സമരം രാഷ്ട്രീയക്കാരുടെ അവകാശമാകാം. എന്നാൽ, നിസഹായരായ പൊതുജനങ്ങളോട് എന്തുമാകാം എന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അതു മാറ്റണം.
സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന ഇന്ധനവില വർധനയെപ്പറ്റി ഈ പംക്തിയിൽ പലതവണ എഴുതിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ ബുദ്ധിമുട്ടുകളെപ്പറ്റി യാതൊരു വേവലാതിയുമില്ലാതെ പെട്രോൾ- ഡീസൽ വില വീണ്ടും വീണ്ടും കൂട്ടുകയാണ്. പെട്രോൾവില ഇന്നലെയും കൂട്ടി. ലിറ്ററിന് 110.48 രൂപയാണു കൊച്ചിയിലെ പുതിയ വില.
ഡീസൽവില ലിറ്ററിന് 104.07 രൂപ. ഒരു മാസംകൊണ്ട് ഏകദേശം ഒന്പതു രൂപ വീതമാണു പെട്രോളിനും ഡീസലിനും വില കൂടിയത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ എൽപിജിക്കു തിങ്കളാഴ്ച ഒറ്റയടിക്ക് 266 രൂപ കൂട്ടിയതോടെ 19 കിലോ സിലിണ്ടറിനു വില 2000 രൂപ കടന്നു.
ഗാർഹിക എൽപിജിക്കു രണ്ടു മാസത്തിനിടെ നാലു തവണയാണു വില കൂട്ടിയത്. 2019 ഓഗസ്റ്റിൽ 575 രൂപയായിരുന്ന 14 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് ഇപ്പോൾ വില 950 രൂപ. ഇതൊന്നും പോരാഞ്ഞ് ഇന്നലെ റേഷൻ മണ്ണെണ്ണയ്ക്കു ലിറ്ററിന് എട്ടു രൂപ കൂട്ടി. രാജ്യത്തെ സാധാരണക്കാരൻ എങ്ങനെ ജീവിക്കും?
ശോഷിച്ച ഖജനാവ് നികത്താനും ജിഡിപി കണക്കുകൾ ഉയർത്തിനിർത്താനും കേന്ദ്രസർക്കാർ കാണുന്ന എളുപ്പവഴിയാണ് ഇന്ധനവില വർധിപ്പിക്കൽ എന്ന ആക്ഷേപം ശക്തമാണ്. എന്നാൽ, ഇതിന്റെ പ്രയോജനം സംസ്ഥാനസർക്കാരിനും ലഭിക്കുന്നുണ്ട്. ലിറ്ററിനു 110 രൂപ പെട്രോളിനു വില വാങ്ങുന്പോൾ അതിൽ ഏകദേശം 34 രൂപ കേന്ദ്രനികുതിയും 27 രൂപ സംസ്ഥാന നികുതിയുമാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ നികുതി കുറയ്ക്കാൻ തയാറായാൽ ജനങ്ങൾക്ക് ആശ്വാസം ലഭിക്കും.
എന്നാൽ, അതു ചെയ്യാതെ കേന്ദ്രവും സംസ്ഥാനവും അന്യോന്യം കുറ്റപ്പെടുത്തി പാപഭാരം ഒഴിയാൻ നോക്കുകയാണ്. ജനതാത്പര്യം തൃണവത്കരിച്ച് സർക്കാരുകൾ മുന്നോട്ടുപോകുന്പോൾ തിരുത്തൽശക്തിയാകേണ്ട പ്രതിപക്ഷമാകട്ടെ നിസംഗതയിലും. ഈ പശ്ചാത്തലത്തിലാണ് ഇന്ധനവില വർധനയ്ക്കെതിരേ തിങ്കളാഴ്ച കൊച്ചിയിൽ കോൺഗ്രസ് വഴിതടയൽ സമരം സംഘടിപ്പിച്ചത്.
തികച്ചും ന്യായമുള്ള സമരം. എന്നാൽ, വഴിതടയാൻ അവർ തെരഞ്ഞെടുത്തത് ഏറെ തിരക്കുള്ള വൈറ്റില-ഇടപ്പള്ളി ദേശീയപാത. അവിടെ ഒരു മണിക്കൂർ നേരം വഴി തടയപ്പെട്ടപ്പോൾ വലിയ ഗതാഗതക്കുരുക്കുണ്ടായി. ആശുപത്രിയിൽ പോകുന്നവരും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി ഇറങ്ങിയവരുമെല്ലാം കുരുക്കിൽപ്പെട്ട യാത്രക്കാരിൽ ഉണ്ടായിരുന്നു. അസ്വസ്ഥതയും രോഷവുമെല്ലാം അവിടെയുണ്ടാവുക സ്വാഭാവികം.
