മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതു സംബന്ധിച്ചു തമിഴ്നാടുമായി ചർച്ച നടത്തി ധാരണയിലെത്തണം. ജനങ്ങളുടെ ആശങ്ക നീക്കാനുള്ള അടിയന്തര നടപടികളുമുണ്ടാകണം.
മുല്ലപ്പെരിയാർ ഡാമിനെപ്പറ്റിയുള്ള ആശങ്ക ജനങ്ങളുടെ ജീവന്റെ പ്രശ്നമാണെന്നു സുപ്രീംകോടതി ഇന്നലെ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ജലനിരപ്പ് തീരുമാനിക്കേണ്ടതു കോടതിയല്ലെന്നും കേരളം തമിഴ്നാടുമായും മേൽനോട്ടസമിതിയുമായും ചർച്ച നടത്തണമെന്നും മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജികൾ പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞു.
2018-ലെ പ്രളയസമയത്തു ഡാമിലെ ജലനിരപ്പ് 139 അടിയായി നിർത്തണമെന്നു സുപ്രീംകോടതി നൽകിയ നിർദേശം ചൂണ്ടിക്കാട്ടിയ കേരളം സമാന ഉത്തരവ് ഇപ്പോഴും നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനെ എതിർത്ത തമിഴ്നാട് 2006, 2014 വർഷങ്ങളിലെ സുപ്രീംകോടതി വിധി അനുസരിച്ച് ജലനിരപ്പ് 142 അടിവരെ ആകാമെന്നു വാദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കുന്നതിനുമുന്പ്, കേരളം ഇക്കാര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്തി ക്രിയാത്മക ധാരണയുണ്ടാക്കാൻ ശ്രമിക്കണം.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തോടുള്ള എതിർപ്പും അദ്ദേഹം പ്രകടമാക്കി. തമിഴ്നാടുമായുള്ള ബന്ധം വഷളാക്കാതെ പ്രശ്നം പരിഹരിക്കാൻ നോക്കുന്നതുതന്നെയാണു നല്ലത്.
കേരളവുമായി 1886-ൽ ഉണ്ടാക്കിയ കരാറിലൂടെ മുല്ലപ്പെരിയാർ ഡാമിന്റെ നിയന്ത്രണം തമിഴ്നാടിന്റെ കൈയിലെത്തി. ഡാമിലെ ജലം ഉപയോഗിക്കുന്നത് അവരാണ്. അതിനാൽ ഡാമിൽ പരമാവധി ജലം സംഭരിക്കുന്നതിലാണ് അവർക്കു താത്പര്യം. എന്നാൽ, കാലപ്പഴക്കം ചെന്ന ഡാം നിറയുന്നത് അപകടത്തിനിടയാക്കുമെന്നാണു കേരളത്തിലെ ജനങ്ങളുടെ ആശങ്ക. പേമാരിക്കാലത്തു മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാൻ ഇടുക്കി ഡാമിനു കഴിയുമോ എന്ന ഭയവുമുണ്ട്. അതൊരു മഹാദുരന്തത്തിനിടയാക്കുമെന്ന പരിഭ്രാന്തി നിസാരമായി അവഗണിച്ചുതള്ളാവുന്നതല്ല.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു കത്തെഴുതി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാൽ 24 മണിക്കൂർ മുന്പെങ്കിലും അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴ തുടർന്നാൽ ഡാമിലെ ജലനിരപ്പ് കൂടുതൽ ഉയരാം. 1895-ൽ പണി പൂർത്തിയാക്കിയ മുല്ലപ്പെരിയാർ ഡാമിന് 15.661 ടിഎംസി (തൗസൻഡ് മില്യൺ ക്യുബിക് ഫീറ്റ്) പൂർണ ജലസംഭരണശേഷിയുണ്ട്. കല്ലും സുർക്കിയും ഉപയോഗിച്ചാണു സമുദ്രനിരപ്പിൽനിന്ന് 2890 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, 365.7 മീറ്റർ നീളവും 53.6 മീറ്റർ (176 അടി) ഉയരവുമുള്ള ഈ ഗ്രാവിറ്റി ഡാം നിർമിച്ചത് .
2014 നവംബർ 21-നും 2018-ലെ മഹാപ്രളയത്തിൽ ഓഗസ്റ്റ് 15-നും ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർന്നിരുന്നു. ശേഷിക്കപ്പുറം ജലം സംഭരിച്ചാൽ കാലപ്പഴക്കംചെന്ന ഈ ഡാം തകരാമെന്നാണ് യുഎൻ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ നടത്തിയ പഠനത്തിൽ പറയുന്നത്. പക്ഷേ, പുതിയ ഡാം വേണമെന്ന നിർദേശത്തിൽ നടപടിയൊന്നുമില്ല. കേരളസർക്കാരിന്റെ ഉത്സാഹക്കുറവും തമിഴ്നാടിന്റെ നിസഹകരണവും കേന്ദ്രത്തിലെ വിവിധ വകുപ്പുകളുടെ തടസവാദങ്ങളുമെല്ലാം അതിനു കാരണമാണ്.
1979-ൽ ഗുജറാത്തിലെ മോർവി ഡാം തകർന്ന് 15,000 പേർ മരിച്ചതിനെത്തുടർന്നാണു മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കയുണർന്നത്. റിക്ടർ സ്കെയിലിൽ 6.5-ൽ കൂടിയ ഭൂമികുലക്കം ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിനെ അതിജീവിക്കില്ലെന്നു ഐഐടി റൂർക്കി നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
പിന്നീടു സെൻട്രൽ വാട്ടർ കമ്മീഷൻ ഡാം സന്ദർശിക്കുകയും ജലനിരപ്പ് 152 അടിയിൽനിന്ന് ആദ്യം 142 അടിയായും പിന്നീട് 136 അടിയായും താഴ്ത്താൻ നിർദേശിക്കുകയും ചെയ്തു. തുടർന്നു തമിഴ്നാട് സർക്കാർ ഡാമിൽ ചില അറ്റകുറ്റപ്പണികൾ നടത്തി. മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു പഠിക്കാൻ സുപ്രീംകോടതി 2010 ഫെബ്രുവരി 18-ന് ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ജസ്റ്റീസ് എ.എസ്. ആനന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി ഡാം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെടുകയും ജലനിരപ്പ് വീണ്ടും 142 അടിവരെ ഉയർത്താൻ അനുവദിക്കുകയും ചെയ്തു. എങ്കിലും 126 വർഷം പഴക്കമുള്ള ഡാമിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്ക നിലനിൽക്കുകയാണ്.
ഓരോ പേമാരി വരുന്പോഴും പെരിയാറിന്റെ തീരത്തുള്ള ജനങ്ങളുടെ നെഞ്ചിടിപ്പ് കൂടുന്നു. മുല്ലപ്പെരിയാർ വിഷയം കത്തിനിന്ന നാളുകളിൽ സർക്കാർ എടുത്ത നിലപാട് കേരളത്തിനു സുരക്ഷയും തമിഴ്നാടിനു വെള്ളവും എന്നതാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലപാടിൽ മാറ്റമില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതു സംബന്ധിച്ചു തമിഴ്നാടുമായി ചർച്ച നടത്തി ധാരണയിലെത്തണം. ജനങ്ങളുടെ ആശങ്ക നീക്കാനുള്ള അടിയന്തര നടപടികളുമുണ്ടാകണം.
മുല്ലപ്പെരിയാർ: ജനങ്ങളുടെ ആശങ്ക അകറ്റണം
11:06 PM Oct 25, 2021 | Deepika.com