ലോക്ഡൗണിൽ റെയിൽവേക്കുണ്ടായ നഷ്ടം മുഴുവൻ നികത്തേണ്ടതു കോവിഡിൽ അന്പേ തളർന്നുപോയ സാധാരണക്കാരിൽനിന്ന് അമിതചാർജ് ഈടാക്കാൻ പാകത്തിൽ സ്പെഷൽ ട്രെയിനുകൾ ഓടിച്ചല്ല. ജനതാത്പര്യത്തിനുകൂടി റെയിൽവേ പരിഗണന നൽകണം.
ലോക്ഡൗണിൽ അടച്ചിട്ട വാതിലുകൾ ഓരോന്നായി തുറന്നതോടെ ജനജീവിതം ഏതാണ്ടു സാധാരണനിലയിലേക്കു മടങ്ങിവന്നിരിക്കുകയാണ്. ഗതാഗതരംഗമാണ് അതിനൊരപവാദം. വിമാന സർവീസുകളോ ട്രെയിൻ സർവീസുകളോ ബസ് സർവീസുകളോ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല.
ഇതുമൂലം പൊതുജനങ്ങൾക്കു വലിയ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. ദീർഘദൂര യാത്രക്കാരും നഗരങ്ങളിലേക്കുള്ള സ്ഥിരം യാത്രക്കാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗതമാർഗമായ ട്രെയിൻ സർവീസുകൾ പൂർണതോതിലാകാത്തതാണ് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത്.
സർക്കാർ ഓഫീസുകളുടെയും വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം ഏറെക്കുറെ സാധാരണ നിലയിലായതോടെ സ്ഥിരം യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും ട്രെയിൻ സർവീസും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കാത്തതിൽ യാത്രക്കാർ വിഷമത്തിലാണ്. വലിയ സമയനഷ്ടവും പണനഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു സത്വര നടപടികൾ സ്വീകരിക്കാൻ റെയിൽവേ അധികൃതർ തയാറാകണം.
സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണു പാസഞ്ചർ ട്രെയിൻ സർവീസും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കാൻ തടസമാകുന്നതെന്നാണു റെയിൽവേ അധികൃതരുടെ വിശദീകരണം. കോവിഡ് മാനദണ്ഡങ്ങളും അതതു സംസ്ഥാനങ്ങളുടെ നിർദേശങ്ങളും അനുസരിച്ചു മാത്രമേ സർവീസ് ക്രമീകരണം നടത്താവൂ എന്നാണത്രേ റെയിൽവേ ബോർഡ് നൽകിയിട്ടുള്ള നിർദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകനസമിതിയാണു കേരളത്തിൽ ലോക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കുന്നത്.
സ്കൂളുകൾപോലും ഘട്ടംഘട്ടമായി തുറക്കാൻ ആലോചിക്കുന്ന സംസ്ഥാന സർക്കാരിന് റെയിൽവേ ഓഫീസുകൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിൽ എന്തെങ്കിലും തടസവാദം ഉന്നയിക്കേണ്ട കാര്യമില്ല. പാസഞ്ചർ ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുമെന്നാണു വിലയിരുത്തലെങ്കിൽ കൂടുതൽ ബോഗികൾ അനുവദിക്കാൻ തയാറായാൽ ആ പ്രശ്നം പരിഹരിക്കാമല്ലോ. ട്രെയിൻ ഇല്ലെങ്കിൽ ആളുകൾ ബസിൽ പോകാൻ നിർബന്ധിതരാകും. അവിടെയും തിരക്കുണ്ടാകും.
