പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗും പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള മൂപ്പിളമ തർക്കവും ഈ പ്രശ്നം കൈകാര്യംചെയ്യുന്നതിൽ പാർട്ടി ഹൈക്കമാൻഡിനുണ്ടായ വീഴ്ചയും അവിടെ കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്.
സൂചികൊണ്ട് എടുക്കാമായിരുന്നതു തൂന്പകൊണ്ട് എടുക്കുന്നു എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസ്.
പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗും പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള മൂപ്പിളമ തർക്കവും ഈ പ്രശ്നം കൈകാര്യംചെയ്യുന്നതിൽ പാർട്ടി ഹൈക്കമാൻഡിനുണ്ടായ വീഴ്ചയും അവിടെ കോൺഗ്രസിൽ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റത്തിൽ മറ്റു പല സംസ്ഥാനങ്ങളിലും അടിതെറ്റിയപ്പോഴും കോൺഗ്രസിനു തലയെടുപ്പോടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞ സംസ്ഥാനങ്ങളിലൊന്നാണു പഞ്ചാബ്.
പാക്കിസ്ഥാനുമായി ചേർന്നുകിടക്കുന്ന സംസ്ഥാനം എന്ന നിലയിൽ രാജ്യസുരക്ഷയുടെ കാര്യത്തിലും പഞ്ചാബിനു പ്രത്യേക സ്ഥാനമുണ്ട്. പാക്കിസ്ഥാനിൽനിന്നു പഞ്ചാബിലേക്ക് മയക്കുമരുന്നും തീവ്രവാദികളെയും കയറ്റിവിടാൻ പാക് ചാരസംഘടന കിണഞ്ഞു ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകൾ പലതു വന്നിട്ടുള്ളതാണ്. അത്തരമൊരു സംസ്ഥാനത്തു രാഷ്ട്രീയ അസ്ഥിരതയ്ക്കിടയാക്കുന്ന നീക്കങ്ങളിൽനിന്നു വിട്ടുനിൽക്കാൻ എല്ലാവർക്കും കടമയുണ്ട്.
പഞ്ചാബിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലിദൾ- ബിജെപി സഖ്യത്തിന്റെ ശക്തമായ പോരാട്ടത്തെ മറികടന്നു കോൺഗ്രസിനെ വിജയത്തിലേക്കു നയിച്ചത് ക്യാപ്റ്റൻ അമരീന്ദർ സിംഗായിരുന്നു. പഴയ ക്രിക്കറ്റ് താരമായ നവജ്യോത് സിംഗ് സിദ്ദു ബിജെപി വിട്ട് കോൺഗ്രസിലെത്തി അധികം വൈകാതെ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരേ ഗ്രൂപ്പുകളി തുടങ്ങി.
അനുഭവസന്പത്തും പക്വതയുമുള്ള അമരീന്ദർ സിംഗുമായി, പ്രായേണ ചെറുപ്പക്കാരനായ സിദ്ദു നടത്തിയ ബലപരീക്ഷണം പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള മാറ്റുരയ്ക്കലായി ചിലർ ചിത്രീകരിച്ചു. അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പു മറികടന്ന് ജൂലൈ 18നു സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കി. പോര് അവിടെ അവസാനിച്ചില്ല.
സിദ്ദുവിന്റെ നോട്ടം മുഖ്യമന്ത്രിപദത്തിലായിരുന്നു. സിദ്ദുപക്ഷത്തിന്റെ സമ്മർദത്തിനു വഴങ്ങി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി. വ്രണിതഹൃദയനായ അദ്ദേഹം താൻ അപമാനിക്കപ്പെട്ടുവെന്നു തുറന്നുപറഞ്ഞു. പാർട്ടി വിടാനുള്ള ആലോചനയിലാണിപ്പോൾ അമരീന്ദർ സിംഗ്.
അതേസമയം, ഹൈക്കമാൻഡ് വിശ്വാസമർപ്പിച്ച നവജ്യോത് സിംഗ് സിദ്ദു പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതു നിരീക്ഷകരെ അന്പരപ്പിച്ചു. മുഖ്യമന്ത്രിസ്ഥാനത്തു സിദ്ദുവിനെ പ്രതിഷ്ഠിച്ചാൽ അമരീന്ദർ സിംഗ് പാർട്ടി വിടുമെന്നു ഹൈക്കമാൻഡിനു ബോധ്യമായതുകൊണ്ടാവണം ദളിത് വിഭാഗക്കാരനായ ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയത്. തെരഞ്ഞെടുപ്പിൽ ദളിത് വോട്ടുകൾ ആകർഷിക്കാം എന്നൊരു തന്ത്രവും അതിനു പിന്നിലുണ്ടാവാം.
