ദുരന്തബാധിത മേഖലകളിൽ ആളുകൾ കൂട്ടമായെത്തുന്നതു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മാത്രമല്ല നാട്ടുകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുപോലും തടസം സൃഷ്ടിച്ചേക്കാം.
ദുരന്തബാധിതമേഖലകളിൽ ജനങ്ങൾ അനാവശ്യമായി പോകരുതെന്ന റവന്യുമന്ത്രി കെ. രാജന്റെ നിർദേശം പ്രസക്തവും എല്ലാവരും പിന്തുടരേണ്ടതുമാണ്. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമാകണം ദുരന്തമേഖലകളിൽ പോകേണ്ടതെന്നു മന്ത്രി പറഞ്ഞതിന്റെ ചൈതന്യം ഉൾക്കൊള്ളാൻ വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുന്നവർക്കു ബുദ്ധിമുട്ടുണ്ടാവില്ല. അപ്രതീക്ഷിതമായി പ്രകൃതിദുരന്തങ്ങൾ ഉണ്ടാവുകയും പലരും അതിനിരകളാവുകയും ചെയ്യുന്പോൾ സമൂഹമൊന്നടങ്കം അതു ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു.
ദുരന്തബാധിതരുടെ വേദനയിൽ പങ്കുചേർന്നു കഴിയുംവിധം അവരെ ആശ്വസിപ്പിക്കാൻ സുമനസുകളെല്ലാം ആഗ്രഹിക്കും. എന്നാൽ, ആശ്വാസംപകരലും സഹായമെത്തിക്കലും എല്ലാവർക്കും സാധ്യമാകില്ലല്ലോ. നാട്ടുകാർക്കും സന്നദ്ധപ്രവർത്തകർക്കും ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്കുമാണു ദുരിതാശ്വാസപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ കഴിയുക. ആ പ്രവർത്തനങ്ങൾ തടസപ്പെടാൻ ഇടവരുത്താതിരിക്കുകയാണു മറ്റുള്ളവർക്കു ചെയ്യാൻ കഴിയുന്ന സഹായം.
വലിയ ദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയുന്പോൾ അതൊക്കെ നേരിട്ടുകാണാൻ പലർക്കും ആഗ്രഹമുണ്ടാകുക സ്വാഭാവികം. ഗതാഗതമാർഗങ്ങളും വാഹനങ്ങളും ഇന്നു യഥേഷ്ടമുള്ളതുകൊണ്ടു പലരും ദുരന്തമുഖം നേരിട്ടുകാണാൻ പുറപ്പെടുന്നു. അവിടെയെത്തിക്കഴിഞ്ഞാൽ ഔചിത്യലേശമില്ലാതെയാണു പലരുടെയും പെരുമാറ്റം. ദുരന്തബാധിത മേഖലകളിൽ ആളുകൾ കൂട്ടമായെത്തുന്നതു ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മാത്രമല്ല നാട്ടുകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
റോഡുകളും പാലങ്ങളും വാർത്താവിനിമയ ബന്ധങ്ങളും തകരാറിലായ പ്രദേശങ്ങളിൽ കാഴ്ചകാണാനെത്തുന്നവരുടെ വാഹനങ്ങൾകൂടി വരുന്നതു രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനുപോലും തടസം സൃഷ്ടിച്ചേക്കാം. അതുവഴി പോലീസിന്റെയും മറ്റും ജോലിഭാരം വർധിക്കുകയാണ്. നമ്മുടെ സാന്നിധ്യം ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ നോക്കുന്നതല്ലേ നല്ലത്? ദുരന്തസ്ഥലം കാണമെങ്കിൽ അല്പം കാത്തിരുന്നശേഷം ആകാമല്ലോ.
