ഭാവനാശാലികളല്ലാത്ത ഭരണകർത്താക്കൾ സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ എപ്പോഴും നോക്കുന്നതു ജനങ്ങളുടെ പോക്കറ്റിലേക്കാണ്. നികുതിവെട്ടിപ്പുകളും നികുതിച്ചോർച്ചകളും തടഞ്ഞ് വരുമാനം കൂട്ടുന്നതിനു പകരം സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയുന്നതാണ് എളുപ്പവഴിയെന്ന് അവർ കരുതുന്നു.
രാജ്യത്തെ നികുതിനിരക്കുകൾ സംബന്ധിച്ചു തീരുമാനമെടുക്കുന്ന ഉന്നതാധികാര സമിതിയായ ജിഎസ്ടി കൗൺസിൽ അടുത്തയിടെ രണ്ടു മന്ത്രിതല സമിതികൾ രൂപീകരിച്ചു. നികുതിവരുമാനം കൂട്ടുകയും സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുകയുമെന്ന ലക്ഷ്യം നേടാൻ ജിഎസ്ടി (ചരക്കു സേവന നികുതി) നിരക്കുകളും സ്ലാബുകളും ഏകീകരിക്കുന്നതു സംബന്ധിച്ചും ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്ന ചില ഇനങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണോ എന്നതു സംബന്ധിച്ചും സമിതി ശിപാർശ നൽകും.
ജിഎസ്ടി നിരക്കുകൾ യുക്തിസഹമായി ഏകീകരിക്കാനും നികുതി അടിത്തറ വിപുലീകരിക്കാനും സമിതി ശ്രമിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനങ്ങളിൽനിന്നു കൂടുതൽ നികുതി ഈടാക്കാൻ ശ്രമമുണ്ടാകുമെന്നാണ് അതിനർഥം.
ഭാവനാശാലികളല്ലാത്ത ഭരണകർത്താക്കൾ സർക്കാരിന്റെ വരുമാനക്കുറവ് നികത്താൻ എപ്പോഴും നോക്കുന്നതു ജനങ്ങളുടെ പോക്കറ്റിലേക്കാണ്. നികുതിവെട്ടിപ്പുകളും നികുതിച്ചോർച്ചകളും തടഞ്ഞ് വരുമാനം കൂട്ടുന്നതിനു പകരം സാധാരണ ജനങ്ങളെ ഞെക്കിപ്പിഴിയുന്നതാണ് എളുപ്പവഴിയെന്ന് അവർ കരുതുന്നു.
ജിഎസ്ടി സന്പ്രദായത്തിൽ ഇപ്പോഴുള്ളത് പൂജ്യം, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ചു നികുതി സ്ലാബുകളാണ്. ചില ഇനങ്ങൾക്ക് 28 ശതമാനം നികുതിക്കു പുറമേ സെസും വജ്രങ്ങൾ പോലുള്ളവയ്ക്കു പ്രത്യേക നിരക്കുകളുമുണ്ട്.
2017 ജൂലൈയിൽ ജിഎസ്ടി നിലവിൽ വന്നശേഷം ഒന്നിലധികം നിരക്കുകൾ കുറച്ചതിനാൽ നികുതിനിരക്ക് പ്രായോഗികമായി 15.5 ശതമാനത്തിൽനിന്ന് 11.6 ശതമാനമായി കുറഞ്ഞെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. അതിന്റെ സൂചന ചില ഇനങ്ങൾക്കെങ്കിലും ഇനി നികുതി കൂടുമെന്നല്ലേ? ജിഎസ്ടി ഏർപ്പെടുത്തുന്പോൾ കേന്ദ്രസർക്കാരിന്റെ രണ്ടു പ്രധാന വാദഗതികൾ ജനങ്ങളുടെ നികുതിഭാരം കുറയുമെന്നും നികുതിവെട്ടിപ്പുകൾ ഇല്ലാതാകുമെന്നുമായിരുന്നു.
നികുതിഭാരം കുറഞ്ഞതായി ജനങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. നികുതിവെട്ടിപ്പുകൾ തുടരുന്നുണ്ടെന്നാണല്ലോ പുതിയ മന്ത്രിതല സമിതിയുടെ രൂപീകരണം നൽകുന്ന സൂചന. ഏതൊരു പരിഷ്കാരവും ജനക്ഷേമകരമാകണമെങ്കിൽ സാധാരണ ജനങ്ങൾക്കു നിത്യജീവിതത്തിൽ അത് അനുഭവപ്പെടണം.
