സെറോ ടൈപ്പ് 2 ഇനത്തിൽപ്പെട്ട ഡെങ്കി വൈറസ് എളുപ്പം പടരാൻ സാധ്യതയുള്ളതാണെന്ന മുന്നറിയിപ്പും ഗൗരവമേറിയതാണ്. രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.
ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ വൈറസ് കേരളത്തിലടക്കം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നു. കേരളത്തിനു പുറമേ അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്നും കേന്ദ്രം നൽകിയ മുന്നറിയിപ്പിലുണ്ട്. കൂടാതെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സെറോ ടൈപ്പ് 2 ഇനത്തിൽപ്പെട്ട മാരകമായ ഡെങ്കി വൈറസ് പടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഇതു കൂടുതൽ അപകടകാരിയായ വൈറസ് തന്നെയാണെന്നും എന്നാൽ പുതിയ വകഭേദമല്ലെന്നും സംസ്ഥാന ആരോഗ്യമന്ത്രിയും ഇന്നലെ വിശദീകരിക്കുകയുണ്ടായി.
ഡെങ്കിപ്പനി വ്യാപനത്തിനു സാധ്യത ഉണ്ടെന്നതും മാരകമായ ഇനമാണ് പടരാൻ ഇടയുള്ളത് എന്നതും ഗൗരവത്തിലെടുത്ത് മുൻകരുതൽ നടപടികൾക്ക് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം. കോവിഡിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനികൂടി പടർന്നുപിടിച്ചാൽ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാകും. ഇപ്പോൾത്തന്നെ വൈറൽ പനി പല പ്രദേശങ്ങളിലും പടർന്നു പിടിക്കുന്നുണ്ട്.
കോവിഡ് ഭീഷണിയിൽ പനി അടക്കമുള്ള രോഗങ്ങൾക്ക് ചികിത്സതേടി ആശുപത്രികളിൽ പോകാൻ ജനങ്ങൾ ഭയക്കുന്നു എന്നതു യാഥാർഥ്യമാണ്. മാത്രവുമല്ല, ആശുപത്രികളിൽ ചികിത്സ തേടണമെങ്കിൽ കോവിഡ് പരിശോധന നടത്തുകയും വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഡെങ്കിപ്പനികൂടി പടരാനിടയായാൽ ജനങ്ങൾ ദുരിതത്തിലാകും. എന്നാൽ, അനാവശ്യമായി ജനങ്ങളിൽ ഭീതിയുണ്ടാകേണ്ട സാഹചര്യം നിലവിലില്ല.
മുൻകരുതലെടുക്കുകയും രോഗപ്പകർച്ച നിയന്ത്രിക്കുന്നതിന് കൊതുകുനശീകരണം ഊർജിതമാക്കുകയുമാണ് വേണ്ടത്. സെറോ ടൈപ്പ് 2 ഇനത്തിൽപ്പെട്ട ഡെങ്കി വൈറസ് എളുപ്പം പടരാൻ സാധ്യതയുള്ളതാണെന്ന മുന്നറിയിപ്പും ഗൗരവമേറിയതാണ്. രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രതിരോധപ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. ഡെങ്കിയുടെ സെറോ ടൈപ്പ് 2 വൈറസാണ് ബാധിക്കുന്നതെങ്കിൽ ആന്തരിക രക്തസ്രാവത്തിനു വഴിവയ്ക്കുമെന്നും ആശുപത്രികളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ കരുതിയിരിക്കണമെന്നും നിർദേശമുണ്ട്.
കോളജുകളും സ്കൂളുകളും തുറക്കാൻ തീരുമാനിച്ചുകഴിഞ്ഞ സാഹചര്യവും കണക്കിലെടുക്കണം. സ്കൂൾ, കോളജ് കെട്ടിടങ്ങളെല്ലാം ഏറെക്കാലമായി അടഞ്ഞുകിടക്കുകയാണ്. അവ ശുചീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ് പദ്ധതി തയാറാക്കുന്നുണ്ട്.
ഡെങ്കിപ്പനി ഭീഷണി ഉയർന്നതു കണക്കിലെടുത്തു കെട്ടിടങ്ങൾ മാത്രമല്ല പരിസരങ്ങൾകൂടി ശുചീകരിക്കാനും കൊതുകു നശീകരണം ഉൾപ്പെടെ നടത്താനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ പ്രവർത്തകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചീകരണത്തൊഴിലാളികളുടെയും സന്നദ്ധസംഘടനകളുടെയും യുവജനസംഘടനകളുടെയും സഹകരണംകൂടി ഇക്കാര്യത്തിൽ ഉറപ്പാക്കണം. മഴക്കാലത്തിന്റെ ശേഷിപ്പുകളായി രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടുകളും മാലിന്യങ്ങളും കൊതുകുകൾ പെരുകുന്നതിന് ഇടയാക്കും.
ആരോഗ്യമേഖലയിൽ കേരളത്തിന്റെ അടിത്തറ ബലമുള്ളതായതിന്റെ ഗുണഫലം കോവിഡിൽ നമുക്കു തുണയായി മാറി. മരണനിരക്കു കുറയ്ക്കാനായതും കൂടുതൽ രോഗബാധിതരെ കണ്ടെത്താൻ കഴിഞ്ഞതും അതിനാലാണ്. ഇപ്പോൾ വാക്സിനേഷനിലും സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യമന്ത്രി ഇന്നലെയും വ്യക്തമാക്കിയത്. വാക്സിനെടുക്കാത്തവരെയാണ് കോവിഡ് ഗുരുതരമായി ബാധിക്കുന്നതും മരണത്തിന് ഇടയാക്കുന്നതും എന്ന വസ്തുതയും കണക്കിലെടുക്കണം. വാക്സിനേഷനിലെ പുരോഗതി കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു തുണയാകുമെന്നതിൽ സംശയമില്ല.
ആരോഗ്യരംഗത്തെ മികവിനെ പിന്നോട്ടടിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ മാലിന്യപ്രശ്നം. പൊതു ഇടങ്ങളിൽപ്പോലും അലക്ഷ്യമായും ഉത്തരവാദിത്വരഹിതമായും മാലിന്യം തള്ളുന്ന പ്രവണത ഇപ്പോഴും തുടരുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റെസിഡന്റ് അസോസിയേഷനുകളും വ്യാപാരി സംഘടനകളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന ശീലം മലയാളികൾ ഇനിയും കൈവരിച്ചിട്ടില്ല എന്നത് ഖേദകരമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശുചിത്വത്തിന്റെ പ്രാധാന്യം ഇനിയും തിരിച്ചറി യാൻ കഴിയാത്തത് തികഞ്ഞ ഉപേക്ഷയാണ്.
പരിസരശുചീക രണവും മാലിന്യസംസ്കരണവും ഓരോരുത്തരും സ്വന്തം കടമയാ യാണ് കരുതേണ്ടത്. മാരകമായ വൈറസുകളോടു പൊരുതാൻ കൂട്ടായ ചെറുത്തുനിൽപ്പാണ് ഉണ്ടാകേണ്ടത്.
ഡെങ്കിപ്പനി വ്യാപന ഭീഷണി ഗൗവരവത്തിലെടുക്കണം
01:32 AM Sep 21, 2021 | Deepika.com