ദുരന്തബാധിതർ തങ്ങളുടെ തീരാനഷ്ടങ്ങളിൽ വിലപിച്ചു കഴിയുന്ന നേരത്ത് അവിടെ കാഴ്ച കാണാനെത്തുന്നവരുടെ സാന്നിധ്യം അവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാൻ നമുക്കു കഴിയണം. ഒരാളുടെ വേദന മറ്റൊരാൾക്കു കാഴ്ചവസ്തുവാകുന്ന സാഹചര്യമുണ്ടാകരുത്. ഉറ്റവരുടെ വേർപാടിൽ വേദന ഉള്ളിലൊതുക്കി കഴിയുന്നവർക്കു ബന്ധുമിത്രാദികളുടെയും അയൽക്കാരുടെയുമൊക്കെ സാന്ത്വനങ്ങൾ ആശ്വാസം പകരും.
എന്നാൽ, പുറത്തുനിന്നുള്ളവരുടെ സഹതാപപ്രകടനങ്ങൾ അവർക്കു കൂടുതൽ അസ്വസ്ഥതയല്ലേ സൃഷ്ടിക്കുക? ദുരന്തങ്ങൾക്കിരയാകുന്നവരുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാവരും തയാറാകണം. ഉരുൾപൊട്ടൽ നാശംവിതച്ച കൂട്ടിക്കലിൽ കാഴ്ച കാണാനെത്തിയവരുടെ എണ്ണം ക്രമാതീതമായതോടെ കഴിഞ്ഞദിവസം പോലീസ് അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഉയർന്ന സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന മലയാളികൾ ദുരന്തമേഖലകളിലും അപകടസ്ഥലങ്ങളിലും എങ്ങനെ പെരുമാറണമെന്ന് ഇനിയും പഠിക്കേണ്ടതായുണ്ട്.
അടുത്തകാലത്തായി കാണുന്ന മറ്റൊരു ദുഷ്പ്രവണതയാണു ദുരന്തസ്ഥലങ്ങളിൽ സെൽഫി എടുക്കലും വീഡിയോ ചിത്രീകരണവും. സ്വന്തമായി സ്മാർട്ട്ഫോൺ ഉള്ളവരൊക്കെ വ്ലോഗർമാരായി മാറുന്ന കാലമാണിത്. ആരുടെയും ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കണമെന്നു പറയുന്നില്ല. എന്നാൽ, അപകടങ്ങളുടെയും ദുരന്തങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും വിവേകമില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്.
പലപ്പോഴും വസ്തുതകളുടെ കൃത്യവും പൂർണവുമായ ചിത്രം നല്കാതെ ഏകപക്ഷീയ വിവരങ്ങൾ അടങ്ങുന്നതാകും ഇത്തരം പല വീഡിയോകളും. സമൂഹമാധ്യമങ്ങളിൽ ഇവ കാണുന്ന പലരും അതു പൂർണ സത്യമാണെന്ന ബോധ്യത്തിൽ ഷെയർ ചെയ്യുന്നു. അങ്ങനെ കൂടുതൽ പേർ തെറ്റിദ്ധരിക്കപ്പെടുന്നു. അപകടങ്ങളെപ്പറ്റിയും പ്രകൃതിദുരന്തങ്ങളെപ്പറ്റിയും തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതു സാമൂഹ്യദ്രോഹം മാത്രമല്ല ക്രിമിനൽ കുറ്റവുമാണ്.
അതുകൊണ്ടു ദുരന്തസ്ഥലങ്ങളിൽ കാഴ്ചക്കാരായി ഓടിയെത്തുന്നതിലും അവയുടെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിലുമൊക്കെ സ്വയം നിയന്ത്രണം ആവശ്യമുണ്ട്. മറ്റുള്ളവരുടെ വേദനയിൽ അവർക്ക് ആശ്വാസമാകാൻ കഴിഞ്ഞില്ലെങ്കിലും അതു വർധിപ്പിക്കുന്ന നടപടികളിൽനിന്നു നമുക്കു വിട്ടുനിൽക്കാം.
ദുരന്തമുഖത്തു തിക്കിത്തിരക്കി കാഴ്ചകാണാൻ പോകണോ?
01:23 AM Oct 23, 2021 | Deepika.com