ആളുകൾക്ക് എങ്ങനെയെങ്കിലും ഓഫീസുകളിലും മറ്റു ജോലിസ്ഥലങ്ങളിലും എത്തിയേ മതിയാവൂ. സാധാരണക്കാർ എല്ലാവർക്കും സ്വകാര്യവാഹനങ്ങളിൽ എത്താൻ കഴിയില്ല. എല്ലാവർക്കും സ്വന്തമായി വാഹനങ്ങളില്ല, ഉള്ളവർക്കുതന്നെ ദിവസവും അതിൽ സഞ്ചരിക്കാനുള്ള സാന്പത്തികശേഷിയുമില്ല.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 50 പാസഞ്ചർ ട്രെയിനുകളാണ് ഉണ്ടായിരുന്നത്. പ്രധാന നഗരങ്ങളിലെ ഓഫീസുകളിൽ യാത്രക്കാർക്ക് എത്താൻ കഴിയുന്ന വിധത്തിലായിരുന്നു ഇതിൽ മിക്ക സർവീസുകളുടെയും സമയക്രമീകരണം. അതിനാൽ യാത്രക്കാർക്കു ബസ് സർവീസുകളെ ആശ്രയിക്കുകയേ നിർവാഹമുള്ളൂ. മറ്റു പല സംസ്ഥാനങ്ങളിലും സബർബൻ ട്രെയിനുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ യാത്രക്കാരുടെ എണ്ണം ഒന്നര വർഷം മുന്പു ലോക്ഡൗൺ പ്രഖ്യാപിക്കുന്ന കാലത്തുണ്ടായിരുന്നതിന്റെ 80 ശതമാനമായിട്ടുണ്ടെന്ന് റെയിൽവേ കണക്കാക്കുന്നു.
കേരളത്തിൽ കോളജുകളും സ്കൂളുകളുംകൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കോവിഡിനു മുന്പുള്ളതുപോലെ ആകും. ഇപ്പോൾ സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിനുകളിൽ റിസർവ്ഡ് ടിക്കറ്റുള്ളവർക്കു മാത്രമാണു യാത്ര ചെയ്യാനാവുക. മുഴുവൻ യാത്രക്കൂലിക്കു പുറമേ റിസർവേഷൻ ചാർജുകൂടി നൽകണം.
സീസൺ ടിക്കറ്റ് സൗജന്യം പരിമിത വരുമാനക്കാർക്കു വലിയ ആശ്വാസമായിരുന്നു. ഇന്റർസിറ്റി, വഞ്ചിനാട്, വേണാട്, പരശുറാം തുടങ്ങിയ ട്രെയിനുകളിൽ തിരക്കുമൂലം സ്ഥിരം യാത്രക്കാർക്കു ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. തലേദിവസം ടിക്കറ്റ് ബുക്ക് ചെയ്താൽപോലും ചിലപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിലാവും ഇടം ലഭിക്കുക. പാസഞ്ചർ ട്രെയിനുകൾ സർവീസ് പുനരാരംഭിക്കുകയാണു പരിഹാരമാർഗം.
ലോക്ഡൗൺ മൂലം റെയിൽവേയ്ക്കു കഴിഞ്ഞ സാമ്പത്തികവർഷംതന്നെ ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കണക്ക്. ഇതിൽ 87 ശതമാനവും യാത്രക്കൂലി ഇനത്തിലായിരുന്നു.
സ്പെഷൽ ട്രെയിൻ സർവീസുകൾ ഇക്കഴിഞ്ഞ ജൂണിൽ പുനരാരംഭിച്ചു. റെയിൽവേ ഇപ്പോൾ 2500 എക്സ്പ്രസ് - മെയിൽ ട്രെയിനുകളും 1500 പാസഞ്ചർ ട്രെയിനുകളും ഓടിക്കുന്നുണ്ട്. കോവിഡ് കാലത്തിനു മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം 75 ശതമാനം വരുമിത്. ബാക്കി പാസഞ്ചർ ട്രെയിനുകളും ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്നു റെയിൽവേ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇതിനുള്ള ആവശ്യം പ്രധാനമായി ഉയരുന്നതെന്നും റെയിൽവേ വക്താവ് പറഞ്ഞിരുന്നു.
ലോക്ഡൗണിൽ റെയിൽവേക്കുണ്ടായ നഷ്ടം മുഴുവൻ നികത്തേണ്ടതു കോവിഡിൽ അന്പേ തളർന്നുപോയ സാധാരണക്കാരിൽനിന്ന് അമിതചാർജ് ഈടാക്കാൻ പാകത്തിൽ സ്പെഷൽ ട്രെയിനുകൾ ഓടിച്ചല്ല. നഷ്ടം നികത്താനും ലാഭമുണ്ടാക്കാനുമുള്ള വ്യഗ്രതയിൽ ജനതാത്പര്യത്തിനുകൂടി റെയിൽവേ പരിഗണന നൽകണം. കേരളത്തിൽ കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇവിടെ ട്രെയിൻ പാസഞ്ചർ സർവീസുകൾ പൂർണതോതിൽ പുനഃരാരംഭിക്കാൻ തയാറാകണം.
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
10:31 PM Sep 21, 2021 | Deepika.com