സമൂഹമാധ്യമങ്ങളുടെ പ്രവർത്തനരീതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റി വേവലാതിപ്പെടുന്നവരുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണു പുതുതായി പുറത്തുവന്നിട്ടുള്ള പല വിവരങ്ങളും. അനിയന്ത്രിതമായ വിജ്ഞാനവിനിമയവും സമൂഹമാധ്യമങ്ങളുടെ അതിവ്യാപനവും സാമൂഹികജീവിതത്തിൽ വലിയ മാറ്റങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്.
ലോകമെന്പാടും കോടിക്കണക്കിനാളുകൾ വ്യക്തിത്വപ്രകാശനത്തിനും വിവരവിനിമയത്തിനും ആശയസംവാദത്തിനും ഉപയോഗിക്കുന്ന ഫേസ്ബുക്കിന്റെ പ്രവർത്തനം സംബന്ധിച്ച് ഈയിടെ ഉയർന്ന വിവാദം സമൂഹമാധ്യമങ്ങളുടെ അടിമകളാകുന്നവർ ചെന്നുപെട്ടേക്കാവുന്ന അപകടങ്ങളിലേക്കു വീണ്ടും ശ്രദ്ധ ക്ഷണിക്കുകയാണ്.
ഫേസ്ബുക്കിന്റെ അനുബന്ധ മാധ്യമമായ ഇൻസ്റ്റഗ്രാം കൗമാരക്കാരുടെ മാനസികാരോഗ്യം തകരാറിലാക്കുന്നുണ്ടെന്നു ഫേസ്ബുക്കിലെ വ്യാജപ്രചാരണങ്ങളെ നിരീക്ഷിക്കുന്ന ടീമിലെ പ്രോഡക്ട് മാനേജരായിരുന്ന ഫ്രാൻസസ് ഹോഗൻ തുറന്നുപറഞ്ഞതു ശ്രദ്ധിക്കപ്പെട്ടു.
വ്യാജവാർത്തകൾ കൂടുതൽ എളുപ്പം പ്രചരിക്കുന്ന വിധത്തിലാണു തങ്ങളുടെ അൽഗോരിതമെന്ന് അറിഞ്ഞിട്ടും ഫേസ്ബുക്ക് നടപടിയെടുക്കാത്തതു പണക്കൊതികൊണ്ടാണെന്നും അവർ ആരോപിച്ചു. ഇതു വാർത്തയായതിനെത്തുടർന്നു ലോകമെന്പാടും ഫേസ്ബുക്കിന്റെയും അനുബന്ധ മാധ്യമങ്ങളുടെയും പ്രവർത്തനം ഏതാനും മണിക്കൂർ നേരത്തേക്കു മുടങ്ങി. ഫേസ്ബുക്ക് കേന്ദ്ര ഓഫീസിന്റെ പ്രവർത്തനം പോലും തടസപ്പെട്ടു.
കന്പനിയുടെ ഓഹരിവിലയിൽ 4.9 ശതമാനം ഇടിവുണ്ടായി. ഫേസ്ബുക്ക് ഉടമ മാർക്ക് സുക്കർബർഗിന് 600 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണു കണക്ക്. തങ്ങളുടെ നെറ്റ്വർക്ക് ട്രാഫിക്കിനെ നിയന്ത്രിക്കുന്ന പ്രധാന റൗട്ടറിലെ ക്രമീകരണത്തിലുണ്ടായ മാറ്റമാണു പ്രശ്നത്തിന്റെ കാരണമായി ഫേസ്ബുക്കിന്റെ വിശദീകരണം.
സദാസമയവും മൊബൈൽഫോണിൽ നോക്കി സമൂഹമാധ്യമങ്ങളിൽ ജീവിതം തളച്ചിടുന്നവർക്കു ഫേസ്ബുക്കിന്റെ പ്രവർത്തനത്തകരാർ മനക്ഷോഭത്തിനു കാരണമായിട്ടുണ്ടാവാം. അതുകൊണ്ടാണല്ലോ ഫേസ്ബുക്കിനു പകരമായി ഉപയോഗിക്കാവുന്ന ആപ്പുകൾ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായത്.
ഒരു രംഗത്തെയും കുത്തകവത്കരണം സമൂഹത്തിനു ഗുണകരമല്ല എന്ന യാഥാർഥ്യത്തിലേക്കു വിരൽചൂണ്ടാൻ ഈ സംഭവവും കാരണമായി എന്നു പറയണം. എന്നാൽ ഒരുതരത്തിലും അവഗണിക്കാൻ കഴിയുന്നതല്ല സാമൂഹികധർമം മറന്നുകൊണ്ടാണു ഫേസ്ബുക്കിന്റെ പ്രവർത്തനമെന്ന വിമർശനം.
