വലിയ അപകടത്തിലേക്കാണു കാര്യങ്ങളുടെ പോക്ക്. മയക്കുമരുന്നു വ്യാപനം തടയുന്നതിനു കർശന നടപടികളെടുക്കാൻ അധികൃതർ ഇനിയും വൈകരുത്. ഈ വൻവിപത്തിനെതിരേ വ്യാപകമായ ബോധവത്കരണവും ആവശ്യമാണ്.
മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനെപ്പറ്റി കേട്ടതിലേറെ ഭീകരമായ അവസ്ഥയാണു രാജ്യത്തുള്ളതെന്നു വ്യക്തമാക്കുന്ന വാർത്തകളാണു ദിവസവും പുറത്തുവരുന്നത്. ഒരു ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടു ബോളിവുഡ് സൂപ്പർതാരം ഷാരുഖ്ഖാന്റെ മകൻ ആര്യൻഖാൻ അറസ്റ്റിലായതാണു പുതിയ സംഭവം.
ആര്യൻഖാനോടൊപ്പം നടി മൂൺ മൂൺ ധമേച്ച, സുഹൃത്ത് അർബാസ് മെർച്ചന്റ് എന്നിവരെയും നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരി വസ്തുക്കൾ കൈവശം വയ്ക്കുക, വിൽക്കുക, ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരേ കേസ്.
ഈ അറസ്റ്റ് രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒന്ന്, സെലിബ്രിറ്റികളുടെയും അതിസന്പന്നരുടെയും മക്കളടക്കം യുവതലമുറയിലെ വലിയൊരു വിഭാഗം ഇന്നു മയക്കുമരുന്നിന് അടിമകളാണ്. രണ്ട്, എത്ര സ്വാധീനശക്തിയുള്ളവരുടെ മക്കളായാലും ലഹരിമരുന്ന് ഉപയോഗിച്ചാൽ പിടിക്കപ്പെടും. തങ്ങളുടെ ജീവിതവും കുടുംബവും തകർക്കുന്ന മയക്കുമരുന്നിന്റെ പിടിയിൽ നിന്നു യുവതലമുറയെ രക്ഷിച്ചില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാകും.
അന്താരാഷ്ട്രതലത്തിൽ കണ്ണികളുള്ള വലിയൊരു ബിസിനസാണ് ഇന്നു മയക്കുമരുന്നുവ്യാപാരം. ഭീകരപ്രവർത്തനത്തിനുള്ള ഒരു മാർഗമായും വരുമാനസ്രോതസായും അതു മാറി എന്നിടത്താണ് കൂടുതൽ അപകടം. പലപ്പോഴും വെറും കൗതുകത്തിന്റെ പേരിൽ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നവർ അതിന്റെ അടിമകളായി മാറുന്നു. പിന്നീട് മയക്കുമരുന്നു കിട്ടാൻവേണ്ടി എന്തും ചെയ്യാൻ അവർ തയാറാകും.
ചതിവിൽപ്പെടുത്തി മയക്കുമരുന്നു നൽകി പിന്നീടു യുവാക്കളെ ദുരുപയോഗിക്കുന്നതിന്റെ എത്രയോ വാർത്തകൾ വന്നിട്ടുള്ളതാണ്. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. ഈ വിപത്തിനെതിരേ മുന്നറിയിപ്പു നൽകുന്നവരെ പരിഹസിക്കുകയും തോജോവധം നടത്തുകയും ചെയ്യുന്നു. കൂടുതൽ യുവാക്കൾ മയക്കുമരുന്നിന് അടിമകളായി മാറുന്പോൾ നിറയുന്നതു ലഹരിക്കടത്തുകാരുടെ പണപ്പെട്ടികളാണ്.
