മരുന്നു കന്പനികളുടെ ഏജന്റുമാരാണ് പല ഡോക്ടർമാരുമെന്ന ആരോപണം പണ്ടേയുള്ളതാണ്. പഠനം പൂർത്തിയാക്കുന്നതിനു മുന്പു മെഡിക്കൽ വിദ്യാർഥികളും മരുന്നു കന്പനികളുടെയും മെഡിക്കൽ ഉപകരണ വിതരണക്കാരുടെയും കമ്മീഷൻ ഏജന്റുമാരായി മാറുന്നതു
തീർത്തും അസ്വസ്ഥതയുണ്ടാക്കുന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിക്കു നൽകാൻ കോട്ടയം മെഡിക്കൽ കോളജിലെ പിജി വിദ്യാർഥികളായ ചില ജൂണിയർ ഡോക്ടർമാർ കന്പനി ഏജന്റിന് ഇടനില നിന്നു എന്ന പരാതി വൈദ്യശുശ്രൂഷാരംഗത്തു കടന്നുകൂടുന്ന അനഭിലഷണീയവും അപകടകരവുമായ പ്രവണതകളിലേക്കാണു വിരൽ ചൂണ്ടുന്നത്. കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലെ മൂന്നു ജൂണിയർ ഡോക്ടർമാർക്കെതിരേയാണു പരാതി.
കൈ ഒടിഞ്ഞതിനെതുടർന്ന് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട ഓരാളുടെ ശസ്ത്രക്രിയ നടത്താൻ യൂണിറ്റ് ചീഫ് നിർദേശം നൽകുകയും ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ലിസ്റ്റ് തയാറാക്കാൻ ജൂണിയർ ഡോക്ടർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ലിസ്റ്റ് തയാറാക്കിയ ജൂണിയർ ഡോക്ടർമാർ വൈദ്യശുശ്രൂഷാ ധാർമികതയ്ക്കു ചേരാത്തവിധം പ്രവർത്തിച്ചുവെന്ന പരാതി വിദഗ്ധ ചികിത്സയ്ക്കും സ്തുത്യർഹ സേവനത്തിനും ഏറെ പ്രശംസ നേടിയിട്ടുള്ള കോട്ടയം മെഡിക്കൽ കോളജിനും കേരളത്തിലെ ആതുരശുശ്രൂഷാ രംഗത്തിനാകെയും കളങ്കമുണ്ടാക്കുന്നതാണ്.
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സ പൊതുവെ സൗജന്യമാണെങ്കിലും ചില കാറ്റഗറികളിൽപ്പെട്ട രോഗികളോടു ചികിത്സാ ഉപകരണങ്ങളും മറ്റും വാങ്ങി നൽകാൻ ആവശ്യപ്പെടാറുണ്ട്. പരാതിയുണ്ടായ സംഭവത്തിൽ, ശസ്ത്രക്രിയയ്ക്കുവേണ്ട ഉപകരണങ്ങളുടെ ലിസ്റ്റ് തയാറാക്കിയ പി.ജി. വിദ്യാർഥിയായ ജൂണിയർ ഡോക്ടർ ഈ ഉപകരണങ്ങൾ കന്പനിയുടെ ഏജന്റ് എത്തിക്കുമെന്നും അപ്പോൾ 12,500 രൂപ നൽകി വാങ്ങണമെന്നും രോഗിയുടെ ഭാര്യയോടു പറഞ്ഞു. ഇതനുസരിച്ച് എത്തിയ കന്പനി ഏജന്റിനു രോഗിയുടെ ഭാര്യ 12,000 രൂപ നൽകുകയും ബാക്കി 500 രൂപ അടുത്തദിവസം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. ഏജന്റ് 12,000 രൂപയുടെ രസീതും ശസ്ത്രക്രിയാ ഉപകരണങ്ങളും നൽകി. ഉപകരണങ്ങൾ നൽകിയ കടയിൽ ശസ്ത്രക്രിയാ അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനു രോഗിയുടെ ഭാര്യ എത്തിയപ്പോഴാണ് ഏജന്റ് നൽകിയ ഉപകരണങ്ങൾക്ക് 4,000 രൂപയേ വിലയുള്ളുവെന്നു മനസിലാകുന്നത്.
അവർ ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. രോഗികൾക്ക് ഇതേപോലുള്ള ദുരനുഭവങ്ങളുണ്ടായ കൂടുതൽ സംഭവങ്ങൾ ഇതോടെ പുറത്തുവന്നു. 1900 രൂപയുടെ ഉപകരണങ്ങൾ വേണ്ടിടത്ത് 10,000 രൂപയും 10,000 രൂപയുടെ ഉപകരണങ്ങൾ വേണ്ടിടത്ത് 25,000 രൂപയും ഇടനിലക്കാർ വഴി നൽകാൻ രോഗികളുടെ ബന്ധുക്കളോടു വേറെ രണ്ടു ജൂണിയർ ഡോക്ടർമാർ ആവശ്യപ്പെട്ടതായി പരാതി വന്നു. സമാനസംഭവങ്ങൾ മുന്പും ധാരാളമുണ്ടായിട്ടുണ്ടെന്ന് അനുമാനിക്കണം.