പാക്കിസ്ഥാനിലെ ചില രാഷ്ട്രീയനേതാക്കളുമായി സുഹൃദ്ബന്ധമുള്ള സിദ്ദു പഞ്ചാബ് മുഖ്യമന്ത്രിയാകാൻ ഒട്ടും യോജിച്ചയാളല്ലെന്ന് അമരീന്ദർ സിംഗ് പറഞ്ഞതിൽ പല ദുഃസൂചനകളുമുണ്ടായിരുന്നു. സിദ്ദുവിന്റെ പക്ഷക്കാരനായാണു ചന്നി അറിയപ്പെട്ടിരുന്നത്. എന്നാൽ, സിദ്ദു നിർദേശിച്ച പലരെയും മന്ത്രിമാരാക്കിയില്ല. ചിലർക്ക് ഉദ്ദേശിച്ച വകുപ്പ് കിട്ടിയില്ല. സിദ്ദു പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചയുടൻ അദ്ദേഹത്തെ പിന്തുണച്ചിരുന്ന റസിയ സുൽത്താന മന്ത്രിസഭയിൽനിന്നു രാജിവച്ചു.
ഇങ്ങനെ അമരീന്ദർ സിംഗിനെയും സിദ്ദുവിനെയും പിണക്കിയതോടെ ‘ഉത്തരത്തിലിരുന്നതു കിട്ടിയതുമില്ല, കക്ഷത്തിലിരുന്നതു പോവുകയും ചെയ്തു’ എന്ന അവസ്ഥയിലായി കോൺഗ്രസ്. സിദ്ദുവിലൂടെ പഞ്ചാബിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു തലമുറമാറ്റം കൊണ്ടുവരികയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യം. പക്ഷേ, അതു നടപ്പാക്കുന്നതിൽ വേണ്ടത്ര നയതന്ത്ര വൈദഗ്ധ്യമോ രാഷ്ട്രീയ കൗശലമോ പ്രകടിപ്പിക്കാൻ നേതൃത്വത്തിനായില്ല.
കോൺഗ്രസിന്റെ സംഘടനാനടത്തിപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പിടിപ്പുകേടുകളുടെ ഒടുവിലത്തെ ഉദാഹരണമാണു പഞ്ചാബ്. സജീവ പ്രസിഡന്റില്ലാത്ത കോൺഗ്രസിന്റെ ഇപ്പോഴത്തെ ദുരവസ്ഥ ചർച്ചചെയ്യാൻ ഉടൻ വർക്കിംഗ് കമ്മിറ്റി വിളിക്കണമെന്നു പാർട്ടിയിലെ വിമതനേതാക്കളുടെ ഗ്രൂപ്പായ ജി 23-ൽപ്പെട്ട കപിൽ സിബലും ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്തുകൊണ്ടാണു നേതാക്കൾ പാർട്ടി വിടുന്നതെന്നും ആരാണിപ്പോൾ കോൺഗ്രസിൽ തീരുമാനങ്ങളെടുക്കുന്നതെന്നും അവർ ചോദിക്കുന്നു. അധികാരപദവിയില്ലാതെ കാര്യങ്ങൾ തീരുമാനിക്കുന്ന രാഹുൽ ഗാന്ധിക്കെതിരേയുള്ള ഒളിയന്പാണിതെന്ന് എല്ലാവർക്കുമറിയാം. രാഹുലിനും പ്രിയങ്കയ്ക്കും പക്വതയില്ലെന്ന് അമരീന്ദർ സിംഗും വിമർശിച്ചിരുന്നു. മുതിർന്ന നേതാക്കളുടെ വിമർശനത്തിൽ കഴമ്പുണ്ടായെന്നു പാർട്ടി നേതൃത്വം ആലോചിക്കണം.
പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വർക്കിംഗ് കമ്മിറ്റി വിളിച്ചുകൂട്ടണമെന്ന ആവശ്യം ന്യായമാണ്. പ്രശ്നങ്ങൾ ജനാധിപത്യരീതിയിൽ ചർച്ചചെയ്യുന്പോൾ പ്രായോഗികമായ പരിഹാരനിർദേശങ്ങളും ഉയർന്നുവരും. ഉൾപാർട്ടി ജനാധിപത്യം മറക്കുമ്പോഴാണു പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.
പഞ്ചാബിലെ ചേരിപ്പോരും കോൺഗ്രസിന്റെ സ്ഥിതിയും
12:02 AM Oct 01, 2021 | Deepika.com