കഴിഞ്ഞവർഷം മുംബൈയിലും ബംഗളുരുവിലും സിനിമാതാരങ്ങളെ മയക്കുമരുന്നു കേസിൽ അറസ്റ്റ് ചെയ്തതു വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോൾ ആര്യൻഖാന്റെ അറസ്റ്റോടെ സിനിമാ ലോകവും മയക്കുമരുന്നു ലോബിയും തമ്മിലുള്ള ബന്ധം കൂടുതൽ തെളിഞ്ഞു. ബോളിവുഡിൽ മാത്രമല്ല, കേരളത്തിൽപോലും ഇത്തരം മാഫിയസംഘങ്ങളുടെ കണ്ണികളുണ്ടെന്നു ചില കേസുകൾ വ്യക്തമായ സൂചനകൾ നൽകിയിട്ടുള്ളതാണ്.
വെള്ളിത്തിരയുടെ പിന്നാന്പുറങ്ങളിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെ ഇനിയാർക്കും മൂടിവയ്ക്കാൻ കഴിയില്ല. താരങ്ങളെ ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന യുവതലമുറ അവരുടെ ശീലങ്ങൾ അനുകരിക്കാൻ നോക്കുന്നതു സ്വാഭാവികം. പക്ഷേ വലിയ അപകടത്തിലേക്ക് ഇതു നയിച്ചേക്കാം.
മുംബൈയും ബംഗളൂരുവും പോലുള്ള വൻനഗരങ്ങളും കേരളവും പഞ്ചാബും പോലുള്ള സംസ്ഥാനങ്ങളും മയക്കുമരുന്നു മാഫിയയുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ചമുന്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി.
ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാനിലെ ബന്ദർഅബ്ബാസ് തുറമുഖം വഴി രണ്ടു കണ്ടയ്നറുകളിലായാണ് ഈ മയക്കുമരുന്ന് എത്തിച്ചത്. ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും പണം കണ്ടെത്താനാണ് ലഹരിമരുന്ന് അയച്ചതെന്നാണു നിഗമനം. ജൂലൈ മുപ്പതിനു ഗുജറാത്ത് തീരത്തുനിന്നു തന്നെ 1,500 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നു പാക്കിസ്ഥാൻ വഴിയും അറബിക്കടൽ വഴിയുമാണ് ഇന്ത്യയിലേക്കു മയക്കുമരുന്നു കടത്തുന്നത്. ബംഗളുരുവിൽ നൈജീരിയൻ പൗരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്നു ഫാക്ടറി മൂന്നാഴ്ച മുന്പു കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഒരു വിദേശവനിതയെ മയക്കുമരുന്നുമായി പിടികൂടിയതു കഴിഞ്ഞ മാസമാണ്.
വിപണിയിലെത്തിക്കുന്ന മയക്കുമരുന്നിന്റെ ചെറിയൊരംശം മാത്രമാണു പിടികൂടുന്നത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019ൽ ഇന്ത്യയിൽ 3.42,045 കിലോ കഞ്ചാവും 4,400 കിലോ കറുപ്പും 3,000 കിലോ ഹെറോയിനും പിടികൂടി.
ഇത് യഥാർഥ സപ്ലൈയുടെ 5-8 ശതമാനം മാത്രം. നാർകോട്ടിക് മാഫിയയും ഉദ്യോഗസ്ഥലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ലഹരിമരുന്നു വ്യാപാരം വർധിക്കാൻ ഒരു കാരണമാണ്.
രാഷ്ട്രീയ സംരക്ഷണങ്ങളും ഇത്തരം മാഫിയകൾക്കു ലഭിക്കുന്നുണ്ടോയെന്നു പലരും സംശയിക്കുന്നു. ഏതായാലും വലിയ അപകടത്തിലേക്കാണു കാര്യങ്ങളുടെ പോക്ക്. മയക്കുമരുന്നു വ്യാപനം തടയുന്നതിനു കർശന നടപടികളെടുക്കാൻ അധികൃതർ ഇനിയും വൈകരുത്. ഈ വൻവിപത്തിനെതിരേ സമൂഹത്തിൽ വ്യാപകമായ ബോധവത്കരണവും ആവശ്യമാണ്.
ലഹരിമാഫിയയുടെ നീരാളിക്കൈകൾ
11:41 PM Oct 04, 2021 | Deepika.com