നോക്കുകൂലി ഇല്ലാതാകണമെങ്കിൽ സർക്കാർ മാത്രമല്ല ട്രേഡ് യൂണിയനുകളും രാഷ്ട്രീയപാർട്ടികളും മനസുവയ്ക്കണം. തങ്ങളുടെ സങ്കുചിത താത്പര്യങ്ങളാണോ നാടിന്റെ വിശാല താത്പര്യങ്ങളാണോ പ്രധാനമെന്ന് അവർ തീരുമാനിക്കണം.
കേരളത്തിനു നാണക്കേടായി നിൽക്കുന്ന നോക്കുകൂലി സന്പ്രദായം ഇനിയെങ്കിലും അവസാനിക്കുമോ? തീർത്തുപറയാനാവില്ലെങ്കിലും ശുഭപ്രതീക്ഷയ്ക്കു വകയുണ്ട്. നോക്കുകൂലി വാങ്ങില്ലെന്നു ചുമട്ടുതൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചിരിക്കുകയാണ്. നിയമാനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂവെന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കുന്നു.
വർത്തമാനകാലസാഹചര്യങ്ങളിലെ മാറ്റങ്ങൾ ഉൾക്കൊണ്ടു ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തെറ്റായ സന്പ്രദായങ്ങൾ അവസാനിപ്പിക്കുന്നതിനു തൊഴിലാളികളെ ബോധവത്കരിക്കാനുള്ള പരിപാടികൾ ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡ് മുഖേനയും സ്ഥാപനാടിസ്ഥാനത്തിലും നടപ്പാക്കുമെന്ന് അദ്ദേഹം പറയുന്നു. നല്ല കാര്യം.
കേരളത്തിന്റെ വ്യവസായ വികസനത്തെ തടസപ്പെടുത്തിയ ഘടകങ്ങളിലൊന്നാണു നോക്കുകൂലി. തൊഴിലാളി യൂണിയനുകളുടെ കായബലത്തിന്റെ ശക്തിപ്രകടനമായാണു നോക്കുകൂലിയെ കാണാനാവുക. ഗുണ്ടാപ്പിരിവിന്റെ മറ്റൊരു രീതി എന്നുപോലും അതിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടാവില്ല. തൊഴിലാളി സർവാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണകൂടങ്ങൾ നിലനിന്നിരുന്ന രാജ്യങ്ങളിൽപോലും ഇത്തരമൊരു സന്പ്രദായമുണ്ടായിരുന്നതായി കേട്ടിട്ടില്ല. അവിടങ്ങളിലും പണിയെടുത്താലേ ആർക്കും കൂലി കിട്ടൂ.
പണിയെടുക്കാതെ നോക്കിപ്പേടിപ്പിച്ചു കൂലി വാങ്ങുന്നതാണു നോക്കുകൂലി. നിയമത്തിന്റെ ദൃഷ്ടിയിൽ ഈ പിടിച്ചുപറിക്കു യാതൊരു സാധൂകരണവുമില്ല. എന്നാൽ, പാർട്ടികളുടെയും ഭരിക്കുന്നവരുടെയും സംരക്ഷണത്തിൽ ഇതു വളർന്നു. തൊഴിൽത്തർക്കങ്ങളിൽ പോലീസ് ഇടപെടരുത് എന്ന വ്യവസ്ഥയുടെ മറപിടിച്ചു പോലീസ് പോലും ഈ അക്രമം കണ്ടു മാറിനിന്നു. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ പോലും കൊണ്ടുവരാനാവാതെ എത്രയോ സാധാരണക്കാർ നോക്കുകൂലി അക്രമത്തിനു വിധേയരായിട്ടുണ്ട്!
തൊഴിലാളികൾക്ക് അധ്വാനത്തിനൊത്ത ന്യായമായ കൂലി ലഭിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഏറെ പുരോഗമനപരമായ നിയമനിർമാണങ്ങൾ നടത്തിയിട്ടുള്ള കേരളത്തിൽ ചുമട്ടുതൊഴിലാളികൾക്കും മറ്റുമുള്ള കൂലിനിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതാണ്. താരതമ്യേന ഉയർന്നതാണെങ്കിലും അതു നൽകുന്നതിന് ആരുംതന്നെ എതിരല്ല. എന്നാൽ, യൂണിയൻബലത്തിന്റെ മുഷ്കിൽ അമിത കൂലി ബലംപ്രയോഗിച്ചു വാങ്ങുന്ന രീതി ഇവിടെ നിലവിൽവന്നു.
