ഇന്ത്യക്ക് അപമാനവും ഇന്ത്യക്കാർക്കു ബുദ്ധിമുട്ടും ഉണ്ടാക്കുന്ന വാക്സിൻ നയം തിരുത്താൻ ബ്രിട്ടൻ തയാറാകണം.
ഇന്ത്യയിൽ നിന്നെത്തുന്നവർ ഇവിടെ രണ്ടു ഡോസ് വാക്സിൻ എടുത്തവരാണെങ്കിൽപോലും ക്വാറന്റൈനിൽ കഴിയണമെന്നും രണ്ടുതവണ കോവിഡ് പരിശോധന നടത്തണമെന്നുമുള്ള ബ്രിട്ടന്റെ നയം തികച്ചും വിവേചനപരവും പ്രതിഷേധാർഹവുമാണ്. ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സിനെയും ബ്രിട്ടൻ ആദ്യം അംഗീകരിച്ചിരുന്നില്ല. അങ്ങനെയെങ്കിൽ ബ്രിട്ടന്റെ വാക്സിൻ ഇന്ത്യയും അംഗീകരിക്കില്ലെന്ന നിലപാടെടുത്തതോടെ കോവിഷീൽഡിനെ അംഗീകരിക്കാൻ അവർ തയാറായി. വാക്സിനല്ല, ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റാണു പ്രശ്നം എന്നാണ് ഇപ്പോൾ ബ്രിട്ടന്റെ നിലപാട്.
വാക്സിന് അംഗീകാരമുള്ളതാണെങ്കിൽ ക്വാറന്റൈൻ നിബന്ധന ആവശ്യമില്ലാത്തതാണ്. എന്നാൽ, ഇന്ത്യയുടെ കോവിഡ് സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നില്ലെന്ന വാദമുയർത്തി ബ്രിട്ടനിൽ ചെല്ലുന്ന ഇന്ത്യക്കാരെ ബുദ്ധിമുട്ടിക്കുന്നു. കോവിഷീൽഡിനെ അംഗീകരിച്ചപ്പോഴും കോവാക്സിന് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല എന്ന വസ്തുതയുമുണ്ട്. ബ്രിട്ടന്റെ ഈ നിഷേധാത്മക നയം അവിടെയെത്തുന്ന ഇന്ത്യക്കാർക്കു വലിയ സമയനഷ്ടവും സാന്പത്തികനഷ്ടവും അഭിമാനക്ഷതവുമാണ് ഉണ്ടാക്കുന്നത്.
ഇന്ത്യയിൽനിന്നു യുകെയിൽ എത്തുന്നവർ രണ്ടാം ദിവസവും എട്ടാം ദിവസവും ആർടിപിസിആർ ടെസ്റ്റ് എടുക്കണമെന്നാണു നിബന്ധന. ഇന്ത്യയിൽ 500 രൂപ ചെലവുള്ള ആർടിപിസിആർ ടെസ്റ്റിന് യുകെയിൽ രണ്ടുതവണത്തേക്ക് 150 പൗണ്ട് (15,500 രൂപ) അടയ്ക്കണം.
ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയുന്നതിനും വൻതുകയാണ് ഈടാക്കുന്നത്. അമേരിക്കയിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവർക്ക് ഇത്തരം നിബന്ധനകളൊന്നും ബാധകമല്ല എന്നിരിക്കെയാണ് ഇന്ത്യക്കാരോട് ഈ വിവേചനം. വികസിത, സന്പന്ന രാജ്യങ്ങളിലെ വാക്സിൻ മാത്രമല്ല; ആന്റിഗ്വ-ബർബുഡ, ബാർബഡോസ്, ബഹറിൻ, ബ്രൂണെ തുടങ്ങിയ ചെറിയ രാജ്യങ്ങളിലെ വാക്സിനും ബ്രിട്ടൻ അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയോടു കാണിക്കുന്ന വിവേചനത്തിന് അവർ പറയുന്ന വിശദീകരണം നമുക്ക് ബോധ്യപ്പെടുന്നതല്ല. പഴയ കൊളോണിയൽ മനോഭാവത്തിന്റെ ശേഷിപ്പുകൾ അവിടെ ഇപ്പോഴുമുണ്ടെന്നാണു ബ്രിട്ടന്റെ നിലപാടിൽനിന്നു മനസിലാക്കേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും സാമ്രാജ്യത്വശീലങ്ങൾ പൂർണമായി ഉപേക്ഷിക്കാത്തവർ മാറുന്ന ലോകത്തിലെ യാഥാർഥ്യങ്ങൾ തിരിച്ചറിയാത്തവരാണെന്നു പറയേണ്ടിവരും.
