വെള്ളിത്തിരയിലെ തിരക്കുള്ള നടനായിരിക്കുന്പോഴും നെടുമുടി വേണു കണ്ണാടിക്കൂട്ടിൽ സ്വയം പ്രതിഷ്ഠിച്ച താരമായിരുന്നില്ല. നമ്മളിലൊരാൾ എന്ന പ്രതീതി എല്ലാവരിലും സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. മൺമറഞ്ഞ മഹാനടന് ആദരാഞ്ജലികൾ.
നെടുമുടി വേണു വിടവാങ്ങി. മലയാളത്തിലെ സമാനതകളില്ലാത്ത നടനായിരുന്നു അദ്ദേഹം. ഒരു നടൻ എന്നതിലുപരി സന്പൂർണ കലാകാരൻ. അഭിനയത്തിനുപുറമേ കവിതയും നാടൻപാട്ടുകളും വാദ്യഘോഷങ്ങളുമെല്ലാം അദ്ദേഹത്തിനു പ്രിയതരമായിരുന്നു.
നാടകരംഗത്തുനിന്നു സിനിമയിലെത്തിയ നെടുമുടി വേണു സ്വതസിദ്ധമായ സ്വാഭാവിക അഭിനയശൈലിയിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടി. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യഘടകമായിരുന്നു അദ്ദേഹം.
മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാനും ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും പൂരം എന്ന സിനിമയുടെ സംവിധാനം നിർവഹിക്കുകയും ചെയ്തു.
രണ്ടു ദേശീയ അവാർഡുകളും ആറു സംസ്ഥാന അവാർഡുകളും നേടിയ അദ്ദേഹത്തെ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും തേടിയെത്തി. നെടുമുടി വേണു അരങ്ങൊഴിയുന്പോൾ മലയാള സിനിമയിലെ ഒരു നവോത്ഥാന കാലഘട്ടത്തിന്റെ ശാദ്വലമായ ഓർമകൾ കൂടിയാണു മാഞ്ഞുപോകുന്നത്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ ജനിച്ച വേണു വിദ്യാഭ്യാസകാലത്തുതന്നെ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ബിരുദമെടുത്തശേഷം പത്രപ്രവർത്തകനായും പാരലൽ കോളജ് അധ്യാപകനായും ജോലിനോക്കി. വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ നെടുമുടി വേണുവിലെ നടനെ പാകപ്പെടുത്തിയെടുക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ടാവണം.
കാവാലം നാരായണപ്പണിക്കരുടെ "അവനവൻ കടന്പ’പോലെയുള്ള നാടകങ്ങളിലെ അഭിനയം നെടുമുടി വേണുവിനു നിരൂപകപ്രശംസ നേടിക്കൊടുക്കുകയും അദ്ദേഹത്തിന്റെ സുഹൃദ്വലയം വിപുലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സിനിമയിലേക്കുള്ള വാതിൽ തുറന്നുകിട്ടി. 1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത തന്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി.
പിന്നീടു തകരയിലെ ചെല്ലപ്പനാശാരി മുതൽ നെടുമുടി വേണുവിനെ അനശ്വരനാക്കിയ എത്രയോ വേഷപ്പകർച്ചകൾ. അഭിനയത്തോടുള്ള ആത്മാർപ്പണം അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാക്കി മാറ്റി.
തനതായ അഭിനയശൈലിയും സംഭാഷണരീതിയിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്കു മിഴിവേകി. ഹാസ്യകഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും അദ്ദേഹത്തിന് ഒരുപോലെ വഴങ്ങി.
കൊമേഴ്സ്യൽ സിനിമകളിലെ നിറസാന്നിധ്യമായിരിക്കുന്പോഴും കലാമൂല്യമുള്ള ചിത്രങ്ങളിലും അഭിനയിക്കാൻ അദ്ദേഹം പ്രകടിപ്പിച്ച ശ്രദ്ധയും താത്പര്യവും നടനെന്ന നിലയിലുള്ള വളർച്ചയുടെ പരിണാമഘട്ടങ്ങൾ പൂർണമാക്കാൻ അദ്ദേഹത്തെ സഹായിച്ചു. സഹനടനിൽ തുടങ്ങി നായകവേഷങ്ങളിലൂടെ ഗംഭീരമായി മുന്നേറിയ നെടുമുടി വേണു കുറേക്കാലമായി അച്ഛൻ കഥാപാത്രങ്ങളായാണു പ്രത്യക്ഷപ്പെടുന്നത്.
അതിൽത്തന്നെ കൂടുതലും സ്നേഹവും കരുതലും ആർദ്രതയും അലിവുമുള്ള അച്ഛന്റെ വേഷങ്ങൾ. മലയാളത്തനിമയുള്ള അച്ഛന്റെ പ്രതിരൂപമായി ഇന്നു പലരും നെടുമുടി വേണുവിനെ കാണുന്നുണ്ടെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ നടനവൈഭവമാണ്. ഇതുപോലൊരു അച്ഛനെ കിട്ടിയിരുന്നെങ്കിലെന്ന് എത്രയോ മക്കൾ ആഗ്രഹിച്ചിട്ടുണ്ടാവാം!
വെള്ളിത്തിരയിലെ തിരക്കുള്ള നടനായിരിക്കുന്പോഴും അദ്ദേഹം കണ്ണാടിക്കൂട്ടിൽ സ്വയം പ്രതിഷ്ഠിച്ച താരമായിരുന്നില്ല. നമ്മളിലൊരാൾ എന്ന പ്രതീതി എല്ലാവരിലും സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതു നെടുമുടിയുടെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.
പ്രതിഭകൾ വിടപറയുന്പോൾ അവർ നിറഞ്ഞുനിന്ന പ്രവർത്തനരംഗത്തിനു വലിയ നഷ്ടമുണ്ടാകുന്നു. എന്നാൽ അവർ അവശേഷിപ്പിച്ചുപോയ സംഭാവനകൾ നാടിനു മുതൽക്കൂട്ടായിത്തന്നെ നിൽക്കും. നെടുമുടി വേണുവിന്റെ വിയോഗം മലയാളത്തിന്റെ സാംസ്കാരിക രംഗത്തിനു കനത്ത നഷ്ടമാണ്.
ജീവിതത്തിന്റെ നടനവേദിയിൽനിന്നു പിൻവാങ്ങുന്പോഴും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ സജീവമായിത്തന്നെ നിലനിൽക്കും. മൺമറഞ്ഞ മഹാനടന് ആദരാഞ്ജലികൾ.
അരങ്ങൊഴിഞ്ഞത് അതുല്യപ്രതിഭ
01:33 AM Oct 12, 2021 | Deepika.com