സാധാരണ ജനങ്ങളെ വിപണിയുടെ ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കാതെ ഫലപ്രദമായി ഇടപെടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കഴിയണം.
വറചട്ടിയിൽനിന്ന് എരിതീയിലേക്ക് എന്ന നിലയിലാണിപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ. കോവിഡ് മഹാമാരി സൃഷ്ടിച്ച കെടുതികളിൽനിന്നു വല്ലപാടും കരകയറാൻ പെടാപ്പാടുപെടുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അവശ്യസാധനങ്ങളുടെ വിലക്കയറ്റം വലിയ ദുരിതമാണുണ്ടാക്കുന്നത്.
ഉപ്പുതൊട്ടു കർപ്പൂരംവരെ സകല നിത്യോപയോഗ വസ്തുക്കൾക്കും തീപിടിച്ച വില. അതിന്റെകൂടെയാണു കുതിച്ചുയരുന്ന ഇന്ധനവില. നിർമാണസാമഗ്രികളുടെ വിലയും യാതൊരു മാനദണ്ഡവുമില്ലാതെ ദിവസേനയെന്നോണം കൂട്ടുകയാണ്. എല്ലാം വിപണി തീരുമാനിക്കുന്നു എന്ന സിദ്ധാന്തപ്രകാരം സർക്കാർ ഇതൊന്നും അറിഞ്ഞ മട്ട് നടിക്കുന്നില്ല. മഹാമാരിയുടെ അനുബന്ധമായി തൊഴിൽ നഷ്ടപ്പെടുകയും വരുമാനത്തിൽ വലിയ കുറവുണ്ടാവുകയുംചെയ്ത ഭൂരിപക്ഷം സാധാരണക്കാരും ഈയവസ്ഥയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വല്ലാതെ ക്ലേശിക്കുകയാണ്.
യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്ന ഇന്ധനവില പരിമിത വരുമാനക്കാരുടെയെല്ലാം കുടുംബ ബജറ്റിന്റെ താളംതെറ്റിച്ചു. സംസ്ഥാനത്തു പെട്രോൾവില ലിറ്ററിനു നൂറു രൂപ കടന്നിട്ടു മാസങ്ങളായി. ഇപ്പോൾ ഡീസൽവിലയും നൂറുകടന്നു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകവില 14.2 കിലോഗ്രാം സിലിണ്ടറിന് 900 രൂപയിലധികമായി. പെട്രോൾ, ഡീസൽ വിലവർധന ചരക്കുകടത്തു ചെലവ് വർധിപ്പിക്കുന്നതു വാഹനത്തിലെത്തിക്കേണ്ട സകല വസ്തുക്കളുടെയും വിലവർധനയ്ക്ക് ഇടയാക്കുന്നു. ഇതു മറയാക്കി ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള സാധനങ്ങളുടെ വില അന്യായമായി വർധിപ്പിക്കാൻ പല വ്യാപാരികളും നോക്കുന്നു.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ആകെ പ്രതിസന്ധിയിലായ നിർമാണമേഖല വീണ്ടും സജീവമായി വരുന്നതിനിടയിലാണു സിമന്റും കമ്പിയും ഉൾപ്പെടെയുള്ള നിർമാണവസ്തുക്കളുടെ വൻ വിലക്കയറ്റം. ആത്യന്തികമായി ഇതിന്റെയും ആഘാതം താങ്ങേണ്ടിവരുന്നതു സാധാരണക്കാരാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ അധികാരപ്പെട്ടവരാരും ഇതൊന്നും അറിഞ്ഞ മട്ട് നടിക്കുന്നില്ല എന്നതാണു കഷ്ടം.
വില താങ്ങാനാവുന്നതല്ലെങ്കിൽ, ആഡംബര വസ്തുക്കളായി കരുതുന്നതു പലതും ഒഴിവാക്കാനാവും. എന്നാൽ, ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ അതു പറ്റില്ലല്ലോ. പച്ചക്കറികളുടെയും മീനിന്റെയും ഇറച്ചിയുടെയുമെല്ലാം വില പിടിച്ചാൽ കിട്ടാത്തവിധം ഉയരുന്നത് അടുക്കള ബജറ്റുകളെ തകിടംമറിക്കുന്നു.