യുകെ അംഗീകരിച്ച ഓക്സ്ഫഡ് ആസ്ട്രസെനക്കയ്ക്കു തത്തുല്യമായ വാക്സിനാണ് ഇന്ത്യയിൽ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്. ഇന്ത്യയിൽ വാക്സിനെടുത്ത 80 ശതമാനം പേരും കോവിഷീൽഡാണു സ്വീകരിച്ചിട്ടുള്ളത്. കോവിഷീൽഡ് വാക്സിന്റെ 50 ലക്ഷം ഡോസ് ഇന്ത്യ ബ്രിട്ടനിലേക്കു കയറ്റിയയച്ചിട്ടുമുണ്ട്. ആ വാക്സിൻ സ്വീകരിച്ചതു ബ്രിട്ടീഷുകാരായിരിക്കുമല്ലോ. അവർക്കൊന്നും കുഴപ്പമില്ലെങ്കിൽ, ഇന്ത്യയിൽനിന്നു വരുന്നവർ ക്വാറന്റൈനിൽ കഴിയണമെന്ന നിലപാടെടുക്കുന്നത് ഇന്ത്യക്കാരെ താഴ്ത്തിക്കെട്ടലല്ലേ? അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ലോകാരോഗ്യ സംഘടനയുടെയും അംഗീകാരമുള്ള വാക്സിനാണ് കോവിഷീൽഡ് എന്നതും ബ്രിട്ടന് അറിയാത്തതല്ല.
ഇന്ത്യയിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയാണു പ്രശ്നമെങ്കിൽ, സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാൻ ക്യുആർ കോഡിനു പുറമേ മറ്റു മാർഗങ്ങളും സ്വീകരിക്കാവുന്നതേയുള്ളൂ. പല കാര്യങ്ങളിലും കൃത്രിമങ്ങൾ കാട്ടുന്നവർ രാജ്യത്തിന്റെ സത്പേരിനുണ്ടാക്കുന്ന കളങ്കം ജനങ്ങൾക്കാകെ അപമാനമുണ്ടാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം എന്നൊരു പാഠവും ഇതിൽനിന്നു ലഭിക്കുന്നുണ്ട്.
കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ ലോകം ഒറ്റക്കെട്ടായാണു നേരിടാൻ ശ്രമിക്കുന്നത്. ബ്രിട്ടന്റെ വാക്സിൻ നയം ഈ ഐക്യബോധം തകർക്കാനേ ഉപകരിക്കൂ. ഒന്നര വർഷത്തെ അടച്ചിടലിനു ശേഷം മിക്ക രാജ്യങ്ങളും പുറത്തുനിന്നുള്ളവർക്കു വാതിലുകൾ തുറന്നുകൊടുക്കാൻ തുടങ്ങിയിട്ടേയുള്ളൂ. രോഗവ്യാപനം തടയാൻ ഓരോ രാജ്യവും കർക്കശ നിബന്ധനകൾ കൊണ്ടുവരുന്നതിനെ ആർക്കും എതിർക്കാൻ കഴിയില്ല. സ്വന്തം പൗരന്മാരുടെ സുരക്ഷ ഓരോ രാജ്യത്തിനും പ്രധാനപ്പെട്ടതാണ്. അതു മറ്റേതെങ്കിലും രാജ്യത്തെ അവിശ്വസിക്കുന്നതോ അപമാനിക്കുന്നതോ ആയ വിധത്തിലാകുന്പോഴാണു പ്രശ്നം.
ആദ്യഘട്ടത്തിനുശേഷം ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി അത്ര നല്ല റിപ്പോർട്ടുകളല്ല അന്താരാഷ്ട്ര തലത്തിൽ പ്രചരിച്ചിട്ടുള്ളത്. അതു ബ്രിട്ടനെയും സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാൽ, ലോകത്തിലെതന്നെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാണ് ഇന്ത്യയെന്നതും ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത വാക്സിൻ പല രാജ്യങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നതും ബ്രിട്ടൻ മറക്കരുത്. 80 കോടി ജനങ്ങൾക്ക് ഒരു ഡോസ് കുത്തിവയ്പെങ്കിലും ഇന്ത്യ നൽകിക്കഴിഞ്ഞു. ഇന്ത്യക്ക് അപമാനവും ഇന്ത്യക്കാർക്കു ബുദ്ധിമുട്ടുമുണ്ടാക്കുന്ന വാക്സിൻ നയം തിരുത്താൻ ബ്രിട്ടൻ തയാറാകണം.
ഇന്ത്യൻ വാക്സിനോട് എന്തിനീ വിവേചനം?
02:13 AM Sep 24, 2021 | Deepika.com