അതിനെതിരേ ആരെങ്കിലും സംസാരിച്ചാൽ അവർ തൊഴിലാളിശത്രുക്കളായി മുദ്രകുത്തപ്പെടുന്ന സ്ഥിതിയുമുണ്ടായി. നോക്കുകൂലിയും തൊഴിലാളി യൂണിയനുകളുടെ നിഷേധാത്മക നിലപാടുകളും മൂലം സഹികെട്ടു കേരളം വിട്ട എത്രയോ വ്യവസായികളുണ്ട്. നോക്കുകൂലിയെക്കുറിച്ചു കേട്ടറിഞ്ഞ പല വ്യവസായിയും ഇവിടെ നിക്ഷേപം നടത്താൻ തയാറായില്ല. ഇവിടത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ പലതും നഷ്ടത്തിലായി തകർന്നതിൽ നോക്കുകൂലി പോലുള്ള ദുഷിച്ച സന്പ്രദായങ്ങൾക്കു വലിയ പങ്കുണ്ട്.
വലിയതോതിൽ വികസിക്കേണ്ടിയിരുന്ന കൊച്ചി തുറമുഖത്തു കയറ്റിറക്കുമതികൾ കുറഞ്ഞ് അതു മുരടിച്ചതിന്റെ ഒരു പ്രധാന കാരണം തൊഴിലാളി യൂണിയനുകളുടെ നിഷേധാത്മക നിലപാടുകളാണ്. അന്നൊന്നും നോക്കുകൂലി എന്ന ദുർഭൂതത്തെ കുടത്തിലടയ്ക്കാനുള്ള ധൈര്യം ആരും കാട്ടിയില്ല.
നോക്കുകൂലി സംസ്ഥാനത്തിനുണ്ടാക്കുന്ന അപകടം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ സർക്കാർ അതവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കുറേ വർഷമായി നടത്തിവരികയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അതിനു മുൻകൈയെടുത്തു. 2018 മേയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി ഇല്ലാതാകുമെന്നു പ്രഖ്യാപിക്കുകയും നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു. പക്ഷേ ഇതറിഞ്ഞതായി പലയിടത്തും തൊഴിലാളികൾ ഭാവിക്കുകപോലും ചെയ്തില്ല. നടപ്പാക്കാൻ പോലീസും ഉത്സാഹം കാട്ടിയില്ല.
തൊഴിലാളി യൂണിയനുകളെയും രാഷ്ട്രീക്കാരെയും വെറുപ്പിക്കേണ്ട എന്നു കരുതിയതാകാം. നോക്കുകൂലി നിരോധനം എന്തുകൊണ്ടു നടപ്പാക്കിയില്ലെന്നു കേരള ഹൈക്കോടതി രണ്ടാഴ്ച മുന്പ് സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇതുപോലെ എത്രയോ കോടതി ഇടപെടലുകൾ മുമ്പുണ്ടായിട്ടുള്ളതാണ്.
നോക്കുകൂലി ഇല്ലാതാകണമെങ്കിൽ സർക്കാർ മാത്രമല്ല ട്രേഡ് യൂണിയനുകളും രാഷ്ട്രീയപാർട്ടികളും മനസുവയ്ക്കണം. തങ്ങളുടെ സങ്കുചിത താത്പര്യങ്ങളാണോ നാടിന്റെ വിശാല താത്പര്യങ്ങളാണോ പ്രധാനമെന്ന് അവർ തീരുമാനിക്കണം. ഏതായാലും ഇക്കാര്യത്തിൽ സർക്കാർ വീണ്ടും മുൻകൈയെടുക്കുന്നതു പ്രതീക്ഷയ്ക്കു വകനൽകുന്നുണ്ട്. നോക്കുകൂലി എന്ന ദുർഭൂതത്തെ ഇവിടെനിന്ന് ആട്ടിയോടിക്കാൻ കഴിഞ്ഞാൽ വ്യവസായ നിക്ഷേപങ്ങൾ വരുന്നതിനെപ്പറ്റി നമുക്കു വീണ്ടും സ്വപ്നം കാണാനാവും.
നോക്കുകൂലി ദുർഭൂതത്തെ കുടത്തിലടയ്ക്കാം
11:35 PM Sep 17, 2021 | Deepika.com