സമൂഹമാധ്യമങ്ങളുടെ പ്രവർത്തനരീതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റി വേവലാതിപ്പെടുന്നവരുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണു വിമർശനരൂപത്തിൽ പുറത്തുവന്നിട്ടുള്ള പല വിവരങ്ങളും. അനിയന്ത്രിതമായ വിജ്ഞാനവിനിമയവും സമൂഹമാധ്യമങ്ങളുടെ അതിവ്യാപനവും സാമൂഹികജീവിതത്തിൽ വലിയ മാറ്റങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്. ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടായിട്ടുള്ളതെന്നു സുമനസുകളൊക്കെ സമ്മതിക്കും.
ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമാക്കുന്നതിനേക്കാൾ കന്പനിയുടെ ലാഭത്തിനാണു മാനേജ്മെന്റ് മുൻതൂക്കം നൽകുന്നതെന്ന മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗന്റെ വെളിപ്പെടുത്തൽ ഫേസ്ബുക്കിനുണ്ടാക്കിയ മുഖനഷ്ടം വലുതാണ്. കൂടുതൽ സുരക്ഷയൊരുക്കുന്ന അൽഗോരിതത്തിലേക്കു പ്രവർത്തനം മാറിയാൽ ആളുകൾ പരസ്യങ്ങൾ കാണുന്നതിൽ കുറവുണ്ടാകുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
പക്ഷേ പരസ്യവരുമാനം കുറയ്ക്കുന്ന തീരുമാനങ്ങളൊന്നുമുണ്ടായില്ല. നൂതനാശയങ്ങളുടെ സമർഥമായ പ്രായോഗികവത്കരണത്തിലൂടെ വളരെ ചെറുപ്പത്തിൽത്തന്നെ അതിസന്പന്നനായ മാർക്ക് സുക്കർബർഗിനെ ആധുനിക കാലത്തിലെ ആരാധനാവിഗ്രഹങ്ങളിലൊന്നായാണു ലോകം വാഴ്ത്തുന്നത്. യുവാക്കളും കൗമാരക്കാരും വഴിതെറ്റിയാലുംവേണ്ടില്ല, വ്യാജവാർത്തകൾ പ്രചരിച്ച് സമൂഹത്തിന്റെ സുസ്ഥിതി തകർന്നാലും പ്രശ്നമില്ല,
തന്റെ സന്പത്ത് വർധിക്കണം എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നവരെയാണോ ലോകം മാതൃകയാക്കേണ്ടത് എന്ന ചോദ്യമുണ്ട്. അമേരിക്ക നേരിടുന്ന അടിയന്തരഭീഷണി ഫേസ്ബുക്ക് ആണെന്നുവരെ ഫ്രാൻസസ് ഹോഗൻ പറയുകയുണ്ടായി. ഇത്തരം സമൂഹമാധ്യമങ്ങൾക്കു കോടിക്കണക്കിന് അനുയായികളുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളെ സംബന്ധിച്ചും ഈ നിരീക്ഷണം ബാധകമാണ്.
ഒരു കുത്തക കന്പനിയുടെയോ ഏതെങ്കിലും വ്യക്തിയുടെയോ ലാഭക്കൊതി സമൂഹഭദ്രതയ്ക്കോ ജനാധിപത്യ മൂല്യങ്ങൾക്കോ പൗരാവകാശങ്ങൾക്കോ രാജ്യസുരക്ഷയ്ക്കോ ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. നൂതന സാങ്കേതികവിദ്യകൾ ആധുനിക സമൂഹത്തിന്റെ ഭദ്രതയ്ക്കു നേരേ ഉയർത്തുന്ന ഭീഷണികളെപ്പറ്റി ഗൗരവമായി ചർച്ചചെയ്യാനും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാനും ഭരണാധികാരികൾ തയാറാകണം.
സാമൂഹിക ശാസ്ത്രജ്ഞർ അതിനുവേണ്ട ബോധവത്കരണം സമൂഹത്തിൽ നടത്തണം. ജനക്ഷേമം സ്വകാര്യ കന്പനികളുടെ മാത്രം ചുമതലയല്ലെന്നും സർക്കാർ സംവിധാനങ്ങളാണ് അതിനു നടപടിയെടുക്കേണ്ടത് എന്നുമാണ് ആരോപണങ്ങൾക്കു ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് നൽകിയ മറുപടി.
കൗമാരക്കാരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ മാതാപിതാക്കളെ അറിയിച്ചുകൊണ്ട് എങ്ങനെയാണ് അവരുടെ സ്വകാര്യത സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങളാണു തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. നടപടിയെടുക്കേണ്ടതു സർക്കാർ തന്നെയാണ്.
എന്നാൽ, തങ്ങളുടെ പ്രവർത്തനം പൊതുസമൂഹത്തിനു ഭീഷണിയാകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സമൂഹമാധ്യമങ്ങൾക്കുണ്ട്. വർഗീയ വികാരങ്ങളും വിദ്വേഷചിന്തകളും പരത്തുന്നതിൽ സമൂഹമാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഇന്ന് എല്ലാവരും കാണുന്നുണ്ട്. എന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നത് അപകടമാണ്.
സമൂഹമാധ്യമങ്ങൾ ലാഭം മാത്രം നോക്കിയാൽ
11:21 PM Oct 07, 2021 | Deepika.com