ജിഎസ്ടിയിൽ ഉൾപ്പെടുത്താത്ത രണ്ടു വസ്തുക്കളാണു മദ്യവും പെട്രോളിയം ഉത്പന്നങ്ങളും. രണ്ടിനും അമിതനികുതിയാണ് ഈടാക്കുന്നത്. ഇതു കേരളം പോലുള്ള പല സംസ്ഥാനങ്ങളുടെയും മുഖ്യ വരുമാന മാർഗവുമാണ്. അതിനാൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ എതിർക്കുന്നു.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗൺസിൽ ചർച്ചചെയ്യണമെന്നു ജൂൺ 21നു കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, രണ്ടാഴ്ച മുന്പു ചേർന്ന 45-ാം ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്കെടുക്കുകപോലും ചെയ്തില്ല. അത്രയ്ക്കു ശക്തമായിരുന്നു സംസ്ഥാനങ്ങളുടെ എതിർപ്പ്. പെട്രോൾ ജിഎസ്ടി പരിധിയിൽ വന്നാൽ ലിറ്ററിന് 30 രൂപയോളം വില കുറയുമെന്നാണു കണക്കുകൂട്ടൽ.
പെട്രോളിനും ഡീസലിനും വില കൂട്ടുന്ന ഉയർന്ന നികുതിയുടെ പേരിൽ പരസ്പരം കുറ്റപ്പെടുത്താനല്ലാതെ ജനങ്ങളുടെ ഭാരം കുറയ്ക്കാൻ കേന്ദ്രമോ സംസ്ഥാനമോ തയാറല്ല. ജനങ്ങളുടെ നികുതിഭാരം കുറച്ച് കൂടുതൽ വരുമാനത്തിനുള്ള വഴികൾ കണ്ടെത്താൻ ജിഎസ്ടി കൗൺസിലിനും മന്ത്രിതല സമിതിക്കും കഴിയണം.
പെട്രോളിനു കേരളത്തിലിപ്പോൾ ലിറ്ററിനു നൂറു രൂപയിലധികമാണു വില. ഇതിൽ കേന്ദ്രനികുതി ഏകദേശം 32 രൂപയും സംസ്ഥാന നികുതി ഏകദേശം 24 രൂപയും വരും. ഡീലർ കമ്മീഷൻ നാലു രൂപയും.
ഏകദേശം 41 രൂപയാണ് അടിസ്ഥാന വില. ഇതുതന്നെ ക്രൂഡോയിൽ വിലയും കപ്പൽക്കൂലിയും തുറമുഖ കൂലിയും ഇറക്കുമതിച്ചുങ്കവുമെല്ലാം ചേർത്തുള്ള വിലയാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിൽ ഇന്ത്യയിൽ ശുദ്ധീകരിച്ച് ലിറ്ററിന് 30 രൂപ നിരക്കിൽ പെട്രോൾ ഇവിടെനിന്നു കയറ്റുമതി ചെയ്യുന്നുണ്ട്. അപ്പോൾ ഏകദേശം 25 രൂപയേ ഒരു ലിറ്റർ പെട്രോളിന് ഉത്പാദനച്ചെലവ് വരൂ എന്നു വിദഗ്ധർ പറയുന്നു.
അതാണു നാലുമടങ്ങ് വിലയ്ക്കു രാജ്യത്തെ സാധാരണക്കാരൻ വാങ്ങേണ്ടിവരുന്നത്. അതിന്റെ കൊള്ളലാഭം കേന്ദ്ര - സംസ്ഥാന സർക്കാരുകളും എണ്ണക്കന്പനികളും ചേർന്നു വീതിച്ചെടുക്കുകയാണ്. സർക്കാരിനു വികസനപ്രവർത്തനങ്ങൾ നടത്താൻ പണം വേണം. അതിനു നികുതികൾ ഏർപ്പെടുത്തുന്നതിനും ന്യായീകരണമുണ്ട്. എന്നാൽ, ഇതെല്ലാം യുക്തിസഹമായിരിക്കണം.
വികസനത്തിനായി സർക്കാർ ചെലവിടുന്ന തുകയിൽ ചെറിയൊരു ശതമാനം മാത്രമേ അതിനായി വിനിയോഗിക്കുന്നുള്ളൂവെന്ന് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ബാക്കി ചെന്നുവീഴുന്നത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കരാറുകാരുടെയും പോക്കറ്റിലേക്കാണ്. ഫലപ്രദമായി നികുതിച്ചോർച്ച തടയുകയും ചെലവു ചുരുക്കുകയും അഴിമതി നിയന്ത്രിക്കുകയും ചെയ്താൽ സർക്കാരിനു വികസനപ്രവർത്തനങ്ങൾക്കുള്ള അധികവിഭവ സമാഹരണം നടത്താൻ കഴിയും.
ജനങ്ങളെ പിഴിഞ്ഞല്ല വരുമാനം സ്വരൂപിക്കേണ്ടത്
01:23 AM Sep 30, 2021 | Deepika.com