തക്കാളി, ബീൻസ്, കാരറ്റ്, സവാള, ചിലയിനം പഴങ്ങൾ തുടങ്ങിയവരുടെ ചില്ലറവില്പനവില ചിലയിടങ്ങളിൽ ഇരട്ടിയോളമായെന്നു പരാതിയുണ്ട്. കനത്ത മഴയും മഞ്ഞും മൂലം കർണാടകയിലും തമിഴ്നാട്ടിലും പച്ചക്കറികൃഷി നശിച്ചതും ഗതാഗതച്ചെലവ് കൂടിയതുമാണു വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു. അരി, പയർ, ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയിലും വർധനയുണ്ട്. കോഴിയിറച്ചിയുടെ വിലയും കഴിഞ്ഞദിവസങ്ങളിൽ താരതമ്യമില്ലാത്തവിധം ഉയർന്നു.
കോഴിത്തീറ്റ വില ഉയർന്നതാണ് കോഴിവില കൂടാൻ കാരണമെന്നാണു ഫാം ഉടമകളുടെ ന്യായീകരണം. പോത്തിറച്ചി വിലയും നിയന്ത്രണമില്ലാതെ കൂടിക്കൊണ്ടിരിക്കുന്നു. എന്നിട്ടും വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാനുള്ള ഫലപ്രദമായ നീക്കമൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വിപണികളെ ഉണർത്തുന്നതിലാണ് ഇപ്പോൾ അധികൃതരുടെ ശ്രദ്ധ. റേഷൻകട വഴി സൗജന്യ ഭക്ഷ്യകിറ്റുകൾ ലഭിക്കുന്നതിൽ തൃപ്തരായ ജനങ്ങൾ മറ്റു ഭക്ഷ്യസാധനങ്ങളുടെ വിലവർധനയെപ്പറ്റി കാര്യമായി പരാതിപ്പെടുന്നുമില്ല.
അതേസമയം, രാജ്യത്തെ ചില്ലറ വിലക്കയറ്റത്തിൽ മുൻമാസങ്ങളെ അപേക്ഷിച്ചു നേരിയ ശമനം ഉണ്ടായതായി ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ അത് അനുഭവപ്പെടുന്നില്ലെന്നു മാത്രം. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 4.35 ശതമാനമായെന്നാണ് ഔദ്യോഗിക ഭാഷ്യം.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇത് എട്ടു ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലവർധനയിലുണ്ടായ കുറവാണു വിലക്കയറ്റത്തിൽ നേരിയ കുറവുണ്ടാക്കിയതെന്നും കഴിഞ്ഞ എട്ടുമാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വിലക്കയറ്റ നിലയാണ് ഇതെന്നുമാണു വിശദീകരണം. വിലക്കയറ്റം തടയാൻ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അവശ്യ- നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും ഉയരുമെന്നാണു സാഹചര്യങ്ങളിൽനിന്ന് അനുമാനിക്കേണ്ടത്.
സാധാരണ ജനങ്ങളെ വിപണിയുടെ ദയാദാക്ഷിണ്യങ്ങൾക്കു വിട്ടുകൊടുക്കാതെ ഫലപ്രദമായി ഇടപെടാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കഴിയണം. ഇന്ധനവില നിയന്ത്രിക്കുന്നതിനു നടപടിയെടുക്കാൻ കേന്ദ്രസർക്കാർ തയാറാകേണ്ടതുണ്ട്. അതുപോലെ ഭക്ഷ്യവസ്തുക്കളുടെ വില പിടിച്ചുനിർത്താൻ ആവശ്യമായ നടപടികളെടുക്കേണ്ടതു സംസ്ഥാന സർക്കാരിന്റെയും കടമയാണ്.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിനു കഴിയില്ലേ?
11:39 PM Oct 15, 2021 | Deepika.com