വഴിയിൽ കുടുങ്ങിയ സിനിമാതാരം ജോജു ജോർജ് ശക്തമായി പ്രതികരിച്ചു. അദ്ദഹം അത്രത്തോളം പ്രതികരിക്കണമായിരുന്നോയെന്നു ചിന്തിക്കുന്നവരുണ്ട്. ജോജുവിന്റെ വാഹനം അടിച്ചുതകർക്കപ്പെട്ടു. ജോജു മദ്യപിച്ചാണു വന്നതെന്ന് ആരോപണമുണ്ടായി.
മദ്യപിച്ചിട്ടില്ലെന്നു വൈദ്യപരിശോധനയിൽ തെളിഞ്ഞു. സമരക്കാരായ സ്ത്രീകളെ ആക്ഷേപിച്ചെന്നായി അടുത്ത ആരോപണം. ആദ്യത്തെ ആരോപണം പൊളിഞ്ഞപ്പോളാണ് ഈ ആരോപണമെന്നു ജോജു പറയുന്നു. ജോജു ഒരു തറഗുണ്ടയെപ്പോലെ പെരുമാറിയെന്നാണു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കുറ്റപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പദവിയിലുള്ള ഒരാൾ ഇങ്ങനെയൊക്കെ പറയാമോ? മുൻവിധിയോടെയുള്ള വിലയിരുത്തലുകൾ എത്രകണ്ടു ശരിയാകും? സമരം മുൻകൂട്ടി അറിയിച്ചതാണെന്നു കോൺഗ്രസ് പറയുന്നു.
യാത്രക്കാരെല്ലാം അതറിയണമെന്നില്ല. ഇത്ര തിരക്കുള്ള സ്ഥലത്തു സമരമുണ്ടായപ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാതിരുന്ന പോലീസിനും വീഴ്ച പറ്റിയിട്ടുണ്ട്. മറ്റു ചില പാർട്ടികൾ നടത്തുന്ന സമരങ്ങൾക്കെതിരേ പ്രതികരിക്കാൻ ആരും ധൈര്യപ്പെടില്ലായിരിക്കാം. എന്നാൽ, പണ്ടു മഹാത്മാഗാന്ധിയും ഇതുപോലെ വഴിതടയൽ സമരങ്ങൾ നടത്തിയിട്ടുണ്ടെന്നു പറഞ്ഞു ന്യായീകരിക്കുന്നവർ കാലം ഒരു നൂറ്റാണ്ടു പിന്നിട്ടെന്നു മനസിലാക്കണം.
ഏതായാലും ജോജുവിന്റെ വേറിട്ട പ്രതികരണം സമരരീതികളെപ്പറ്റി പുതിയ ചർച്ചകൾക്കു വഴിതെളിച്ചിരിക്കുകയാണ്. സന്പൂർണ സാക്ഷരതയിൽ ഊറ്റംകൊള്ളുന്ന കേരളത്തിലാണു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന സമരരീതികൾ അരങ്ങേറുന്നതെന്നതാണു ഖേദകരം. ആര് ആഹ്വാനം ചെയ്താലും ഹർത്താലുകൾ വിജയിക്കുന്ന ഏക സംസ്ഥാനം ഇന്നു കേരളമാണ്.
ഇത്തരം കാലഹരണപ്പെട്ട സമരരീതികൾ അവസാനിപ്പിക്കാൻ സമയമായില്ലേ? ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തുന്ന സമരങ്ങൾ അവരുടെ ബുദ്ധിമുട്ട് കൂട്ടുന്ന വിധത്തിലാകരുത്. സർക്കാരിനെതിരേയുള്ള സമരങ്ങൾ സർക്കാർ ഓഫീസുകൾക്കു മുന്നിലോ മൈതാനങ്ങളിലോ നടത്തരുതോ? ഹർത്താലും വഴിതടയലുംമൂലം ക്ലേശമനുഭവിച്ച ഒരാളും അതു സംഘടിപ്പിച്ച പാർട്ടിയോട് അനുഭാവം പ്രകടിപ്പിക്കില്ലെന്നു തീർച്ചയാണ്.
സമരം രാഷ്ട്രീയക്കാരുടെ അവകാശമാകാം. എന്നാൽ, നിസഹായരായ പൊതുജനങ്ങളോട് എന്തുമാകാം എന്ന ധാരണ ആർക്കെങ്കിലുമുണ്ടെങ്കിൽ അതു മാറ്റണം. ജനങ്ങളെ സഹായിക്കേണ്ട സർക്കാരുകളും പ്രതിപക്ഷ പാർട്ടികളും അവരെ ദ്രോഹിക്കരുത്. പെട്രോൾവില ലിറ്ററിനു മൂന്നു രൂപ കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകർന്ന തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിന്റെ മാതൃക നമ്മുടെയെല്ലാം മുന്നിലുണ്ട്.
ഇന്ധനവിലക്കൊള്ളയും വഴിതടയൽ സമരവും
11:46 PM Nov 02, 2021 | Deepika.com