നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്കു പ്രവേശനം നൽകാനുള്ള തീരുമാനം പുരുഷന്മാർ കുത്തകയാക്കി വച്ചിട്ടുള്ള മറ്റേതെങ്കിലും രംഗമുണ്ടെങ്കിൽ അവിടേക്കും
സ്ത്രീകളുടെ കടന്നുവരവിനു വഴിതെളിക്കുമെന്നു നിരീക്ഷകർ കരുതുന്നു.
ഇന്ത്യയിലെ സൈനിക ഓഫീസർമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനമായ നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ സ്ത്രീശക്തീകരണ രംഗത്തു രാജ്യം മറ്റൊരു ചുവടുകൂടി വയ്ക്കുകയാണ്. സ്ത്രീകൾക്ക് എൻഡിഎ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം അടുത്തവർഷം മേയിൽ പുറപ്പെടുവിക്കുമെന്നാണു പ്രതിരോധ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
സ്ത്രീകളെ എൻഡിഎ പരീക്ഷ എഴുതാൻ അനുവദിക്കാത്തതു വിവേചനപരമായ നിലപാടാണെന്ന് ഇതുസംബന്ധിച്ച ഹർജിയിൽ വാദം കേട്ട സുപ്രീംകോടതി ഓഗസ്റ്റിൽ ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. സൈനിക വിഭാഗങ്ങളിൽ പുരുഷന്മാർക്കു തുല്യമായ അവസരങ്ങൾക്കു സ്ത്രീകൾക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണു മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രാലയവും ചർച്ച നടത്തി സ്ത്രീകൾക്കും എൻഡിഎയിൽ പ്രവേശനം അനുവദിക്കാമെന്ന നിലപാടിൽ എത്തിയത്.
എൻഡിഎയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾതന്നെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നെങ്കിലും അതിന്റെ വിശദാംശങ്ങളിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് എന്ഡിഎയിൽ സ്ത്രീകളുടെ പാഠ്യപദ്ധതിയും പരിശീലന പദ്ധതിയും തയാറാക്കാൻ വിദഗ്ധസമിതി രൂപീകരിച്ചു. കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്നു സൈനിക വിഭാഗങ്ങളിലും പെട്ടവർക്ക് എൻഡിഎയിൽ പരിശീലനം നൽകുന്നുണ്ട്.
ഫയറിംഗ് ഉൾപ്പെടെയുള്ള പരിശീലനങ്ങളിൽ ഇളവുകൾ വരുത്തുന്നതു സേനകളുടെ കാര്യക്ഷമതയെ ബാധിക്കുമെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാട്. കുതിരസവാരി, നീന്തൽ, വിവിധ കായിക ഇനങ്ങൾ എന്നിവയിലുൾപ്പെടെ സ്ത്രീകൾക്കു പ്രത്യേകം പരിശീലന പദ്ധതികൾ രൂപപ്പെടുത്തേണ്ടതുണ്ടെന്നു കേന്ദ്രസർക്കാർ പറയുന്നു. താമസസൗകര്യങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തേണ്ടതുമുണ്ട്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമുള്ള സംവിധാനങ്ങളും സജ്ജീകരിക്കണം.
കടുത്ത മത്സരമുള്ള പ്രവേശനപരീക്ഷയിലൂടെയാണ് എൻഡിഎയിലേക്കു പ്രവേശനം. മൂന്നു സേനാ വിഭാഗങ്ങളിലുംകൂടി ഒരു ബാച്ചിൽ ഏകദേശം 300 പേരെയാണ് ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനായി യുപിഎസ്സി നടത്തുന്ന പരീക്ഷയിൽ രണ്ടര ലക്ഷത്തോളം പേർ പങ്കെടുക്കുന്നു. പെൺകുട്ടികൾക്ക് അപേക്ഷിക്കാൻ ഇതുവരെ അനുവാദമുണ്ടായിരുന്നില്ല. ഇതൊരു ലിംഗവിവേചനമാണെന്നു സുപ്രീംകോടതി വിലയിരുത്തി. ജനസംഖ്യയിൽ പകുതി സ്ത്രീകളാണെങ്കിലും പട്ടാളസേവനം പുരുഷന്മാരുടെ കുത്തകയാണെന്ന മനോഭാവമാണ് ഇന്ത്യൻ സമൂഹത്തിനു പൊതുവേയുള്ളത്.
