രാഷ്ട്രത്തിനു ഭീഷണിയായ നിഷേധാത്മക പ്രവണതകളെ ചെറുത്തുതോല്പിക്കുമെന്ന പ്രതിജ്ഞയാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനു നമുക്കു നൽകാൻ കഴിയുന്ന സ്മരണാഞ്ജലി
ഇന്നു ഗാന്ധിജയന്തി ദിനം. വിദേശ ആധിപത്യത്തിൽനിന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാവിനെ ഇപ്പോൾ പലരും അനുസ്മരിക്കുന്ന അപൂർവ അവസരങ്ങളിലൊന്ന്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഇന്ത്യൻ മണ്ണിൽനിന്നു കെട്ടുകെട്ടിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന കൃശഗാത്രന്റെ ബുദ്ധിയിലുദിച്ച നൂതനാശയങ്ങളുടെ തനിമയാർന്ന ആസൂത്രണ വൈദഗ്ധ്യം കൊണ്ടാണ്.
അഹിംസയിലൂന്നിയ സഹനസമരമായിരുന്നു ഗാന്ധിമാർഗം. ലക്ഷ്യം മാത്രമല്ല മാർഗവും പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചു. തന്റെ ജീവിതം പോലെ ദേശീയ സ്വാതന്ത്ര്യസമരവും അദ്ദേഹത്തിനൊരു സത്യാന്വേഷണ പരീക്ഷണമായിരുന്നു. നിസഹകരണമായിരുന്നു അദ്ദേഹത്തിന്റെ ആയുധം.
വ്യത്യസ്തമായ ഭാഷകളും വിഭിന്നമായ ജീവിതരീതികളും വൈജാത്യങ്ങൾ സമ്പന്നമാക്കിയ സംസ്കാരവിശേഷങ്ങളുമുണ്ടായിരുന്ന ഒരു ഉപഭൂഖണ്ഡത്തിലെ ജനവിഭാഗങ്ങളെ ഇന്ത്യയെന്ന വികാരത്തിൽ ഒരുമിപ്പിച്ചുനിർത്തി ദേശീയതയുടെ നൂലിൽ കോർത്തെടുത്തതു ഗാന്ധിജിയുടെ അനുപമമായ നേതൃപാടവമാണ്. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിപ്ലവത്തിന്റെ വിജയം ലോകം കണ്ടു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ സ്വാതന്ത്ര്യസമര നായകൻ എന്ന നിലയിൽ മാത്രമാണ് ഇന്നു പലരും അറിയുന്നത്. അതിലുപരി ജനതയുടെ സമഗ്ര വളർച്ച ലക്ഷ്യമിടുന്ന ഒരു രാഷ്ട്രീയ ചിന്താധാരയുടെയും സാന്പത്തികനയത്തിന്റെയും ഉപജ്ഞാതാവുകൂടിയായിരുന്നു അദ്ദേഹം. ഗ്രാമസ്വരാജും സ്വാശ്രയത്വവുമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രസങ്കല്പത്തിന്റെ അടിസ്ഥാന ഘടകങ്ങൾ. ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നാണു ഗാന്ധിജി പറഞ്ഞിരുന്നത്.
ഗ്രാമീണ ജനതയുടെ അഭിവൃദ്ധിയിലൂടെയേ ഇന്ത്യയ്ക്കു പുരോഗതി നേടാൻ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അന്നത്തെ ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ ജീവിതവേദനകൾ തൊട്ടറിഞ്ഞാണ് അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ഗാന്ധിജിയുടെ ഈ വികസന സമീപനത്തെ പിന്തിരിപ്പനെന്നു പറഞ്ഞു പുച്ഛിച്ചുതള്ളിയവരുണ്ട്.
എന്നാൽ, ഗാന്ധിജിയാണു ശരിയെന്നു കാലം തെളിയിച്ചു. ഇന്ത്യയിലിന്ന് അതിസന്പന്നരുടെ സന്പത്ത് കുമിഞ്ഞുകൂടുകയും ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്യുന്നു. ഗാന്ധിയൻ ആശയങ്ങളെ നിരാകരിച്ചുകൊണ്ടുള്ള വികസന സമീപനം പിന്തുടരാൻ ഭരണാധികാരികൾ കാണിക്കുന്ന അമിതാവേശമല്ലേ ഇതിന്റെ കാരണം?
