ടില്ല എന്നാണോ ഇതിനർഥം? ആണെങ്കിൽ നല്ല കാര്യം.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്ന സാമൂഹിക അനാചാരങ്ങൾ പെൺകുട്ടികളുടെ ഒളിച്ചോട്ടത്തിനും തട്ടിക്കൊണ്ടുപോകലിനും കാരണമാകുന്നതായി പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശൈശവ വിവാഹത്തിനു സമാനമായ രീതിയിൽ ഇടുക്കിയിലെ മറയൂർ, മൂന്നാർ, കുമളി തുടങ്ങിയ ഭാഗങ്ങളിൽനിന്നു പെൺകുട്ടികളെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ടെന്നും പലതും മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. രേഖാമൂലം വിവാഹബന്ധത്തിൽ ഏർപ്പെടാത്തതിനാൽ കേസെടുക്കാനും തടസങ്ങളുണ്ട്. കാണാതാകുന്ന പെൺകുട്ടികളെ പല സ്ഥലങ്ങളിൽനിന്നും കണ്ടെത്തി കൊണ്ടുവരുന്പോൾ കാണാനില്ലെന്ന പരാതി മാതാപിതാക്കൾ പിൻവലിക്കും. രേഖകളിൽ കേസുകളുടെ എണ്ണം കുറയാൻ ഇതും കാരണമാകാറുണ്ട്.
പാലക്കാട് ജില്ലയിൽനിന്ന് ഒരാഴ്ച മുന്പു കാണാതായ ഒന്പതാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കോയന്പത്തൂരിൽനിന്നു കണ്ടെത്തി. ഗോവയിലേക്കു ട്രെയിൻ കയറുന്പോൾ ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടുകയായിരുന്നു. എത്ര വീണ്ടുവിചാരമില്ലാതെയാണ് കുട്ടികൾ ഇങ്ങനെ ഇറങ്ങിപ്പുറപ്പെടുന്നത്? വീടുകളിലും പാഠശാലകളിലുമൊക്കെ ഇന്നു കുട്ടികൾക്കു ലഭിക്കുന്ന ശിക്ഷണത്തിൽ പോരായ്മകളുണ്ട് എന്നല്ലേ ഇതു വ്യക്തമാക്കുന്നത്?
ഇന്ത്യയിൽ ഓരോ എട്ടു മിനിറ്റിലും ഓരോ കുട്ടിയെ കാണാതാകുന്നുണ്ട് എന്നാണു നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. അതായത് ഓരോ വർഷവും ഒരു ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നു. കാണാതാകുന്നവരും തട്ടിയെടുക്കപ്പെടുന്നവരുമായ കുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ് എന്നതാണ് കൂടുതൽ ആശങ്കയുളവാക്കുന്ന കാര്യം. പോലീസ് സംവിധാനത്തിന്റെയും വാർത്താവിനിമയ സംവിധാനങ്ങളുടെയും കാര്യക്ഷമത വർധിച്ചിട്ടും കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ സാമൂഹികാന്തരീക്ഷത്തിൽ വർധിച്ചുവരുന്ന ശൈഥില്യത്തിന്റെ സൂചനയാണ്.
ഇന്ത്യയിൽ 2019ൽ 1.2 ലക്ഷം കുട്ടികളെ കാണാതായതിൽ കണ്ടെത്താൻ കഴിഞ്ഞത് 60 ശതമാനം പേരെ മാത്രമാണ്. 2015ൽ കണ്ടെത്താൻ കഴിഞ്ഞത് 53 ശതമാനം പേരെ മാത്രമായിരുന്നു. ശതമാനക്കണക്കിൽ വർധനയുണ്ടായതു മേന്മയായി അവകാശപ്പെടാമെങ്കിലും ഓരോ വർഷവും ഏകദേശം 50,000 കുട്ടികൾ എവിടേക്കോ പോയിമറയുന്നുവെന്നതു സമൂഹത്തെ ഞെട്ടിക്കേണ്ട സംഗതിയാണ്.
ഇവർ എത്തിപ്പെടുന്നതു പെൺവാണിഭ സംഘങ്ങളുടെയോ ക്രിമിനൽ സംഘങ്ങളുടെയോ അതുമല്ലെങ്കിൽ ഭീകര സംഘടനകളുടെയോ കെണിയിലാകാം. ചുരുക്കം ചിലർ എന്തെങ്കിലും പണിയെടുത്തു ജീവിക്കുന്നുണ്ടാകാം. ദരിദ്രകുടുംബങ്ങളിൽനിന്നു മാത്രമല്ല, സാന്പത്തികഭദ്രതയുള്ള കുടുംബങ്ങളിൽനിന്നും കുട്ടികളെ കാണാതാകുന്നുണ്ട്. ഈ സാമൂഹ്യപ്രശ്നം ഗൗരവമായി ചർച്ചചെയ്തു പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്.
ഈ കുട്ടികളെല്ലാം എവിടേക്കു പോകുന്നു?
01:15 AM Nov 10, 2021 | Deepika.com