സൈന്യത്തിലെ മെഡിക്കൽ, നഴ്സിംഗ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ സ്ത്രീകൾക്കു നേരത്തേമുതൽ പ്രവേശനം അനുവദിച്ചിരുന്നെങ്കിലും എല്ലാ വിഭാഗങ്ങളിലും സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. ആർമി, എയർഫോഴ്സ്, നേവി വിഭാഗങ്ങളിൽ യഥാക്രമം 0.56 ശതമാനം, 1.06 ശതമാനം, 6.5 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം. ഓഫീസർ റാങ്കിലേക്കാണു സ്ത്രീകൾക്കു പ്രധാനമായും പ്രവേശനം നൽകുന്നത്.
നാവികസേനയിൽ സ്ത്രീകൾക്കും സ്ഥിരം കമ്മീഷൻ നൽകണമെന്ന് 2020 മാർച്ച് 17-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്ഡിഎയിൽ സ്ത്രീകൾക്കു പ്രവേശനം നൽകാനുള്ള തീരുമാനം, പുരുഷന്മാർ കുത്തകയാക്കി വച്ചിട്ടുള്ള മറ്റേതെങ്കിലും രംഗമുണ്ടെങ്കിൽ അവിടേക്കും സ്ത്രീകളുടെ കടന്നുവരവിനു വഴിതെളിക്കുമെന്നു നിരീക്ഷകർ കരുതുന്നു.
ഒരു സൈനിക ഓഫീസർക്ക് ഏതൊരു സാഹചര്യത്തെയും നേരിടാൻ വേണ്ട കടുത്ത പരിശീലനമാണ് സൈനിക അക്കാദമികളിൽ നൽകുന്നത്. ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ സ്ത്രീ ഓഫീസർമാരുടെ പരിശീലന മാനദണ്ഡങ്ങളിൽ ചില ഇളവുകളുള്ളതിനെ പല മുതിർന്ന സൈനിക ഓഫീസർമാരും എതിർക്കുന്നുണ്ട്.
യുദ്ധരംഗത്തു ശത്രുവിനെ നേരിടേണ്ടിവരിക എല്ലാവർക്കും ഒരുപോലെയാണെന്നും അതുകൊണ്ട് പരിശീലന മാനദണ്ഡങ്ങളിൽ ഇളവുകൾ പാടില്ലെന്നും അവർ വാദിക്കുന്നു. യുദ്ധരംഗം മാന്യതയോ ക്ഷമിക്കലോ നല്ല പെരുമാറ്റമോ പ്രതീക്ഷിക്കാൻ കഴിയാത്ത സ്ഥലമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യുദ്ധത്തിലും മറ്റു സൈനിക പ്രവർത്തനങ്ങളിലും തങ്ങൾ ആരുടെയും പിന്നിലല്ലെന്നു തെളിയിച്ച ധാരാളം വനിതകളുണ്ട്. അവർ തുല്യപരിഗണന മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
ഝാൻസി റാണിയെപ്പോലുള്ള വീരവനിതകളുടെ പാരന്പര്യത്തിൽ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാർ. ആ പാരന്പര്യം ഉയർത്തിപ്പിടിക്കുന്ന ധാരാളം ധീര വനിതാ സൈനിക ഉദ്യോഗസ്ഥർ നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്നു പുറത്തുവരട്ടെ.
സ്ത്രീശക്തീകരണം സൈന്യത്തിലും
10:58 PM Sep 22, 2021 | Deepika.com