മൂന്നു രോഗികളുടെ ബന്ധുക്കളിൽനിന്നു പരാതി ലഭിച്ചതിനെത്തുടർന്ന് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിലെ ആർഎംഒയും ഡെപ്യൂട്ടി സൂപ്രണ്ടും ഫോറൻസിക് സർജനും ഉൾപ്പെടെ അന്വേഷണ സമിതിയുടെ റിപ്പോർട്ടിനു ശേഷമാണു നടപടികളുണ്ടാവുക. കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമാണ്. സർക്കാർ ആശുപത്രികളിൽ ചില ഡോക്ടർമാർ മാത്രമല്ല മറ്റു ജീവനക്കാരും കൈക്കൂലി വാങ്ങുന്നുണ്ടെന്ന കാര്യം നാട്ടിൽ പാട്ടാണ്. മരുന്നുകളും ഉപകരണങ്ങളുമൊക്കെ ചിലപ്പോൾ പുറത്തുനിന്നു വാങ്ങിപ്പിക്കുകയും ചെയ്യും. രോഗിയുടെ ജീവൻവച്ചു പന്താടാൻ തയാറാല്ലാത്തതുകൊണ്ട് ബന്ധുക്കൾ ഇത്തരം സമ്മർദ തന്ത്രങ്ങൾക്കും ചൂഷണങ്ങൾക്കുമെല്ലാം വഴങ്ങുന്നു.
മിക്കവാറും പേർ ഇതേപ്പറ്റിയൊന്നും പരാതിപ്പെടാറില്ല. ആരെങ്കിലും പരാതിപ്പെട്ടാൽ തന്നെ യൂണിയനുകളുടെ സംഘടനാബലം ഉള്ളതുകൊണ്ടു ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കെതിരേ ശിക്ഷാനടപടികൾ ഉണ്ടാകാറുമില്ല.
ധർമാശുപത്രികൾ എന്നു പണ്ടറിയപ്പെട്ടിരുന്ന സർക്കാർ ആശുപത്രികളിൽ എത്തുന്നവരിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും സാധാരണക്കാരുമാണ്. മെഡിക്കൽ കോളജ് ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടിയും ആളുകൾ എത്താറുണ്ട്. സർക്കാരാണ് അവിടെ സൗജന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുള്ളത്. അതു ഡോക്ടർമാരുടെയോ മറ്റു ജീവനക്കാരുടെയോ ഔദാര്യമല്ല.
സൗജന്യ ചികിത്സയും വിദഗ്ധ ചികിത്സയും തേടിയെത്തുന്ന രോഗികളെ ചൂഷണം ചെയ്യാൻ ആരു ശ്രമിച്ചാലും അതു മനുഷ്യത്വരഹിതവും ക്രൂരവുമാണ്. പണത്തോടുള്ള അത്യാർത്തിമൂലം വൈദ്യശുശ്രൂഷാ ധാർമികതയുടെ തത്വങ്ങൾ ഡോക്ടർമാർ മറക്കുന്ന പ്രവണത കൂടിവരുന്നത് സാമൂഹത്തിൽ പൊതുവെയുണ്ടായ മൂല്യച്യുതിയുടെ ഭാഗമാകാം. മെഡിക്കൽ കോളജിലെ പിജി വിദ്യാർഥികൾക്കു സ്റ്റൈപ്പൻഡ് നൽകുന്നുണ്ട്. ആ തുക കുറവാണെങ്കിൽ അതു നികത്തേണ്ടതു പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്തല്ല.
മരുന്നുകന്പനികളുടെ ഏജന്റുമാരാണ് പല ഡോക്ടർമാരുമെന്ന ആരോപണം പണ്ടേയുള്ളതാണ്. പഠനം പൂർത്തിയാക്കുന്നതിനു മുന്പു മെഡിക്കൽ വിദ്യാർഥികളും മരുന്നുകന്പനികളുടെയും മെഡിക്കൽ ഉപകരണ വിതരണക്കാരുടെയും കമ്മീഷൻ ഏജന്റുമാരായി മാറുന്നതു തീർത്തും അസ്വസ്ഥതയുണ്ടാക്കുന്നു. മനുഷ്യജീവനേക്കാൾ പണത്തിനു വില കല്പിക്കുന്നവരുടെയടുത്ത് എന്തു വിശ്വസിച്ചാണ് ആളുകൾ ചികിത്സിക്കാനെത്തുക?
വൈദ്യശുശ്രൂഷാ ധാർമികത കാറ്റിൽ പറത്തരുത്
12:53 AM Oct 27, 2021 | Deepika.com