ഗാന്ധിജിയെ രാഷ്ട്രം തീർത്തും അവഗണിച്ചു എന്നല്ല. പഞ്ചായത്തീരാജ് ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെല്ലായിടത്തും അധികാര വികേന്ദ്രീകരണം നടപ്പാക്കുകയും പ്രാദേശിക സർക്കാരുകൾ ബലപ്പെടുകയും ചെയ്തതോടെ വികസനത്തിന്റെ ഗുണഫലങ്ങൾ ഗ്രാമീണ ജനതയിലേയ്ക്കു കൂടുതലായി എത്തി.
എങ്കിലും മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ലഭിക്കാത്ത അനേകമാളുകൾ ഇന്നും ഇന്ത്യയിലുണ്ട്. ശുദ്ധമായ കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്വപ്നം മാത്രമായി അവശേഷിക്കുന്ന എത്രയോ പേർ! കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണു കാര്യക്ഷമമായ പൊതുവിതരണ സന്പ്രദായമുള്ളത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽദാന പദ്ധതിയും ഭക്ഷ്യ സുരക്ഷാ പദ്ധതിയും കോടിക്കണക്കിനു പാവങ്ങൾക്ക് ആശ്വാസമേകിയിരുന്നു. അത്തരം പദ്ധതികൾ പലതും ഇന്ന് അവതാളത്തിലാണ്. കോവിഡ് ലോക്ഡൗൺ മറയാക്കി ജനങ്ങൾക്കു പല ആനുകൂല്യങ്ങളും നിഷേധിക്കുന്നു. ഗ്രാമീണ വികസനത്തിനുതകുന്ന പദ്ധതികളെല്ലാം അലംഭാവം കൂടാതെ മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനു കഴിയണം. അഴിമതിയാണു പല വികസന പദ്ധതികൾക്കും തുരങ്കംവയ്ക്കുന്ന ഘടകമെന്നതു പരസ്യമായ രഹസ്യമാണ്.
രാഷ്ട്രത്തെ കാർന്നുതിന്നുന്ന അർബുദമായാണു അഴിമതിയെ ഗാന്ധിജി കണ്ടിട്ടുള്ളത്. അതുപോലെ അദ്ദേഹം എതിർത്തിരുന്ന മറ്റൊരു വിപത്തായിരുന്നു വർഗീയത. എന്നാലിന്ന് അഴിമതിയും വർഗീയതയും രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും ഐക്യത്തിനും ഭീഷണിയായി വളർന്നുവരുന്നു. ഗാന്ധിജിയെ മറന്നുള്ള രാഷ് ട്രീയവും വികസനപ്രയാണവുമല്ലേ ഇത്തരം ദുഷ്പ്രവണതകൾ വേരുറപ്പിക്കാൻ കാരണം? വർഗീതയ്ക്കും അഴിമതിക്കുമെതിരേ ഒറ്റക്കെട്ടായി നിൽക്കാനും ശക്തമായ നിലപാടെടുക്കാനും ജനങ്ങൾക്കു കഴിയണം.
ഇന്ത്യയെന്ന മനോഹര രാഷ്ട്രസൗധത്തിനു വിള്ളൽവീഴ്ത്താൻ നമുക്ക് അനുവദിച്ചുകൂടാ. രാഷ്ട്രത്തിനു ഭീഷണിയായ നിഷേധാത്മക പ്രവണതകളെ ചെറുത്തുതോല്പിക്കുമെന്ന പ്രതിജ്ഞയാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനു നമുക്കു നൽകാൻ കഴിയുന്ന സ്മരണാഞ്ജലി.
ഗാന്ധിമാർഗത്തിന് എന്നും പ്രസക്തി
11:40 PM Oct 01, 2021 | Deepika.com